പുലിയോടൊത്തു ജീവിതം

ഹര്‍കയിറ്റ്സ് കാനോ

(കോഴിക്കോട്ട് കെ.എല്‍.എഫിനോടനുബന്ധിച്ചു നടന്ന പരിഭാഷാ ശില്പശാലയില്‍വെച്ചാണ് ബാസ്ക് ഭാഷാകവി ഹര്‍കെയിറ്റ്സ് കാനോവിനെ പരിചയപ്പെട്ടത്. വടക്കന്‍ സ്പെയിനിനും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിനും ഇടയ്ക്ക് കിടക്കുന്ന ചെറിയ പ്രേദേശത്തുമാത്രം പ്രചാരമുള്ള യൂറോപ്യന്‍ ഭാഷയത്രേ ബാസ്ക്. നാല്പതുകാരനായ ഹര്‍കെയിറ്റ്സ് കാനോ ഈ ഭാഷയില്‍നിന്നുള്ള പ്രമുഖ കവിയും വിവര്‍ത്തകനുമാണ്. സച്ചിദാനന്ദന്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശില്പശാലയില്‍ മുഖ്യസംഘാടകയായിരുന്ന സംപൂര്‍ണ്ണ ചാറ്റര്‍ജി നല്‍കിയ കവിതകളില്‍നിന്ന് ഞാന്‍ തിരഞ്ഞെടുത്തത് അല്പം നീണ്ട Living with a Tiger എന്ന കവിതയാണ്. കേദാര്‍നാഥ് സിങ്ങിന്റെ വ്യാഘ്രം എന്ന കവിതയോട് അസാധാരണമായ സാദൃശ്യം തോന്നിയതുകൊണ്ടാണ് ഈ കവിതതന്നെ ഞാന്‍ തിരഞ്ഞെടുത്തത്. നര്‍മ്മരസികത തുളുമ്പുന്ന നിരീക്ഷണങ്ങളുടെ മിന്നാമിന്നിവെളിച്ചംകൊണ്ട് പ്രകാശിക്കുന്നവയാണ് പൊതുവേ കാനോയുടെ കവിത.)

അതെങ്ങനെ ഇവിടെ വന്നു എന്നതല്ല കാര്യം.
ഒരുപക്ഷെ, ഞങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന വാടകക്കാരന്‍
ബോധപൂര്‍വ്വമോ അല്ലാതെയോ
ഇവിടെ ഉപേക്ഷിച്ചു പോയതായിരിക്കാം.
ഞങ്ങളുടെ നോട്ടം തെറ്റിയ സമയത്ത്
ജനലിലൂടെ ഒളിച്ചുകടന്നതാകാം.
ഞങ്ങളുടെ ഗ്രാമഫോണ്‍ ശേഖരം കേട്ടു സഹികെട്ട
അയല്‍ക്കാരിലാരോ പണി തന്നതാവാം.
അല്ലെങ്കില്‍ ആ നീലക്കുപ്പായക്കാരനായ,
ഗ്യാസ്, വെള്ളം, വൈദ്യുതി മീറ്റര്‍ പരിശോധകന്റെ പണിയാവാം.
എന്റെ പ്രിയപ്പെട്ട ചിന്തകരായ വിറ്റ്ഗെന്‍സ്റ്റീന്‍, സിയോറാന്‍, സ്റ്റേയ്നര്‍
എന്നിവരെന്തെങ്കിലും ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നു നോക്കി
അവര്‍ക്കൊന്നും ഉത്തരമില്ല.
ആകെക്കൂടി എനിക്കറിയാവുന്നത്
ഒരു പുലി ഞങ്ങളോടൊപ്പമുണ്ട് എന്ന വസ്തുതയാണ്.
ദിവസങ്ങളോളം കാണാതായാല്‍പ്പോലും
അതു പോയിക്കാണും എന്ന് പതിവുപോലെ
ഞങ്ങള്‍ ആശ്വസിക്കാറില്ല. കാരണം ഞങ്ങള്‍ക്കറിയാം
അതു തിരിച്ചുവരുമെന്ന്. വന്നിട്ടുമുണ്ട്.
