ബിയ്യാശയുടെ പെട്ടകം

ജപമാലയിലെ മുത്തുമണിയോളം ചെറുതാക്കി സംഗ്രഹിച്ച ലക്ഷദ്വീപിന്റെ ഇതിഹാസമാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ പുതിയ പുസ്തകം : ബിയ്യാശയുടെ പെട്ടകം. പോരാട്ടങ്ങളുടെ ചരിത്രവും കണ്ണീരും വീണ, ജിന്നുകളാലും ഇബിലീസുകളാലും പിന്നെപ്പിന്നെ കയറിട്ടുകെട്ടിയിടുന്ന ഭരണാധികാരികളാലും വലയം ചെയ്യപ്പെട്ട ജീവിതത്തുരുത്തുകളുടെ സങ്കട(ൽ)ക്കഥ! ഇത്ര ഹൃദയസ്പർശിയായ ഒരാഖ്യാനം അടുത്തകാലത്തൊന്നും വായിക്കാനിടവന്നിട്ടില്ല. 

കടമത്തെ വിജനതയിൽ കുടിൽകെട്ടി ഒറ്റയ്ക്കു പാർക്കുന്ന ബിയ്യാശക്ക് ആടുകളാണ് മക്കൾ. കഥകളാണ് കൂട്ട്. കുറ്റിയും കയറും അറിയാത്ത ആടുകൾ തീരത്തെങ്ങും തുള്ളിമേഞ്ഞു. കഥകേൾക്കാൻ കോളേജിലെ ‘മാസ്റ്റ്’ അവരെത്തേടിയെത്തി. അവർ കഥകളുടെ വെറ്റിലച്ചെല്ലം തുറന്നു. “ഇക്കതകളേതും ബള്തം അല്ല, ഉള്ളേയാണ്.” അവർ പറഞ്ഞു. യൂസുഫ് പള്ളിയിൽ പാതിരകളിൽ വുളു എടുക്കാൻ ജിന്നുകൾ വന്നത്. ഒറ്റരാത്രികൊണ്ട് വറ്റിപ്പോയ പള്ളിക്കുളം നിറഞ്ഞുതുളുമ്പിയത്. തേങ്ങ പൊളിക്കാൻ കഴിയാത്ത ഇബിലീസ് തെങ്ങുകളുടെ തല കൊയ്തത്. അറബിനാടുകളിൽനിന്നു പുറപ്പെട്ട സഞ്ചാരികളുടെ ഓടം കോളിൽപ്പെട്ട് നടുക്കടലിൽ മുങ്ങാൻപോയപ്പോൾ തങ്ങളുപ്പാപ്പ ജപമാലയിലെ മുത്തുകൾ ഊരിയെറിഞ്ഞ് സമുദ്രസഞ്ചാരികളുടെ രക്ഷയ്ക്കായി ദീപുമാല ഉണ്ടാക്കിയത്. 

അതിനിടയ്ക്ക് തന്റെ വല്യാപ്പ ഓടംകാക്കയുടെയും കോയമാരോട് എതിരിട്ട മേലാച്ചേരിക്കാരുടേയും ചരിത്രം ബിയ്യാശ പറഞ്ഞു. കോയമാരുടെ ചൂഷണത്തെ തോല്പിച്ച് സ്വന്തമായി ഓടമുണ്ടാക്കി നീറ്റിലിറക്കിയ മേലാച്ചേരിക്കാരുടെ കൂടെയായിരുന്നു വല്യാപ്പ. ചരക്കുമായി അഴിമുഖം വിട്ട ഓടം കോയമാർ ആക്രമിച്ചു നശിപ്പിച്ചു. ഓടംകാക്കയെ തല്ലിക്കൊന്നന് പാമരത്തിൽ കെട്ടിത്തൂക്കി.  

സ്വന്തം കഥയും ബിയ്യാശ പറഞ്ഞു. കിൽത്തനിൽനിന്ന് നാടുകടത്തിയ കുഷ്ഠരോഗിയായ ഇളയോനെ ശുശ്രൂഷിക്കാനായി കടമത്ത് എത്തിയത്. അവൻ മറപെട്ടപ്പോൾ തൻകരയിലേക്ക് തന്നാടുകളേയും കൊണ്ടു തിരിച്ചുപോകാൻ ഓടം പണിഞ്ഞത്. കുഞ്ഞിക്ക കൂട്ടായ് വന്നത്. അങ്ങനെയങ്ങനെ.

സമാന്തരമായി പോകുന്ന രണ്ട് ആഖ്യാനങ്ങളുണ്ട് ബിയ്യാശയുടെ പെട്ടകത്തിൽ. ദ്വീപിന്റെ കഥയും ചരിത്രവും പറയുന്ന ബിയ്യാശയാണ് ഒരാഖ്യാതാവ്. അവരെ കേട്ടും കണ്ടും പറയുന്ന കോളേജിലെ ‘മാസ്റ്റ്’ മറ്റൊരു ആഖ്യാതാവ്. ദ്വീപ് വാമൊഴിയുടെ ഭാഷാഭേദവും മാസ്റ്റ്മലയാളവും ഇടകലർന്ന് അതൊരു തിരമൊഴിയാവുന്നു. ഇരമ്പുന്ന കടലിലേക്കു തുറന്നുവെച്ച ദ്വീപുജീവിതത്തെ കഥാകൃത്ത് നിരീക്ഷിക്കുന്നത് നോക്കൂ: “വിഷാദം ദ്വീപിന്റെ സ്ഥായീഭാവമാണ്. ഒച്ചയനക്കമില്ലാതെ, തിരമാലകളില്ലാതെ ലഗൂണിനകത്ത് പരന്നുകിടന്നുറങ്ങുന്ന കടലിന്റെ ഭാവം.” അലിക്കുട്ടിയുടെ ആഖ്യാനഭാഷയിലും ഈ വിഷാദഭാവം തുളുമ്പിനിൽക്കുന്നതായി കാണാം.

ഒടുവിൽ ഒരു രാത്രി, സ്വന്തമായി നിർമ്മിച്ച ഓടത്തിൽ തന്റെ സ്നേഹഭാജനങ്ങളായ ആടുകളെയും കയറ്റി, തങ്ങളുപ്പാപ്പ കാൽകുത്തിയ ആദിദ്വീപിലേക്ക് ഒറ്റക്കു തുഴഞ്ഞുപോകുന്ന ബിയ്യാശയുടെ പെട്ടകത്തെ പുസ്തകത്തിനു പുറത്തുകടന്നിട്ടും ഞാൻ മനസ്സുകൊണ്ട് പിന്തുടരുന്നു. റബ്ബുൽ ആലമീനായ തമ്പുരാനേ.. കരുണാസമുദ്രമേ.. ബിയ്യാശയേയും ആടുകളേയും കാത്തോളണേ!


(ബിയ്യാശയുടെ പെട്ടകം / അലിക്കുട്ടി ബീരാഞ്ചിറ / ഐവറി ബുക്സ് തൃശ്ശൂർ)