എതിരേ വന്ന അപരിചിതന്റെ മുഖം ഒറ്റനോട്ടത്തിൽ രാജനെ ഓർമ്മിപ്പിച്ചു. മരിച്ചുപോയ സുഹൃത്ത്, രാജൻ. രാജനെ അപ്രതീക്ഷിതമായി ഓർമ്മിപ്പിച്ചതിന് ഞാനയാളോടു കടപ്പെട്ടിരിക്കുന്നു. അയാൾ എതിരേ വന്നില്ലായിരുന്നെങ്കിൽ, നിശ്ചയമായും ഞാൻ രാജനെ ഓർക്കുമായിരുന്നില്ല. ഞാൻ തിരിഞ്ഞുനിന്ന് നടന്നകലുന്ന അയാളെ കൈകൊട്ടി വിളിച്ചു. അയാൾ നടത്തം നിർത്തി, പതുക്കെ പിന്നിലേക്കു തിരിഞ്ഞ്, എന്നെയാണോ എന്ന് ചോദിക്കുന്നതുപോലെ മുഖമുയർത്തി. ഞാൻ അയാൾക്കുനേരെ നടന്നു. അടുത്തുചെന്ന് ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ മുഖത്തിന് രാജന്റെ ഛായയുണ്ട്. എന്നാൽ കൃത്യമായി ഏതവയവമാണ് ആ ഛായ വരുത്തുന്നത് എന്നു നിശ്ചയിക്കാനാവുന്നില്ല. കണ്ണ്, മൂക്ക്, താടി, ചെവികൾ, നെറ്റിത്തടം. ഇവയുടെയൊക്കെ പിന്നിൽ രാജൻ ഒളിച്ചിരിക്കുന്നതുപോലെ തോന്നി. ഞാൻ അങ്ങനെ സൂക്ഷിച്ചു നോക്കുന്നതു അയാൾക്കു രസിക്കുന്നില്ല എന്ന് അയാളുടെ ഭാവത്തിൽനിന്ന് മനസ്സിലാക്കാം. അയാൾ നെറ്റിചുളിച്ചപ്പോൾ അതാ, ആ ചുളിവിൽ ഒരു മിന്നൽ പോലെ രാജൻ! പുരികത്തിന് ഇത്ര കട്ടിയില്ല എന്നേയുള്ളു.
ആരാ, എന്താ?
അയാൾ ചോദിച്ചു. അതിശയം തന്നെ. രാജന്റെ ശബ്ദം! കണ്ണടച്ചിട്ടാണ് ആ ചോദ്യം കേട്ടത് എങ്കിൽ തീർച്ചയായും മുന്നിൽ രാജൻ നിൽക്കുന്നതായേ തോന്നു. അത്രയ്ക്കുണ്ട് സാമ്യം. അയാൾ എന്റെ മറുപടിക്കു കാക്കുകയാണ്. അക്ഷമനാണ് അയാൾ എന്നു വ്യക്തം.
ചോദിച്ചതു കേട്ടില്ലേ? എന്താ നിങ്ങൾക്കു വേണ്ടത്? എന്റെ അന്തംവിട്ടുള്ള നിൽപ്പുകണ്ട് അയാൾക്ക് ശുണ്ഠിവരുന്നതുപോലെ തോന്നി.
രാജൻ.. ഞാൻ ആ പേരുച്ചരിച്ച് പിന്നെ എന്തു പറയണമെന്നറിയാതെ വിക്കി.
രാജനോ? ഏതു രാജൻ?
നിങ്ങൾ…
എന്റെ പേര് രാജനെന്നല്ല. നിങ്ങൾക്കു ആളു മാറിയതാണ്. അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു.
നന്ദി സർ. വളരെ നന്ദി.
അയാൾ അത്ഭുതത്തോടെ വീണ്ടും എനിക്കുനേരേ തിരിഞ്ഞു.
മനസ്സിലായില്ല. നന്ദി പറയാൻ ഞാൻ നിങ്ങൾക്ക് ഒന്നും ചെയ്തുതന്നില്ലല്ലോ?
ഉവ്വ്. നിങ്ങൾ രാജനെ ഓർമ്മിപ്പിച്ചു.
പിന്നെയും നിങ്ങൾ അതുതന്നെ പറയുന്നു. ആരാ ഈ രാജൻ?
രാജൻ എന്റെ സുഹൃത്ത്.
…..
