കുഞ്ഞുണ്ണി

മനുഷ്യർക്ക് ഓർമ്മകൾ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് സംസ്കാരം നിലനിൽക്കുന്നത്. മറവി മഹാമാരി പോലെ പടർന്നുപിടിക്കുന്ന കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ബ്രെയിൻ റോട്ട് എന്നതാണ് പോയവർഷത്തെ ഓക്സ്ഫോർഡ് വേഡ് ഓഫ് ദ ഇയർ. ഏകാഗ്രതയും ശ്രദ്ധയും ഇല്ലാതാവുക. Attention span കുറയുക. അസഹിഷ്ണുത വർദ്ധിക്കുക. ഒടുക്കത്തിലെത്തുമ്പോഴേക്കും തുടക്കം മറന്നുപോവുക. ഇതൊക്കെയത്രേ ബ്രെയിൻ റോട്ടിന്റെ ലക്ഷണം.

ഓർമ്മശക്തി നിലനിർത്താൻ പണ്ട് കവിതകൾ കാണാതെ പഠിക്കാൻ പറയുമായിരുന്നു. അർത്ഥം അറിഞ്ഞിട്ടല്ലെങ്കിലും. ഇന്നു കവിത കാണാപ്പാഠമില്ല. കണ്ട പാഠവുമില്ല. മെമ്മറി കാർഡും ക്ലൗഡ് സ്റ്റോറേജും ആണ് ഇന്ന് ഓർമ്മകളെ പകരം വെക്കുന്നത്. നാളത്തെ ഡിജിറ്റൽ തലമുറയ്ക്ക് പിറവിയിൽത്തന്നെ ഇൻബിൽറ്റ് ആയ മെമ്മറി സ്ലോട്ട് ഉണ്ടായേക്കാം; കർണ്ണന് കവചകുണ്ഡലങ്ങൾ പോലെ!

നല്ല കവിത എളുപ്പത്തിൽ കാണാപ്പാഠമാകും. നെഞ്ചത്തിരുന്നാൽ ചുണ്ടത്തിരിക്കും. എഴുത്തച്ഛന്റെയോ നമ്പ്യാരുടേയോ മുഴുവൻ വരികളും ഓർമ്മിക്കുക അസാദ്ധ്യം. എന്നാൽ ഉള്ളിൽ തട്ടിയ വരികൾ ഉള്ളിലിരിക്കും. മലയാളിയുടെ ഉള്ളിൽ ഇരിക്കുന്ന കവിതകളാണ് കുഞ്ഞുണ്ണിമാഷുടേത്. പഠിക്കാതെ കാണാപ്പാഠമാകുന്ന കവിത.

ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് മലയാളത്തിൽ ആധുനികത കൊടികുത്തി വാഴുന്ന കാലമാണ്. കലഹവും കലാപവുമാണ് കലയുടെ കാതൽ എന്നു കരുതുന്ന പ്രായം. മുഖ്യധാരയോടു കലഹിച്ച് സമാന്തര പ്രസ്ഥാനങ്ങളുമായി നടക്കുന്ന കാലം. വിധ്വംസകമായ കലയും സാഹിത്യവുമാണ് ഞങ്ങളുടെ ചർച്ചാവിഷയം. കഥയിൽ കാക്കനാടനും മുകുന്ദനും വിജയനും ആനന്ദും. കവിതയിൽ അയ്യപ്പ പണിക്കർ, സച്ചിദാനന്ദൻ, കടമ്മനിട്ട, ചുള്ളിക്കാട്. സിനിമ, നാടകം, ചിത്രകല, സംഗീതം തുടങ്ങി എല്ലാ കലാമണ്ഡലങ്ങളിലും സമാന്തരതയെ അന്വേഷിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന കാലം.

അത് കവിതക്കമ്പം തലക്കു പിടിച്ച കാലവും ആയിരുന്നു. അക്കാലത്ത് “ഹരിശ്രീ” എന്നൊരു പുസ്തകമിറങ്ങി; സച്ചിദാനന്ദനാണ് എഡിറ്റർ. മലയാളകവിതയിലെ ആധുനികതയുടെ മാനിഫെസ്റ്റോ ആയിരുന്നു ആ പുസ്തകം. ഞങ്ങളത് ആവേശത്തോടെ വായിച്ചു. സച്ചിമാഷുടെ ‘അവതാളിക’ കവിതയിലെ മാമൂൽ പ്രിയങ്ങളേയും പാരമ്പര്യവാദങ്ങളേയും പരിഹസിച്ചുകൊണ്ടുള്ള വിമർശനമായിരുന്നു.

