കാളഭൈരവൻ

മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.

Continue reading കാളഭൈരവൻ

റിൽക്കെ

വിഖ്യാത ജർമ്മൻ കവി റെയ്നർ മരിയ റിൽക്കെ (1875 – 1926) ഫ്രഞ്ചുഭാഷയിലെഴുതിയ ഒരു കവിതാപരമ്പരയുടെ മലയാളപ്പകർച്ചയാണ് ഈ കാവ്യജാലകങ്ങൾ. സൂസാന്ന പീറ്റർമാൻ ഫ്രഞ്ചിൽനിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ച When I go – Selected French Poems of Rainer Maria Rilke എന്ന പുസ്തകമാണ് അവലംബം. ഒന്നാം ലോകയുദ്ധാനന്തരം സ്വിറ്റ്സർലണ്ടിലേക്കു താമസം മാറ്റിയ റിൽകെ തന്റെ ജീവിതാന്ത്യത്തിലെഴുതിയതാണ് ഈ രചനകൾ. Windows എന്ന ഈ പരമ്പരയ്ക്ക് പ്രചോദകമായത് കവിയുടെ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന ഒരു കാമുകിയായിരുന്നു എന്ന് സൂസാന്ന പറയുന്നുണ്ട്.
ബാൽക്കണിയിൽ ഉദ്യാനത്തിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങളുള്ള ഒരു മന്ദിരം. ആ ജാലകങ്ങളുടെ തിരശ്ശീലയിട്ട ചട്ടത്തിൽ എപ്പൊഴോ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു സുന്ദരിയുടെ നിഴൽ. അസ്പഷ്ടവും അമൂർത്തവുമായ ആ നിഴലിനെ ആകാംക്ഷാപൂർവ്വം ഉറ്റുനോക്കി താഴെ ഒരു കാമുകൻ. ഒരു യൂറോപ്യൻ ക്ലാസിക്കിൽ വായിച്ചുപരിചയിച്ച ഇത്തരമൊരു സന്ദർഭമാണ് ഈ പരമ്പരയുടെ പശ്ചാത്തലം.
ജാലകത്തിലൂടെ നോക്കിക്കാണുന്നതിനു പകരം ജാലകത്തെത്തന്നെ പല കോണിൽനിന്നു നോക്കിക്കാണുന്ന ഒരു പ്രതീകാത്മക ആവിഷ്കാരമാണ് ഇത്. ജാലകം ചിലപ്പോൾ മണൽഘടികാരം പോലെ ‘കാത്തിരിപ്പിൻ മാപിനി’യാവാം. ചിലപ്പോൾ അതു ‘കിന്നരം’ പോലെ ഒരു തന്ത്രിവാദ്യമാകാം. അഴികളുള്ള ആ ചട്ടം ചിലപ്പോൾ ഒരു തടവറയാകാം. അതിലൂടെയുള്ള നോട്ടമാകട്ടെ കൂടുവിട്ടു പറക്കുന്ന ഒരു പക്ഷിയുടെ സ്വതന്ത്രവിഹാരവുമാകാം.
ജനലിന്റെ ജ്യാമിതീയ ഘടനയെത്തന്നെയും റിൽക്കെ പ്രതീകവത്കരിക്കുന്നുണ്ട്. ആ ദീർഘചതുരം ചിതറിപ്പോകുന്ന നിത്യജീവിതത്തിന് ഒരു ശ്രദ്ധാകേന്ദ്രം നൽകുന്നു. ചട്ടങ്ങൾ – ഫ്രെയിം എന്ന അർത്ഥത്തിലും നിയമങ്ങൾ എന്ന അർത്ഥത്തിലും – പാലിക്കുവാനുള്ളതോ മാറ്റുവാനുള്ളതോ എന്ന സന്ദിഗ്ദ്ധതയും അതുന്നയിക്കുന്നു.
‘ചട്ടക്കൂടുകളുടെ പരിമിതി സൃഷ്ടിക്കുന്ന അപരിമിതമായ സാധ്യത’ എന്ന വൈരുദ്ധ്യത്തെ പ്രകീർത്തിക്കുകയാണ് റിൽക്കെ; വൃത്തബദ്ധമായ പദ്യത്തിനുള്ളിൽ കവിത എന്ന പോലെ! (“Henceforth, the window serves as an ironic gift: limitless possibility within a limited framework, like poetry contained within rhyme and meter.” – Susanne Petermann)
പുസ്തകദാരിദ്ര്യം മൂലം വളരെ വൈകിയാണ് ഞാൻ റിൽകെയെ വായിക്കാനാരംഭിച്ചത്. വർഷങ്ങൾക്കു മുമ്പ് കെ.ജി.എസ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന ‘സമകാലീനകവിത’ ഒരു റിൽക്കെ പതിപ്പ് ഇറക്കുകയുണ്ടായി. അതിലേക്ക് പരിഭാഷപ്പെടുത്താമോ എന്നു ചോദിച്ചുകൊണ്ട് മാഷ് ഒരു ഇംഗ്ലീഷ് ടെക്സ്റ്റ് ഫോട്ടോസ്റ്റാറ്റ് ചെയ്ത് എനിക്ക് അയച്ചുതന്നു. എത്ര പരിശ്രമിച്ചിട്ടും ആ കവിത എനിക്കു വഴങ്ങിയില്ല. ഞാൻ പരാജയം സമ്മതിച്ചു. എന്നാലും ഒരിക്കലും മുഴുവനായും പിടി തരാത്ത റിൽക്കെ എന്നെ വെല്ലുവിളിച്ചുകൊണ്ട് പിന്തുടർന്നു. ഈ മൊഴിമാറ്റവും വഴക്കത്തോടെ ചെയ്തതല്ല. ഉയരത്തിലുള്ളതിനെ എത്തിപ്പിടിക്കാൻ നടത്തിയ ഒരു പരിശ്രമം മാത്രമായി കരുതിയാൽ മതി.