(അപൂർണ്ണം)
സായിയുടെ കവിത
മൂന്നു പതിറ്റാണ്ടുമുമ്പ് കോഴിക്കോടു സർവ്വകലാശാലയുടെ മീഞ്ചന്തയിലുള്ള ബി.എഡ് സെന്ററിൽ വെച്ചാണ് സായിയെ പരിചയപ്പെടുന്നത്. എന്റെ വിഷയം മലയാളവും സായിയുടേത് സംസ്കൃതവുമായിരുന്നു. സാഹിത്യം സംഗീതം സംസ്കാരം എന്നിവകളിൽ ഒരേ അഭിരുചി പങ്കിട്ടിരുന്ന ഞങ്ങൾ അതിവേഗം സുഹൃത്തുക്കളായി. കോളേജിലേക്കും തിരിച്ചുമുള്ള ഞങ്ങളുട യാത്രയും ഒരുമിച്ചായിരുന്നു. കോഴിക്കോട്ടേക്കുള്ള പാസഞ്ചർ വണ്ടിയിൽ കുറ്റിപ്പുറത്തുനിന്ന് ഞാനും തിരുനാവായിൽനിന്ന് സായിയും കയറും. സ്വദേശം പാലായ്ക്കടുത്തുള്ള രാമപുരമാണെങ്കിലും അക്കാലത്ത് സായി താമസിച്ചിരുന്നത് തിരുനാവായിലെ ബന്ധുവീട്ടിൽ ആയിരുന്നു.
കൂവിപ്പായുന്ന തീവണ്ടിയെപ്പോലെ കുതികൊള്ളുന്ന കാലവുമായിരുന്നു അത്. പൊന്നാനിയിൽ അധ്യാപകനായിരിക്കെ തപാൽ മാർഗ്ഗം ബിരുദം നേടിയ എനിക്ക് കോഴിക്കോട്ടെ ബി എഡ് പഠനം വൈകിക്കിട്ടിയ കലാലയജീവിതമായിരുന്നു. പലയിടങ്ങളിൽനിന്നും വന്നുചേർന്ന പല പ്രായത്തിലുള്ള സഹപാഠികൾ. അവരുമായുള്ള സൗഹൃദം. കളി ചിരി പാട്ട് പ്രണയം. അതിലെല്ലാമുള്ള കവിത. ആ കവിത കണ്ടും കൊണ്ടും അനുഭവിച്ച എന്റെ സഹയാത്രികനാണ് സായി. ഇപ്പോൾ സായിയുടെ കവിതയിലൂടെ ഞാൻ അയാളോടൊപ്പം സഞ്ചരിക്കുന്നു.
ഭാഷയിലേക്ക് ആറ്റിക്കുറുക്കിയെടുത്ത ജീവിതനിരീക്ഷണങ്ങളാണ് സായിയുടെ കവിത. പൊടിമണ്ണിൽക്കിടക്കുന്ന വളപ്പൊട്ട് വെയിൽ തട്ടി മിന്നിത്തിളങ്ങുന്നതുപോലെ സായിയുടെ കവിതയിൽ നിത്യസാധാരണമായ കാര്യങ്ങൾ പുതിയൊരുൾക്കാഴ്ച കൊണ്ട് പ്രകാശിക്കുന്നതു കാണാം. “എഴുതാൻ വിരിച്ചിട്ട / താളിൽ വിരിഞ്ഞത് / നാലഞ്ചു കുപ്പിവളപ്പൊട്ടുകൾ മാത്രമല്ലോ” (എഴുതാനിരിക്കുമ്പോൾ). താൻ ജീവിക്കുന്ന ചുറ്റുപാടിലുള്ളതേ സായി ആവിഷ്കരിക്കുന്നുള്ളു. എന്നാൽ തന്റെ ഇത്തിരി വട്ടത്തിലും ഒത്തിരി വെട്ടമുണ്ടെന്ന് ഈ കവിതകളിലൂടെ സായി വിനയപൂർവ്വം അഭിമാനിക്കുന്നതായി തോന്നും.
വൈരുദ്ധ്യങ്ങളോ വിപരീതങ്ങളോ സൃഷ്ടിക്കുന്ന വൈചിത്ര്യം മിക്ക രചനകളുടേയും കാവ്യഹേതുവായി വർത്തിക്കുന്നതു കാണാം. ആളിനു തല വെച്ചു കൊടുക്കുന്ന വണ്ടിയും വണ്ടിക്കു തല വെച്ചു കൊടുക്കുന്ന ആളും (ശാസ്ത്രവളർച്ച), അവനും അവളും നടുക്കു റെയിലും അനന്തതയിൽ സംഗമിക്കുന്ന പ്രണയവും (സംഗമം), വൃദ്ധമന്ദിരത്തിൽ യാത്രയവസാനിച്ചപ്പോഴാണ് ജീവിച്ചതാർക്കുവേണ്ടിയാണെന്ന് ബോധ്യമായത് (ബോധ്യപ്പെടൽ) മരം മുറിക്കുമ്പോൾ അതിൽ പാർക്കുന്ന ജീവികൾ അനാഥരാകുമെങ്കിലും കാറിനു പാർക്കുചെയ്യാൻ ഇടമായി എന്ന ആശ്വാസം (പാർക്കു ചെയ്യാനൊരിടം) തുടങ്ങിയ കവിതകൾ ഉദാഹരണം.
