കാടിഴഞ്ഞുപോയ പാട്

തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന ഈ കവിതകൾ അർഹിക്കുന്നു.

സൂക്ഷ്മാനുഭൂതികളുണർത്തുന്ന ഇന്ദ്രിയപരതയാണ് പത്മയുടെ പദവിന്യാസചാരുത.
“കിണറ്റിൻവക്കത്ത് പൂത്തുനിൽക്കുന്ന
കല്യാണസൗഗന്ധികങ്ങൾ.
മുറ്റം നിറഞ്ഞ വരിക്കപ്ലാവിന്റെ
ഇലകൾ തൂത്തുവാരുന്നത്.
ചൂല് വരച്ചുകൊണ്ടുണ്ടാക്കുന്ന
മണ്ണിന്റെ വിവിധ പാറ്റേണുകൾ.
അടിച്ചു പൊടിപാറിച്ചു
പിനോച്ചിയൻ മൂക്കിലേക്കത്
വലിച്ചുകേറ്റുന്നത്.
കരിയിലകൾ പുകയുന്ന മണം.
തൊഴുത്തിലെ പശുക്കൾ,
അവരുടെ ദയപൂണ്ട കണ്ണുകൾ.” (കാഴ്ച)
അതേ വരിക്കപ്ലാവിന്റെ ചില്ലയിൽ ഉദിക്കുന്ന പുലരിയിലേക്ക് തിളങ്ങുന്ന മൊട്ടത്തലകളുമായി, ചുവന്ന ഉടുപ്പിട്ട ബുദ്ധസന്യാസിമാരെപ്പോലെ ഉറുമ്പുകൾ കയറിപ്പോകുന്നതും കാണാം. (മഹായാനം)
ചന്ദ്രനിൽ കൊന്നി കളിക്കുന്ന കുട്ടി ചോദിക്കുന്ന ചോദ്യം –
“എവിടെ, എനിക്കാകെ ഈ
ഭൂമിയിലുണ്ടായിരുന്ന
മൺകലത്തിന്റെ
കഷണമെവിടെ?” – ഹൃദയഭേദകമായ വേദന ഉണർത്തുന്നതാണ്. (നഷ്ടം)

അയാൾ നിശ്ശബ്ദതയുടെ കാടാണെന്നും തനിക്കുള്ള ശ്വാസം ആ കാട്ടിൽ ചിറകിട്ടടിക്കുന്നു എന്നും മറ്റൊരു കവിതയിൽ (നിശ്ശബ്ദത).
“അയാൾ പോയ വഴിയിൽ
ഒരു കാടിഴഞ്ഞുപോയ പാട്!”
നിശ്ശബ്ദതയുടെ കാട്ടിലേക്കുള്ള നടപ്പാതയാണ് പത്മയുടെ വരികൾ.
കാടിഴഞ്ഞുപോയ ആ പാടുനോക്കി ഒന്നു നടന്നുനോക്കൂ.

(പത്മ ബാബുവിന്റെ കവിതകളെപ്പറ്റി)

നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ

മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി കൊഞ്ചാൻ തുടങ്ങി. അപ്പോൾ അയാളുടെ ഭാഷയിൽ പുതിയ കിളിപ്പാട്ടുകളുണ്ടായി. സംസ്കാരത്തിൽ പുതിയ പൂക്കാലമുണ്ടായി.

അഗസ്റ്റിൻ കുട്ടനെല്ലൂരിന്റെ ‘നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ’ എന്ന കവിതയുടെ രത്നച്ചുരുക്കമാണ് ഇത്. വാത്മീകിയും ആദികാവ്യവും എഴുത്തച്ഛനും കിളിപ്പാട്ടും മലയാളവും പൂക്കാലവും എല്ലാം സൂചകങ്ങളായി വർത്തിക്കുന്ന ഈ കവിത ഒരു പുതിയ പുരാവൃത്തസൃഷ്ടിയിലൂടെ തന്റെ ഭാഷയേയും കവിതയേയും വീണ്ടെടുക്കാൻ ഉദ്യമിക്കുകയാണ്. നേർരേഖയായിപ്പോയ മൊഴിയിലേക്ക് മഴവില്ലിന്റെ വർണ്ണവൈവിധ്യത്തെ തിരിച്ചുകൊണ്ടുവരാൻ പരിശ്രമിക്കുകയാണ്. എന്നാൽ പഴയ കിളിപ്പാട്ടല്ല പുതിയ കിളിപ്പേച്ചാണ് അഗസ്റ്റിന്റെ ഭാഷയെ വ്യത്യസ്തമാക്കുന്നത് എന്നുകൂടി പറയണം.

