ഏകാന്തതയുടെ നൂറു വർഷങ്ങളിൽ താൻ ആദ്യമായി കണ്ട തീവണ്ടിയെ ഉർസുല വിശേഷിപ്പിച്ചത്, An enormous kitchen dragging a village behind it – വലിയൊരു ഗ്രാമത്തേയും വലിച്ചുകൊണ്ടോടുന്ന അടുക്കള – എന്നാണ്. തീവണ്ടി പ്രമേയമായി അരുൺലാൽ സംവിധാനം ചെയ്തവതരിപ്പിച്ച ‘കുഹൂ’ നാടകാനുഭവത്തെ ഇതുപോലെ സംഗ്രഹിക്കാൻ ആവശ്യപ്പെട്ടാൽ ‘ചരിത്രം നിറച്ച തകരപ്പെട്ടികൾ കൊണ്ടുള്ള വൃന്ദവാദ്യം’ എന്നു പറയാം.

തീവണ്ടിവാഗണുകളെപ്പോലെ സ്വതന്ത്രവും എന്നാൽ പരസ്പരബന്ധിതവുമായ കംപാർട്ട്മെന്റുകളായാണ് കുഹൂവിന്റെ ഘടന. രേഖീയമായ ഒരാഖ്യാനമില്ല. സ്വതന്ത്ര സോഫ്റ്റ് വെയർ പോലെ അഴിച്ചുമാറ്റിയോ കൂട്ടിച്ചേർത്തോ ഇച്ഛാനുസാരം രൂപപ്പെടുത്തിയെടുക്കാവുന്ന അയഞ്ഞ ഘടന. ഒരു കേന്ദ്ര ഇമേജിനെ ആധാരമാക്കുകയും അതുമായി ബന്ധപ്പെട്ടവയെ വലയം ചെയ്തു വികസിക്കുകയും ചെയ്യുന്ന രീതി. അരുൺലാൽ മുമ്പ് അവതരിപ്പിച്ച ദ വില്ലന്മാർ എന്ന നാടകത്തിലും ഈ രീതി പരീക്ഷിച്ചതായി കാണാം.
തകരപ്പെട്ടികളുമായി സ്റ്റേഷനിലെത്തുന്ന യാത്രികരിൽനിന്നാണ് തുടക്കം. ജീവിതം നിറച്ച ആ പെട്ടികൾ തന്നെയാണ് അവർക്കു പോകേണ്ട വാഹനവും. വണ്ടി ഓടുമ്പോൾ പാളങ്ങളിലെ നേരിയ വിടവുകളിൽ ഇരുമ്പുചക്രങ്ങൾ വിണുണ്ടാകുന്ന ടടം ടടം – ടടം ടടം എന്ന താളം തകരപ്പെട്ടികളിൽ കൊട്ടിയുണ്ടാക്കുന്ന ശബ്ദമാണ് നാടകത്തിന്റെ ഭാഷ. റെയിൽവേ സ്റ്റേഷൻ അറിയിപ്പുകളെപ്പോലെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിവയിൽ അപൂർവ്വമായി കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും നാടകം പ്രേക്ഷകരോടു സംവദിക്കുന്നത് അധികവും സാർവ്വത്രികമായ ഈ തകരപ്പെട്ടിഭാഷയിലാണ്.
തിരക്കേറിയ ട്രെയിനിലെ യാത്രാദുരിതം തുടക്കത്തിൽ ആവശ്യത്തിലേറെ വിസ്തരിക്കുന്നുണ്ട്. സീറ്റ് കൊടുക്കായ്ക, സഹയാത്രികരോടുള്ള അസഹിഷ്ണുത, ബെർത്തിന്റെ കൊളുത്തു വീഴായ്ക, വാതിൽപ്പടിയിലെ കൂട്ടംകൂടി നിൽക്കൽ, കക്കൂസിലെ വൃത്തികേട്. അങ്ങനെയങ്ങനെ. വ്യക്തികളുടെ വൃത്താന്തം പതുക്കെപ്പതുക്കെ സ്റ്റേഷൻ ചരിതത്തിലേക്കും തുടർന്ന് രാജ്യചരിത്രത്തിലേക്കും പുകതുപ്പി നീങ്ങുന്നു. ഒരേസമയം റെയിൽവേ സ്റ്റേഷനും കാമുകിയുമാകുന്ന ചാന്ദ്നി, അപമൃത്യു സംഭവിച്ചതിനെത്തുടർന്ന് പ്രേതബാധ മൂലം അടച്ചിടപ്പെട്ട ബേഗൻഗോദൂർ, ലോകയുദ്ധത്തിലെ യോദ്ധാക്കളുടെ ശവവണ്ടി കടന്നുപോയ ബീമാപൂർ.
പിന്നെപ്പിന്നെ ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയും സ്വാതന്ത്ര്യസമരവും ഉപ്പുസത്യഗ്രഹവും വിഭജനവും അഭയാർത്ഥിത്തീവണ്ടിയും വാഗൺട്രാജഡിയും എല്ലാം കംപാർട്ട്മെന്റുകളായി കടന്നുവരുന്നു. ചരിത്രത്തിൽനിന്ന് വർത്തമാനകാലത്തെത്തുമ്പോൾ ഈ തകരപ്പെട്ടികൾ ലോകത്തെ മുഴുവൻ അഭയാർത്ഥിപ്രവാഹങ്ങളെയും ഓർമ്മിപ്പിക്കുന്നു.
ഡിസൈനിലെ മിനിമലിസവും രംഗോപകരണങ്ങളുടെ പ്രയോഗവൈവിദ്ധ്യവും അഭിനേതാക്കളുടെ ഊർജ്ജസ്വലതയും ശ്രദ്ധേയം. ഇടയിൽ പഥേർപാഞ്ചാലിയിലെ പ്രസിദ്ധമായ ആ തീവണ്ടികാണൽ സീൻ പ്രദർശിപ്പിക്കുന്നുണ്ട്. അതിലെ അപുദുർഗ്ഗമാരെപ്പോലെ പ്രേക്ഷകർ ഈ കുഹൂവണ്ടി അരങ്ങിൽ കൂകിപ്പായുന്നത് കൗതുകത്തോടെ കണ്ടിരിക്കുന്നതും കണ്ടു.
കൂറ്റനാട് കലവറയിലായിരുന്നു അവതരണം.