വാക്കുകളുടെ അർത്ഥത്തിന്റെ അടരുകളിലുള്ള കൗതുകം, ഭിന്നാർത്ഥങ്ങളെങ്കിലും ശബ്ദസാമ്യമുള്ള പദങ്ങളുടെ ചേർത്തുവെപ്പ് എന്നിവ സായിയുടെ കാവ്യഭാഷയുടെ സവിശേഷതയാണ്. ശിക്ഷ എന്ന കവിതയിൽ ആ വാക്ക് ഒരേസമയം വിദ്യാഭ്യാസം എന്ന അർത്ഥത്തിലും കുറ്റം ചെയ്തതിനു ലഭിക്കുന്ന ശിക്ഷ എന്ന അർത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു. മുതല പിടിച്ചതുകൊണ്ടാണ് ശങ്കരൻ സന്യാസിയായത് / മുതല് പിടിക്കുന്നതുകൊണ്ടാണ് സന്യാസി ശങ്കരനാവാത്തത് എന്ന കവിതയിലും (ശാങ്കരം) ഇതു കാണാം. കാട്ടാളത്തം കാട്ടുന്നവനോ കാടാളുന്നവനോ കാട്ടാളൻ എന്ന ചോദ്യത്തിലുമുണ്ട് (മരം നടുന്നവൻ) ഈ കൗതുകം.
വാക്കിനുള്ളിലെ വാക്കുകൾ കൊണ്ടുള്ള ലീലയ്ക്ക് വേറെയും ഉദാഹരണങ്ങളുണ്ട്. ജീവിതമരണം എന്ന കവിത നോക്കു:
“ജീവിതത്തെ വിഘടിപ്പിച്ചുനോക്കുന്നതിനു പകരം
മരണത്തെ നോക്കിക്കൂടെ?
അതിൽ മണമുണ്ട്
അതു രണമാണ്
രമണവുമാണ്
ഒരു മരം കൂടിയുണ്ടായാൽ
പിന്നെയും പൂക്കുകയും
കായ്ക്കുകയും തളിർക്കുകയും ചെയ്യും.”
കലപ്പ എന്ന കവിതയിൽ അധ്യാപകനും കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണമുണ്ട്:
“കലപ്പയിലുള്ളതെന്ത്?
കലയും കപ്പയും പിന്നെ അപ്പനും / കപ്പ തിന്നുന്നവന്റെ കലയാണോ കലപ്പ?”
തുടർന്ന് അത് ഒരു ചോദ്യചിഹ്നമായും കർഷകന്റെ ചിഹ്നമായും ആകൃതി കൈവരിക്കുന്നു. ആറുകൾ കരയായാൽ വൈകാതെ നമുക്കു കരയാറാകും എന്ന് കരയാറ് എന്ന കവിതയിലും കാണാം ഈ വാക്കൗതുകം. കഴിഞ്ഞില്ല,
“ആത്മഹത്യ ചെയ്തവന്റെ
ഒറ്റവരിക്കവിത
ആരും ഉത്തരവാദിയല്ല
ആ ഉത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ
തൂങ്ങിനിൽക്കും
അതിജീവന അസാധ്യതയോ
ജീവനാതീത സാധ്യതയോ
ആത്മഹത്യ?” (ഒരു ആത്മഹത്യാക്കുറിപ്പ്).
പഴജന്മം-പാഴ്ജന്മം, പീഠം-പാഠം, ബാധ-ബോധം എന്നിങ്ങനെ വേറെയും ദ്വന്ദങ്ങൾ പല കവിതകളിലും ആവർത്തിക്കുന്നതായി കാണാം.
പഴഞ്ചൊല്ലുകളുടെ ഇഴയടുപ്പമുള്ള ഭാഷാശില്പങ്ങളാണ് ഈ രചനകൾ. ഉരുവിട്ട് ഉച്ചരിച്ച് പൊരുളറിഞ്ഞ് ആസ്വദിക്കാൻ വകയുള്ള ഉരിയാട്ടം. ഒരുപക്ഷെ സായിയുടെ ആജന്മസമ്പാദ്യമായിരിക്കാം ഈ മൊഴിക്കുടുക്ക. അത് നിങ്ങക്കു മുന്നിൽ തുറന്നു കാണിക്കാനായതിൽ അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ എനിക്ക് സന്തോഷമുണ്ട്.
