കവിയുടെ കല്ലറ

ഷുൺടാരോ താനിക്കാവ

ഒരിടത്ത് ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു
കവിതയെഴുതിയാണ് അയാള്‍ കഴിഞ്ഞുകൂടിയിരുന്നത്.
വിവാഹങ്ങള്‍ക്ക് അയാള്‍ മംഗളഗീതമെഴുതിക്കൊടുക്കും
മരണമുണ്ടായാല്‍ കല്ലറയില്‍ കൊത്തിവെക്കാന്‍ വരികളെഴുതിക്കൊടുക്കും

ആളുകള്‍ നന്ദിപൂര്‍വ്വം അയാള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുമായിരുന്നു
ചിലര്‍ കൊട്ടനിറച്ചും മുട്ട കൊടുത്തു
ചിലര്‍ കുപ്പായം തുന്നിക്കൊടുത്തു
മറ്റൊന്നും നല്‍കാനില്ലാത്ത ചിലരാകട്ടെ
അയാളുടെ മുറി തൂത്തുവാരിക്കൊടുത്തു

എന്തുകിട്ടിയാലും അയാള്‍ സന്തോഷിച്ചു
സ്വര്‍ണ്ണമോതിരം ഊരിത്തന്ന വൃദ്ധയോടും
കടലാസുകൊണ്ട് താനുണ്ടാക്കിയ കളിപ്പാവയെ സമ്മാനിച്ച ബാലികയോടും
അയാള്‍ ഒരുപോലെ കൃതജ്ഞത പ്രകടിപ്പിച്ചു

അയാള്‍ക്ക് ഒരു പേരുണ്ടായിരുന്നു. എന്നാല്‍ അതാരും ഉപയോഗിച്ചിരുന്നില്ല
ആളുകള്‍ അയാളെ കവി എന്നുമാത്രം വിളിച്ചു
ആദ്യമൊക്കെ അയാള്‍ക്കതില്‍ വിഷമമുണ്ടായിരുന്നുവെങ്കിലും
പിന്നെപ്പിന്നെ അതു ശീലമായി.

ദൂരദേശങ്ങളില്‍ അയാളുടെ ഖ്യാതി പടര്‍ന്നു
അകലങ്ങളില്‍നിന്നും ആവശ്യക്കാര്‍ തേടിവന്നു
പൂച്ചപ്രിയന്മാര്‍ അയാളോട് പൂച്ചകളെക്കുറിച്ചുള്ള കവിതകളാവശ്യപ്പെട്ടു
തീറ്റപ്രിയന്മാര്‍ ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള കവിതയാവശ്യപ്പെട്ടു
കമിതാക്കള്‍ പ്രണയകവിതകളാവശ്യപ്പെട്ടു

എത്ര പ്രയാസമുള്ളതായാലും ആരുടേയും അപേക്ഷ അയാള്‍ നിരസിച്ചില്ല
തന്റെ ഇളകുന്ന പഴയ മേശയ്ക്കരികില്‍
ശൂന്യതയിലേക്ക് നോക്കി അയാള്‍ കുറച്ചുനേരം ഇരിക്കും
എന്നിട്ട് എങ്ങിനേയോ ഒരു കവിതയുമായി എഴുന്നേല്‍ക്കും

അയാളുടെ കവിതകള്‍ എല്ലാവര്‍ക്കും ആസ്വാദ്യമായിരുന്നു
ചിലത് നമ്മളെ ഉറക്കെ കരയിപ്പിക്കുന്നവ
ചിലത് കുടുകുടെ ചിരിപ്പിക്കുന്നവ
ചിലതാകട്ടെ കഠിനവും സുദീര്‍ഘവുമായ ചിന്തയിലാഴ്ത്തുന്നവ

ആളുകള്‍ അയാളോട് ചോദിക്കാറുണ്ട്
താങ്കള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നന്നായി എഴുതുവാന്‍?
ഒരു കവിയായിത്തീരാന്‍ ഞാനെന്തെല്ലാമാണ് പഠിക്കേണ്ടത്?
താങ്കള്‍ക്ക് എവിടന്നു കിട്ടുന്നു ഇത്രനല്ല വാക്കുകള്‍?

