മുറിവായന

കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.

യശഃശരീരനായ കവി ഒ.എൻ.വി കുറുപ്പ് 1980 ൽ എഴുതിയ പുരാവസ്തു എന്ന കവിതയിലെ ആശയമാണ് മുകളിൽ വായിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം തന്റെ ഭാഷയും സംസ്കാരവും വരുംതലമുറയ്ക്ക് എത്രമേൽ അന്യവും അപരിചിതവുമായി പരിണമിച്ചേക്കാം എന്ന അശുഭചിന്തയാണ് അതിന്റെ കാതൽ. പുസ്തകമെന്ന ആയുധം എങ്ങനെ തുരുമ്പിച്ച ഒരു പുരാവസ്തുവിനെപ്പോലെ പരിഗണിച്ചേക്കാം എന്ന ആശങ്കയും. പുസ്തകം പുരാവസ്തുവാകുമ്പോൾ ലൈബ്രറികൾ മ്യൂസിയമായി മാറും.

ഞാൻ ഇപ്പോൾ ഇരിക്കുന്നത് എന്റെ നാട്ടിലെ ഗ്രാമീണവായനശാലയിലാണ്. വീടിനു തൊട്ടടുത്താണ് വായനശാല. എനിക്ക് അതു പടിപ്പുര പോലെ. വീട്ടിലിരുന്നതിലേറെ സമയം ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. ഇവിടെ വന്ന് അലമാരയിൽനിന്ന് കൈയ്യിൽ തടഞ്ഞ ഏതെങ്കിലും പുസ്തകം പുറത്തെടുക്കും. കുറത്തിയുടെ തത്ത ചീട്ടെടുക്കുന്നതുപോലെ. കണ്ണടച്ചു പകുത്തുനോക്കും. ഒന്നോ രണ്ടോ താളുകൾ നിന്ന നിൽപ്പിൽ വായിക്കും. രസം പിടിച്ചാൽ അതുമെടുത്ത് കസേരയിലിരുന്ന് വായന തുടരും. ഇന്ന പുസ്തകമെന്നില്ല. ഇന്ന ഗ്രന്ഥകാരനെന്നില്ല. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ വിഭാഗീയതയില്ല. ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ എന്ന കവിതയിലെപ്പോലെ കാറ്റലോഗില്ലാത്ത കുഴമറിച്ചിലാണ് രസം. ഒന്നും ആദിമധ്യാന്തം വായിക്കുന്നില്ല. തുടർച്ചയെച്ചൊല്ലി ആകാംക്ഷയുമില്ല. പഠിക്കാനോ പഠിപ്പിക്കാനോ അല്ല. നുകരാനും പകരാനുമാണ്. നിരുപാധികമായ ഇത്തരം മുറിവായനയിലെ യാദച്ഛികതകളാണ് ഇന്ന് എന്റെ കൗതുകം.

കോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.

ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.

മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.

അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!

2022 December

കെ എ ഗഫൂർ

അച്ചടിച്ച കടലാസ് അത്യാർത്തിയോടെ വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടേത്. പാഠപുസ്തകമല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങൾ കിട്ടുക അപൂർവ്വം. അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മയും ചെറിയമ്മയും വായിക്കാൻ കടം വാങ്ങി കൊണ്ടുവരാറുള്ള വീക്കിലികളാണ് വായനയുടെ ഹരം എന്താണെന്ന് പഠിപ്പിച്ചുതന്നത്.

വീക്കിലി കിട്ടിയാൽ അവസാന പേജിൽനിന്നാണ് ഞങ്ങൾ വായന തുടങ്ങുക. കുട്ടികൾക്ക് ഏറെ കൗതുകമുള്ള പംക്തികളെല്ലാം അവസാന താളുകളിലായിരിക്കും. അത് ചിത്രകഥകളാണ്. മനോരമയിൽ ബോബനും മോളിയും. മാതൃഭൂമിയിൽ ചെറിയ മനുഷ്യരും വലിയ ലോകവും. ബോബനും മോളിയും വീട്ടിലെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുമായിരുന്നു. എന്നാൽ ചെറിയ മനുഷ്യരിലെ കഥാപാത്രങ്ങളായ രാമുവും ഗുരുജിയും പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവാറില്ല. “ഓന്ത് ഒരു തുള്ളി മുതലയാണ്” എന്ന് ഗുരുജി ലോർക്കയുടെ കവിതയെ ഉദ്ധരിച്ചു പറഞ്ഞ ഒരു വാക്യം മാത്രം പൊരുളറിഞ്ഞല്ലെങ്കിലും എന്റെ ഉള്ളിൽ തങ്ങി നിന്നത് ഓർക്കുന്നു.

