കാടിഴഞ്ഞുപോയ പാട്

തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന ഈ കവിതകൾ അർഹിക്കുന്നു.

സൂക്ഷ്മാനുഭൂതികളുണർത്തുന്ന ഇന്ദ്രിയപരതയാണ് പത്മയുടെ പദവിന്യാസചാരുത.
“കിണറ്റിൻവക്കത്ത് പൂത്തുനിൽക്കുന്ന
കല്യാണസൗഗന്ധികങ്ങൾ.
മുറ്റം നിറഞ്ഞ വരിക്കപ്ലാവിന്റെ
ഇലകൾ തൂത്തുവാരുന്നത്.
ചൂല് വരച്ചുകൊണ്ടുണ്ടാക്കുന്ന
മണ്ണിന്റെ വിവിധ പാറ്റേണുകൾ.
അടിച്ചു പൊടിപാറിച്ചു
പിനോച്ചിയൻ മൂക്കിലേക്കത്
വലിച്ചുകേറ്റുന്നത്.
കരിയിലകൾ പുകയുന്ന മണം.
തൊഴുത്തിലെ പശുക്കൾ,
അവരുടെ ദയപൂണ്ട കണ്ണുകൾ.” (കാഴ്ച)
അതേ വരിക്കപ്ലാവിന്റെ ചില്ലയിൽ ഉദിക്കുന്ന പുലരിയിലേക്ക് തിളങ്ങുന്ന മൊട്ടത്തലകളുമായി, ചുവന്ന ഉടുപ്പിട്ട ബുദ്ധസന്യാസിമാരെപ്പോലെ ഉറുമ്പുകൾ കയറിപ്പോകുന്നതും കാണാം. (മഹായാനം)
ചന്ദ്രനിൽ കൊന്നി കളിക്കുന്ന കുട്ടി ചോദിക്കുന്ന ചോദ്യം –
“എവിടെ, എനിക്കാകെ ഈ
ഭൂമിയിലുണ്ടായിരുന്ന
മൺകലത്തിന്റെ
കഷണമെവിടെ?” – ഹൃദയഭേദകമായ വേദന ഉണർത്തുന്നതാണ്. (നഷ്ടം)

അയാൾ നിശ്ശബ്ദതയുടെ കാടാണെന്നും തനിക്കുള്ള ശ്വാസം ആ കാട്ടിൽ ചിറകിട്ടടിക്കുന്നു എന്നും മറ്റൊരു കവിതയിൽ (നിശ്ശബ്ദത).
“അയാൾ പോയ വഴിയിൽ
ഒരു കാടിഴഞ്ഞുപോയ പാട്!”
നിശ്ശബ്ദതയുടെ കാട്ടിലേക്കുള്ള നടപ്പാതയാണ് പത്മയുടെ വരികൾ.
കാടിഴഞ്ഞുപോയ ആ പാടുനോക്കി ഒന്നു നടന്നുനോക്കൂ.

(പത്മ ബാബുവിന്റെ കവിതകളെപ്പറ്റി)