പൂച്ചയല്ല പുലി, അതിനാല്‍ പ്രയാസമാണ്
അതിന്റെ ജന്മങ്ങള്‍ അവസാനിച്ചു എന്നു കരുതാന്‍.
അപ്പുറത്ത് അതുണ്ട് എന്ന ഒറ്റവിചാരം മതി
കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതിരിക്കാന്‍.
ഒരു പുലി, നായാട്ടിനു പ്രേരിപ്പിക്കുകയാണ് വേണ്ടത്.
എന്നാല്‍ ഇവിടെ അതുമില്ല.
ഞങ്ങളുടെ വീട്ടില്‍ സഹോദരങ്ങളായി ഒരുപാടു പേരുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എല്ലാവരുമില്ല.
ചിലരെല്ലാം പോയതിന് പുലിയെ കുറ്റപ്പെടുത്താനാകുമോ?
ഓരോരുത്തരും സ്ഥലം വിടുന്നതിനുമുമ്പ്
ഒരു കലഹം നടക്കുക പതിവായിരുന്നു.
കുറ്റം ചാരാന്‍ വീട്ടില്‍ ഒരു പുലിയുണ്ടാകുന്നത്
സൗകര്യമാണ് എന്നുവെച്ച് അതെല്ലാം അവന്‍ കാരണമാണെന്ന്
തീര്‍ച്ചപ്പെടുത്തുന്നതു ശരിയല്ലല്ലോ.
ജോലിക്ക് വൈകിയെത്തിയാല്‍
അതു പുലി കാരണമാണ് എന്നു ന്യായീകരിക്കും
ചിലപ്പോഴെല്ലാം അതു വാസ്തവമാണ്. എല്ലായ്പോഴും അല്ലതാനും.
പുലിയോടൊത്താണ് ജീവിതമെങ്കില്‍
ക്ലോക്ക് അല്പം പതുക്കെയാവും.
വളരെ നേരത്തെയാണ് എന്നു വിചാരിച്ചത്
പൊടുന്നനെ, വളരെ വൈകിയാണെന്ന് തിരിച്ചറിയും.
കാരണം, പുലികള്‍ക്ക് സമയത്തെ നിശ്ചലമാക്കാന്‍ കഴിയും.
ഇതൊരു ബഡായി പറച്ചിലായി തോന്നാം.
പക്ഷെ വാസ്തവമാണ്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും
ഒരു പുലിക്ക് അതിന്റെ കൈപ്പത്തികൊണ്ട്
ക്ലോക്കിന്റെ സൂചി തിരിച്ചുവെക്കാനാവും.
ഫ്രിഡ്ജില്‍നിന്നു ഭക്ഷണം കാണാതാകുന്നത്,
അലമാരയില്‍ അടുക്കിയ വസ്ത്രങ്ങള്‍ അലങ്കോലമായിരിക്കുന്നത്,
തുണികള്‍ കീറിക്കാണുന്നത് –
ഈ സുചനകളൊന്നും നമ്മള്‍ ശരിക്കു മനസ്സിലാക്കാത്തതുകൊണ്ടാണ്.
സദാ കരുതിയിരിക്കണം,
ഒരു പുലി കൂടെ പാര്‍ക്കുന്നുണ്ടെങ്കില്‍.
മുമ്പത്തെപ്പോലെ അതിപ്പോള്‍ ഒരു കുഞ്ഞുപുലിയല്ല
ഞങ്ങളോടൊപ്പം അതും വളരുകയായിരുന്നോ?
തുടക്കം മുതലേ അതൊരു വളര്‍ച്ചയെത്തിയ പുലിയായിരുന്നോ?
അത് ഒരൊറ്റപ്പുലിയോ രണ്ടോ, മൂന്നോ?
ഒരു നിശ്ചയവുമില്ല. രഹസ്യമാണത്.