അക്കാലത്ത് മുഴുനീള ചിത്രകഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. നോവലുകളെപ്പോലെ ഖണ്ഡശ്ശയായി ആണ് വന്നിരുന്നത്. ഇനിയെന്തു സംഭവിക്കും എന്ന ആകാംക്ഷയിൽ നെഞ്ചിടിപ്പിച്ചുകൊണ്ടാണ് ഓരോ ലക്കവും അവസാനിക്കുക. അടുത്ത ലക്കത്തിനുവേണ്ടിയുള്ള ആ കാത്തിരിപ്പിന്റെ മധുരവേദന അനുഭവിച്ച അവസാന തലമുറയായിരിക്കണം ഞങ്ങളുടേത്.

കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതുമായ ചിത്രകഥാപരമ്പര ഏതാണ് എന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, മണ്ണുണ്ണി എന്ന്. മെലിഞ്ഞുനീണ്ട കൈയ്യും കാലുമായി കുന്തിച്ചിരുന്ന് മണ്ണുരുട്ടി പാവയെ ഉണ്ടാക്കുന്ന ആ കിഴവക്കൊശവന്റേയും അയാളുടെ ഭാര്യയുടേയും രൂപം ചതുരക്കള്ളികളിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ടാക്കിയ ഉടനെ തലയാട്ടുകയും കൈ ഉയർത്തുകയും ചെയ്ത ആ മൺപാവയെ കൊശവൻ കൈപിടിച്ച് പിച്ച വെപ്പിക്കുന്നതും പിന്നീട് അയാളുടെ പിടി വിട്ട് അത് റോഡിലൂടെ നടന്നുപോകുന്നതും നീണ്ട മുടി കൊണ്ടു റോഡ് ബ്ലോക്കാകുന്നതുമെല്ലാം എത്രയെത്ര തവണയാണ് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുള്ളത്! മണ്ണുണ്ണിയിൽനിന്നും ആവേശമുൾക്കൊണ്ട്, വരയിൽ അല്പം കമ്പമുണ്ടായിരുന്ന ഞാൻ അക്കാലത്ത് നോട്ടുപുസ്തകത്തിൽ ചിത്രകഥ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ മണ്ണുണ്ണിയുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കാനും ആരാധിക്കാനും ആരംഭിച്ചത്.

കെ എ ഗഫൂർ എന്ന പേരിനേക്കാൾ, അവ്യക്തലിപികളിലുള്ള അദ്ദേഹത്തിന്റെ ഒപ്പാണ് കുട്ടിക്കാലത്ത് എന്റെ മനസ്സിൽ അടയാളപ്പെട്ടത്. ആ ചിഹ്നം ചാർത്തിയ ചിത്രജാലകങ്ങൾ തുറന്ന് വിചിത്രമായ ലോകങ്ങളിലൂടെ സഞ്ചരിക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. പറക്കുംതളികയാണ് ഗഫൂർ മാഷിന്റെ ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രകഥ. എന്നാലും മണ്ണുണ്ണിയിലാണ് മാഷിന്റെ കഥനകൗതുകവും കലാകൗശലവും ഒരുപോലെ ഇണങ്ങിയത് എന്നു ഞാൻ കരുതുന്നു.

പിൽക്കാലത്ത് ഞാനെഴുതിയ ‘കലംകാരി’ എന്ന നാടകീയകാവ്യത്തിൽ (2004) ഈ ചിത്രകഥയുടെ സ്വാധീനം കാണാം. അതിൽ കുശവത്തിയാണ് മണ്ണുകുഴച്ച് ഉണ്ണിയെ ഉണ്ടാക്കുന്നത്.
“ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ കല്ലും ദൈവം
ഉയിരായി നിനച്ചാല്‍ മണ്ണുരുളയുമുണ്ണി”
എന്ന് അവൾ തിരിച്ചറിയുന്നുണ്ട്.
വൈകിയാണെങ്കിലും എന്റെ കടപ്പാട് വെളിപ്പെടുത്താനും കൃതജ്ഞത പ്രകടിപ്പിക്കാനും ബഷീർ മാഷിന്റെ ഈ ആദരപുസ്തകം നിമിത്തമായതിൽ സന്തോഷമുണ്ട്.