പി പി രാമചന്ദ്രൻ
20/02/20
രാമരം
‘പി.പി.രാമചന്ദ്രനല്ലേ?’
‘അതെ.’
‘ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻ
മധുരമാമൊരു കൂവൽ മാത്രം മതി.’
ഘനഗംഭീരമായ ശബ്ദം!
‘ഈ കവിത എനിക്കു വലിയ ഇഷ്ടമായി.’
‘സന്തോഷം.’
‘എന്നെ മനസ്സിലായോ? ഞാൻ മുരളി.’
മറുപടി പറയാൻ എനിക്കു വാക്കു കിട്ടുന്നില്ല. ഭരത് മുരളിയാണ് വിളിക്കുന്നത്! എന്റെ കവിത അദ്ദേഹം ഹൃദിസ്ഥമാക്കിയിരിക്കുന്നു! ആഹ്ലാദവും സങ്കോചവും കൊണ്ട് വീർപ്പുമുട്ടി ഞാൻ എങ്ങനെയെല്ലാമോ നന്ദി പ്രകടിപ്പിച്ച് ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. മറ്റൊരിക്കൽ നരേന്ദ്രപ്രസാദും ആ കവിതയെപ്പറ്റി എഴുതുകയും പറയുകയും ചെയ്തതോർക്കുന്നു.
അന്ന് സിനിമാക്കാർക്കിടയിൽ ഈ കവിത പ്രചരിപ്പിച്ചത് ശ്രീരാമേട്ടനാണ് എന്ന് പിന്നീടറിഞ്ഞു. അത്രക്കു ‘ലളിത’വും കാവ്യാത്മകവുമാണ് ശ്രീരാമേട്ടനുമായുള്ള എന്റെ ഹൃദയബന്ധം. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ചത് ആ കവിതയാണ്. ഇഷ്ടപ്പെട്ടാൽ ഏതു രചനയും ശ്രീരാമേട്ടൻ കിട്ടുന്ന സന്ദർഭങ്ങളിലും സൗഹൃദങ്ങളിലും പ്രചരിപ്പിക്കും. കവിതയോ കഥയോ ഗാനമോ ചിത്രമോ ശില്പമോ എന്തുമാകട്ടെ. ആ കലാകാരനെ അദ്ദേഹം പിന്തുടരും.
റഫീക്കിന്റെ ‘സ്വപ്നവാങ്മൂല’ത്തിന്റെ പ്രകാശനത്തോടെയാണ് ഞാൻ ശ്രീരാമേട്ടന്റെ സൗഹൃദവലയത്തിലെ സ്ഥിരാംഗമായി മാറുന്നത്. അതിന്റെ സംഘാടനത്തിനുവേണ്ടി അന്യോന്യം എന്നൊരു സംഘവും അദ്ദേഹം ഉണ്ടാക്കിയിരുന്നു. പിൽക്കാലത്ത് കുന്നംകുളം കേന്ദ്രമായി അദ്ദേഹമുണ്ടാക്കിയ നിരവധി സാംസ്കാരികസംഘങ്ങളുടെ തുടക്കമായിരിക്കണം അത്. ഇന്റർനെറ്റും സ്മാർട്ഫോണും ഒന്നും ഇല്ലാത്ത കാലമാണ്. കത്തെഴുത്തും നേരിൽകൂടലും മാത്രമേയുള്ളു.
പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും നടക്കാറുള്ള സാംസ്കാരികപരിപാടികളിൽ ഞാനും സജീവമായി പങ്കെടുത്തിരുന്നു. ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിന് ഞങ്ങൾ ഒരു പുതിയ രംഗാവിഷ്കാരം നൽകി. കവിതയും നാടകവും അധ്യാപനവും ഒക്കെയായി നടക്കുന്ന എന്നെക്കുറിച്ച് ഒരു വേറിട്ട കാഴ്ച ചെയ്യാൻ ശ്രീരാമേട്ടൻ പരിപാടിയിട്ടു. ഷൂട്ട് ഷെഡ്യൂൾ ചെയ്തു. ക്യാമറയും യൂണിറ്റുമെല്ലാം സജ്ജമായി. പക്ഷെ ഞാൻ മുങ്ങി. കാരണം, ഒന്നാമത് എനിക്ക് സ്വയം പ്രദർശിപ്പിക്കാൻ സങ്കോചമാണ്. രണ്ടാമത് അക്കാലത്ത് ആ പരിപാടിയിൽ അവതരിപ്പിച്ചവരെപ്പോലെ എന്നേയും തലക്കു വെളിവില്ലാത്ത ഒരുന്മാദിയായി ആളുകൾ തെറ്റിദ്ധരിച്ചാലോ എന്ന പേടിയും. വാസ്തവത്തിൽ ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചയെപ്പറ്റിയുള്ള എന്റെ തെറ്റിദ്ധാരണയായിരുന്നു അത്.