എന്നാല്‍ അയാള്‍ക്കു മറുപടിയുണ്ടായിരുന്നില്ല
ഉണ്ടെങ്കിലും അതു പറയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല
അതൊന്നും എനിക്കറിഞ്ഞുകൂടാ എന്നുമാത്രമേ അയാള്‍ പറഞ്ഞുള്ളു
എന്തു നല്ല മനുഷ്യന്‍ എന്ന് ആളുകള്‍ അയാളെപ്പറ്റി അഭിപ്രായപ്പെട്ടു

ഒരുദിവസം ഒരു യുവതി അയാളെ കാണാന്‍ വന്നു
അയാളുടെ കവിതകള്‍ അവള്‍ വായിച്ചിരുന്നു, നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു
ആദ്യദര്‍ശനത്തില്‍ത്തന്നെ അയാള്‍ക്ക് അവളോട് അനുരാഗം തോന്നി
ഉടന്‍തന്നെ ഒരു കവിതയെഴുതി അവള്‍ക്കു സമര്‍പ്പിക്കുകയും ചെയ്തു

ആ കവിത വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം അവള്‍ക്കനുഭവപ്പെട്ടു
ആഹ്ലാദമാണോ വിഷാദമാണോ അതെന്ന് അവള്‍ക്കു പറയാനായില്ല
രാത്രിയില്‍ ആകാശത്തെ നക്ഷത്രങ്ങളെ തഴുകുന്നുതുപോലെ
താന്‍ പിറക്കുന്നതിനും മുമ്പത്തെ കാലത്തേക്ക് തിരിച്ചുപോകുന്നതുപോലെ

ഇത് മനുഷ്യസഹജമായ ഒരനുഭൂതിയല്ല അവള്‍ വിചാരിച്ചു
ദിവ്യമായ ഒന്ന്, അല്ലെങ്കില്‍ പൈശാചികം
ഒരിളംകാറ്റുപോലെ അയാള്‍ അവളെ ഉമ്മവെച്ചു
അയാളെയാണോ അയാളുടെ കവിതകളെയാണോ താന്‍ സ്‌നേഹിക്കുന്നതെന്ന്
അവള്‍ക്കു തീര്‍ച്ചയുണ്ടായിരുന്നില്ല

അന്നുമുതല്‍ അവള്‍ അയാളോടൊത്ത് ജീവിതം തുടങ്ങി
അവള്‍ പ്രാതലുണ്ടാക്കുമ്പോള്‍ അയാള്‍ പ്രാതലിനെക്കുറിച്ച് കവിതയെഴുതി
അവള്‍ കാട്ടുപഴങ്ങള്‍ പറിക്കുമ്പോള്‍ അയാള്‍ പഴങ്ങളെപ്പറ്റി കവിതയെഴുതി
അവള്‍ വസ്ത്രമൂരുമ്പോള്‍ അയാള്‍ അവളുടെ സൗന്ദര്യത്തെക്കുറിച്ച കവിതയെഴുതി

അയാളൊരു കവിയാണെന്നതില്‍ അവള്‍ അഭിമാനിച്ചു
കവിതയെഴുതുന്നത് നിലമുഴുന്നതിനേക്കാളും യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാളും
രത്‌നവില്‍പ്പനയേക്കാളും എന്തിന്, ഒരു രാജാവായിരിക്കുന്നതിനേക്കാളും
മികച്ചതാണെന്ന് അവള്‍ കരുതി