രാമരം

‘പി.പി.രാമചന്ദ്രനല്ലേ?’
‘അതെ.’
‘ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻ
മധുരമാമൊരു കൂവൽ മാത്രം മതി.’
ഘനഗംഭീരമായ ശബ്ദം!
‘ഈ കവിത എനിക്കു വലിയ ഇഷ്ടമായി.’
‘സന്തോഷം.’
‘എന്നെ മനസ്സിലായോ? ഞാൻ മുരളി.’
മറുപടി പറയാൻ എനിക്കു വാക്കു കിട്ടുന്നില്ല. ഭരത് മുരളിയാണ് വിളിക്കുന്നത്! എന്റെ കവിത അദ്ദേഹം ഹൃദിസ്ഥമാക്കിയിരിക്കുന്നു! ആഹ്ലാദവും സങ്കോചവും കൊണ്ട് വീർപ്പുമുട്ടി ഞാൻ എങ്ങനെയെല്ലാമോ നന്ദി പ്രകടിപ്പിച്ച് ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. മറ്റൊരിക്കൽ നരേന്ദ്രപ്രസാദും ആ കവിതയെപ്പറ്റി എഴുതുകയും പറയുകയും ചെയ്തതോർക്കുന്നു.

അന്ന് സിനിമാക്കാർക്കിടയിൽ ഈ കവിത പ്രചരിപ്പിച്ചത് ശ്രീരാമേട്ടനാണ് എന്ന് പിന്നീടറിഞ്ഞു. അത്രക്കു ‘ലളിത’വും കാവ്യാത്മകവുമാണ് ശ്രീരാമേട്ടനുമായുള്ള എന്റെ ഹൃദയബന്ധം. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ചത് ആ കവിതയാണ്. ഇഷ്ടപ്പെട്ടാൽ ഏതു രചനയും ശ്രീരാമേട്ടൻ കിട്ടുന്ന സന്ദർഭങ്ങളിലും സൗഹൃദങ്ങളിലും പ്രചരിപ്പിക്കും. കവിതയോ കഥയോ ഗാനമോ ചിത്രമോ ശില്പമോ എന്തുമാകട്ടെ. ആ കലാകാരനെ അദ്ദേഹം പിന്തുടരും.

റഫീക്കിന്റെ ‘സ്വപ്നവാങ്മൂല’ത്തിന്റെ പ്രകാശനത്തോടെയാണ് ഞാൻ ശ്രീരാമേട്ടന്റെ സൗഹൃദവലയത്തിലെ സ്ഥിരാംഗമായി മാറുന്നത്. അതിന്റെ സംഘാടനത്തിനുവേണ്ടി അന്യോന്യം എന്നൊരു സംഘവും അദ്ദേഹം ഉണ്ടാക്കിയിരുന്നു. പിൽക്കാലത്ത് കുന്നംകുളം കേന്ദ്രമായി അദ്ദേഹമുണ്ടാക്കിയ നിരവധി സാംസ്കാരികസംഘങ്ങളുടെ തുടക്കമായിരിക്കണം അത്. ഇന്റർനെറ്റും സ്മാർട്ഫോണും ഒന്നും ഇല്ലാത്ത കാലമാണ്. കത്തെഴുത്തും നേരിൽകൂടലും മാത്രമേയുള്ളു.

പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും നടക്കാറുള്ള സാംസ്കാരികപരിപാടികളിൽ ഞാനും സജീവമായി പങ്കെടുത്തിരുന്നു. ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിന് ഞങ്ങൾ ഒരു പുതിയ രംഗാവിഷ്കാരം നൽകി. കവിതയും നാടകവും അധ്യാപനവും ഒക്കെയായി നടക്കുന്ന എന്നെക്കുറിച്ച് ഒരു വേറിട്ട കാഴ്ച ചെയ്യാൻ ശ്രീരാമേട്ടൻ പരിപാടിയിട്ടു. ഷൂട്ട് ഷെഡ്യൂൾ ചെയ്തു. ക്യാമറയും യൂണിറ്റുമെല്ലാം സജ്ജമായി. പക്ഷെ ഞാൻ മുങ്ങി. കാരണം, ഒന്നാമത് എനിക്ക് സ്വയം പ്രദർശിപ്പിക്കാൻ സങ്കോചമാണ്. രണ്ടാമത് അക്കാലത്ത് ആ പരിപാടിയിൽ അവതരിപ്പിച്ചവരെപ്പോലെ എന്നേയും തലക്കു വെളിവില്ലാത്ത ഒരുന്മാദിയായി ആളുകൾ തെറ്റിദ്ധരിച്ചാലോ എന്ന പേടിയും. വാസ്തവത്തിൽ ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചയെപ്പറ്റിയുള്ള എന്റെ തെറ്റിദ്ധാരണയായിരുന്നു അത്.

ഒരിക്കൽ ശ്രീരാമേട്ടന്റെ വിളി. “കുമരനെല്ലൂര് മാഷടെ വീടിന്റെ അടുത്തല്ലേ?”
അതെ എന്നു ഞാൻ.
“അവിടെ ഒരു കുന്നിൻപുറത്ത് പാമ്പിനേം മയിലിനേം തീറ്റിപ്പോറ്റ്ണ വയസ്സായ ഒരു സ്ത്രീ ഒറ്റക്ക് പാർക്ക്ണ് ണ്ട് ന്ന് കേട്ട്ട്ട്ണ്ടാ?”
ഇല്ലല്ലോ.
“ന്നാ നമ്മക്ക് അവിട്യൊന്ന് പൂവാ. മാഷ് പൊറപ്പെട്ടോളോ.”
ശ്രീരാമേട്ടനോടൊപ്പം കുമരനെല്ലൂരുനിന്ന് തിരിഞ്ഞ് വഴിയന്വേഷിച്ചുപോയി കുന്നിൻമോളിലെ വൃദ്ധയെ കണ്ടു. പൊട്ടിപ്പൊളിഞ്ഞ മൺചുമരോടുകൂടിയ ചെറിയൊരോലപ്പുര. അതിനുചുറ്റും അതിരിന്മേൽ കിണ്ണങ്ങളും പാത്രങ്ങളും വെച്ചിട്ടുണ്ട്. മുറ്റത്തിരുന്ന് ഓല മെടയുകയാണ് അവർ.

ശ്രീരാമേട്ടൻ അവരോടു സംസാരിച്ചു. പേര് യശോധര. പലതും പറയുന്ന കൂട്ടത്തിൽ അവർ ഇംഗ്ലീഷിൽ സംസാരിക്കുന്നു!
‘ഇങ്ങള് നല്ല പഠിപ്പുള്ള കൂട്ടത്തിലാണല്ലോ. എത്രവരെ പഠിച്ചു?’ ശ്രീരാമേട്ടൻ ചോദിച്ചു. അവർ കുമരനെല്ലൂർ ഹൈസ്കൂളിൽ എം.ടി.വാസുദേവൻനായരുടെ സഹപാഠിയായിരുന്നു എന്നും അവരെ കഥാപാത്രമാക്കിക്കൊണ്ട് എം ടി കഥയെഴുതിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അന്വേഷിച്ചപ്പോൾ സംഗതി സത്യമാണ്. ‘അജ്ഞാതന്റെ ഉയരാത്ത സ്മാരകം’ എന്ന കഥയിലെ നായിക വസുന്ധര ഈ യശോധരയാണ്! എം ടി എഴുതിയ കഥ അവർ വായിച്ചിട്ടുണ്ട്. പേരിനു പുറമെ മറ്റൊരു മാറ്റം കൂടിയേ വരുത്തിയിട്ടുള്ളു. അന്ന് സ്കൂളിലേക്കു പോകുമ്പോൾ മുടിയിൽ ചൂടിയത് മന്ദാരപ്പൂവല്ല!

