മറവി

“താഴത്തെ കുളിമുറീല് സോപ്പില്ല ട്ടോ. ചോറ് വാർക്കുമ്പൊ കൈയ്യ് പൊള്ളാണ്ടെ നോക്കണേ. ഫീസടക്കേണ്ട ലാസ്റ്റ് ഡേറ്റ് മോളോട് ചോദിച്ച് കൊടുത്തയച്ചോളു. മണ്ണെണ്ണ വന്നിട്ട്ണ്ട് എന്ന് കേട്ടു. റേഷൻ കാർഡ് ടീവീടെ സ്റ്റാന്റിന്മേൽ ഉണ്ട്. അവിടേം ഇവിടേം തെരഞ്ഞ് പ്രഷറ് കുട്ടണ്ട.
……… “
പിന്നെ?
പിന്നേയും എന്തൊക്കെയോ പറഞ്ഞല്ലോ?
എന്തായിരുന്നു?

അയാൾ അവളുടെ മുഖത്തേക്കു നോക്കി. ഒട്ടും വേവലാതിയില്ലാതെ, ഇത്രക്കു കൃതാർത്ഥത പ്രകാശിക്കുന്ന ആ മുഖം അയാൾക്ക് പരിചയമില്ലാത്തപോലെ തോന്നി.

ആംബുലൻസ് ഒരു ഹംപ് കയറിയിറങ്ങിയപ്പോൾ സ്ട്രെച്ചറിൽ കിടന്ന, തുണിനാടകൊണ്ട് മുറുക്കിക്കെട്ടിയ, ആ തല ഒന്നിളകി.

“എനിക്കറിയാം ഒക്കെ മറക്കും ന്ന് “