ജാലകമേ ജാലകമേ

1 നിന്റെ ക്ഷണം
ജാലകമേ, ചിത്രജാലകമേ, ഇളം
നീലയവനിക മെല്ലെയിളക്കി നീ
കാത്തുനില്കാനോ പറഞ്ഞു? ഇളം
കാറ്റില്‍ സ്വകാര്യം പറഞ്ഞു?
ആരു നീയെന്നറിവീല ഞാന്‍, എങ്കിലും
നീങ്ങുവാന്‍ വയ്യ, തങ്ങാനും
ദൂരേയ്ക്കു പാതകള്‍ മാടി വിളിക്കിലും
ആയില്ലെ,നിക്കനങ്ങാനും!
ശോകം നിറഞ്ഞുകവിയും മനസ്സുമായ്
ആശങ്കയോടെ ഞാന്‍ നിന്നു
കാണാന്‍ കൊതിച്ച കിനാവൊന്നു ജാലക
പാളിയില്‍ കാണുവാനാമോ?

2 കണ്ട നിമിഷം
ബാല്‍ക്കണിയില്‍, ജാലകചതുരത്തില്‍
കേവലമൊരു നിമിഷം ഞാനവളെ
കണ്ടൂ, കണ്ടൊരുമാത്ര മറഞ്ഞൂ
എന്തൊരു കഷ്ടം നോക്കൂ!
അങ്ങിനെയെങ്കില,വള്‍ മുടി കെട്ടാന്‍
മന്ദം കൈകളുയര്‍ത്തീയെങ്കില്‍,
അരികിലിരിക്കും പൂപ്പാത്രത്തെ
പരിചോടൊന്നു തൊടാനാഞ്ഞെങ്കില്‍,
എത്ര മുറിഞ്ഞേനേ ശോകത്താല്‍
എത്രയെരിഞ്ഞേനേ താപത്താല്‍!

3 ജ്യാമിതി
വലുതാം ജീവിതമെത്രയെളുപ്പം
ചെറുതാം കള്ളിയിലാക്കി – നീയൊരു
ചതുരക്കള്ളിയിലാക്കി!
നിന്നരികില്‍ കാണുമ്പോള്‍ മാത്രം
സുന്ദരിയാവുന്നു – ഒരുവള്‍
അനശ്വരയാവുന്നു!
എത്ര സുരക്ഷിതരായീ നമ്മള്‍
ഇച്ചതുരക്കൂട്ടില്‍
ചുറ്റും പരിമിതിതന്‍ നടുവിങ്ങനെ
പറ്റിയിരിക്കുമ്പോള്‍!

