ഹുസാം മാറൂഫ് കവിതകൾ

1
സത്യമായും മരണമേ, എനിക്ക് നിന്നെ ഭയമില്ല.
നിന്റെ മൃദുപാദങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കുന്നു;
നിന്റെ കരം ഗ്രഹിക്കാനായി ഞാൻ കൈ നീട്ടുന്നു.

ഇന്ദ്രിയങ്ങളെ ശാന്തമാക്കി,
എനിക്കും ദുരിതങ്ങൾക്കും ഇടയിലുള്ള
അവസാന മറയും അഴിഞ്ഞു വീഴുന്ന നിമിഷത്തിനായി
ഞാൻ കാത്തിരിക്കുന്നു.

കഷ്ടതകൾക്ക് ഒരതിരു വേണം.
നീ എന്റെ വീടിനു പകരമാകണം.
എന്റെ പലായനങ്ങളുടെ അന്ത്യമാകണം.
എത്രയോ നാളായി നിന്നെ പരിചയമുള്ള ഒരാളെപ്പോലെ
എനിക്കു നിന്റെ ചിറകേറി പോകണം,
പിറവിക്കു മുമ്പ് ഉണ്ടായിരുന്ന ആ കാലത്തിലേക്ക്.

Continue reading ഹുസാം മാറൂഫ് കവിതകൾ

മാധ്യമം

ഗോപാൽ ഹൊന്നാൽഗെരെ

ദൈവം മരിച്ചു
സ്കൂൾ നിലച്ചു

പരസ്യംപാടില്ലാച്ചുമരിന്മേൽ
ഒരു പയ്യൻ
സ്വന്തം മൂത്രം കൊണ്ട്
8
എന്നെഴുതുന്നു

മാധ്യമം തന്നെ സന്ദേശം

നാരായണീയം

“നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?
പുലരുവോളം കാക്കാൻ ക്ഷമയില്ലാത്തോണ്ടാ
ഈ പാതിരക്കുതന്നെ വിളിച്ചത്

ഇവിടെ വന്നിട്ടും സ്വസ്ഥതയില്ല
എഴുന്നേൽക്കാനേ വയ്യ
മേലാകെ മണ്ണിട്ടു മൂടിയപോലെ

Continue reading നാരായണീയം

മടുപ്പു മാറ്റാൻ

ഗോപാൽ ഹൊന്നാൽഗെരെ

നരകത്തിലെ ക്ലോക്കിനുപോലും
പുഞ്ചിരിക്കുന്ന മുഖമുണ്ട്.
അതിന്റെ സൂചികൾ സമയത്തിനൊത്ത്
അനന്തമായി സഞ്ചരിക്കുന്നു.
നാലുമണിയടിച്ചാൽ ശിപ്പായി പറയും:
കുട്ടികളേ, നരകം കഴിഞ്ഞു
നിങ്ങൾക്കിനി വീട്ടിൽ പോയി കളിക്കാം.

Continue reading മടുപ്പു മാറ്റാൻ

വസ്തുക്കൾ

ലിസെൽ മുള്ളർ

വസ്തുക്കള്‍ക്കിടയ്ക്കാണു
ജീവിതം, അതിനാലേ
ഒറ്റപ്പെടാതെ കഴി-
ഞ്ഞീടുവാന്‍ അവയെ നാം
സൃഷ്ടിച്ചു നമ്മേപ്പോലെ.
ക്ലോക്കിന്നു മുഖം നല്‍കി
കൈകളീ കസേരക്ക്,
വീഴാതെ നില്‍ക്കാന്‍ നാലു
കാലുകള്‍ ഈ മേശയ്ക്കും.
ഷൂസിനെ വായ്ക്കുള്ളിലെ
നാവുപോല്‍ മൃദുവാക്കി.
നാഴികമണികള്‍ക്കും
നാവേകി, അവരുടെ –
യാര്‍ദ്രമാം മൊഴി കേള്‍ക്കാന്‍
രൂപസൗന്ദര്യത്തില്‍ നാം
മുഗ്ദ്ധരാണതുകൊണ്ട്
കൂജയ്ക്കു നല്‍കീ ചുണ്ട്
കുപ്പിക്കു നീളന്‍ കണ്ഠം
നമ്മൾക്കുമുപരിയാ
യുള്ളവ പോലും നമ്മൾ
നമ്മുടെ സ്വരൂപത്തിൽ
പുതുക്കിപ്പണിയുന്നു
ഹൃദയം രാജ്യത്തിന്ന്
കൊടുങ്കാറ്റിനു കണ്ണ്
ഗുഹയ്ക്കു വായ, സുര-
ക്ഷിതരായ് കടക്കുവാൻ