ഒരിക്കൽ ശ്രീരാമേട്ടന്റെ വിളി. “കുമരനെല്ലൂര് മാഷടെ വീടിന്റെ അടുത്തല്ലേ?”
അതെ എന്നു ഞാൻ.
“അവിടെ ഒരു കുന്നിൻപുറത്ത് പാമ്പിനേം മയിലിനേം തീറ്റിപ്പോറ്റ്ണ വയസ്സായ ഒരു സ്ത്രീ ഒറ്റക്ക് പാർക്ക്ണ് ണ്ട് ന്ന് കേട്ട്ട്ട്ണ്ടാ?”
ഇല്ലല്ലോ.
“ന്നാ നമ്മക്ക് അവിട്യൊന്ന് പൂവാ. മാഷ് പൊറപ്പെട്ടോളോ.”
ശ്രീരാമേട്ടനോടൊപ്പം കുമരനെല്ലൂരുനിന്ന് തിരിഞ്ഞ് വഴിയന്വേഷിച്ചുപോയി കുന്നിൻമോളിലെ വൃദ്ധയെ കണ്ടു. പൊട്ടിപ്പൊളിഞ്ഞ മൺചുമരോടുകൂടിയ ചെറിയൊരോലപ്പുര. അതിനുചുറ്റും അതിരിന്മേൽ കിണ്ണങ്ങളും പാത്രങ്ങളും വെച്ചിട്ടുണ്ട്. മുറ്റത്തിരുന്ന് ഓല മെടയുകയാണ് അവർ.
ശ്രീരാമേട്ടൻ അവരോടു സംസാരിച്ചു. പേര് യശോധര. പലതും പറയുന്ന കൂട്ടത്തിൽ അവർ ഇംഗ്ലീഷിൽ സംസാരിക്കുന്നു!
‘ഇങ്ങള് നല്ല പഠിപ്പുള്ള കൂട്ടത്തിലാണല്ലോ. എത്രവരെ പഠിച്ചു?’ ശ്രീരാമേട്ടൻ ചോദിച്ചു. അവർ കുമരനെല്ലൂർ ഹൈസ്കൂളിൽ എം.ടി.വാസുദേവൻനായരുടെ സഹപാഠിയായിരുന്നു എന്നും അവരെ കഥാപാത്രമാക്കിക്കൊണ്ട് എം ടി കഥയെഴുതിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അന്വേഷിച്ചപ്പോൾ സംഗതി സത്യമാണ്. ‘അജ്ഞാതന്റെ ഉയരാത്ത സ്മാരകം’ എന്ന കഥയിലെ നായിക വസുന്ധര ഈ യശോധരയാണ്! എം ടി എഴുതിയ കഥ അവർ വായിച്ചിട്ടുണ്ട്. പേരിനു പുറമെ മറ്റൊരു മാറ്റം കൂടിയേ വരുത്തിയിട്ടുള്ളു. അന്ന് സ്കൂളിലേക്കു പോകുമ്പോൾ മുടിയിൽ ചൂടിയത് മന്ദാരപ്പൂവല്ല!
ഈ സംഭവത്തെ ആസ്പദമാക്കി പിന്നീട് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘അത് മന്ദാരപ്പൂവല്ല’ എന്ന ശ്രീരാമേട്ടന്റെ ലേഖനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയനന്ദൻ അതു സിനിമയാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അപ്പോഴേക്കും ആ വൃദ്ധ അന്തരിക്കുകയും ചെയ്തു. മരിക്കും മുമ്പ് പലതവണ അവരെക്കാണാൻ ശ്രീരാമേട്ടനോടൊപ്പം ഞാനും പോയിരുന്നു. പോകുമ്പോൾ അവർക്കു കൊടുക്കാൻ മിക്ചറും പുകയിലയും വാങ്ങിക്കരുതുമായിരുന്നു. യശോധരാമ്മക്ക് വലിയ ഇഷ്ടമായിരുന്നു രണ്ടും. എന്തൊരു കരുതൽ! അവർ മരിച്ചതിനുശേഷവും ആ കുന്നിൻപുറത്തെ ഇടുങ്ങിയ വഴിയിൽകൂടി ശ്രീരാമേട്ടന്റെ കൂടെ പോയിട്ടുണ്ട്. വെറുതെ, അവരെ ഓർക്കാൻ വേണ്ടി മാത്രം.