എങ്കിലും ചിലപ്പോഴെല്ലാം അവള്‍ക്ക് ഏകാന്തത അനുഭവപ്പെടും
അവളുടെ കൈയ്യില്‍നിന്ന് വിലപിടിപ്പുള്ള പ്ലേറ്റോ മറ്റോ പൊട്ടിയാലും
അയാള്‍ ദേഷ്യപ്പെടില്ല. മാത്രമല്ല, ആശ്വസിപ്പിക്കുകയും ചെയ്യും
അതവള്‍ക്കു സന്തോഷമാണ്. എന്നാലും എന്തിന്റേയോ കുറവ് അനുഭവപ്പെടാറുണ്ട്

ഒരിക്കല്‍ താന്‍ ഉപേക്ഷിച്ചുപോന്ന മുത്തശ്ശിയെക്കുറിച്ച് അവള്‍ പറഞ്ഞപ്പോള്‍
അയാളുടെ കണ്ണു തുളുമ്പിപ്പോയി.
എന്നാല്‍ അടുത്തദിവസമായപ്പോഴേക്കും അയാളതെല്ലാം മറന്നുകഴിഞ്ഞിരുന്നു
അതിലെന്തോ കുഴപ്പമുണ്ടെന്ന് അവള്‍ക്കു തോന്നി

എങ്കിലും അവള്‍ സന്തുഷ്ടയായിരുന്നു
ഇനിയും വളരെക്കാലം അയാളോടൊത്തു കഴിയാന്‍ അവള്‍ മോഹിച്ചു
അതു പറഞ്ഞപ്പോള്‍ അയാള്‍ അവളെ തന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു
അവളിലല്ല ശൂന്യതയിലാണ് അയാള്‍ കണ്ണുനട്ടിരുന്നത്

അയാള്‍ കവിത രചിച്ചിരുന്നത് ഒറ്റയ്ക്കിരുന്നാണ്
അയാള്‍ക്ക് കൂട്ടുകാരുണ്ടായിരുന്നില്ല
കവിതയെഴുതാത്തപ്പോഴെല്ലാം അയാള്‍
അങ്ങേയറ്റം മുഷിഞ്ഞ ഭാവത്തോടെ കാണപ്പെട്ടു

ഒരു പൂവിന്റെ പേരുപോലും അയാള്‍ക്കറിയില്ലായിരുന്നു
എന്നിട്ടും അയാള്‍ പൂക്കളെപ്പറ്റി നിരവധി കവിതകളെഴുതി
പലരും അയാള്‍ക്ക് പൂച്ചെടികളുടെ വിത്തു സമ്മാനിക്കാറുണ്ടായിരുന്നു
എന്നാല്‍ അവളാണ് മുറ്റത്ത് പൂന്തോട്ടമുണ്ടാക്കിയത്

ഒരു സന്ധ്യക്ക് എന്തിനെന്നില്ലാതെ വിഷാദവതിയായി
അവള്‍ അയാളുടെ മേനിയില്‍ വീണ് പൊട്ടിക്കരഞ്ഞു
അപ്പോള്‍ത്തന്നെ, തുളുമ്പുന്ന ബാഷ്പകണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്
അയാളൊരു കവിത രചിച്ചു
ആ കവിത വലിച്ചുകീറി ദൂരേക്കെറിഞ്ഞു അവള്‍

അയാള്‍ക്കു വേദനിച്ചു
അയാളുടെ മുഖത്തു നോക്കി കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് അവള്‍ അലറി
കവിതയല്ലാത്ത എന്തെങ്കിലുമൊന്ന് എന്നോടു പറയൂ
എന്തായാലും വേണ്ടില്ല, പറയൂ എന്നോട്

അയാള്‍ തല താഴ്ത്തി നിശ്ശബ്ദനായി
ഒന്നും പറയാനില്ല അല്ലേ?
നിങ്ങളൊരു പൊള്ളമനുഷ്യനാണ്
സകലതിനേയും കടത്തിവിടുന്ന ഒരു ശൂന്യത

