ധൂം ധൂം ധൂം

ആമിനുമ്മയ്ക്ക് ഉറക്കമില്ല. ഇടനാഴിയിലെ കട്ടിലിൽ അവർ ഉറങ്ങിക്കിടക്കുന്നത് ആരും കണ്ടിട്ടില്ല. കണ്ണടച്ചാൽ മയ്യത്തുകട്ടിലിലാണ് കിടക്കുന്നത് എന്നു തോന്നും. പെട്ടെന്ന് എഴുന്നേറ്റിരിക്കും. അവർ എത്തിവലിഞ്ഞ് ജനൽപ്പാളി തുറന്നിട്ടു. രാത്രി എത്രയായിക്കാണും? പുറത്ത് നിലാവുണ്ട്.

ആമിനുമ്മ ജനൽപ്പടിയിൽ വെച്ച ചെറിയ കല്ലുരൽ എടുത്തു. മരപ്പെട്ടിയിൽ നിന്ന് അടയ്ക്കാ കഷണങ്ങളിട്ട് ശബ്ദമുണ്ടാക്കാതെ ഇടിക്കാൻ തുടങ്ങി. ഒച്ച കേട്ടാൽ ഉറങ്ങിക്കിടക്കുന്ന മക്കളാരെങ്കിലും എഴുന്നേറ്റുവന്ന് പ്രാകുമെന്ന് അവർക്കറിയാം. ധും ധും ധും .. ആ ഇടിയിൽ ഒരു താളമുണ്ട്. ആ താളത്തിൽ അവർക്ക് ഒരു പഴയ പാട്ട് ഓർമ്മ വരും.

“കിനാവിന്റെ വെത്തിലയിൽ
നിലാവിന്റെ നൂറു തേച്ച്
വെളുക്കോളം ചവച്ചിട്ടും
ചുവന്നീലല്ലോ
കെയക്കത്തീ നിന്റെ ചുണ്ട്
ചുവന്നീലല്ലോ..”

ആമിനുമ്മ വെറ്റിലനീരിറക്കിക്കൊണ്ട് നിലാവിലേക്കു നോക്കി. അവർക്ക് താൻ ചെറുപ്പമായ പോലെ തോന്നി. ധും ധും ധും … അവരുടെ ഹൃദയവും അതേ താളത്തിൽ മിടിച്ചുകൊണ്ടിരുന്നു.

(2020)