കിളി, അഗസ്റ്റിൻകവിതയിൽ ആവർത്തിച്ചുവരുന്ന ഒരു പ്രതീകമാണ്. എന്നാൽ പൊതുവേ സ്വീകരിക്കപ്പെടുന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായല്ല അഗസ്റ്റിന്റെ കിളി പ്രത്യക്ഷപ്പെടുന്നത്. ‘ഒറ്റക്കാലൻ കാക്ക’ എന്ന കവിതയിൽ കാക്ക ഓരങ്ങളിലേക്കു തള്ളിമാറ്റപ്പെട്ട ജനതയുടെ പ്രതിനിധിയാണ്. തത്തക്കു സാഹിത്യമുണ്ട്, കുയിലിനു സംഗീതവും. കാക്കക്കു പക്ഷേ, കരച്ചിൽ മാത്രം. ആട്ടിയോടിക്കപ്പെട്ടവരും അഴുക്കു ചികയാൻ വിധിക്കപ്പെട്ടവരുമാണ് അവർ. അഗസ്റ്റിന് പക്ഷികൾ മാത്രമല്ല പക്ഷികൾ. ‘കടൽപ്പക്ഷി’, ‘രക്തസാക്ഷിപ്പക്ഷി’ എന്നീ കവിതാശീർഷകങ്ങൾ പോലും ഈ കവിയുടെ ‘പക്ഷിപാതം’ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞില്ല, തിരകൾ മഹാസമുദ്രത്തിന്റെ അഗാധനിശ്ശബ്ദതയിൽ തടവിലാക്കപ്പെട്ട ഒരു കൂറ്റൻ പക്ഷിയുടെ ചിറകുകളത്രേ! പ്രളയത്തിന്റെ ചിറകിൻകീഴിൽ അടവെച്ച് മരണം വിരിയിക്കാനുള്ള ഒരു മുട്ടയാണ് അതിനു ഭൂമി. കാറ്റിനുമുണ്ട് ചിറക്. കരയിൽ വീശുന്ന കാറ്റ് പ്രത്യാശയുടെ പ്രതീകമാണ്. മഹാസങ്കടങ്ങൾക്കൊടുവിൽ മനുഷ്യൻ നേടിയ പ്രത്യാശയുടെ സുവർണ്ണകേസരങ്ങൾ കാറ്റിന്റെ ചിറകിൽ ഉണ്ട്. (തിരയും കാറ്റും). വാക്കു കിട്ടാനായി ഊരുചുറ്റുന്ന ഉന്തുവണ്ടിക്കാരൻ വഴിയോരത്തണലിൽ വിശ്രമിക്കുമ്പോൾ മരക്കൊമ്പത്തിരുന്ന കിളികളാണ് അയാൾക്ക് വഴികാട്ടുന്നത്. മൗനത്തിന്റെ ഗൂഢാലോചനക്കു വെളിയിലുള്ള ഇടവഴികളിലൂടെ പോകട്ടെ. കൃഷിക്കാരന്റെ മണ്ണിലോ ട്രാൻസ്ജെന്ററുകളുടെ മനസ്സിലോ അവഗണിക്കപ്പെട്ടവരുടെ പ്രേതഭൂമിയിലോ നിന്ന് അയാൾക്ക് തീതുപ്പുന്ന വാക്കുകൾ കിട്ടും എന്ന് കിളികൾ പ്രവചിക്കുന്നു (കൂടുപൊട്ടിക്കുന്ന വാക്ക്).

മരവും കിളിയും മാത്രമല്ല, സമസ്തജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ ഈ കവിയുടെ പ്രമേയഖനിയാണ്. മനുഷ്യൻ മരമായി മാറുംപോലെ മീനുകളും മനുഷ്യരായി രൂപാന്തരം ചെയ്യുന്നു. ‘മത്സ്യങ്ങൾ വേട്ടയാടപ്പെടുന്നത്, മനുഷ്യരും’ എന്ന കവിതയിൽ മീനിന്റേയും മനുഷ്യന്റേയും ജീവിതം കൂട്ടിവായിക്കുന്നു. പശുവിനെ വിശുദ്ധമൃഗവും മനുഷ്യനെ കേവലം നാൽക്കാലിയുമാക്കുന്ന ചരിത്രത്തിന്റെ വൈപരീത്യം ‘വണ്ടിക്കാളകളും വിശുദ്ധമൃഗവും’ എന്ന കവിതയിൽ വായിക്കാം. കരചരണങ്ങളരിഞ്ഞ് ചുടലയിൽ തള്ളിയവളെപ്പോലെ ഒരു വൃക്ഷത്തെ വർണ്ണിക്കുന്നുണ്ട് ‘വേടഭൂമിയിലെ ബൗദ്ധവൃക്ഷം’ എന്ന കവിതയിൽ. പുരാതന വേദഭൂമി എങ്ങനെ ഇന്ന് വേടഭൂമിയായി എന്നൊരു രാഷ്ട്രീയവിമർശം പലകവിതകളിലും ഉന്നയിക്കുന്നുണ്ട്. വർഗ്ഗീയ തീവ്രവാദിളുടെ ഹിംസക്ക് ഇരയായി, നദിയുടെ അടിത്തട്ടിലേക്ക് വലിച്ചെറിയപ്പെട്ട പ്രേതപ്പെണ്മയുടെ വിലാപമാണ് ‘ഒരുവൾ ജീവിതം വായിക്കുന്നു’ എന്ന കവിത.
ചുരുക്കത്തിൽ, കടലും കരയും ചുഴലുന്ന ജീവജാലങ്ങളുടെ ആവാസഭൂമിയിലേക്കുള്ള ഒരു വിഹഗവീക്ഷണമാണ് അഗസ്റ്റിന്റെ കവിതകൾ. അനുഭവങ്ങളേക്കാൾ ആശയങ്ങളും ആദർശങ്ങളുമാണ് ഈ കവിയെ പ്രചോദിപ്പിക്കുന്നത്. “അനാഥമാക്കപ്പെട്ടവരുടെ പൂങ്കുയിൽ വസന്തകാലത്തേക്കു കരുതിവെച്ച പാട്ടാ”ണ് ഈ കവിപ്പേച്ചുകൾ.

കോംപസ്സിന്റെ സൂചിക്കാൽ

ജീവിവർഗ്ഗങ്ങളിൽ മനുഷ്യൻ മാത്രമേ വിദ്യ അഭ്യസിക്കാൻ വേണ്ടി ആയുസ്സിൽ ഇത്രയധികം കാലം ചിലവഴിക്കുന്നുള്ളു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകുവോളം അവന്റെ/അവളുടെ ജീവിതം സ്കൂൾ മതിലകത്തു തളയ്ക്കപ്പെട്ടിരിക്കുന്നു; തുടർന്ന് കാലാലയമതിലകത്തും. പഠിപ്പുകഴിഞ്ഞ് പുറംലോകത്തെത്തിയാൽ പൊതുവേ ആരും തങ്ങളുടെ സ്കൂൾ ജീവിതകാലം ഓർമ്മിക്കാൻ ആഗ്രഹിക്കാറില്ല. ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും അതൊരു കയ്പേറിയ കാലം ആയിരിക്കും. കുട്ടികളെ ലോകവുമായി ഇണക്കിയെടുക്കുന്നതിനേക്കാൾ അവരെ മെരുക്കിയെടുക്കാനുള്ള ഇടമായിട്ടാണല്ലോ നമ്മൾ സ്കൂളുകളെ കണ്ടു ശീലിച്ചത്.