അയാള്‍ പറഞ്ഞു: ഇവിടെ, ഇപ്പോള്‍ മാത്രം ഞാന്‍ ജീവിക്കുന്നു
എനിക്ക് ഇന്നലെയോ നാളെയോ ഇല്ല
ഒരു വസ്തുവുമില്ലാത്ത ശൂന്യമായ ഒരിടത്തെയാണ് ഞാന്‍ സ്വപ്‌നം കാണുന്നത്
കാരണം ഈ ലോകം അത്രക്കു സമൃദ്ധവും സുന്ദരവുമാണ്

അവള്‍ മുഷ്ടിചുരുട്ടി അയാളെ ഇടിക്കാന്‍ തുടങ്ങി
പല തവണ, പരമാവധി ശക്തിയില്‍
അപ്പോള്‍ അയാളുടെ ശരീരം സുതാര്യമായിത്തീര്‍ന്നു
അയാളുടെ ഹൃദയം തലച്ചോറ് കുടല്‍ എല്ലാം വായുകണക്കെ അദൃശ്യമായി

അയാള്‍ക്കുള്ളിലൂടെ ഒരു നഗരം അവള്‍ക്കു കാണാറായി
അവിടെ ഒളിച്ചുകളിക്കുന്ന കുട്ടികളെ അവള്‍ കണ്ടു
ആലിംഗനത്തിലേര്‍പ്പെട്ട കമിതാക്കളെ കണ്ടു
അടുപ്പത്തിരിക്കുന്ന പാത്രത്തില്‍ എന്തോ ഇളക്കിക്കൊണ്ടിരിക്കുന്ന അമ്മയെ കണ്ടു

മദ്യപിച്ച ഒരുദ്യോഗസ്ഥനെ കണ്ടു
ഒരു മരക്കഷണം ഈര്‍ന്നു മുറിക്കുന്ന ആശാരിയെ കണ്ടു
ചുമച്ചു കഫം തുപ്പുന്ന ഒരു വൃദ്ധനെ കണ്ടു
പൊട്ടിപ്പൊളിഞ്ഞ ഒരു കല്ലറ കണ്ടു

ആ കല്ലറയ്ക്കരികില്‍ ഏകാകിയായി താന്‍ നില്‍ക്കുന്നത് അവളറിഞ്ഞു
നീലാകാശം അവളെന്നും കാണാറുള്ളതുപോലെ വിസ്തൃതമായിത്തന്നെ കാണപ്പെട്ടു
എന്നാല്‍ ആ കല്ലറയ്ക്കുമേല്‍ ഒറ്റവാക്കുപോലും കൊത്തിവെച്ചിരുന്നില്ല.

(ഇത് 2013ൽ ചെയ്ത ഒരു പരിഭാഷയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. Source ഓർമ്മയില്ല.)

പീശപ്പിള്ളി

വേഷത്തിന്നുള്ള ഭംഗി, കരമതിൽ വിരിയും
മുദ്രയിൽ ചേർന്ന വൃത്തി,
ഭാവത്തിന്നുള്ള പൂർത്തി, നവരസമുണരും
കൺകളാർജ്ജിച്ച സിദ്ധി
പാത്രത്തിന്നുള്ളുകാട്ടി,പ്പുതുവഴി തിരയാ-
നുള്ളൊരന്വേഷബുദ്ധി;
പീശപ്പിള്ളിക്കിണങ്ങീ, കലയതിലമരും
ഭാവിതൻ ഭാസവൃദ്ധി!

(2018 ജനുവരി 2ലെ ഒരു FB പോസ്റ്റ് ആണ്. മെമ്മറീസ് പൊക്കിക്കൊണ്ടുതന്നത്. പീശപ്പിള്ളി രാജീവനെ ആദരിക്കുന്നതിനായി കുന്നംകുളത്തു സംഘടിപ്പിച്ച രംഗരാജീവത്തിൽ രാജീവനു സമർപ്പിച്ച മംഗളപത്രിലെഴുതിയ ഒരു ശ്ലോകം.)

