പീള

“മാത്തുസ്സാറേ.. ഇങ്ക്ട് നോക്യേ”
പീള കെട്ടിയ കണ്ണു തുറന്ന് മാത്യു സാറ് അട്ടത്തേക്കു നോക്കി.
“അവിട്യല്ല… ഇബടെ”
ഷീജ സാറിന്റെ ശ്രദ്ധ തന്റെ മുഖത്തേക്കു തിരിക്കാൻ അല്പം ഒച്ച കൂട്ടി പറഞ്ഞു. സാറ് അവളെ നോക്കിയില്ല. മരം കൊണ്ടുള്ള തട്ടിന്മേൽ ഏതോ കൊളുത്തിൽ തൂക്കിയിട്ട ഒരു വസ്തുപോലെ സാറിന്റെ കണ്ണ് തൂങ്ങിക്കിടന്നു. അവൾക്ക് ആ കണ്ണിലെ പീള കണ്ടിട്ട് സഹിക്കാനായില്ല. ഇത്തിരി പഞ്ഞി നനച്ച് ആ കണ്ണൊന്നു തുടച്ചുകൊടുക്കാൻ ഷീജക്കു തോന്നി.

മുറിക്കുള്ളിൽ അപരിചിതമായ ഒരു മണം കെട്ടിനില്പുണ്ടായിരുന്നു. മൂത്രച്ചൂരുള്ള ജരാനരയുടെ ഗന്ധം. സാറിന്റെ മുണ്ടിനിടയിൽനിന്ന് ഒരു വള്ളി പോലെ കത്തീറ്ററിന്റെ കുഴൽ പുറത്തേക്കു തൂങ്ങിക്കിടക്കുന്നുണ്ട്. കട്ടിലിന്റെ വാരിക്ക് പിടിപ്പിച്ച ഒരു കൊളുത്തിൽ പാതി നിറഞ്ഞ യൂറിൻ ബാഗും കാണാം.

അപ്പോൾ ഷീജയ്ക്ക് താൻ സ്കൂൾ ഗ്രൗണ്ടിലാണെന്ന് ഒരു തോന്നലുണ്ടായി. പച്ച പാവാടയും കോളറുള്ള വെള്ള ഷർട്ടുമാണ് യൂണിഫോം. രാവിലെ അമ്മ രണ്ടു വാലായി മുടി മെടഞ്ഞ് റിബൺ കെട്ടി വിട്ടതാണെങ്കിലും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ശാരികടീച്ചർ ഒന്നുകൂടി മുറുക്കിത്തന്നു. 100 മീറ്റർ ഫൈനലിൽ ഒന്നാമതായി ഓടിയെത്തിയപ്പോളേക്കും കെട്ടിയ മുടിയെല്ലാം അഴിയുകയും റിബ്ബൺ എവിടേയോ ഊരിപ്പോവുകയും ചെയ്തു.

സർട്ടിഫിക്കറ്റു വാങ്ങാൻ വിക്ടറി സ്റ്റാന്റിൽ കയറിനില്ക്കുകയായിരുന്നു. സമ്മാനം നൽകിയശേഷം മാത്തുസ്സാറ് അവളുടെ തുടയിലേക്കു നോക്കി ഒന്നു പകച്ചു. സല്യൂട്ട് ചെയ്ത് ഇറങ്ങുമ്പോൾ മാത്തുസ്സാറ് അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. “മോളു വാ.” സാറ് അവളെ സ്റ്റാഫ് റൂമിലേക്കു കൊണ്ടുപോയി. എന്നിട്ട് ശാരിക ടീച്ചറെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു. ടീച്ചർ അവളെയും കൊണ്ട് മൂത്രപ്പുരയിലേക്കു നടന്നു.

കഫം നിറഞ്ഞ തൊണ്ടയിൽ നിന്ന് ഒരു കുറുകുറു ശബ്ദം പൊന്തിയപ്പോൾ ഷീജ വീണ്ടും മാത്തുസ്സാറിന്റെ ശ്രദ്ധ തിരിക്കാൻ നോക്കി. “മാത്തുസ്സാറേ.. നോക്യേ. ഞാനാ.. ഷീജ. മാഷക്ക് ഓർമ്മേണ്ടോ ഇന്നെ?”

മാത്യു സാറ് കേട്ടതായി തോന്നിയില്ല. കണ്ണുകൾ അപ്പോഴും അട്ടത്തെ കൊളുത്തിൽത്തന്നെ. ഷീജ പതുക്കെ സാറിന്റെ മുഖത്തിനുനേരെ കുനിഞ്ഞു. സാരിത്തലപ്പുകൊണ്ട് കണ്ണിലെ പീള സാവകാശം തുടച്ചുമാറ്റി.

(2020)