എന്നാൽ ഷാജിയെപ്പോലെ അപൂർവ്വം വിദ്യാർത്ഥികൾ അന്നത്തെ ചവർപ്പുകളെ പിന്നീടു മധുരിക്കുന്ന നെല്ലിക്കകളാക്കുന്നു. അക്കാലത്തെ സാഹസികതകൾ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവെക്കുന്നു. ചിതറിത്തെറിച്ചുപോയ പഴയകാല സഹപാഠികളെ തിരഞ്ഞുപിടിച്ച് ഒത്തൊരുമിക്കുന്നു. ബാല്യസ്മരണകൾ അയവിറക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. ആ നിലയിൽ എനിക്കറിയാവുന്ന എ.വി.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ ഒരു ‘അപൂർവ്വവിദ്യാർത്ഥി’യാണ് ഷാജി ഹനീഫ് എന്ന് സന്തോഷത്തോടെ പറഞ്ഞുകൊള്ളട്ടെ.

ന്യൂ എൽ.പി യിൽ ഒന്നാംതരത്തിൽ ചേർന്ന കാലം തൊട്ട് പത്താംതരം ജയിച്ച് ഏ.വി യിൽനിന്ന് പുറത്തുപോകുംവരെയുള്ള ഒന്നരപ്പതിറ്റാണ്ടിന്റെ സ്കൂൾ അനുഭവങ്ങളാണ് ഷാജി ഈ പുസ്തകത്തിൽ പറയുന്നത്. മൂന്നരപ്പതിറ്റാണ്ട് അതേ വിദ്യാലയത്തിൽ അധ്യാപകനായി കഴിഞ്ഞുകൂടിയ എനിക്കുപോലും ഇത്ര വിശദാംശങ്ങളോടെ അക്കാലം ഓർമ്മിച്ചെടുക്കാനാവില്ലെന്നു സമ്മതിക്കുന്നു.

സ്കൂൾ അനുഭവങ്ങളിൽനിന്ന് ഉജ്ജ്വലമായ സാഹിത്യസൃഷ്ടികൾ മലയാളത്തിലുണ്ടായി. കാരൂരിന്റേയും ചെറുകാടിന്റേയും അക്ബർ കക്കട്ടിലിന്റേയും കഥകളിൽ മലയാളിയുടെ അധ്യാപകജീവിതം കണ്ണീരും ചിരിയും കലർന്ന് പലപാട് ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഷാജിയുടെ ഈ അനുഭവകഥകൾ വായിക്കുമ്പോൾ അക്ബർ കക്കട്ടിലിന്റെ സ്കൂൾ ഡയറി ഓർമ്മ വരുന്നുവെങ്കിൽ അതു സ്വാഭാവികം. അത്രയ്ക്കു നർമ്മമധുരമായാണ് ഷാജി തന്റെ വിദ്യാർത്ഥിജീവിതം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

മതിലും വേലിയും ഇല്ലാത്ത ഭൂപ്രകൃതി പോലെത്തന്നെയായിരുന്നു അന്നത്തെ പൊന്നാനിയിലെ മനുഷ്യപ്രകൃതിയും. ന്യൂ എൽ പിയേയും ഏ വിയെയും വേർതിരിക്കുന്ന കാവ്, കാവിലെ കാട്ടുപൊന്തകളെപ്പറ്റി ഭയപ്പെടുത്തുന്ന കഥകൾ പറയാറുള്ള മുണ്ടിയമ്മ, പാട്ടുടീച്ചർക്ക് ഗുരുദക്ഷിണ നൽകിയ ശേഷം ‘നിസ്കരിച്ച’ ഓർമ്മ, വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പരിചയപ്പെടുത്തിയ പത്മനാഭൻമാസ്റ്റരുടെ കഥാകഥനം, യുവജനോത്സവങ്ങളിലെ ആവേശകരമായ മത്സരവും തോൽവിയും – ഇങ്ങനെ നിരവധി അവിസ്മരണീയമായ സന്ദർഭങ്ങളും വ്യക്തികളുമുണ്ട് ഷാജിയുടെ ഈ ഓർമ്മച്ചെപ്പിൽ. (കൂട്ടത്തിൽ ‘നല്ല മാഷല്ലാ’ത്ത ഈയുള്ളവനും ഷാജിയുടെ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്!)

ഇസ്കൂളോർമ്മകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാൻ തുടങ്ങിയപ്പോഴേ ഞാനതു ശ്രദ്ധിച്ചിരുന്നു. വായിക്കുകയും കമന്റു ചെയ്തു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടിലും വിദേശത്തുമായി പരന്നുകിടക്കുന്ന വിപുലമായ ഒരു സൗഹൃദവലയമുണ്ട് ഷാജിക്ക്. അവർ ആ കുറിപ്പുകൾക്കുവേണ്ടി കാത്തിരുന്നു. ഷാജി വിട്ടുപോയ പല കാര്യങ്ങളും ഓർമ്മിപ്പിച്ച് അതുകൂടി എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതാണ് അച്ചടിയെ അപേക്ഷിച്ച് ‘തിരയെഴുത്തി’ന്റെ ഒരു വലിയ സാധ്യത. വായനക്കാരുടെ തത്സമയ പ്രതികരണങ്ങൾ എഴുത്തുകാരന് പ്രോത്സാഹനം മാത്രമല്ല, തന്റെ എഴുത്തിനെ പുതിയ ദിശയിലേക്കു നയിക്കാനുള്ള മാർഗ്ഗദർശനം കൂടി നൽകുന്നു. സത്യത്തിൽ ഇന്ന് ജീവനുള്ള എഴുത്ത് ‘തിര’യിലാണ് സംഭവിക്കുന്നത്. അച്ചടിസ്സാഹിത്യം പലപ്പോഴും കരയ്ക്കു പിടിച്ചിട്ട മീനാണ്. എന്നാൽ ഷാജി തിരയിലും താളിലും ഒരുപോലെ കൈത്തഴക്കമുള്ള എഴുത്തുകാരനാണെന്ന് ഇതിനുമുമ്പു പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രചനകൾ തെളിയിച്ചിട്ടുണ്ടല്ലോ.