ഇടയിൽ എവിടെയോ

“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

ആവിഷ്കാരങ്ങളിൽ തന്റെ സ്വത്വത്തെ മറ്റാരെക്കാളുമുപരി അറിഞ്ഞടയാളപ്പെടുത്തിയത് ബിജുവിന്റെതന്നെ ഈ വരികളാണ് എന്നു ഞാൻ കരുതുന്നു. ഓർമ്മയ്ക്കും മറവിക്കും ഇടയിലുള്ള, വരവിനും പോക്കിനും ഇടയിലുള്ള ഒരസ്ഥിരതയിലാണ് താൻ. ഒച്ചവച്ച് ആരെയും അറിയിക്കാത്ത വിധമാണ് തന്റെ അദൃശ്യസാന്നിദ്ധ്യം. കവിയുടേയും ചിത്രകാരന്റേയും ഇടയിൽ നിൽക്കുന്ന ഒരു പ്രതിഭയുടെ സന്ദിഗ്ദ്ധതകൂടിയാണ് ഈ വരികൾ.

ഓർമ്മയ്ക്കും മറവിക്കും ഇടയിലുള്ള ബിജുവിനെ സങ്കല്പിച്ചുനോക്കുകയാണ് ഞാൻ. വശ്യവും ഹൃദ്യവുമായ ആ പുഞ്ചിരി. സൗമ്യമധുരമായ വാക്ക്. അപ്പോൾ വായിച്ചു മടക്കിവെച്ച പുസ്തകത്തിൽനിന്ന് എഴുന്നേറ്റുവന്നതുപോലെയുള്ള ഉണർവ്. കീശയിൽ പേന കുത്തിവെച്ച ആ ചെക്ക് ഷർട്ട്.

കാഞ്ഞങ്ങാട്ട് പോയപ്പോഴൊക്കെ ബിജുവിനെ കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ തൊട്ടിരുന്നു സംസാരിച്ചിട്ടുണ്ട്. കവിതയെപ്പറ്റി, ചിത്രകലയെപ്പറ്റി അപൂർവ്വം അവസരങ്ങളിൽ ജീവിതത്തെപ്പറ്റി. അംബികാസുതൻ മാഷാണ് ഞങ്ങളെ കൂട്ടിയിണക്കുന്ന കണ്ണി. ഞങ്ങളിരുവരേയും മാത്രമല്ല നീളാതീരത്തും പരിസരപ്രദേശങ്ങളിലുമുള്ള കവികളെയെല്ലാം കാഞ്ഞങ്ങാട്ടേക്കു കൊണ്ടുവരാറുള്ളത് അംബികാസുതൻമാഷാണ്. അതിനും മുമ്പ് പട്ടാമ്പിയേയും കാഞ്ഞങ്ങാടിനേയും ബന്ധിപ്പിച്ച കണ്ണി മഹാകവി പി. ആയിരുന്നല്ലോ; ബിജുവിന്റെ ഇഷ്ടകവി.

പക്ഷെ കവിതയിൽ പി.യുടെ ഭൂതം ബിജുവിനെ പിടികൂടിയില്ല. വാക്കിൽ പി. ധൂർത്തനെങ്കിൽ ബിജു അതീവലുബ്ധൻ. നിരവധി പ്രണയകവിതകൾ ബിജു എഴുതിയിട്ടുണ്ടെങ്കിലും അവയിലൊന്നിലും കാല്പനികതയുടെ ചെടിപ്പ് അനുഭവപ്പെടില്ല. ‘ആരുടെ സ്വപ്നമാണ് ഇപ്പോൾ നാം’ എന്നേ ബിജു പ്രണയിയോടു പറയൂ (സ്വപ്നാടനം).


