ചോഴി

രാമകൃഷ്ണാ ഗോവിന്ദാ
ചാമ കുത്ത്യാ തവിടുണ്ടോ
പപ്പടം കാച്ച്യാ പൊള്ളേണ്ടോ
വെളിച്ചെണ്ണബ്ഭരണിക്കു മൂടുണ്ടോ
പൊരണ്ടേക്കാട്ടില് കാടുണ്ടോ
വട്ടംകുളത്തില് വെള്ളണ്ടോ
ചോലക്കുന്നത്ത് മണ്ണുണ്ടോ
കൊളങ്കരപ്പാടത്ത് ഞണ്ടുണ്ടോ
ഞാറ്റുവേലക്ക് മഴയുണ്ടോ
വാക്കിനുള്ളില് പൊരുളുണ്ടോ
രാമകൃഷ്ണാ ഗോവിന്ദാ
ചാമകുത്ത്യാ തവിടുണ്ടോ

ശേഷം

ലോർണ ക്രോസിയെർ

ഞാൻ തന്നെ
എന്റെ വളർത്തു നായ്.
നടക്ക് –
ഞാൻ എന്നോടു പറയും;
എന്നിട്ട് വാതിൽക്കലോളം പോകും.
തിന്ന്, എന്നു പറഞ്ഞ്
എനിക്കു വെച്ചത്
ഞാൻതന്നെ തിന്നും.
കിടക്ക്, എന്നു കല്പിച്ച്
ഞാൻ തന്നെ നിലത്തു ചുരുണ്ടുകൂടും;
കൈപ്പത്തിമേൽ തല ചായ്ക്കും.
മറ്റൊന്നും ആവശ്യമില്ല.
ഇനിയെന്തെന്ന്
വിചാരവുമില്ല.
നായ് ഓരിയിടുംപോലെ
ഞാൻ ഓരിയിടുന്നു.
നായ് മോങ്ങുംപോലെ
ഞാൻ മോങ്ങുന്നു.
രാത്രികളിൽ
എന്റെ കാൽക്കൽ ഇരിക്കുന്ന,
എന്നെത്തന്നെ നാറുന്ന,
ഉറക്കം നിറച്ച ചാക്കും
ഞാൻ തന്നെ.

അടരുകൾ

അർത്ഥത്തിന്റെ അനേകം അടരുകളും ധ്വനികളുമുള്ള ഒരു രചന കഷ്ടപ്പെട്ട് വായിക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ തലതിരിച്ച് ചുമരിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റിനെ നോക്കി ആശ്ചര്യപ്പെടുകയും എത്ര സ്പഷ്ടമായാണ് അത് മുറിയിലുള്ള വസ്തുക്കളെ നിഴൽരഹിതമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും മുമ്പൊരിക്കലും കാണാത്തവിധത്തിൽ മുറിയിൽ ഇരിക്കുന്ന അലമാര മേശ അതിന്മേൽ വെള്ളം നിറച്ച കൂജ ചുമരിൽ അനക്കമില്ലാതിരിക്കുന്ന പല്ലി എന്നിവയെ അവ മറ്റൊന്നിന്റേയും പ്രതീകമോ സൂചനകളോ അല്ലെന്ന ഉദാരവും ഭാരരഹിതവുമായ തിരിച്ചറിവോടെ കേവലം നിരീക്ഷിക്കുകയും ഒപ്പം എന്നെത്തന്നെ അവയിൽ ഒന്നായി കണ്ട് ആനന്ദിക്കുകയും ചെയ്തു.

സുഗതൻ

സഹസംവിധായകൻ ആർ. സുഗതൻ അന്തരിച്ചു.
മൂന്നരപ്പതിറ്റാണ്ടു മുമ്പ് അദ്ദേഹത്തോടൊപ്പം ചിലവിട്ട ഏതാനും ദിവസങ്ങളുടെ ഓർമ്മയിൽ മനസ്സു വിങ്ങി.