ഈ സംഭവത്തെ ആസ്പദമാക്കി പിന്നീട് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘അത് മന്ദാരപ്പൂവല്ല’ എന്ന ശ്രീരാമേട്ടന്റെ ലേഖനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയനന്ദൻ അതു സിനിമയാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അപ്പോഴേക്കും ആ വൃദ്ധ അന്തരിക്കുകയും ചെയ്തു. മരിക്കും മുമ്പ് പലതവണ അവരെക്കാണാൻ ശ്രീരാമേട്ടനോടൊപ്പം ഞാനും പോയിരുന്നു. പോകുമ്പോൾ അവർക്കു കൊടുക്കാൻ മിക്ചറും പുകയിലയും വാങ്ങിക്കരുതുമായിരുന്നു. യശോധരാമ്മക്ക് വലിയ ഇഷ്ടമായിരുന്നു രണ്ടും. എന്തൊരു കരുതൽ! അവർ മരിച്ചതിനുശേഷവും ആ കുന്നിൻപുറത്തെ ഇടുങ്ങിയ വഴിയിൽകൂടി ശ്രീരാമേട്ടന്റെ കൂടെ പോയിട്ടുണ്ട്. വെറുതെ, അവരെ ഓർക്കാൻ വേണ്ടി മാത്രം.

വലിയ ഹരമാണ് ശ്രീരാമേട്ടന്റെ കൂടെയുള്ള യാത്ര. അനുഭവകഥകൾ, കെട്ടുകഥകൾ, തെറിക്കഥകൾ… അങ്ങനെ പറച്ചിലും ചിരിയും ബഹളവും കൊണ്ട് സമയവും ദൂരവും പോകുന്നതറിയില്ല. ചിലപ്പോൾ ലക്ഷ്യം തെറ്റി കറങ്ങും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ ചെന്നെത്തും. എവിടെച്ചെന്നാലും ആ ഇടത്തെ അപൂർവമായ അനുഭവങ്ങളുടെ ഒരിടമാക്കിമാറ്റും. തനിക്കു ഗുരുതുല്യനായ അരവിന്ദനെപ്പോലെ ശ്രീരാമേട്ടൻ ചെറിയ മനുഷ്യരുടെ ജീവിതം നിരീക്ഷിച്ചു. അവരുടെ വലിയ ലോകം ആവിഷ്കരിച്ചു.

അങ്ങനെയൊരു യാത്രക്കിടയിലാണ് ഞാറ്റുവേല ഉണ്ടായത്. അപ്പോഴേക്കും സ്മാർട്ട്ഫോൺ പ്രചാരത്തിലായിരുന്നു. ശ്രീരാമേട്ടന്റെ കൈവശവും ഒന്നു വന്നുചേർന്നു. വൈകാതെ ഫോണിൽ മലയാളം എഴുതാൻ പഠിച്ചു. വാട്സാപ്പ് വലിയൊരു സാധ്യതയാണെന്ന് മൂപ്പനു തോന്നി. ‘നമ്മക്കൊരു ഗ്രൂപ്പുണ്ടാക്കിയാലോ മാഷേ? ആൾക്കാരെയൊക്കെ ഞാൻ ചേർത്തോളാം. മാഷ് ഇണ്ടാക്കിത്തന്നാൽ മതി.’ സാങ്കേതികവിദ്യയിൽ അല്പം താത്പര്യമുള്ള ആളായതുകൊണ്ടാവും എന്നോട് ഗ്രൂപ്പുണ്ടാക്കാൻ മൂപ്പൻ ആവശ്യപ്പെട്ടത്. അങ്ങനെ, 2015 ഡിസംബർ 4ന് ആണ് സന്ദേശങ്ങളുടെ നിലയ്ക്കാത്ത ആ ഞാറ്റുവേലപ്പെയ്ത്ത് ആരംഭിച്ചത്.

തുടർന്ന് എത്രയെത്ര ഗ്രൂപ്പുകൾ! ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ ശ്രീരാമേട്ടൻ തന്നെ ഗ്രൂപ്പുകളുണ്ടാക്കി സുഹൃത്തുക്കളെ അവിടെ പാർപ്പിക്കുന്നു. തറവാട്ടുകാരണവരെപ്പോലെ എന്നും രാവിലെ എല്ലാ ഗ്രൂപ്പിലും കയറിയിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നു. അടുക്കളയും പൊറോട്ടയും ചായ്പ്പും പടിപ്പുരയും പാട്ടുപുരയും മുതൽ തെറിത്തറ വരെയുള്ള താവഴികളുടെയെല്ലാം തറവാട് ഇന്നും ഞാറ്റുവേല തന്നെ.