‘കുഞ്ഞിരാമായണം’ എന്ന സചിത്ര കാവ്യപരമ്പരയിൽ ഒരിടത്ത് എന്റെ ‘കാറ്റേ കടലേ’ എന്ന കവിതയിലെ വരികൾ ബിജു എടുത്തു ചേർത്തിരുന്നു. ഒരു കുന്നിടിച്ചു നിരത്തുന്ന മണ്ണുമാന്തിയെ നോക്കിയിരിക്കുന്ന മഹാകവിയുടെ ചിത്രം! കുന്നും കുളവും വയലും വരമ്പും കിളികളും മരങ്ങളും ബിജുവിന്റെ ഭാഷയ്ക്ക് അക്ഷരമാലയാണ്. നമ്മൾ ഭാഷ കൊണ്ട് എഴുതുമ്പോൾ ബിജു അതുകൊണ്ട് വരയ്ക്കുകയാണ് എന്നും തോന്നിയിട്ടുണ്ട്. എന്നാൽ വരയിലും വരിയിലും അയാൾ മിതവ്യയനായിരുന്നു. അപൂർണ്ണമെന്ന് തോന്നിപ്പിക്കുന്ന രചനാശില്പങ്ങളായിരുന്നു ബിജുവിന്റേത്. ബാക്കി നിങ്ങൾ പൂർത്തിയാക്കൂ എന്ന് സഹൃദയരോട് സ്നേഹപൂർവം നിർബന്ധിക്കുന്ന മട്ടിൽ.

കാഞ്ഞങ്ങാട് നെഹറു കോളേജിൽ പലതവണ പോയിട്ടുണ്ട്. രാത്രി മിക്കവാറും അംബികാസുതന്റെ വീട്ടിൽ ഒരു കൂടിച്ചേരലുണ്ടാവും. ദിവാകരൻ വിഷ്ണുമംഗലം, പ്രകാശൻ മടിക്കൈ, ബിജു തുടങ്ങി ഞാൻ വല്ലപ്പോഴും മാത്രം കാണാറുള്ള സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച അവിസ്മരണീയ രാത്രികൾ. ഒരിക്കൽ എന്നെ യാത്രയാക്കാൻ റെയിൽവേസ്റ്റേഷനിലേക്ക് ബിജു കൂട്ടുവന്നു. വണ്ടി കാത്ത് പ്ലാറ്റ്ഫോമിലിരിക്കേ ബിജു തന്റെ മിടിക്കുന്ന ഹൃദയത്തെപ്പറ്റി എന്തോ വ്യംഗ്യം പറഞ്ഞ് ചിരിച്ചതോർക്കുന്നു. അത് ഗൂഢഭാഷയിലുള്ള ഒരു സന്ദേശമായിരുന്നു. (ഞാൻ മരിക്കുമ്പോൾ/ഗൂഢഭാഷയിലുള്ള ഒരു സന്ദേശം/ വിട്ടുപോകും – ഈയൽ).

“തീവണ്ടിയുടെ മഹാമുഴക്കം കേട്ടു അപ്പോൾ.”
(ആ മാന്ത്രികനിമിഷം)

പി. പി. രാമചന്ദ്രൻ

പുതുവർഷദിനം

രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും.

അമ്മു ചാർക്കോളിൽ മാത്രമല്ല ആക്രിലിക്കിലും എണ്ണച്ചായത്തിലും വരയ്ക്കും. എനിക്ക് കറുപ്പിൽ മാത്രമേ ആത്മവിശ്വാസമുള്ളു. ഞാൻ വർണ്ണാന്ധനാണ്. അമ്മുവിനോട് വർണ്ണാന്ധതയെപ്പറ്റി പറഞ്ഞു. അപ്പോൾ അമ്മു മനുഷ്യവംശം മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് വർണ്ണാന്ധരാണ് എന്നൊരു സാമാന്യവത്കരണം നടത്തി എന്നെ ആശ്വസിപ്പിച്ചു. ചിലതരം ശലഭങ്ങൾക്ക് മരങ്ങളുടെ പച്ചയിൽ ആയിരക്കണക്കിന് ഷേഡുകളുള്ള പച്ചയെ ദർശിക്കാനാവുമെന്ന് ഉദാഹരിച്ചു. മനുഷ്യന് അതു സാധിക്കില്ല. നമ്മുടെ മഴവില്ലിന് ഏഴുനിറം മാത്രമേ ഉള്ളു എന്നത് മനുഷ്യരുടെ മാത്രം പരിമിതിയാണ്. എന്റെ വൈകല്യത്തെ ജൈവവൈവിദ്ധ്യങ്ങളിലെ ആശ്ചര്യകരമായ അജ്ഞേയതകൾ കൊണ്ട് അമ്മു നിസ്സാരവത്കരിച്ചു!