സാഹിത്യത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ഒരു പൊന്നാനിക്കളരി.
ഭൂഗോളത്തിലെ പലപല രാജ്യങ്ങളിൽ ചുറ്റി സഞ്ചരിക്കുമ്പോഴും ഷാജിയുടെ ഹൃദയം പൊന്നാനിയുടെ ഈ കളരിമുറ്റത്ത് ഊന്നിനിൽക്കുന്നു – പെൻസിൽമുന വ്യത്യസ്ത അകലത്തിൽ വട്ടം വരക്കുമ്പോഴും കേന്ദ്രബിന്ദുവിൽനിന്ന് സൂചിക്കാൽ വ്യതിചലിക്കാത്ത കോംപസ്സിനെപ്പോലെ!
(ഷാജിഹനീഫ് ന്റെ ഉസ്കൂൾ ഓർമ്മപ്പുസ്തകത്തിനെഴുതിയ കുറിപ്പ്)

കാളഭൈരവൻ

മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.

എന്നാല്‍ പൊതുവേ പരിഷ്കാരോന്മുഖരായ മേല്‍ജാതി സമുദായങ്ങളിലെ കെടുതികളും കലാപങ്ങളുമായിരുന്നു ഇവര്‍ ആഖ്യാനം ചെയ്തത്. മലബാറിലെ മുസ്ളിങ്ങള്‍ക്കിടയിലും ഇതര അവര്‍ണ്ണസമുദായങ്ങളിലും ഇതേസമയം സംഭവിച്ചുകൊണ്ടിരുന്ന പരിണാമങ്ങള്‍ക്ക് തത്തുല്യമായ ആഖ്യാനങ്ങള്‍ ഉണ്ടായി എന്നു പറയാനാവില്ല. പറയരും പുലയരും പാണരും കണക്കരും കുശവരുമെല്ലാം അടങ്ങുന്ന അടിയാളജീവിതം ഈ പരിണാമങ്ങളെ എങ്ങനെയാണ് നേരിട്ടത്? അവര്‍ക്കു തകര്‍ക്കുവാന്‍ പത്തായങ്ങളോ നാലുകെട്ടുകളോ ഉണ്ടായിരുന്നില്ല. പകരം അവര്‍ വേരാഴ്ത്തിനിന്ന തറയാണ് തകര്‍ത്തെറിയപ്പെട്ടത്. വെടികൊണ്ട് ചെരിയുന്ന നിസ്സഹായമായ ആ ഗോത്രസംസ്കൃതികളുടെ നിലവിളി ഉത്സവത്തിമര്‍പ്പിനിടയില്‍ കേള്‍ക്കാതെപോയി. ആ നിലവിളിയാണ് ഒരു കുറുംകുഴലിലൂടെ എന്നവണ്ണം ദിനേശ്കുമാര്‍ കാളഭൈരവന്‍ എന്ന നാടകത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

ഏറനാട്ടിലെ കണക്കസമുദായത്തിന്റെ മിത്തും ജീവിതവും പശ്ചാത്തലമാക്കി രചിച്ച ഒരപൂര്‍വ്വ വാങ്മയമാണ് കാളഭൈരവന്‍. കമ്പോളത്തിന്റേയും വികസനത്തിന്റേയും യുക്തികള്‍ക്കൊത്ത് സകലതിനേയും മാനകീകരിക്കുന്ന പുതുകാലത്തിനോട് ദൈവങ്ങളോടൊപ്പം നിലനില്‍പ്പിനായി പൊരുതുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥ. പ്രകൃതിയില്‍നിന്നു പറിച്ചെറിയപ്പെടുന്ന മനുഷ്യദുരന്തത്തിന്റെ പലപാടു പറഞ്ഞ കഥയ്ക്ക് ഏറനാടന്‍ തനിമയാര്‍ന്ന ഒരു മൊഴിവഴിപാട്!

കോളനിവത്കരണം ഗോത്രസംസ്കൃതികളെ ഛിന്നഭിന്നമാക്കിയ ചരിത്രം പറയുന്ന ചിന്നു അച്ചാബെയുടെ സര്‍വ്വം ശിഥിലമാകുന്നു എന്ന കൃതി, പോയ നൂറ്റാണ്ടില്‍ സംസ്കാരവൈവിധ്യങ്ങളെ പുതിയൊരു വീക്ഷണകോണില്‍ വിലയിരുത്താന്‍ പ്രചോദിപ്പിക്കുകയുണ്ടായി. ജനതയുടെ സുസ്ഥിതി, വിശേഷിച്ചും ഗോത്രജീവിതത്തില്‍, അവരുടെ സാംസ്കാരികസ്വത്വവുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരുന്നു. മണ്ണും മലയും പക്ഷിമൃഗാദികളും മാത്രമല്ല മണ്‍മറഞ്ഞ പൂര്‍വ്വികരേയും ആരാധനാമൂര്‍ത്തികളായി പരിഗണിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഗോത്രസമൂഹത്തെ കീഴടക്കാന്‍ പാശ്ചാത്യശക്തികള്‍ അവലംബിച്ച മാര്‍ഗ്ഗം അവരുടെ വിശ്വാസത്തെ തകര്‍ക്കുക എന്നതായിരുന്നു. മിഷണറിമാര്‍ ആദ്യം ദൈവങ്ങളെ നിര്‍വ്വീര്യരാക്കി. എന്നിട്ട് മനുഷ്യരെ നിരാലംബരാക്കി.