ഇതേച്ചൊല്ലി വീട്ടില്‍ ഞങ്ങള്‍ക്ക് അഭിപ്രായൈക്യമില്ല.
എന്തെന്നാല്‍ അതിനെ മുഴുവനായി കണ്ടിട്ടുള്ള സന്ദര്‍ഭം ചുരുക്കമാണ്.
ചിലപ്പോഴെല്ലാം അവന്‍ ഞങ്ങളുടെ പിറകില്‍ത്തന്നെയുള്ള
ഒരവ്യക്ത സാന്നിദ്ധ്യമായിരിക്കും,
ശ്വാസം വലിക്കുകയും നാറുകയും ചെയ്യുന്ന ഒന്ന്.
ഞങ്ങള്‍ വിനോദത്തിലേര്‍പ്പെടുമ്പോള്‍ അതു
ചാരനെപ്പോലെ നിരീക്ഷിക്കും.
ഞങ്ങളുടെ സ്വപ്നങ്ങളെ അത് വിശകലനം ചെയ്യും.
ഞങ്ങളുടെ ചിരി അതിനെ അസൂയാലുവാക്കും.
കണ്ണീര് സംശയാലുവാക്കും,
എന്തു കാരണം കൊണ്ട് എന്നതിശയിക്കും.
ഒരു മിന്നല്‍ക്കാഴ്ചയില്‍
പളുങ്ങിമറയുന്ന പട്ടുരോമങ്ങളുള്ള അവന്റെ വാല്,
കാര്‍പ്പെറ്റില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍,
വന്യമായ ഒരിരമ്പം,
മരം പതിച്ച നിലത്തു കാണുന്ന വിള്ളല്‍,
അതിവിടെ ഉണ്ട് എന്നതിന്
കണ്ണില്‍പ്പെടാന്‍ പ്രയാസമായ
ഇത്തരം ചെറിയ തെളിവുകള്‍, അടയാളങ്ങള്‍
ഞങ്ങള്‍ കാണാറുണ്ട്.
പുലി അതാണ്, പുലി ഇതാണ്,
അതങ്ങനെയാണ്, ഇങ്ങനെയാണ്
എന്നെല്ലാം വിദഗ്ദ്ധര്‍ റേഡിയോയില്‍ പറയുന്നതു കേള്‍ക്കാറുണ്ട്.
എന്നാല്‍, വീട്ടില്‍ ഒരു പുലിയുണ്ടെങ്കില്‍ ആരുമിങ്ങനെ പറയില്ല
എന്നേ എനിക്കു പറയാനുള്ളു.
ഞങ്ങളുടെ ഇളയകുഞ്ഞിനെ വേഗത്തില്‍ നടക്കാന്‍ പഠിപ്പിച്ചു.
എന്തുകൊണ്ടാണെന്നോ, നാലുകാലില്‍ സഞ്ചരിക്കുന്നതിനോട്
പുലി ഒരു ദയവും കാണിക്കില്ല എന്ന പേടിയുള്ളതുകൊണ്ടുതന്നെ.
ഒരു പുലി നിങ്ങളോടൊപ്പം പാര്‍പ്പുണ്ടെങ്കില്‍
ഒരു സന്ദര്‍ശകനും നിങ്ങളെത്തേടി വരികയില്ല.
എന്നാലും ചിലപ്പോള്‍
ഒരു പുലി കൂടെ താമസിക്കുന്നുണ്ടെന്ന്
നമ്മള്‍ മറന്നുപോകും.
ചിലപ്പോള്‍ ദിവസങ്ങളോളം മറക്കും.
ഒരു വിശേഷവുമില്ലാത്ത ഏതെങ്കിലുമൊരു ദിവസം
ജോലി കഴിഞ്ഞു ക്ഷീണിച്ചു മടങ്ങുമ്പോഴോ മറ്റോ
അപ്രതീക്ഷിതമായി, ആ നാശം
കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെ.
എന്താ പറഞ്ഞത്? ചില പുലികള്‍ മാന്യരാണ് എന്നോ?
പുലികള്‍ പുലികളാണ്.
കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.
ഇതു സര്‍ക്കാര്‍ അനുവദിച്ച ഭവനമല്ല.
എന്നിട്ടും ഒരു പുലിക്ക് ഞങ്ങളിവിടെ അഭയം കൊടുത്തിരിക്കുന്നു.
ഈ ശല്യമൊഴിവാക്കുന്നതിനെപ്പറ്റി
ഗൗരവമായിത്തന്നെ ഞങ്ങള്‍ ആലോചിച്ചിരുന്നു-
വീട് വില്‍ക്കാം. വാങ്ങുന്നയാളോട് കാര്യം പറയേണ്ട.
അഴികളും വാതിലുകളെല്ലാം തുറന്നിട്ട് അതിനെ പോകാന്‍ വിടാം
അങ്ങനെ നിരവധി സാദ്ധ്യതകള്‍ ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി
എന്നിട്ടെന്തായി ഒടുക്കം? ഒരു പുലിയൊടൊപ്പം പൊറുക്കുന്നത്
ഞങ്ങള്‍ക്കങ്ങു ശീലമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
പുലിയോടു ഇഷ്ടം തോന്നുമോ? ആ ഇഷ്ടം വളര്‍ന്നുവലുതാകുമോ?
സംഭവിക്കാം. വളരുകയും ചെയ്തേക്കാം.
എന്നാലും ഒന്നുണ്ട്. പുലി പുലിയാണ്.
അതിന്റെ വര മായില്ല.
അത് ആണോ പെണ്ണോ?
വയസ്സ് അമ്പതായിക്കാണുമോ? അതോ പതിനഞ്ചോ?
എഴുപത്തിരണ്ടോ? അഞ്ഞൂറായിക്കാണുമോ?
അത്താഴപ്പുറത്ത്, പുലി തിന്നാത്ത വാള്‍നട്ടു കൊറിച്ചുകൊണ്ട്
ഞങ്ങള്‍ പുലിയുടെ പ്രായത്തെച്ചൊല്ലി വിചാരപ്പെടും.
അതിനു പ്രായമേയില്ലെന്നു വരുമോ? അതിന്റെ സ്വഭാവം
കുറച്ചു മൃദുവായിട്ടുണ്ടോ? അതോ മൂര്‍ച്ച കൂടിയോ?
ഇതെല്ലാംതന്നെ ഒരു നുണയാണെന്നു വരുമോ?
ഒരുപക്ഷെ, ഇവന്‍ പുലിത്തോലണിഞ്ഞ
ചെകുത്താന്‍തന്നെയായിരിക്കുമോ?
പുലിയുടെ പുറത്തെ വളഞ്ഞ വരകളെപ്പറ്റി
ചുരുക്കിയും വ്യക്തമായും എഴുതണമെന്നുതന്നെയാണ് എനിക്കു മോഹം.
ധൈര്യമില്ലെങ്കിലും തെരുവില്‍ കണ്ട മനുഷ്യരോടെല്ലാം
എനിക്കിങ്ങനെ ചോദിക്കാന്‍ തോന്നും :
നിങ്ങള്‍ ഒരു പുലിയോടൊപ്പമാണോ ജീവിക്കുന്നത്? സത്യം പറയണം.
എല്ലാവരും അങ്ങനെയല്ലേ?
ഈ കൊടിയ ശല്യം – ആണായാലും പെണ്ണായാലും
നാമെല്ലാം ഒരുപോലെ അനുഭവിക്കുന്ന ഈ ലോകത്തിന്റെ
മറ്റൊരു പേരുതന്നെയല്ലേ അത്?
ഒരു കാര്യം തുറന്നു പറയാം,
പുലിയോടൊപ്പമാണ് എന്റെ ജീവിതം.
അതുകൂടെയില്ലാത്ത ഒരു ജീവിതം
ഇനി സാധ്യമാകുമെന്നോ,
അങ്ങനെയൊരു ജീവിതത്തിന്
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്നോ,
ഞാന്‍ കരുതുന്നുമില്ല.