പുതുവർഷദിനം

രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും.

അമ്മു ചാർക്കോളിൽ മാത്രമല്ല ആക്രിലിക്കിലും എണ്ണച്ചായത്തിലും വരയ്ക്കും. എനിക്ക് കറുപ്പിൽ മാത്രമേ ആത്മവിശ്വാസമുള്ളു. ഞാൻ വർണ്ണാന്ധനാണ്. അമ്മുവിനോട് വർണ്ണാന്ധതയെപ്പറ്റി പറഞ്ഞു. അപ്പോൾ അമ്മു മനുഷ്യവംശം മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് വർണ്ണാന്ധരാണ് എന്നൊരു സാമാന്യവത്കരണം നടത്തി എന്നെ ആശ്വസിപ്പിച്ചു. ചിലതരം ശലഭങ്ങൾക്ക് മരങ്ങളുടെ പച്ചയിൽ ആയിരക്കണക്കിന് ഷേഡുകളുള്ള പച്ചയെ ദർശിക്കാനാവുമെന്ന് ഉദാഹരിച്ചു. മനുഷ്യന് അതു സാധിക്കില്ല. നമ്മുടെ മഴവില്ലിന് ഏഴുനിറം മാത്രമേ ഉള്ളു എന്നത് മനുഷ്യരുടെ മാത്രം പരിമിതിയാണ്. എന്റെ വൈകല്യത്തെ ജൈവവൈവിദ്ധ്യങ്ങളിലെ ആശ്ചര്യകരമായ അജ്ഞേയതകൾ കൊണ്ട് അമ്മു നിസ്സാരവത്കരിച്ചു!

അപ്പോഴേക്കും കമറുദ്ദീൻ വന്നു. ഞങ്ങളെ മൂടിയിരുന്ന ആമയത്തെ കമറു നിരാമയമാക്കി. മിനി രണ്ടാമതും ചായ ഉണ്ടാക്കി കൊണ്ടുവന്നു. ചായ നുകർന്നുകൊണ്ട് കവിതയിലേക്കു കടന്നു. കമറു ‘വടുക്കൾ’ എന്ന പുതിയ കവിത അവതരിപ്പിച്ചു. തിരുമ്മൽ കേന്ദ്രത്തിൽ ചൈനീസ് കൈവിരലുകൾക്ക് വാദനം ചെയ്യാനായി ഉറയൂരിയിട്ട ഒരു ഉടൽമൊഴി. പൂർവികരുടെ അഭിമാനത്തിന്റെ കഥ പറയുന്ന പുറത്തെ വടുക്കൾ. അപമാനത്തിന്റെയും ആത്മനിന്ദയുടെയും കഥ പറയുന്ന അകത്തെ വടുക്കൾ. അമ്മു ശനിശലഭം എന്ന കവിത വായിച്ചു. മനുഷ്യേതരമായ ജൈവലോകത്തിന്റെ സാന്നിദ്ധ്യം അമ്മുവിന്റെ ബാധയാണ്. സത്യവും സൗന്ദര്യവും മനുഷ്യകേന്ദ്രിതം മാത്രമായിക്കൂടാ. പൊറുതിയാണ് അമ്മുവിന്റെ ശാന്തി, പ്രപഞ്ചത്തിന്റെ ഇരിക്കപ്പൊറുതി.

ഞാൻ വായിച്ചത് പേരിടാത്ത ഏതാനും ഈരടികൾ. അത് ഇന്ന് FB ഓർമ്മിപ്പിച്ചത്. ആറുവർഷം മുമ്പ് തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കുള്ള പാലീയേറ്റീവ് വാർഡിൽ രാജുവിനെ പരിചരിച്ചുകൊണ്ടിരിക്കെ മനസ്സിൽ ഊറിക്കൂടിയ വരികൾ. ഇതാണ് ആ വരികൾ.

ഗവണ്‍മെന്റാസ്പത്രി
ജനല്‍ക്കമ്പി, കഫം
പുരണ്ടിരുണ്ടത്,
തുരുമ്പെടുത്തത്.

അതിന്നു മേലൊരു
ചെറുതുമ്പി; ചിറ-
കൊതുക്കി പ്രാര്‍ത്ഥിക്കാ-
നിരുന്നു തെല്ലിട

ദിനരാത്രമെണ്ണി-
ക്കഴിയും രോഗികള്‍
അതുകണ്ടു മിഴി-
യിമകള്‍ പൂട്ടുന്നു

അവരുടെ നെഞ്ചി-
ന്നകത്തുമന്നേരം
ഒരു തുമ്പിച്ചിറ-
കനക്കം കാണുന്നു

ഇരുമ്പിനെപ്പോലും
തുരുമ്പെടുപ്പിച്ചു
പ്രചണ്ഡവേഗത്തില്‍
പറക്കും കാലമേ,

ഇവര്‍ക്കുവേണ്ടി നീ
കുറച്ചു നേരമീ
ജനല്‍ക്കമ്പിയിന്മേല്‍
ഇരുന്നുകൊണ്ടാലും.

നന്ദി, അമ്മൂ, കമറൂ.. ഈ പുതുവർഷദിനത്തിൽ ഹരിതകത്തെ കാവ്യമുഖരിതമാക്കിയതിന്.