മുന്‍കാലങ്ങളില്‍ പ്രത്യക്ഷാധിനിവേശമാണ് ശിഥിലീകരണത്തിന് നിദാനമായിരുന്നതെങ്കില്‍ പില്‍ക്കാലത്ത് അത് ആധുനിക വികസനരാഷ്ട്രീയത്തിന്റെ ഫലമായിട്ടായിരുന്നു. പിറന്ന മണ്ണും വളര്‍ന്ന നാടും വിട്ടൊഴിയാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം പെരുകിവരുന്ന ലോകത്താണ് ഇന്നു നാം ജീവിക്കുന്നത്. അഭ്യന്തരയുദ്ധങ്ങളും അരാജകത്വവും പ്രകൃതിദുരന്തങ്ങളും കാരണം ദരിദ്രരാജ്യങ്ങളില്‍നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ അഭയംതേടി അലയുകയാണ് ലോകമെങ്ങും. ലോകയുദ്ധാനന്തരമുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണ് ഇപ്പോഴത്തേതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പണ്ട് കമ്പോളത്തിനുവേണ്ടി മതിലുകള്‍ തട്ടിനിരത്താന്‍ ആഹ്വാനം ചെയ്ത വികസിതരാജ്യങ്ങള്‍ ഇന്ന് അഭയാര്‍ത്ഥികളെ തടയാന്‍ മതിലുകെട്ടി ഉയര്‍ത്തുകയാണ്. യുദ്ധമായാലും പ്രകൃതിക്ഷോഭമായാലും അത് ആത്യന്തികമായി മനുഷ്യനിര്‍മ്മിതമായ ദുരന്തം തന്നെ. വികസനത്തെക്കുറിച്ച് ലാഭകേന്ദ്രിതമായ വീക്ഷണം വെച്ചുപുലര്‍ത്തുന്ന ആധുനികതയുടെ പരിണതഫലവും. ഈ സമകാലീനപശ്ചാത്തലത്തില്‍ പ്രസക്തിയേറുന്ന ഒരു കുടിയിറക്കിന്റെ കഥയാണ് കാളഭൈരവന്‍.

ദൈവങ്ങള്‍ മനുഷ്യരെ രക്ഷിച്ചുപോന്ന ഒരു പഴങ്കാലം, മനുഷ്യര്‍ ദൈവങ്ങളെ രക്ഷിക്കാന്‍ പാടുപെടുന്ന സമകാലം, മനുഷ്യരും ദൈവങ്ങളും ഒരുപോലെ അരക്ഷിതരായിത്തീരുന്ന യന്ത്രഭീകരതയുടെ പുതുകാലം – ഇങ്ങനെ മൂന്നു കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു തലമുറയാണ് ഇതിലെ കഥാപാത്രങ്ങള്‍. കാരിക്കുട്ടി വല്യാത്ത, വല്യാത്തയുടെ സഹോദരപുത്രനായ കുഞ്ഞാടി, കുഞ്ഞാടിയുടെ മകന്‍ ദേവന്‍ എന്നിവരാണ് അവര്‍.

മണ്‍കട്ടയില്‍നിന്ന് ഉയിരും ഉരുവവും തിരിഞ്ഞ തിരുവള്ളം ചാത്തന്റെ പരമ്പരയാണ്ഏറനാട്ടിലെ കണക്കര്‍. കൃഷിയും കാലിമേയ്ക്കലുമാണ് കണക്കരുടെ കുലത്തൊഴില്‍. നിലത്തിനോ കാലിക്കോ ഉടമകളല്ലെങ്കിലും മണ്ണിന്റെയും മൃഗത്തിന്റേയും പൊരുളറിഞ്ഞ പുരാതനര്‍. അഞ്ചില്ലങ്ങളായി ഏറനാട്ടില്‍ വ്യാപിച്ച കണക്കരുടെ ജീവിതത്തെ നിയന്ത്രിച്ചത് അവരുടെ ഗാഢമായ വിശ്വാസമായിരുന്നു. കുലദൈവങ്ങള്‍ക്കു പുറമെ അവര്‍ ആരാധിച്ചുപോന്ന നിരവധി ദൈവങ്ങളില്‍ ഒന്നാണ് കാളഭൈരവന്‍. നൂറുകണക്കിന് കാലികളെ മെരുക്കി നിയന്ത്രിക്കാന്‍ കാളഭൈരവസേവയുള്ള ഒറ്റ മേക്കാരാനു കഴിയുമായിരുന്നു. കേന്ദ്രകഥാപാത്രമായ കുഞ്ഞാടിയുടെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന കാരിക്കുട്ടി വല്യാത്തയുടെ പുരാവൃത്തത്തിലൂടെയാണ് നാം ഈ സിദ്ധി തിരിച്ചറിയുന്നത്. ആദ്യത്തെ രണ്ടു രംഗങ്ങളില്‍ അതികായനായ ഈ പൂര്‍വ്വികന്റെ അത്ഭുതസിദ്ധികള്‍ അവതരിപ്പിക്കുന്നു.

കുഞ്ഞാടിയും ഭാര്യ ഉണ്ണിപ്പേരിയും താമസിക്കുന്ന വീടാണ് നാടകത്തിന്റെ നടുവരങ്ങ്. വീട്ടുമുറ്റത്തെ തറയില്‍ ദൈവങ്ങളെ കുടിവെച്ച തറ. അതിനപ്പുറം തൈതാരംപാറ. ഇവരുടെ യൗവനകാലമാണ് മൂന്നും നാലും രംഗങ്ങള്‍. കൃഷി ലഹരിയായിരുന്ന, മഴയും മൊഴിയും ചേറും ഞാറും നിറഞ്ഞ് കര്‍മ്മനിരതമായ ദിനങ്ങള്‍. നാട്ടുവെളിവുകളുടെ ആ നിലാവെളിച്ചത്തിലേക്കാണ് ടോര്‍ച്ചടിച്ചുകൊണ്ട് മാറിയ കാലം വെടിക്കാരന്‍ മായീന്റെ വേഷത്തില്‍ കടന്നുവരുന്നത്. ടോര്‍ച്ചു മാത്രമല്ല, തോക്കും കടന്നുവരുന്നുണ്ട്. തൈതാരംപാറയിലെ വിഗ്രഹങ്ങള്‍ക്കു നേരെ ടോര്‍ച്ചടിക്കുന്നതോടെ ദൈവങ്ങള്‍ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.

