നിരാമയകവിത

കമറുദ്ദീൻ കവിത കെട്ടിയുണ്ടാക്കുകയല്ല, കണ്ടെടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ – ജൈവപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും – സ്വഭാവേന കാണുന്നതും എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോവുന്നതുമായ വികൃതികളെ കണ്ടെടുത്ത് കോർത്തെടുക്കുന്ന കലയാണ് കമറുദ്ദീന്റെ കുറുംകവിതകൾ. ഭാഷയിലെ പ്രതിഷ്ഠാപനകല (Installation Art) എന്നും പറയാം.

Continue reading നിരാമയകവിത

കവി കവിത എഡിറ്റർ

എൺപതുകളിൽ ഞാൻ കവിതകൾ എഴുതുമായിരുന്നുവെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിരുന്നില്ല. അയച്ചുകൊടുക്കും. കേടുകൂടാതെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. എൺപത്തിയൊമ്പതിലാണെന്നു തോന്നുന്നു കാകാചാര്യൻ എന്ന ശീർഷകത്തിൽ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. പതിവുപോലെ കവർ തിരിച്ചുവരുന്നതും കാത്ത് ഇരിക്കുമ്പോൾ ഒരു പോസ്റ്റ് കാർഡ് ആണ് വന്നത്. “കവിത കൊള്ളാം. എന്നാൽ അതിലെ …. വരിയിലെ …. വാക്ക് മാറ്റി …. എന്നാക്കി അയച്ചുതരൂ.” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

Continue reading കവി കവിത എഡിറ്റർ

ഗൂർണിക്ക

കുതിരതൻ വായിൽനിന്നു
തെറിക്കും ബാണം;
അഥവാ തേഞ്ഞൊരു പല്ല്.
കത്തും ബൾബുകണക്കൊരു സൂര്യൻ;
അഥവാ
ബൾബിൽ നിന്നു പരക്കും വെട്ടം
ഒരു കുഞ്ഞുവരയ്ക്കും സൂര്യൻ
ചൊരിയും രശ്മികൾ പോലെ.

അറ്റുതെറിച്ചൊരു കൈ,
മുറിഞ്ഞ വാൾ,
വെടിയുണ്ട തുളച്ച ഉടൽ,
ബോംബു കുഴിക്കും ഗർത്തം,
യുദ്ധം, പ്രവചിതമാം യാതനകൾ,
വിധി കോറിവരച്ചൊരു യാചനകൾ,
പറയുന്നുണ്ടവ നിരർത്ഥകമെന്തോ
പരസ്പരമല്ലെന്നാലും.

ഭയചകിതം തിരിഞ്ഞുനോക്കുന്നു
കുതിക്കുമൊരു കുതിര,
തകരും മാളികമുകളിൽനിന്നു പതിക്കുന്നു
വായുകണക്കൊരു ഒരു മാലാഖ-
ശാന്തിതൻ ഇല പോൽ
ജ്വലിക്കും നാളമുള്ളൊരു വിളക്കുമേന്തി-
ഇരുളും സൂര്യനു താഴെ.

വിശ്വസിക്കില്ലാരും.
അവർ അലറുന്നെങ്കിലും
കേൾക്കുകയില്ലതു പൊട്ടിത്തെറിയുടെയിടയിൽ.
ആ പെണ്ണിൻ മുലഞെട്ടുകൾ
സ്ഫോടകവസ്തുക്കൾ.
കാളയോ, വലിയ വൃഷണങ്ങളുള്ള ഒരു ദൈവം.
അതു തിരിഞ്ഞുനോക്കുന്നു;
വരുന്നൂ സർവ്വനാശം വഴിയേ.