ആ പുസ്തകത്തിൽ അതുവരെ അപരിചിതരായിരുന്ന പല കവികളെയും ഞങ്ങൾ പരിചയപ്പെട്ടു. അക്കൂട്ടത്തിൽ മൂന്നും നാലും വരികളിൽ കവിതയെഴുതുന്ന ഒരു ‘കുഞ്ഞുണ്ണി’ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു കവിത:
“വളഞ്ഞ വഴികളിലൊക്കെയുമിക്കവി
നീണ്ടുനിവർന്നു കിടക്കുന്നു”
എന്നായിരുന്നു. ഇതിലെ ആദ്യവരി അച്ചടിച്ചത് വളച്ചുവളച്ച് അക്ഷരങ്ങൾ നിരത്തിക്കൊണ്ടായിരുന്നു. രണ്ടാംവരി നീണ്ടുനിവർന്നും. (പണിക്കരുടെ ഇണ്ടനമ്മാവനും ഇപ്രകാരം അച്ചടിച്ചതായി ഓർക്കുന്നു).വളഞ്ഞവഴികളിൽ നീണ്ടുകിടക്കുന്ന കുഞ്ഞുണ്ണിക്കവിത അങ്ങനെയാണ് പരിചയപ്പെട്ടത്.

പിന്നീട് സമാന്തരപ്രസിദ്ധീകരണത്തിലുള്ള ആവേശം കൊണ്ട് ഞാൻ ഒരു കൈയ്യെഴുത്തു പ്രസിദ്ധീകരണം ഉണ്ടാക്കി. പുറപ്പാട് എന്നു പേരിട്ടു. അതിലേക്ക് കുഞ്ഞുണ്ണി മാഷോട് ഒരു കവിത ചോദിച്ചു.
കത്തുകിട്ടേണ്ട താമസം, മറുപടി പോസ്റ്റ്കാർഡ് ലഭിച്ചു. വായിച്ചുമനസ്സിലാക്കാൻ പ്രയാസമുള്ള (കമ്പിവേലി കെട്ടിയതുപോലുള്ള) കൈയ്യക്ഷരത്തിൽ മാഷ് ഒരു കവിത തന്നു. അത് ഇങ്ങനെയാണ്:
“മുക്കുറ്റിപ്പൂന്തൊപ്പി
തുമ്പപ്പൂ മെതിയടി
മതി മതി
ഇങ്ങനെയങ്ങുനടക്കണമെന്നും
എനിക്കൊരു തുളസിപ്പൂമ്പാട്ടും പാടി”

ഈ വരികൾ ഉള്ളിൽ കൊണ്ടു. പൂവുകൊണ്ട് തൊപ്പിയും മെതിയടിയും മാത്രമല്ല പാട്ടും കെട്ടിപ്പാടി നടക്കുന്ന ഈ ഏകാകിയായ കുറിയമനുഷ്യനിൽ മലയാളിയുടെ മാവേലിത്തമുള്ളതായി തോന്നി.
മാഷ് ആകൃതികൊണ്ട് വാമനനാണ്. എന്നാൽ പ്രകൃതികൊണ്ട് മാബലിയുമാണ്. (എനിക്കു പൊക്കമില്ല / എന്നെ പൊക്കാതിരിക്കുവിൻ) തന്നെത്തന്നെ ചവിട്ടിത്താഴ്ത്തുകയും എന്നാൽ തന്നിഷ്ടംപോലെ ഉയർന്നുപൊങ്ങുകയും ചെയ്യുന്ന ഒരു സ്വത്വത്തിന് ഉടമയായിരുന്നു മാഷ്.
തന്നെത്തന്നെ പരിഹസിച്ചുചിരിക്കുന്ന ഒരപ്ഫൻനമ്പൂരിയുമുണ്ട് ഉള്ളിൽ (നമ്പൂരി ഫലിതങ്ങൾ). അലസനും ഉദീസീനനും സ്വന്തമായി ഒന്നുമില്ലാത്തതുകൊണ്ട് സ്വതന്ത്രനും. ഒന്നിനോടും മമതയില്ലാത്തവനും. ഇങ്ങനെയുള്ളവർക്കേ സ്വയം നോക്കി ചിരിക്കാൻ പറ്റൂ.