4 കാത്തിരിപ്പിൻ മാപിനി
നീളമേറും കാത്തിരിപ്പിന്‍
വേളയെണ്ണും മാപിനീ,
ജാലകമേ, ഓ! മണല്‍ഘടി-
കാരമല്ലേ നീ?
നീയടുപ്പിക്കുന്നു, നീതാന്‍
വേര്‍പെടുത്തുന്നു
സാഗരം പോല്‍ ചഞ്ചലം നീ
പ്രേമജാലകമേ!
നോക്കിടുന്നോര്‍തന്‍ മുഖങ്ങള്‍
ചേര്‍ത്തുകാട്ടുന്നു
നിന്റെ ചട്ടം ചേര്‍ന്നിണങ്ങും
ചില്ലുകണ്ണാടി.

5 ഓര്‍മ്മയില്‍ തങ്ങും മുഹൂര്‍ത്തം
ആരെയോ കാത്തുകൊ-
ണ്ടാരെങ്കിലും നിന്റെ
ചാരേയണഞ്ഞു നിന്നെങ്കില്‍,
ആരംഗമോര്‍മ്മയില്‍
തങ്ങും മുഹൂര്‍ത്തമായ്
നീ ചട്ടമിട്ടു തൂക്കുന്നൂ
ജാലകമേ നിന്നരികിലണഞ്ഞതൊ-
രാലസ്യം താനോ
വാതിൽപ്പഴുതിൽ കണ്ടതു ചിതറിയൊ-
രാലോചനയാണോ
സ്വപ്നം കാണുകയാണൊരു കുഞ്ഞാ
ചട്ടത്തിൽ ചാരി
കുപ്പായം പഴകുന്നതുമറിയാ-
താന്തരസഞ്ചാരി
ചിറകിനു വേണ്ടി കുത്തിനിറുത്തിയ
ശലഭങ്ങള്‍ പോലെ
പ്രണയികളിരുവര്‍ നില്പാണവിടെ
വിളറിയുമിളകാതെ

6 ജാലകാധീനന്‍
ജാലകാധീനനാകുന്നു ഞാന്‍ കേവലം
ആലോകനം തന്നെ ജന്മം
കാണുന്നതെന്തിലും കൗതുകം, കാഴ്ചകള്‍
കാര്യങ്ങളോതുന്ന ഗ്രന്ഥം
ഓരോ പറവയുമെന്നോടു സമ്മതം
ചോദിച്ചിടുന്നതു പോലെ
പേടിപ്പെടുത്തുന്നതില്ലാ പൊരുത്ത-
ക്കേടുകള്‍ പണ്ടെന്നപോലെ
നീളും പകല്‍മുഴുനീളവും ഈ ജനല്‍-
പ്പാളിക്കടിപ്പെട്ടൊരെന്നെ
കാണാമിരവിലീ ഭൂലോകഗോളത്തിന്‍
കാണാമറുപുറം പോലെ

7 ജാലകാധീന
ജാലകാധീനയാണിന്നിവൾ, ജീവിതം
കേവലമാലസ്യമാർന്ന നോട്ടം.
ലോകം അനിശ്ചിതത്വം വിട്ടു തൻ മനോ-
ഭാവത്തിനൊത്തിണങ്ങുന്ന നേരം
താഴെയുദ്യാനത്തിലെങ്ങുമാ വീക്ഷണം
മാധുര്യവർഷം ചൊരിഞ്ഞിടുന്നു.
ബന്ദിയോ സർവ്വസ്വതന്ത്രയോ – കാരണ-
മെന്തിവൾ ഇങ്ങനെ നിൽക്കാൻ?
ആയിരം മങ്ങിയ താരകങ്ങൾക്കിട-
ക്കേതാനുമെണ്ണം തിളങ്ങി,
ഏതോ വിദൂരസ്ഥ നക്ഷത്രരാശിയെ
വേറിട്ടു കാട്ടുന്ന പോലെ
കാണുക, നഷ്ടഹൃദയവുമായൊരാൾ
ജാലകത്തിൻ ചതുരത്തിൽ.