അപ്പോഴേക്കും കമറുദ്ദീൻ വന്നു. ഞങ്ങളെ മൂടിയിരുന്ന ആമയത്തെ കമറു നിരാമയമാക്കി. മിനി രണ്ടാമതും ചായ ഉണ്ടാക്കി കൊണ്ടുവന്നു. ചായ നുകർന്നുകൊണ്ട് കവിതയിലേക്കു കടന്നു. കമറു ‘വടുക്കൾ’ എന്ന പുതിയ കവിത അവതരിപ്പിച്ചു. തിരുമ്മൽ കേന്ദ്രത്തിൽ ചൈനീസ് കൈവിരലുകൾക്ക് വാദനം ചെയ്യാനായി ഉറയൂരിയിട്ട ഒരു ഉടൽമൊഴി. പൂർവികരുടെ അഭിമാനത്തിന്റെ കഥ പറയുന്ന പുറത്തെ വടുക്കൾ. അപമാനത്തിന്റെയും ആത്മനിന്ദയുടെയും കഥ പറയുന്ന അകത്തെ വടുക്കൾ. അമ്മു ശനിശലഭം എന്ന കവിത വായിച്ചു. മനുഷ്യേതരമായ ജൈവലോകത്തിന്റെ സാന്നിദ്ധ്യം അമ്മുവിന്റെ ബാധയാണ്. സത്യവും സൗന്ദര്യവും മനുഷ്യകേന്ദ്രിതം മാത്രമായിക്കൂടാ. പൊറുതിയാണ് അമ്മുവിന്റെ ശാന്തി, പ്രപഞ്ചത്തിന്റെ ഇരിക്കപ്പൊറുതി.

ഞാൻ വായിച്ചത് പേരിടാത്ത ഏതാനും ഈരടികൾ. അത് ഇന്ന് FB ഓർമ്മിപ്പിച്ചത്. ആറുവർഷം മുമ്പ് തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കുള്ള പാലീയേറ്റീവ് വാർഡിൽ രാജുവിനെ പരിചരിച്ചുകൊണ്ടിരിക്കെ മനസ്സിൽ ഊറിക്കൂടിയ വരികൾ. ഇതാണ് ആ വരികൾ.

ഗവണ്‍മെന്റാസ്പത്രി
ജനല്‍ക്കമ്പി, കഫം
പുരണ്ടിരുണ്ടത്,
തുരുമ്പെടുത്തത്.

അതിന്നു മേലൊരു
ചെറുതുമ്പി; ചിറ-
കൊതുക്കി പ്രാര്‍ത്ഥിക്കാ-
നിരുന്നു തെല്ലിട

ദിനരാത്രമെണ്ണി-
ക്കഴിയും രോഗികള്‍
അതുകണ്ടു മിഴി-
യിമകള്‍ പൂട്ടുന്നു

അവരുടെ നെഞ്ചി-
ന്നകത്തുമന്നേരം
ഒരു തുമ്പിച്ചിറ-
കനക്കം കാണുന്നു

ഇരുമ്പിനെപ്പോലും
തുരുമ്പെടുപ്പിച്ചു
പ്രചണ്ഡവേഗത്തില്‍
പറക്കും കാലമേ,

ഇവര്‍ക്കുവേണ്ടി നീ
കുറച്ചു നേരമീ
ജനല്‍ക്കമ്പിയിന്മേല്‍
ഇരുന്നുകൊണ്ടാലും.

നന്ദി, അമ്മൂ, കമറൂ.. ഈ പുതുവർഷദിനത്തിൽ ഹരിതകത്തെ കാവ്യമുഖരിതമാക്കിയതിന്.