മുറിക്കഥ

രഘു കമ്പനിയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നൈയിൽ പോയി. മക്കൾ രണ്ടുപേരും സ്കൂളിൽനിന്ന് പഠനയാത്രക്കും പോയി. ഒറ്റയ്ക്കായപ്പോൾ സ്മിതക്ക് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെട്ടു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അന്നു സന്ധ്യക്ക് അവൾ ബാൽക്കണിയിൽ പോയിരുന്നു.
അപ്പാർട്മെന്റിന്റെ ഒമ്പതാം നിലയിലായിരുന്നു അവരുടെ ഫ്ലാറ്റ്. ബാൽക്കണിയിൽ ഇരുന്നാൽ അന്തിമങ്ങൂഴത്തിൽ അകലെ ഇരമ്പുന്ന നഗരപ്രകാശം കാണാം. അവൾ ചെവിയിൽ ബ്ലൂടൂത്ത് കേൾവിമുകുളങ്ങൾ തിരുകിയിരുന്നു. മിന്നാമിനുങ്ങിനെപ്പോലെ അവളുടെ കാതുകളിൽ ഒരു പ്രകാശം ഉണ്ടായിരുന്നു.
പി.ജി മലയാളത്തിലെ സഹപാഠികളുടെ വാട്സ്അപ്പ് ഗ്രൂപ്പ് തുറന്ന് മെസേജുകൾ സ്ക്രോൾ ചെയ്തു പോവുകയായിരുന്നു അവൾ. പ്രവീണിന്റെ ഓഡിയോ മെസേജ് കണ്ടപ്പോൾ അവൾക്കു കൗതുകം തോന്നി. നന്നായി കവിത ചൊല്ലുന്ന സുന്ദരനായിരുന്നു അവൻ. അവനിപ്പോൾ എന്തു ചെയ്യുന്നു ആവോ!
അവൾ മെസേജ് പ്ലേ ചെയ്തു:
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോളവന്നൊരന്തിയിൽ..