Guernica, by Billy Howell-Sinnard

വായന

ഒരിടത്ത് ഒരു സ്കൂൾ ഉണ്ടായിരുന്നു. ആ സ്കൂളിൽ വലിയൊരു ലൈബ്രറിയുണ്ടായിരുന്നു. ലൈബ്രറിയിൽ ഉയരമുള്ള അനേകം റാക്കുകൾ, അലമാരകൾ. അലമാരകളിൽ നിറയെ പുസ്തകങ്ങൾ. ആയിരക്കണക്കിനുള്ള പുസ്തകങ്ങളെല്ലാം ആരും തൊട്ടുനോക്കാതെ പൊടിയണിഞ്ഞ് നിശ്ചലമായിരിക്കുന്നു.
ആ ലൈബ്രറിയുടെ സൂക്ഷിപ്പുകാരനായി ഒരു മാഷുണ്ട്. പുസ്തകൻ മാഷ് എന്നാണ് കുട്ടികൾ അയാളെ വിളിക്കുക. പുസ്തകൻമാഷ് എപ്പോഴും ലൈബ്രറിയിൽ കാണും. പുസ്തകങ്ങൾ ക്രമനമ്പറിട്ട് അടുക്കി ഒതുക്കി വെക്കലാണ് പണി. പക്ഷെ അയാൾ കുട്ടികളെ അകത്തേക്കു പ്രവേശിപ്പിക്കില്ല. വരാന്തയിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി അലമാരയിലെ പുസ്തകങ്ങൾ നെടുവീർപ്പിടും. അവർ ജയിലിലെ തടവുകാരെപ്പോലെ ആയിരുന്നു.
ഒരിക്കൽ പുസ്തകൻമാഷ് ലൈബ്രറി വൃത്തിയാക്കാൻ ഏതാനും കുട്ടികളെ വിളിച്ചു. ചൂലും പൊടിതട്ടിയുമൊക്കെ എടുത്ത് കുട്ടികൾ ഉത്സാഹത്തോടെ പണി തുടങ്ങി. അക്കൂട്ടത്തിൽ വായന എന്നു പേരുള്ള ഒരു കുട്ടിയുണ്ട്. അടിച്ചുവാരുമ്പോൾ ഷെൽഫിലിരുന്ന ഒരു പുസതകം അവളെ തൊട്ടുവിളിച്ച് ശബ്ദമുയർത്താതെ പറഞ്ഞു.
“മോളേ, നീ എന്നെ ഒന്നു വായിക്കുമോ? എത്രകാലമായി മനുഷ്യസ്പർശമേൽക്കാതെ ഞാൻ ഇവിടെ ഇരിക്കുന്നു!”
അവൾക്ക് അത്ഭുതമായി. അവൾ ആ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി. നല്ല രസമുള്ള കഥ. അവൾ കഥയിൽ മുഴുകി. പരിസരമെല്ലാം മറന്നു. കഥ വായിച്ചു തീർന്നപ്പോൾ അവൾ പുസ്തകത്തിന്റെ പുറം ചട്ട നോക്കി. ആ കഥ എഴുതിയ ആളിൻറെ ചിത്രവും പേരും വലുതായി കൊടുത്തിട്ടുണ്ട്. ഒരു കഷണ്ടിക്കാരൻ വയസ്സൻ. പേര് വൈക്കം മുഹമ്മദ് ബഷീർ!
അത്ഭുതം. ചിത്രത്തിലെ ബഷീർ അവളെ നോക്കി കണ്ണിറുക്കി ചിരിക്കുന്നു. എന്നിട്ട് പുറംതാളിൽനിന്ന് അയാൾ കഷ്ടപ്പെട്ട് താഴെയിറങ്ങി അവൾക്കുമുന്നിൽ കുനിഞ്ഞുനിന്നു.
എന്നെ മനസ്സിലായോ? അയാൾ ചോദിച്ചു.
ഉം. വൈക്കം മുഹമ്മദ് ബഷീർ.
ആ. എന്റെ കഥ ഇഷ്ടപ്പെട്ടോ?
ഉം.
ഈ കഥയിൽ നിനക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ആരാ?
ആട്. അവൾ പറഞ്ഞു. പാത്തുമ്മായുടെ ആട്.