8 കിന്നരം
ജാലകമേ, ഓ ജാലകമേ!
ഞങ്ങടെയാത്മാവിഷ്കാരത്തിൻ
കിന്നരമത്രേ നീ
ഇതുവരെ ഞങ്ങൾ മീട്ടി കണ്ണാൽ
ഉയരുകയിനി വിണ്ണിൽ
ഗഗനപഥത്തിൽനിന്നു പ്രകാശം
ചൊരിയുക കാവ്യത്തിൽ.

കെ എ ഗഫൂർ

അച്ചടിച്ച കടലാസ് അത്യാർത്തിയോടെ വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടേത്. പാഠപുസ്തകമല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങൾ കിട്ടുക അപൂർവ്വം. അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മയും ചെറിയമ്മയും വായിക്കാൻ കടം വാങ്ങി കൊണ്ടുവരാറുള്ള വീക്കിലികളാണ് വായനയുടെ ഹരം എന്താണെന്ന് പഠിപ്പിച്ചുതന്നത്.

വീക്കിലി കിട്ടിയാൽ അവസാന പേജിൽനിന്നാണ് ഞങ്ങൾ വായന തുടങ്ങുക. കുട്ടികൾക്ക് ഏറെ കൗതുകമുള്ള പംക്തികളെല്ലാം അവസാന താളുകളിലായിരിക്കും. അത് ചിത്രകഥകളാണ്. മനോരമയിൽ ബോബനും മോളിയും. മാതൃഭൂമിയിൽ ചെറിയ മനുഷ്യരും വലിയ ലോകവും. ബോബനും മോളിയും വീട്ടിലെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുമായിരുന്നു. എന്നാൽ ചെറിയ മനുഷ്യരിലെ കഥാപാത്രങ്ങളായ രാമുവും ഗുരുജിയും പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവാറില്ല. “ഓന്ത് ഒരു തുള്ളി മുതലയാണ്” എന്ന് ഗുരുജി ലോർക്കയുടെ കവിതയെ ഉദ്ധരിച്ചു പറഞ്ഞ ഒരു വാക്യം മാത്രം പൊരുളറിഞ്ഞല്ലെങ്കിലും എന്റെ ഉള്ളിൽ തങ്ങി നിന്നത് ഓർക്കുന്നു.

അക്കാലത്ത് മുഴുനീള ചിത്രകഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. നോവലുകളെപ്പോലെ ഖണ്ഡശ്ശയായി ആണ് വന്നിരുന്നത്. ഇനിയെന്തു സംഭവിക്കും എന്ന ആകാംക്ഷയിൽ നെഞ്ചിടിപ്പിച്ചുകൊണ്ടാണ് ഓരോ ലക്കവും അവസാനിക്കുക. അടുത്ത ലക്കത്തിനുവേണ്ടിയുള്ള ആ കാത്തിരിപ്പിന്റെ മധുരവേദന അനുഭവിച്ച അവസാന തലമുറയായിരിക്കണം ഞങ്ങളുടേത്.

കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതുമായ ചിത്രകഥാപരമ്പര ഏതാണ് എന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, മണ്ണുണ്ണി എന്ന്. മെലിഞ്ഞുനീണ്ട കൈയ്യും കാലുമായി കുന്തിച്ചിരുന്ന് മണ്ണുരുട്ടി പാവയെ ഉണ്ടാക്കുന്ന ആ കിഴവക്കൊശവന്റേയും അയാളുടെ ഭാര്യയുടേയും രൂപം ചതുരക്കള്ളികളിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ടാക്കിയ ഉടനെ തലയാട്ടുകയും കൈ ഉയർത്തുകയും ചെയ്ത ആ മൺപാവയെ കൊശവൻ കൈപിടിച്ച് പിച്ച വെപ്പിക്കുന്നതും പിന്നീട് അയാളുടെ പിടി വിട്ട് അത് റോഡിലൂടെ നടന്നുപോകുന്നതും നീണ്ട മുടി കൊണ്ടു റോഡ് ബ്ലോക്കാകുന്നതുമെല്ലാം എത്രയെത്ര തവണയാണ് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുള്ളത്! മണ്ണുണ്ണിയിൽനിന്നും ആവേശമുൾക്കൊണ്ട്, വരയിൽ അല്പം കമ്പമുണ്ടായിരുന്ന ഞാൻ അക്കാലത്ത് നോട്ടുപുസ്തകത്തിൽ ചിത്രകഥ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ മണ്ണുണ്ണിയുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കാനും ആരാധിക്കാനും ആരംഭിച്ചത്.

