കിടുകിടുക്കം

വയൽനടുപ്പാത.
എഴുപതെൺപതു കിമി വേഗം.

ഹെൽമറ്റുമുഖംമൂടിച്ചില്ലിൽ
എന്തോ വന്നിടിച്ചു.
കോളറിനിടയിലൂടെ
കുപ്പായത്തിനുള്ളിൽപ്പെട്ടു.

വല്ലാതെ കിക്കിളിപ്പെട്ടു
ഓരം ചേർത്തുനിർത്തി
കുടുക്കഴിച്ചു കുടഞ്ഞു.
ഒരു തുമ്പി.
അതു പറന്നുപോയി, ഭാഗ്യം!

എന്നാലും നെഞ്ചിൽനിന്ന്
ഒരു ജീവൻ പറന്നുപോയി
എന്നോർക്കുമ്പോൾ
ഒരു കിടുകിടുക്കം.