വാമനത്തവും മാബലിത്തവും ഉള്ളിലുള്ളതിനാൽ മാഷ് ഏറ്റവും മലയാളിത്തമുള്ളവനായി. ഭാഷയുടെ ആദിയുറവുകളിലേക്കു പോയി. പഴഞ്ചൊല്ലും കടംകഥയും പെറുക്കിക്കൂട്ടി മലയാളപ്പത്തായം നിറച്ചു. ഭാഷയുടെ തന്മാത്ര വാമൊഴിയിൽ കണ്ടെടുത്തു.
അടിസ്ഥാനമൂലകങ്ങൾ കൊണ്ടാണ് അദ്ദേഹം എഴുതിയത്. അത് മലയാളത്തിന്റെ പുതുച്ചൊല്ലുകളായി. ഉരുട്ടിയെടുത്ത വാക്ക്. ഉച്ചരിക്കുന്ന വാക്ക്. പഴഞ്ചൊല്ലിനേക്കാൾ സൂക്ഷ്മമായ കവിതയില്ല. അരുളും പൊരുളുമുള്ളത്. ഭാഷയിലെ മിനിമലിസം. താളബദ്ധമായ ഭാഷ. ഈ ചൊൽവഴക്കം മാഷെ പ്രിയങ്കരനാക്കി.

മാഷിന്റെ കവിതാവിഷയം മാഷുതന്നെ. “ഞാൻ, എന്റെ, എനിക്ക്” എന്നു തുടങ്ങുന്ന നിരവധി കവിതകൾ കാണാം. ആത്മകഥയുടെ പേര് “എന്നിലൂടെ” എന്നാണ്.
ഞാൻതന്നെ കവിയും കവിതയും.
കിട്ടിയ കത്തിനെല്ലാം മറുപടി അയക്കുക മാഷിന്റെ ശീലമായിരുന്നു. ആരയച്ചു, എന്തു ചോദിച്ചു, എന്നതൊന്നും വിഷയമല്ല.
“എനിക്കുതന്നെ കിട്ടുന്നു
ഞാനയക്കുന്നതൊക്കെയും
ആരിൽനിന്നെന്നതേ നോക്കൂ
വിഡ്ഢിശ്ശിപ്പായി ഈശ്വരൻ”
തന്നിൽ നിന്നു തുടങ്ങുകയും തന്നിലൂടെ സഞ്ചരിക്കുകയും തന്നിലേക്കുതന്നെ തിരിച്ചെത്തുകയും ചെയ്യുന്ന തന്മാത്രകളായിരുന്നു മാഷിന്റെ കവിതകൾ. മലയാളത്തിൽ ഇത്രയും യുണീക്ക് ആയ, അനന്യതയുള്ള, കവി വേറെ ഇല്ല.

ആധുനികരാണ് കുഞ്ഞുണ്ണിമാഷെ അവതരിപ്പിച്ചതെങ്കിലും മാഷ് ആധുനികനായിരുന്നില്ല.
“ഞാൻ ആധുനികോത്തരനല്ല
അത്യന്താധുനികനല്ല
ആധുനികനുമല്ല
വെറും ധുനികനാണ്
തനി ധുനികൻ!”
ധുനി എന്ന വാക്കിന് നദി എന്നും സന്തോഷിപ്പിക്കുന്നത് എന്നും അർത്ഥമുണ്ട്. ധുനികൻ സന്തോഷിപ്പിക്കുന്നവൻ ആകാം. ധുനി പോലെ ഒഴുകുന്നവനും ആകാം. രണ്ടുമായിരുന്നു മാഷ്. അരങ്ങുകളിൽ ഇത്രമേൽ ശോഭിച്ച കവി മലയാളത്തിലില്ല. അച്ചടിയിലേക്കാൾ മാഷ് ജ്വലിച്ചത് അരങ്ങിൽ.

തൊണ്ണൂറുകളിൽ എന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരാൻ തുടങ്ങിയതിൽപ്പിന്നെ മാഷെ പലതവണ നേരിൽ കണ്ടുമുട്ടാനും സംസാരിക്കാനും അവസരം ലഭിച്ചു. പലയിടത്തും കവിയരങ്ങുകളിൽ കവിത ചൊല്ലാൻ കൂടി. ചിലയിടത്തേക്ക് ഒരുമിച്ചു യാത്ര ചെയ്തു. ഒടുവിൽ മാഷ് വയ്യാതിരിക്കുന്ന കാലത്ത് വലപ്പാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ടു. അന്ന് മാഷ് തീരെ ഉത്സാഹമില്ലാതെയും വിരക്തനായും കാണപ്പെട്ടു.
▪️

(മാർച്ച് 26ന് വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകത്തിൽ ചെയ്ത അനുസ്മരണ പ്രഭാഷണത്തിന്റെ ചുരുക്കം. ചിത്രം : വർഷങ്ങൾക്കു മുമ്പ് ഒരു വേദിയിൽ മാഷിന്റെ പിന്നിലിരുന്ന് നോക്കി വരച്ചത്. 😌)