ചെറുവത്താനിയിലാണ് ആ തറവാട്. അതിന്റെ മുറ്റത്ത് വലിയൊരു തണൽമരമുണ്ട്. ആഴത്തിൽ വേരുകളുള്ള, ദൂരത്തിൽ ശാഖകളുള്ള ഒരു മനുഷ്യനാണ് ആ മരം. ആ മരത്തെക്കുറിച്ച് ഒരു കിളിപ്പാട്ടുണ്ട് :

ആദികഥ രാമകഥ
ആമരാമ ഈമരാമ
വായിലിട്ട വാക്കുരുട്ടി
കാട്ടാളൻ കവിയായി
കാടനുള്ളിൽ കവിയെങ്കിൽ
കവിയിലുണ്ട് കാട്ടാളൻ
ആമരത്തിൽ രാമനെങ്കിൽ
രാമനുള്ളിൽ രാവണനും
വാക്കിനുള്ളിൽ പൊരുളുണ്ട്
പൊരുളിനുള്ളിൽ പൊയ്യുണ്ട്
മനുഷ്യനുള്ളിൽ മരമുണ്ട്
അവനു മണ്ണിൽ വേരുമുണ്ട്
ചെറുവിത്തിൽ വലിയൊരാല്
ചെറുവത്താനി ഉള്ളൊരാള്
ആൽത്തറയിൽ സദാ കോള്
കഥ കേൾക്കാൻ കൂടുമാള്
തടിയൊന്ന് തല പത്ത്
കൈശാഖകളിരുപത്ത്
രാമരത്തിൻ ശാഖതോറും
കിളികളൊരു നൂറുപത്ത്
കിളി പാടീ, “ഞങ്ങളിയാൾ-
മരമുകളിൽ വാഴുന്നു
കണയേൽക്കാതെങ്ങളെയീ
മറയത്രേ കാക്കുന്നു.”

കുഴിക്കാട്ടുശ്ശേരി ചർച്ച

1.

സുബൈദ ടീച്ചറോട് പുതുകവിത ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറെപ്പോലെ കവിതയിലെ പുതുവഴികളെ പിന്തുടരുകയും അടയാളപ്പെടുത്തുകയും ചെയ്ത കാവ്യാസ്വാദകർ വിരളമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ സാന്നിദ്ധ്യം ഈ അരങ്ങിനെ ധന്യമാക്കുന്നു.

ഭാഷയിലെ കൊത്തുപണിയാണ് എനിക്കു കവിത. രചന ഒരു ഭാഷാശില്പമാണ്. കവിതയിലെ വാക്കിന് അനുഭവങ്ങളുടെ അനേകം അടരുകളുണ്ട്. അർത്ഥത്തിന്റെ കൃത്യതയല്ല, സന്ദിഗ്ധതയാണ് കവിതയിലെ വാക്കിന്റെ കല. ഈ സൗന്ദര്യം തിരിച്ചറിഞ്ഞാൽ പിന്നെ കവിത ഒരു ബാധ പോലെ നമ്മളെ പിടികൂടും. വിക്രമാദിത്യന്റെ തോളിലെ വേതാളം പോലെ നമ്മളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട്, എന്നാൽ ആഹ്ലാദിപ്പിച്ചുകൊണ്ട്, കൂടെ വരും. 

ലോകം മാറുന്നതോടൊപ്പം കവിതയും മാറുന്നു. ഞാനും എന്റെ കവിതയും മാറിയിട്ടുണ്ട്. എൺപതുകളിലെ ഞാനല്ല ഇന്നെഴുതുന്നത്. അന്നത്തെ മൂശ ഇന്നില്ല. ആ വാർപ്പുകളും ഇല്ല. ആവർത്തനമോ തുടർച്ചയോ അല്ല പുതുക്കലാണ് ഇപ്പോഴത്തെ എന്റെ വഴി. 