കെ എ ഗഫൂർ എന്ന പേരിനേക്കാൾ, അവ്യക്തലിപികളിലുള്ള അദ്ദേഹത്തിന്റെ ഒപ്പാണ് കുട്ടിക്കാലത്ത് എന്റെ മനസ്സിൽ അടയാളപ്പെട്ടത്. ആ ചിഹ്നം ചാർത്തിയ ചിത്രജാലകങ്ങൾ തുറന്ന് വിചിത്രമായ ലോകങ്ങളിലൂടെ സഞ്ചരിക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. പറക്കുംതളികയാണ് ഗഫൂർ മാഷിന്റെ ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രകഥ. എന്നാലും മണ്ണുണ്ണിയിലാണ് മാഷിന്റെ കഥനകൗതുകവും കലാകൗശലവും ഒരുപോലെ ഇണങ്ങിയത് എന്നു ഞാൻ കരുതുന്നു.

പിൽക്കാലത്ത് ഞാനെഴുതിയ ‘കലംകാരി’ എന്ന നാടകീയകാവ്യത്തിൽ (2004) ഈ ചിത്രകഥയുടെ സ്വാധീനം കാണാം. അതിൽ കുശവത്തിയാണ് മണ്ണുകുഴച്ച് ഉണ്ണിയെ ഉണ്ടാക്കുന്നത്.
“ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ കല്ലും ദൈവം
ഉയിരായി നിനച്ചാല്‍ മണ്ണുരുളയുമുണ്ണി”
എന്ന് അവൾ തിരിച്ചറിയുന്നുണ്ട്.
വൈകിയാണെങ്കിലും എന്റെ കടപ്പാട് വെളിപ്പെടുത്താനും കൃതജ്ഞത പ്രകടിപ്പിക്കാനും ബഷീർ മാഷിന്റെ ഈ ആദരപുസ്തകം നിമിത്തമായതിൽ സന്തോഷമുണ്ട്.