വൈകാതെ തൈതാരംപാറ ‘കരിങ്കല്ല് ചവയ്ക്കുന്ന ചെയ്ത്താന്മാര് കടിച്ചുതുപ്പി’. അവിടെ കോറി വന്നു. ടോര്‍ച്ചുവെളിച്ചത്തെ തുടര്‍ന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളും കുന്നുകയറിവന്നു. വൃദ്ധരായ കുഞ്ഞാടിയും ഭാര്യയും അതിജീവിക്കാന്‍ പാടുപെടുകയാണ്. പാറ പോയതോടെ അവര്‍ ഒറ്റപ്പെട്ടു. തട്ടകം കൈയ്യേറിവരുന്ന പുതുകാലത്തെ നേരിടാന്‍ അവര്‍ക്ക് പഴമ്പാട്ടുകളേ ബാക്കിയുണ്ടായിരുന്നുള്ളു. ഉണ്ണിയാര്‍ച്ചയുടെ ഉറുമികണക്കെ അവര്‍ ആ പാട്ടുകള്‍ പാടിപ്പാടി മൂര്‍ച്ച വരുത്തി.

എന്നാല്‍ പഠിപ്പും പരിഷ്കാരവുമുള്ള അവരുടെ മകന്‍ ദേവന് ഈ പഴമ്പാട്ടുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. അയാള്‍ മറ്റൊരു ലോകം കണ്ടവനാണ്. അയാളുടെ ദൈവം വേറെയാണ്. അയാളുടെ ഭാഷ മാനകമലയാളമാണ്. അയാള്‍ക്കു വഴികാട്ടുന്നത് മൊബൈല്‍വെളിച്ചമാണ്. അതിന്റെ റിങ്ടോണ്‍ സംസ്കൃതശ്ലോകമാണ്. വട്ടിയും കുട്ടയും കുടയും നെയ്ത് പരിഹാസ്യരായി ജീവിക്കുന്ന മാതാപിതാക്കള്‍ അയാള്‍ക്ക് അപമാനമാണ്.

കോറിക്കമ്പനിക്കു തീറുകൊടുത്ത പറമ്പില്‍നിന്ന് കുടിയിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. താഴെയുള്ള തന്റെ പുതിയ വീട്ടിലേക്ക് അവരെ കൊണ്ടുപോകാന്‍ അയാളൊരുക്കമാണ്. പക്ഷെ ദൈവങ്ങളോ? മനുഷ്യന്‍ മണ്ണില്‍ നിന്നു കുടിയിറങ്ങുമ്പോള്‍ അവരുടെ മനസ്സില്‍നിന്ന് ദൈവങ്ങള്‍ക്കും കുടിയിറങ്ങേണ്ടിവരുന്നു. പകല്‍വെളിച്ചത്തിന് വഴിമാറിക്കൊടുക്കുന്ന നിലാവെളിച്ചമുള്ള ഒരു രാത്രിയുടെ അനിവാര്യമായ നിസ്സഹായത ഈ കഥാപരിണാമത്തിനുണ്ട്.

വികസനം കുടിയിറക്കിയ അരികുജീവിതത്തെ പ്രമേയമാക്കിയതുകൊണ്ടു മാത്രമല്ല കാളഭൈരവന്‍ ശ്രദ്ധേയമാകുന്നത്. ഗോത്രസംസ്കാരത്തിന്റെ അനേകം അടരുകളെ നാടകത്തിലുടനീളം സമര്‍ത്ഥമായി നെയ്തുചേര്‍ത്തിരിക്കുന്നു. ഇതില്‍ പ്രധാനം ഭാഷ തന്നെ. വാളും ചിലമ്പും അരമണിയും കിലുങ്ങുന്ന ഒരു വാമൊഴിയാട്ടം തന്നെയാണ് കാളഭൈരവന്‍. തമിഴും മലയാളവും കലര്‍ന്ന ഉച്ചാരണവും പ്രാദേശികമായ ചൊല്‍വടിവുകളും നാടകകൃത്ത് തനിമയോടെ പകര്‍ത്തിയിരിക്കുന്നു. ചിലയിടങ്ങളില്‍ അടിക്കുറിപ്പുകളിലൂടെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്യന്തം ഗോത്രമുദ്രയുള്ള പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മുടിങ്കോല്‍ മെടയല്‍, ഊര്‍ച്ച, കൊട്ടനെയ്ത്ത്, കാലിരാകല്‍, ഞാറുനടീല്‍ എന്നിങ്ങനെ കുലവൃത്തിയുമായി ബന്ധപ്പെട്ട ചെയ്ത്തുകളുടെ സൂക്ഷ്മനിരീക്ഷണങ്ങള്‍ കൗതുകകരമാണ്. ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട തോറ്റങ്ങളും കര്‍മ്മങ്ങളും ഒരു ഡോക്യുമെന്റേഷനായി തോന്നിക്കാത്തവിധം കഥാപാത്രങ്ങളുടെ ജീവിതവുമായി ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്.