ഹ.ഹ.ഹ ബഷീർ ചിരിച്ചു. അതിലെ കഥാപാത്രമായി എത്ര മനുഷ്യരുണ്ട്. എന്റെ ഉമ്മ, സഹോദരിമാർ ആനുമ്മ, പാത്തുമ്മ എന്റെ സഹോദരൻ അബൂബക്കർ.. പിന്നെ ഞാനും ഉണ്ട്. എന്നിട്ട് ഈ മനുഷ്യരെയൊന്നുമല്ല നിനക്ക് ഇഷ്ടപ്പെട്ടത്. ഒരു ആടിനെയാണ്. ആട്ടെ, എന്താ ആടിനെ ഇഷ്ടപ്പെടാൻ കാരണം?
ബഷീർ ചോദിച്ചു.
അതോ. അവൾ പറഞ്ഞു. ആട് പുസ്തകം തിന്നതുകൊണ്ട്.
ഹ ഹ ഹ. ബഷീർ വീണ്ടും പൊട്ടിച്ചിരിച്ചു. പുസ്തകം തിന്നാനുള്ളതല്ല. വായിക്കാനുള്ളതാണ്. മനുഷ്യൻ പുസ്തകം വായിച്ചില്ലെങ്കിൽ അത് ആടു തിന്നും. ആടിനു ബുദ്ധിയുണ്ടാവും. വായിക്കാത്ത മനുഷ്യൻ മൃഗമാവും. നീ ആടുജീവിതം എന്നൊരു പുസ്തകം വായിച്ചിട്ടുണ്ടോ?
ഇല്ല.
എന്നാൽ അതു വായിക്കണം. ബെന്യാമിൻ എന്നൊരാൾ എഴുതിയതാണ്. മൃഗങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരേയും മനുഷ്യരെപ്പോലെ പെരുമാറുന്ന മൃഗങ്ങളേയും അതിൽ കാണാം.
അവൾക്ക് ആടുജീവിതം വായിക്കാൻ ആവേശമായി.
ബഷീർ ചോദിച്ചു. എന്താ നിന്റെ പേര് ?
വായന.
ആഹാ. നല്ല പേര്. വായനക്ക് വായന ഇഷ്ടമാണ് അല്ലേ?
പക്ഷെ ആട് ഇല തിന്നുംപോലെ വായിക്കരുത് കേട്ടോ.
അതെന്താ.
ആട് കണ്ടതൊക്കെ കടിച്ചു നോക്കും. ഒന്നും മുഴുവനായി തിന്നില്ല.
അവൾ കുന്നിൻമുകളിൽ ആടുമേയുന്ന രംഗം മനസ്സിൽ കണ്ടു. ശരിയാണല്ലോ.
അപ്പോൾ എങ്ങനെ വായിക്കണം?
മുഴുകി വായിക്കണം. മുഴുവനായി വായിക്കണം. അല്ലേ?
അതെ.
ശരി. ഒരു കാര്യം കൂടി ചോദിക്കട്ടെ. പാത്തുമ്മയുടെ ആടിൽ ആടു തിന്ന പുസ്തകം ഏതാണെന്ന് ഓർമ്മയുണ്ടോ?
ബാല്യകാലസഖി.
അങ്ങനെ എത്രയെത്ര നല്ല പുസ്തകങ്ങളുണ്ട് ഇവിടെ. ഇനി നിങ്ങൾ പുസ്തകൻമാഷോടു പറഞ്ഞ് ലൈബ്രറി എല്ലായ്പോഴും തുറന്നിടാൻ പറയണം. ലൈബ്രറി പുസ്തകങ്ങളുടെ തടവറയാവരുത്. അത് പൂക്കൾ വിരിഞ്ഞ ഉദ്യാനം പോലെ തുറന്നുകിടക്കണം. നിങ്ങൾ അതിൽ ഇരുന്നു തേൻ നുകരുന്ന ചിത്രശലഭങ്ങളാവണം.
ശരി ബഷീറുപ്പാപ്പാ. അവൾ പറഞ്ഞു.
നല്ല കുട്ടി. ഇനി പൊയ്ക്കോളു.
മംഗളം. ശുഭം.

കബീർ ഗാനം

ആയിരം നൂലിനാൽ പാവിട്ടതാണെന്റെ
മാനസം; ഞാൻ നെയ്തു ചേർപ്പൂ
ആയിരമാവർത്തി നിന്റെ പേർ, നീവരും
നാളിൽ നിനക്കണിയാനായ്!

സൂര്യനും ചന്ദ്രനും കാണുന്നു ഞാൻ നിന്റെ
നാമങ്ങൾ നെയ്തു ചേർക്കുമ്പോൾ
സൂര്യനും ചന്ദ്രനും കേൾക്കുന്നു ഞാൻ നിന്റെ
നാമങ്ങളാലപിക്കുമ്പോൾ!

രാവും പകലുമെനിക്കു കിട്ടുന്നതു
കൂലിയായ് ഒന്നുമാത്രം;
താമരക്കുമ്പിളിൽ തേൻകണമെന്നപോൽ
താനേ നിറയും ഹൃദയം!