വലിയ ഹരമാണ് ശ്രീരാമേട്ടന്റെ കൂടെയുള്ള യാത്ര. അനുഭവകഥകൾ, കെട്ടുകഥകൾ, തെറിക്കഥകൾ… അങ്ങനെ പറച്ചിലും ചിരിയും ബഹളവും കൊണ്ട് സമയവും ദൂരവും പോകുന്നതറിയില്ല. ചിലപ്പോൾ ലക്ഷ്യം തെറ്റി കറങ്ങും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ ചെന്നെത്തും. എവിടെച്ചെന്നാലും ആ ഇടത്തെ അപൂർവമായ അനുഭവങ്ങളുടെ ഒരിടമാക്കിമാറ്റും. തനിക്കു ഗുരുതുല്യനായ അരവിന്ദനെപ്പോലെ ശ്രീരാമേട്ടൻ ചെറിയ മനുഷ്യരുടെ ജീവിതം നിരീക്ഷിച്ചു. അവരുടെ വലിയ ലോകം ആവിഷ്കരിച്ചു.
അങ്ങനെയൊരു യാത്രക്കിടയിലാണ് ഞാറ്റുവേല ഉണ്ടായത്. അപ്പോഴേക്കും സ്മാർട്ട്ഫോൺ പ്രചാരത്തിലായിരുന്നു. ശ്രീരാമേട്ടന്റെ കൈവശവും ഒന്നു വന്നുചേർന്നു. വൈകാതെ ഫോണിൽ മലയാളം എഴുതാൻ പഠിച്ചു. വാട്സാപ്പ് വലിയൊരു സാധ്യതയാണെന്ന് മൂപ്പനു തോന്നി. ‘നമ്മക്കൊരു ഗ്രൂപ്പുണ്ടാക്കിയാലോ മാഷേ? ആൾക്കാരെയൊക്കെ ഞാൻ ചേർത്തോളാം. മാഷ് ഇണ്ടാക്കിത്തന്നാൽ മതി.’ സാങ്കേതികവിദ്യയിൽ അല്പം താത്പര്യമുള്ള ആളായതുകൊണ്ടാവും എന്നോട് ഗ്രൂപ്പുണ്ടാക്കാൻ മൂപ്പൻ ആവശ്യപ്പെട്ടത്. അങ്ങനെ, 2015 ഡിസംബർ 4ന് ആണ് സന്ദേശങ്ങളുടെ നിലയ്ക്കാത്ത ആ ഞാറ്റുവേലപ്പെയ്ത്ത് ആരംഭിച്ചത്.
തുടർന്ന് എത്രയെത്ര ഗ്രൂപ്പുകൾ! ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ ശ്രീരാമേട്ടൻ തന്നെ ഗ്രൂപ്പുകളുണ്ടാക്കി സുഹൃത്തുക്കളെ അവിടെ പാർപ്പിക്കുന്നു. തറവാട്ടുകാരണവരെപ്പോലെ എന്നും രാവിലെ എല്ലാ ഗ്രൂപ്പിലും കയറിയിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നു. അടുക്കളയും പൊറോട്ടയും ചായ്പ്പും പടിപ്പുരയും പാട്ടുപുരയും മുതൽ തെറിത്തറ വരെയുള്ള താവഴികളുടെയെല്ലാം തറവാട് ഇന്നും ഞാറ്റുവേല തന്നെ.
ചെറുവത്താനിയിലാണ് ആ തറവാട്. അതിന്റെ മുറ്റത്ത് വലിയൊരു തണൽമരമുണ്ട്. ആഴത്തിൽ വേരുകളുള്ള, ദൂരത്തിൽ ശാഖകളുള്ള ഒരു മനുഷ്യനാണ് ആ മരം. ആ മരത്തെക്കുറിച്ച് ഒരു കിളിപ്പാട്ടുണ്ട് :
ആദികഥ രാമകഥ
ആമരാമ ഈമരാമ
വായിലിട്ട വാക്കുരുട്ടി
കാട്ടാളൻ കവിയായി
കാടനുള്ളിൽ കവിയെങ്കിൽ
കവിയിലുണ്ട് കാട്ടാളൻ
ആമരത്തിൽ രാമനെങ്കിൽ
രാമനുള്ളിൽ രാവണനും
വാക്കിനുള്ളിൽ പൊരുളുണ്ട്
പൊരുളിനുള്ളിൽ പൊയ്യുണ്ട്
മനുഷ്യനുള്ളിൽ മരമുണ്ട്
അവനു മണ്ണിൽ വേരുമുണ്ട്
ചെറുവിത്തിൽ വലിയൊരാല്
ചെറുവത്താനി ഉള്ളൊരാള്
ആൽത്തറയിൽ സദാ കോള്
കഥ കേൾക്കാൻ കൂടുമാള്
തടിയൊന്ന് തല പത്ത്
കൈശാഖകളിരുപത്ത്
രാമരത്തിൻ ശാഖതോറും
കിളികളൊരു നൂറുപത്ത്
കിളി പാടീ, “ഞങ്ങളിയാൾ-
മരമുകളിൽ വാഴുന്നു
കണയേൽക്കാതെങ്ങളെയീ
മറയത്രേ കാക്കുന്നു.”