നാടകമെന്നാല്‍ രംഗത്ത് അവതരിപ്പിച്ചുകാണാനുള്ളതാണ്, വായിച്ചുരസിക്കാന്‍ വേണ്ടിയുള്ളതല്ല എന്നൊരു വിശ്വാസം നമ്മുടെ വായനക്കാര്‍ക്കും പ്രസാധകര്‍ക്കും ഉള്ളതായി തോന്നിയിട്ടുണ്ട്. ഏറെക്കുറെ അതു ശരിയാണുതാനും. നാടകം പ്രസിദ്ധീകരിക്കാന്‍ അപൂര്‍വ്വമായി മാത്രമേ പ്രസാധകര്‍ മുന്നോട്ടുവരുന്നുള്ളു. അതിനു മുഖ്യകാരണം നാടകരചനയെക്കുറിച്ച് നമുക്കുള്ള മുന്‍വിധിയും പരിചയക്കുറവുമാണ്. കഥാപാത്രങ്ങളുടെ പേരിനു നേരെ അവരുടെ സംഭാഷണം എഴുതിച്ചേര്‍ക്കുകയും ആവശ്യമെങ്കില്‍ ബ്രാക്കറ്റില്‍ രംഗസൂചനകള്‍ നല്‍കുകയും ചെയ്യുന്ന എഴുത്തിനേയാണ് നാം നാടകങ്ങളെന്നു വിളിച്ചുപോന്നത്. ഇവ മിക്കവാറും രംഗപാഠങ്ങളായിരുന്നു. എന്നാല്‍ നാടകത്തിനു പാരായണപാഠമായും ജീവിക്കാനാവുമെന്ന് നമ്മുടെ ക്ലാസിക്കുകള്‍ തെളിയിച്ചിട്ടുണ്ട്. സി.എന്‍ ശ്രീകണ്ഠന്‍ നായരുടേയും സി.ജെ തോമസ്സിന്റേയും നാടകങ്ങള്‍ മികച്ച ഉദാഹരണങ്ങള്‍. കാളഭൈരവനെ വേറിട്ട ഒരു നാടകമാക്കുന്നത് അതിന്റെ ഈ ദ്വിമുഖ സാദ്ധ്യതയാണ്. ഒരേസമയം രംഗപാഠമായും പാരായണക്ഷമതയുള്ള സാഹിത്യമായും നിലനില്‍ക്കുവാന്‍ കഴിയുംവിധം അപൂര്‍വ്വമായ ഒരാഖ്യാനരീതിയാണ് ഈ കൃതിയില്‍ ദിനേശ്കുമാര്‍ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കൃതിയുടെ പ്രസിദ്ധീകരണം കാലികപ്രസക്തമാണെന്നു ഞാന്‍ വിചാരിക്കുന്നു.

സായിയുടെ കവിത

മൂന്നു പതിറ്റാണ്ടുമുമ്പ് കോഴിക്കോടു സർവ്വകലാശാലയുടെ മീഞ്ചന്തയിലുള്ള ബി.എഡ് സെന്ററിൽ വെച്ചാണ് സായിയെ പരിചയപ്പെടുന്നത്. എന്റെ വിഷയം മലയാളവും സായിയുടേത് സംസ്കൃതവുമായിരുന്നു. സാഹിത്യം സംഗീതം സംസ്കാരം എന്നിവകളിൽ ഒരേ അഭിരുചി പങ്കിട്ടിരുന്ന ഞങ്ങൾ അതിവേഗം സുഹൃത്തുക്കളായി. കോളേജിലേക്കും തിരിച്ചുമുള്ള ഞങ്ങളുട യാത്രയും ഒരുമിച്ചായിരുന്നു. കോഴിക്കോട്ടേക്കുള്ള പാസഞ്ചർ വണ്ടിയിൽ കുറ്റിപ്പുറത്തുനിന്ന് ഞാനും തിരുനാവായിൽനിന്ന് സായിയും കയറും. സ്വദേശം പാലായ്ക്കടുത്തുള്ള രാമപുരമാണെങ്കിലും അക്കാലത്ത് സായി താമസിച്ചിരുന്നത് തിരുനാവായിലെ ബന്ധുവീട്ടിൽ ആയിരുന്നു.

കൂവിപ്പായുന്ന തീവണ്ടിയെപ്പോലെ കുതികൊള്ളുന്ന കാലവുമായിരുന്നു അത്. പൊന്നാനിയിൽ അധ്യാപകനായിരിക്കെ തപാൽ മാർഗ്ഗം ബിരുദം നേടിയ എനിക്ക് കോഴിക്കോട്ടെ ബി എഡ് പഠനം വൈകിക്കിട്ടിയ കലാലയജീവിതമായിരുന്നു. പലയിടങ്ങളിൽനിന്നും വന്നുചേർന്ന പല പ്രായത്തിലുള്ള സഹപാഠികൾ. അവരുമായുള്ള സൗഹൃദം. കളി ചിരി പാട്ട് പ്രണയം. അതിലെല്ലാമുള്ള കവിത. ആ കവിത കണ്ടും കൊണ്ടും അനുഭവിച്ച എന്റെ സഹയാത്രികനാണ് സായി. ഇപ്പോൾ സായിയുടെ കവിതയിലൂടെ ഞാൻ അയാളോടൊപ്പം സഞ്ചരിക്കുന്നു.
ഭാഷയിലേക്ക് ആറ്റിക്കുറുക്കിയെടുത്ത ജീവിതനിരീക്ഷണങ്ങളാണ് സായിയുടെ കവിത. പൊടിമണ്ണിൽക്കിടക്കുന്ന വളപ്പൊട്ട് വെയിൽ തട്ടി മിന്നിത്തിളങ്ങുന്നതുപോലെ സായിയുടെ കവിതയിൽ നിത്യസാധാരണമായ കാര്യങ്ങൾ പുതിയൊരുൾക്കാഴ്ച കൊണ്ട് പ്രകാശിക്കുന്നതു കാണാം. “എഴുതാൻ വിരിച്ചിട്ട / താളിൽ വിരിഞ്ഞത് / നാലഞ്ചു കുപ്പിവളപ്പൊട്ടുകൾ മാത്രമല്ലോ” (എഴുതാനിരിക്കുമ്പോൾ). താൻ ജീവിക്കുന്ന ചുറ്റുപാടിലുള്ളതേ സായി ആവിഷ്കരിക്കുന്നുള്ളു. എന്നാൽ തന്റെ ഇത്തിരി വട്ടത്തിലും ഒത്തിരി വെട്ടമുണ്ടെന്ന് ഈ കവിതകളിലൂടെ സായി വിനയപൂർവ്വം അഭിമാനിക്കുന്നതായി തോന്നും.

