കാവ്യാധ്യാപിക

മേരി ഒലിവർ

എനിക്കു പഠിപ്പിക്കാൻ സർവ്വകലാശാല പുതിയതും ഗംഭീരവുമായ ഒരു ക്ലാസ്മുറി അനുവദിച്ചു. “എന്നാൽ ഒരുകാര്യം: നിങ്ങളുടെ വളർത്തുനായയെ ഇവിടെ കയറ്റരുത്.” അവർ പറഞ്ഞു. “പക്ഷെ അത് അനുവദിക്കണമെന്ന് എന്റെ കരാറിൽ ഞാൻ ചേർത്തിട്ടുള്ളതാണല്ലോ?” ഞാൻ വാദിച്ചു. (ഇക്കാര്യം മുൻകൂട്ടിക്കണ്ട് ഞാൻ ഉറപ്പുവരുത്തിയിരുന്നു.)

ഏതായാലും വാദപ്രതിവാദങ്ങൾക്കൊടുവിൽ പഴയൊരു കെട്ടിടത്തിലെ പഴയൊരു മുറിയിലേക്കു മാറാൻ ഞാൻ തയ്യാറായി. വാതിൽ തുറന്നുതന്നെ വെച്ചു. മുറിയിൽ ഒരു പാത്രം വെള്ളം നിറച്ചുവെച്ചു. അകലെനിന്ന് ബെൻ (നായ) കുരയ്ക്കുന്നതും ഓരിയിടുന്നതും മറ്റുശബ്ദങ്ങൾക്കിടയിൽ എനിക്കു കേൾക്കാമായിരുന്നു. ചിലപ്പോൾ അവരെല്ലാം കൂടി – ബെന്നും അവന്റ കൂട്ടുകാരായ ഏതാനും അപരിചിതരും – മുറിയിലേക്കു കയറിവരും. അവർക്ക് നല്ല ദാഹവും സന്തോഷവും! അവർ വെള്ളം കുടിച്ച് എന്റെ വിദ്യാർത്ഥികൾക്കിടയിൽ ഓടിക്കളിക്കും. അവർക്കും അത് വലിയ ഇഷ്ടമായി.

അങ്ങനെ എന്റെ വിദ്യാർത്ഥികൾ ദാഹവും ആനന്ദവുമുള്ള കവിതകൾ എഴുതാൻ പഠിച്ചു.