സിനിമാപ്രവർത്തകനായിട്ടല്ല നാടകപ്രവർത്തകനായിട്ടാണ് സുഗതനെ ഞാൻ പരിചയപ്പെടുന്നത്. അന്ന് സുഗതൻ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. കുട്ടികൾക്കുവേണ്ടി ഞാനെഴുതിയ ഒരു ലഘുനാടകം സംവിധാനം ചെയ്യാൻ ആരെയെങ്കിലും ഏർപ്പാടാക്കി തരണമെന്ന ആവശ്യവുമായി ഞാനും തോട്ടുപുറം ശങ്കരേട്ടനും കൂടി ഡ്രാമാസ്കൂളിൽ അധ്യാപകനായിരുന്ന നെടുമ്പള്ളി കൃഷ്ണൻ നമ്പൂതിരിയെ ചെന്നുകണ്ടു. നെടുമ്പള്ളിയാണ് സുഗതനെ പരിചയപ്പെടുത്തിയതും സംവിധാനം ചെയ്യാൻ ചുമതലപ്പെടുത്തിയതും.

സുഗതൻ വട്ടംകുളത്തു വന്നു. സ്കൂളിൽവെച്ചായിരുന്നു റിഹേഴ്സൽ. അനാഥരായ തെരുവുബാലകരുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. ഉണ്ണിക്കൈ വളരൂ എന്നോ മറ്റോ ആയിരുന്നു പേര്. സംഗീത നാടക അക്കാദമി പെരുമ്പാവൂരിൽ സംഘടിപ്പിച്ച അഖില കേരള ബാലനാടകോത്സവത്തിൽ അവതരിപ്പിക്കുവാനാണ് ആ നാടകമുണ്ടായത്. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും കുട്ടികൾക്കും കലാസമിതി പ്രവർത്തകർക്കും അതു നല്ലൊരനുഭവമായി, പരിശീലനമായി. സംഗീതവും നൃത്തവും പോലെ പഠിച്ചറിയേണ്ട ഒരു കലയാണ് നാടകവും എന്ന് ബോധ്യമായി. സുഗതൻ കുമ്മാട്ടിപ്പാട്ടു പാടി കുട്ടികളോടൊത്ത് നൃത്തം ചെയ്ത് അവരിലൊരാളായി മാറി.

നാടകം കഴിഞ്ഞ് സുഗതൻ തിരിച്ചുപോയി. ഡ്രാമാ സ്കൂളിലെ പഠനവും അവസാനിച്ചു. നാട്ടിൽ പോയശേഷവും ഞങ്ങൾ ഇടയ്ക്കിടെ കത്തുകൾ അയക്കുമായിരുന്നു. പിന്നെപ്പിന്നെ അതും ഇല്ലാതായി. വർഷങ്ങൾക്കുശേഷം ഒരിക്കൽ എവിടെയോവെച്ച് കണ്ടുമുട്ടി. ഓർമ്മകൾ പങ്കുവെച്ചു. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണെന്ന് പിന്നീടെപ്പൊഴോ കേട്ടറിഞ്ഞു.

ഇപ്പോൾ രാജീവ് രാമചന്ദ്രനാണ് സുഗതൻ പോയ വിവരം അറിയിച്ചത്.
വിട, പ്രിയനേ!

ആ രാത്രി

നക്ഷത്രങ്ങൾ നിറഞ്ഞ
ആ രാത്രി
ആകാശത്തേക്ക് ഉയർത്തിയ
ഒരു മദ്യചഷകം.

താഴെ,
ഒരു മേശയ്ക്കിരുപുറവുമായി
ഏതാനും മധ്യവയസ്കർ.
മേശപ്പുറത്ത്
താളം പിടിച്ചുകൊണ്ട്
ആയിരം പാദസരങ്ങൾ കിലുങ്ങി
എന്ന പാട്ട്
ആയിരാമത്തെ തവണയും
അവർ പാടിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ ഞെട്ടിയുണർന്ന്
അതു ചെവിയോർത്തുകൊണ്ട്
ആ മേശയുടെ കാലുകൾക്കിടയിൽ
ഒരു നദി
ചുരുണ്ടു കിടന്നിരുന്നു.