വൈരുദ്ധ്യങ്ങളോ വിപരീതങ്ങളോ സൃഷ്ടിക്കുന്ന വൈചിത്ര്യം മിക്ക രചനകളുടേയും കാവ്യഹേതുവായി വർത്തിക്കുന്നതു കാണാം. ആളിനു തല വെച്ചു കൊടുക്കുന്ന വണ്ടിയും വണ്ടിക്കു തല വെച്ചു കൊടുക്കുന്ന ആളും (ശാസ്ത്രവളർച്ച), അവനും അവളും നടുക്കു റെയിലും അനന്തതയിൽ സംഗമിക്കുന്ന പ്രണയവും (സംഗമം), വൃദ്ധമന്ദിരത്തിൽ യാത്രയവസാനിച്ചപ്പോഴാണ് ജീവിച്ചതാർക്കുവേണ്ടിയാണെന്ന് ബോധ്യമായത് (ബോധ്യപ്പെടൽ) മരം മുറിക്കുമ്പോൾ അതിൽ പാർക്കുന്ന ജീവികൾ അനാഥരാകുമെങ്കിലും കാറിനു പാർക്കുചെയ്യാൻ ഇടമായി എന്ന ആശ്വാസം (പാർക്കു ചെയ്യാനൊരിടം) തുടങ്ങിയ കവിതകൾ ഉദാഹരണം.

വാക്കുകളുടെ അർത്ഥത്തിന്റെ അടരുകളിലുള്ള കൗതുകം, ഭിന്നാർത്ഥങ്ങളെങ്കിലും ശബ്ദസാമ്യമുള്ള പദങ്ങളുടെ ചേർത്തുവെപ്പ് എന്നിവ സായിയുടെ കാവ്യഭാഷയുടെ സവിശേഷതയാണ്. ശിക്ഷ എന്ന കവിതയിൽ ആ വാക്ക് ഒരേസമയം വിദ്യാഭ്യാസം എന്ന അർത്ഥത്തിലും കുറ്റം ചെയ്തതിനു ലഭിക്കുന്ന ശിക്ഷ എന്ന അർത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു. മുതല പിടിച്ചതുകൊണ്ടാണ് ശങ്കരൻ സന്യാസിയായത് / മുതല് പിടിക്കുന്നതുകൊണ്ടാണ് സന്യാസി ശങ്കരനാവാത്തത് എന്ന കവിതയിലും (ശാങ്കരം) ഇതു കാണാം. കാട്ടാളത്തം കാട്ടുന്നവനോ കാടാളുന്നവനോ കാട്ടാളൻ എന്ന ചോദ്യത്തിലുമുണ്ട് (മരം നടുന്നവൻ) ഈ കൗതുകം.

വാക്കിനുള്ളിലെ വാക്കുകൾ കൊണ്ടുള്ള ലീലയ്ക്ക് വേറെയും ഉദാഹരണങ്ങളുണ്ട്. ജീവിതമരണം എന്ന കവിത നോക്കു:
“ജീവിതത്തെ വിഘടിപ്പിച്ചുനോക്കുന്നതിനു പകരം
മരണത്തെ നോക്കിക്കൂടെ?
അതിൽ മണമുണ്ട്
അതു രണമാണ്
രമണവുമാണ്
ഒരു മരം കൂടിയുണ്ടായാൽ
പിന്നെയും പൂക്കുകയും
കായ്ക്കുകയും തളിർക്കുകയും ചെയ്യും.”
കലപ്പ എന്ന കവിതയിൽ അധ്യാപകനും കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണമുണ്ട്:
“കലപ്പയിലുള്ളതെന്ത്?
കലയും കപ്പയും പിന്നെ അപ്പനും / കപ്പ തിന്നുന്നവന്റെ കലയാണോ കലപ്പ?”
തുടർന്ന് അത് ഒരു ചോദ്യചിഹ്നമായും കർഷകന്റെ ചിഹ്നമായും ആകൃതി കൈവരിക്കുന്നു. ആറുകൾ കരയായാൽ വൈകാതെ നമുക്കു കരയാറാകും എന്ന് കരയാറ് എന്ന കവിതയിലും കാണാം ഈ വാക്കൗതുകം. കഴിഞ്ഞില്ല,
“ആത്മഹത്യ ചെയ്തവന്റെ
ഒറ്റവരിക്കവിത
ആരും ഉത്തരവാദിയല്ല
ആ ഉത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ
തൂങ്ങിനിൽക്കും
അതിജീവന അസാധ്യതയോ
ജീവനാതീത സാധ്യതയോ
ആത്മഹത്യ?” (ഒരു ആത്മഹത്യാക്കുറിപ്പ്).
പഴജന്മം-പാഴ്ജന്മം, പീഠം-പാഠം, ബാധ-ബോധം എന്നിങ്ങനെ വേറെയും ദ്വന്ദങ്ങൾ പല കവിതകളിലും ആവർത്തിക്കുന്നതായി കാണാം.

പഴഞ്ചൊല്ലുകളുടെ ഇഴയടുപ്പമുള്ള ഭാഷാശില്പങ്ങളാണ് ഈ രചനകൾ. ഉരുവിട്ട് ഉച്ചരിച്ച് പൊരുളറിഞ്ഞ് ആസ്വദിക്കാൻ വകയുള്ള ഉരിയാട്ടം. ഒരുപക്ഷെ സായിയുടെ ആജന്മസമ്പാദ്യമായിരിക്കാം ഈ മൊഴിക്കുടുക്ക. അത് നിങ്ങക്കു മുന്നിൽ തുറന്നു കാണിക്കാനായതിൽ അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ എനിക്ക് സന്തോഷമുണ്ട്.
പി പി രാമചന്ദ്രൻ
20/02/20