എതിരേ വന്നയാൾ

എതിരേ വന്ന അപരിചിതന്റെ മുഖം ഒറ്റനോട്ടത്തിൽ രാജനെ ഓർമ്മിപ്പിച്ചു. മരിച്ചുപോയ സുഹൃത്ത്, രാജൻ. രാജനെ അപ്രതീക്ഷിതമായി ഓർമ്മിപ്പിച്ചതിന് ഞാനയാളോടു കടപ്പെട്ടിരിക്കുന്നു. അയാൾ എതിരേ വന്നില്ലായിരുന്നെങ്കിൽ, നിശ്ചയമായും ഞാൻ രാജനെ ഓർക്കുമായിരുന്നില്ല. ഞാൻ തിരിഞ്ഞുനിന്ന് നടന്നകലുന്ന അയാളെ കൈകൊട്ടി വിളിച്ചു. അയാൾ നടത്തം നിർത്തി, പതുക്കെ പിന്നിലേക്കു തിരിഞ്ഞ്, എന്നെയാണോ എന്ന് ചോദിക്കുന്നതുപോലെ മുഖമുയർത്തി. ഞാൻ അയാൾക്കുനേരെ നടന്നു. അടുത്തുചെന്ന് ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ മുഖത്തിന് രാജന്റെ ഛായയുണ്ട്. എന്നാൽ കൃത്യമായി ഏതവയവമാണ് ആ ഛായ വരുത്തുന്നത് എന്നു നിശ്ചയിക്കാനാവുന്നില്ല. കണ്ണ്, മൂക്ക്, താടി, ചെവികൾ, നെറ്റിത്തടം. ഇവയുടെയൊക്കെ പിന്നിൽ രാജൻ ഒളിച്ചിരിക്കുന്നതുപോലെ തോന്നി. ഞാൻ അങ്ങനെ സൂക്ഷിച്ചു നോക്കുന്നതു അയാൾക്കു രസിക്കുന്നില്ല എന്ന് അയാളുടെ ഭാവത്തിൽനിന്ന് മനസ്സിലാക്കാം. അയാൾ നെറ്റിചുളിച്ചപ്പോൾ അതാ, ആ ചുളിവിൽ ഒരു മിന്നൽ പോലെ രാജൻ! പുരികത്തിന് ഇത്ര കട്ടിയില്ല എന്നേയുള്ളു.
ആരാ, എന്താ?
അയാൾ ചോദിച്ചു. അതിശയം തന്നെ. രാജന്റെ ശബ്ദം! കണ്ണടച്ചിട്ടാണ് ആ ചോദ്യം കേട്ടത് എങ്കിൽ തീർച്ചയായും മുന്നിൽ രാജൻ നിൽക്കുന്നതായേ തോന്നു. അത്രയ്ക്കുണ്ട് സാമ്യം. അയാൾ എന്റെ മറുപടിക്കു കാക്കുകയാണ്. അക്ഷമനാണ് അയാൾ എന്നു വ്യക്തം.
ചോദിച്ചതു കേട്ടില്ലേ? എന്താ നിങ്ങൾക്കു വേണ്ടത്? എന്റെ അന്തംവിട്ടുള്ള നിൽപ്പുകണ്ട് അയാൾക്ക് ശുണ്ഠിവരുന്നതുപോലെ തോന്നി.
രാജൻ.. ഞാൻ ആ പേരുച്ചരിച്ച് പിന്നെ എന്തു പറയണമെന്നറിയാതെ വിക്കി.
രാജനോ? ഏതു രാജൻ?
നിങ്ങൾ…
എന്റെ പേര് രാജനെന്നല്ല. നിങ്ങൾക്കു ആളു മാറിയതാണ്. അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു.
നന്ദി സർ. വളരെ നന്ദി.
അയാൾ അത്ഭുതത്തോടെ വീണ്ടും എനിക്കുനേരേ തിരിഞ്ഞു.
മനസ്സിലായില്ല. നന്ദി പറയാൻ ഞാൻ നിങ്ങൾക്ക് ഒന്നും ചെയ്തുതന്നില്ലല്ലോ?
ഉവ്വ്. നിങ്ങൾ രാജനെ ഓർമ്മിപ്പിച്ചു.
പിന്നെയും നിങ്ങൾ അതുതന്നെ പറയുന്നു. ആരാ ഈ രാജൻ?
രാജൻ എന്റെ സുഹൃത്ത്.
…..
(അപൂർണ്ണം)

സായിയുടെ കവിത

മൂന്നു പതിറ്റാണ്ടുമുമ്പ് കോഴിക്കോടു സർവ്വകലാശാലയുടെ മീഞ്ചന്തയിലുള്ള ബി.എഡ് സെന്ററിൽ വെച്ചാണ് സായിയെ പരിചയപ്പെടുന്നത്. എന്റെ വിഷയം മലയാളവും സായിയുടേത് സംസ്കൃതവുമായിരുന്നു. സാഹിത്യം സംഗീതം സംസ്കാരം എന്നിവകളിൽ ഒരേ അഭിരുചി പങ്കിട്ടിരുന്ന ഞങ്ങൾ അതിവേഗം സുഹൃത്തുക്കളായി. കോളേജിലേക്കും തിരിച്ചുമുള്ള ഞങ്ങളുട യാത്രയും ഒരുമിച്ചായിരുന്നു. കോഴിക്കോട്ടേക്കുള്ള പാസഞ്ചർ വണ്ടിയിൽ കുറ്റിപ്പുറത്തുനിന്ന് ഞാനും തിരുനാവായിൽനിന്ന് സായിയും കയറും. സ്വദേശം പാലായ്ക്കടുത്തുള്ള രാമപുരമാണെങ്കിലും അക്കാലത്ത് സായി താമസിച്ചിരുന്നത് തിരുനാവായിലെ ബന്ധുവീട്ടിൽ ആയിരുന്നു.

Continue reading സായിയുടെ കവിത