ആദ്യകാലത്ത് ഞാനെഴുതിയ കവിതകളെ ഇന്ന് എനിക്കുതന്നെ ന്യായീകരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പണ്ടു കൊണ്ടാടിയവയിൽ പലതും ഇന്ന് വായിക്കപ്പെടുന്നില്ല. വായുണ്ടെങ്കിൽ വാഴട്ടെ എന്ന വരരുചി മട്ടിലാണ് ഞാൻ സ്വന്തം കവിതകളെ കാണുന്നത്. ഉൾക്കനമുള്ളതുമാത്രം അതിജീവിക്കട്ടെ. അല്ലാത്തത് വിസ്മൃതമായിക്കൊള്ളട്ടെ. ഞാനതു ഗൗനിക്കുന്നില്ല.

2.

രാമന്റെ ആദ്യകാല കവിതകൾ അതീവസൂക്ഷ്മങ്ങളായിരുന്നു. വാക്കിലും പൊരുളിലും അതു സ്ഥൂലതക്ക് എതിരായിരുന്നു. “ആഴമേ നിന്റെ കാതലിലെങ്ങും മീനുകൾ കൊത്തുവേല ചെയ്യുന്നു.” ഇതാണ് അക്കാലത്തെ ഒരു രാമകവിത. ഇതു വായിച്ചുകേട്ടപ്പോൾ ‘ഇനിയും വരികൾ കുറയ്ക്കാവുന്നതാണ്’ എന്ന ആറ്റൂർമാഷിന്റെ കമന്റ് പിൽക്കാലത്ത് ഞങ്ങൾ ഇടക്കെല്ലാം ഓർത്തു ചിരിക്കാറുണ്ട്. പൊതുവെ ചുരുക്കെഴുത്തായിരുന്നു അക്കാലത്തെ കവിത.

രാമന് ഈ സൂക്ഷ്മത കെണിയായിത്തീർന്നതുപോലെ എനിക്കു ശില്പകൗശലമാണ് കെണിയായിത്തീർന്നത്. ഞാൻ ഭാഷയും സാഹിത്യവും ഇവരെപ്പോലെ കോളേജിൽ പോയി പഠിച്ചതല്ല. സ്വയംപഠനമായിരുന്നു എന്റെ വഴി. കവിതയുടെ ക്രാഫ്റ്റിലും രൂപഭദ്രതയിലും എനിക്ക് പ്രത്യേകം അഭിരുചിയുണ്ടായിരുന്നു. അതിൽ അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്തു എന്നു പറയാം. മാമ്പഴക്കാലമൊക്കെ അങ്ങനെയുള്ള രചനയാണ്. എന്റെ ശില്പകൗതുകത്തിനു പിന്നിൽ സാങ്കേതികവിദ്യയിലുള്ള എന്റെ അഭിരുചിയും കാരണമാവാം. ഭാഷയെ ഒരു സാങ്കേതികവിദ്യ പോലെ പഠിച്ചെടുക്കുകയും പ്രയോഗിക്കുകയും ചെയ്തിരിക്കാം. 

അന്തരിച്ച നമ്മുടെ പ്രിയപ്പെട്ട കവി ടി.പി.രാജീവൻ പറയാറുണ്ട്, മലയാളത്തിൽ വ്യക്തിയുടെ കവിതയല്ല പൗരന്റെ കവിതയാണ് (Citizens Poetry) കൊണ്ടാടപ്പെടുന്നത് എന്ന്. ഒരു ജനപ്രതിനിധി അയാളുടെ മണ്ഡലത്തിനുവേണ്ടി നിയമസഭയിൽ പ്രസംഗിക്കുന്നതു പോലെയാണോ ഒരു കവി കവിത എഴുതേണ്ടത്? അയാളുടെ സ്വകാര്യ അനുഭവങ്ങളും വിചാരങ്ങളും വികാരങ്ങളുമല്ലേ ആവിഷ്കരിക്കേണ്ടത്? അതിലല്ലേ സത്യസന്ധത? ഇത്തരം പൗരകവിതയുടെ രചനാവഴി എന്റെ ആദ്യകാല കവിതകളിലുണ്ട്. അതു ബോധ്യപ്പെട്ടതിൽപ്പിന്നെ അതിൽനിന്നു പുറത്തുകടക്കാനും എന്റെതന്നെ ഉണ്മയെ ആവിഷ്കരിക്കാനും ഞാൻ ശ്രമിച്ചുതുടങ്ങി.