സുന്ദരൻ
സുന്ദരന്‍ എന്നായിരുന്നു അയാളുടെ പേര്. നരച്ച താടിയും മുടിയും. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. അറുപതോ എഴുപതോ ആയിക്കാണും പ്രായം. ആരെക്കണ്ടാലും “ഒരു പത്തുറുപ്യ തര്വോ?” എന്നു ചോദിക്കും. കൊടുത്താലും കൊടുത്തില്ലെങ്കിലും ചിരിക്കും.
സുന്ദരന്റെ കൂടെ എല്ലായ്പോഴും ഒരാടോ പശുവോ പോത്തോ പട്ടിയോ പൂച്ചയോ കാണും. അതിന്റെ ഉടമസ്ഥതയൊന്നും അയാള്‍ക്കുണ്ടാവില്ല. എന്നാലും അതിനെ മേയ്ക്കുകയാണ് എന്നാണ് നാട്യം. ഉച്ചകളില്‍ കുന്നിന്‍ചെരിവിലെ മരച്ചുവട്ടില്‍ ആടുമേയ്ക്കുന്നവനായി. അല്ലെങ്കില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് പശുവിനെ തീറ്റുന്നവനായി.
സുന്ദരന്‍ മരിച്ചുപോയി. ഇല കൊഴിയുംപോലെ സ്വാഭാവികമായി. ഇപ്പോഴും വിജനതയില്‍ ഒരാടോ പശുവോ ഒറ്റയ്ക്കു മേയുന്നതു കാണുമ്പോള്‍ ചുറ്റുവട്ടത്തെവിടെയോ സുന്ദരന്‍ ഉണ്ടെന്നു തോന്നും. ഇടവഴി തിരിയുമ്പോള്‍ ഒരു പത്തുറുപ്യ തര്വോ എന്ന് ഉടമസ്ഥനില്ലാത്ത ഒരു നിഴല്‍ ചോദിക്കും. അതിരിന്മേല്‍ ഒരു വെള്ളില ചിരിക്കും.
കുഴിക്കാട്ടുശ്ശേരി ചർച്ച
1.
സുബൈദ ടീച്ചറോട് പുതുകവിത ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറെപ്പോലെ കവിതയിലെ പുതുവഴികളെ പിന്തുടരുകയും അടയാളപ്പെടുത്തുകയും ചെയ്ത കാവ്യാസ്വാദകർ വിരളമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ സാന്നിദ്ധ്യം ഈ അരങ്ങിനെ ധന്യമാക്കുന്നു.
ഭാഷയിലെ കൊത്തുപണിയാണ് എനിക്കു കവിത. രചന ഒരു ഭാഷാശില്പമാണ്. കവിതയിലെ വാക്കിന് അനുഭവങ്ങളുടെ അനേകം അടരുകളുണ്ട്. അർത്ഥത്തിന്റെ കൃത്യതയല്ല, സന്ദിഗ്ധതയാണ് കവിതയിലെ വാക്കിന്റെ കല. ഈ സൗന്ദര്യം തിരിച്ചറിഞ്ഞാൽ പിന്നെ കവിത ഒരു ബാധ പോലെ നമ്മളെ പിടികൂടും. വിക്രമാദിത്യന്റെ തോളിലെ വേതാളം പോലെ നമ്മളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട്, എന്നാൽ ആഹ്ലാദിപ്പിച്ചുകൊണ്ട്, കൂടെ വരും.
ലോകം മാറുന്നതോടൊപ്പം കവിതയും മാറുന്നു. ഞാനും എന്റെ കവിതയും മാറിയിട്ടുണ്ട്. എൺപതുകളിലെ ഞാനല്ല ഇന്നെഴുതുന്നത്. അന്നത്തെ മൂശ ഇന്നില്ല. ആ വാർപ്പുകളും ഇല്ല. ആവർത്തനമോ തുടർച്ചയോ അല്ല പുതുക്കലാണ് ഇപ്പോഴത്തെ എന്റെ വഴി.
ആദ്യകാലത്ത് ഞാനെഴുതിയ കവിതകളെ ഇന്ന് എനിക്കുതന്നെ ന്യായീകരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പണ്ടു കൊണ്ടാടിയവയിൽ പലതും ഇന്ന് വായിക്കപ്പെടുന്നില്ല. വായുണ്ടെങ്കിൽ വാഴട്ടെ എന്ന വരരുചി മട്ടിലാണ് ഞാൻ സ്വന്തം കവിതകളെ കാണുന്നത്. ഉൾക്കനമുള്ളതുമാത്രം അതിജീവിക്കട്ടെ. അല്ലാത്തത് വിസ്മൃതമായിക്കൊള്ളട്ടെ. ഞാനതു ഗൗനിക്കുന്നില്ല.
2.
രാമന്റെ ആദ്യകാല കവിതകൾ അതീവസൂക്ഷ്മങ്ങളായിരുന്നു. വാക്കിലും പൊരുളിലും അതു സ്ഥൂലതക്ക് എതിരായിരുന്നു. “ആഴമേ നിന്റെ കാതലിലെങ്ങും മീനുകൾ കൊത്തുവേല ചെയ്യുന്നു.” ഇതാണ് അക്കാലത്തെ ഒരു രാമകവിത. ഇതു വായിച്ചുകേട്ടപ്പോൾ ‘ഇനിയും വരികൾ കുറയ്ക്കാവുന്നതാണ്’ എന്ന ആറ്റൂർമാഷിന്റെ കമന്റ് പിൽക്കാലത്ത് ഞങ്ങൾ ഇടക്കെല്ലാം ഓർത്തു ചിരിക്കാറുണ്ട്. പൊതുവെ ചുരുക്കെഴുത്തായിരുന്നു അക്കാലത്തെ കവിത.
രാമന് ഈ സൂക്ഷ്മത കെണിയായിത്തീർന്നതുപോലെ എനിക്കു ശില്പകൗശലമാണ് കെണിയായിത്തീർന്നത്. ഞാൻ ഭാഷയും സാഹിത്യവും ഇവരെപ്പോലെ കോളേജിൽ പോയി പഠിച്ചതല്ല. സ്വയംപഠനമായിരുന്നു എന്റെ വഴി. കവിതയുടെ ക്രാഫ്റ്റിലും രൂപഭദ്രതയിലും എനിക്ക് പ്രത്യേകം അഭിരുചിയുണ്ടായിരുന്നു. അതിൽ അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്തു എന്നു പറയാം. മാമ്പഴക്കാലമൊക്കെ അങ്ങനെയുള്ള രചനയാണ്. എന്റെ ശില്പകൗതുകത്തിനു പിന്നിൽ സാങ്കേതികവിദ്യയിലുള്ള എന്റെ അഭിരുചിയും കാരണമാവാം. ഭാഷയെ ഒരു സാങ്കേതികവിദ്യ പോലെ പഠിച്ചെടുക്കുകയും പ്രയോഗിക്കുകയും ചെയ്തിരിക്കാം.
അന്തരിച്ച നമ്മുടെ പ്രിയപ്പെട്ട കവി ടി.പി.രാജീവൻ പറയാറുണ്ട്, മലയാളത്തിൽ വ്യക്തിയുടെ കവിതയല്ല പൗരന്റെ കവിതയാണ് (Citizens Poetry) കൊണ്ടാടപ്പെടുന്നത് എന്ന്. ഒരു ജനപ്രതിനിധി അയാളുടെ മണ്ഡലത്തിനുവേണ്ടി നിയമസഭയിൽ പ്രസംഗിക്കുന്നതു പോലെയാണോ ഒരു കവി കവിത എഴുതേണ്ടത്? അയാളുടെ സ്വകാര്യ അനുഭവങ്ങളും വിചാരങ്ങളും വികാരങ്ങളുമല്ലേ ആവിഷ്കരിക്കേണ്ടത്? അതിലല്ലേ സത്യസന്ധത? ഇത്തരം പൗരകവിതയുടെ രചനാവഴി എന്റെ ആദ്യകാല കവിതകളിലുണ്ട്. അതു ബോധ്യപ്പെട്ടതിൽപ്പിന്നെ അതിൽനിന്നു പുറത്തുകടക്കാനും എന്റെതന്നെ ഉണ്മയെ ആവിഷ്കരിക്കാനും ഞാൻ ശ്രമിച്ചുതുടങ്ങി.