പി വി കൃഷ്ണൻ നായർ

സൗമ്യം മധുരം ദീപ്തം – കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വത്തെ ഈ മൂന്നു വിശേഷണങ്ങളിൽ സംഗ്രഹിക്കാം. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽവെച്ച് കാണുമ്പോഴെല്ലാം പുഞ്ചിരിയോടെ അടുത്തെത്തി കുശലം ചോദിക്കും. ‘വെണ്മയ്ക്കെന്തൊരു വെണ്മ!’ എന്ന് അപ്പോൾ ആ ശുഭ്രവേഷധാരിയെ നോക്കി ഞാൻ കൈകൂപ്പും.

കൃഷ്ണൻനായർ സാർ സെക്രട്ടറിയായിരിക്കുമ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. മാഷ് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അവാർഡ് ദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചടങ്ങു നടക്കുന്ന ദിവസം ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് എത്താൻ പറ്റിയില്ല. മുത്തങ്ങയിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് എഴുത്തുകാർ അക്കാദമി പുരസ്കാരങ്ങൾ ബഹിഷ്കരിക്കണമെന്ന് സാംസ്കാരികപ്രവർത്തകർ ആഹ്വാനം ചെയ്യുന്ന സമയമായിരുന്നു അത്. മാഷ് എന്നെ വിളിച്ചു. ‘രാമചന്ദ്രൻ അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് കേട്ടത് ശരിയാണോ?’ ആ സംഭവത്തിൽ എനിക്കു പ്രതിഷേധമുണ്ടെങ്കിലും അവാർഡ് നിരസിക്കില്ലെന്നും നാട്ടിൽ എത്തിയ ഉടൻ ഓഫീസിൽ വന്ന് കൈപ്പറ്റുമെന്നും അറിയിച്ചു. മാഷ് ആ നിലപാടിനെ സ്വാഗതം ചെയ്തു. പിന്നീട് ഞാൻ അക്കാദമിയിലെത്തി അന്നത്തെ പ്രസിഡണ്ട് യൂസഫലി കേച്ചേരിയിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.

മറ്റൊരു സന്ദർഭം കൂടി ഓർമ്മ വരുന്നു. അക്കാദമി ഹാളിൽ വെച്ച് ഒരു ബഹുഭാഷാ കവിസമ്മേളനം നടക്കുകയാണ്. കവിത വായിക്കാൻ മലയാളത്തിൽനിന്ന് ഞാനും വേദിയിലുണ്ട്. സമ്മേളനത്തിന്റെ പരിപാടിയും വിശദാംശങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ക്ഷണപത്രം അപ്പോഴാണ് ഞാൻ വായിച്ചുനോക്കിയത്. അതിലെ ആമുഖത്തിലെ ഒരു വാചകം എനിക്ക് പിടിച്ചില്ല. മലയാള കവിതയുടെ വർത്തമാനം ശുഷ്കവും ദരിദ്രവുമാണ് എന്നർത്ഥം വരുന്ന ഒരു പ്രസ്താവനയായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. ഇങ്ങനെ വിധിയെഴുതാൻ അക്കാദമിക്ക് എന്തധികാരം? സ്വയം നിന്ദിക്കുന്ന ഇത്തരമൊരു പ്രസ്താവന ഒരക്കാദമിയുടെ ക്ഷണപത്രത്തിൽ അച്ചടിച്ചതിനെ ഞാൻ ശക്തമായി വിമർശിച്ചു. വേദിയിൽവെച്ച് ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് കണ്ടപ്പോൾ തുറന്നു പറയുകയും ചെയ്തു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തോട് യോജിക്കുകയും, യോജിക്കുമ്പോഴും വിയോജിപ്പുകൾക്കുള്ള സാധ്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സമന്വയത്തിന്റെ സംസ്കാരമാണ് മാഷിന്റെ അനന്യത. പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിന് എന്റെ നമസ്കാരം!

(സ്മരണികയിലേക്ക്)

കാടിഴഞ്ഞുപോയ പാട്

തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന ഈ കവിതകൾ അർഹിക്കുന്നു.

Continue reading കാടിഴഞ്ഞുപോയ പാട്

നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ

മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി കൊഞ്ചാൻ തുടങ്ങി. അപ്പോൾ അയാളുടെ ഭാഷയിൽ പുതിയ കിളിപ്പാട്ടുകളുണ്ടായി. സംസ്കാരത്തിൽ പുതിയ പൂക്കാലമുണ്ടായി.

Continue reading നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ

ഷേക്സ്പിയർ ഗീതകങ്ങൾ

“അയാളുടെ ദേഹത്തുനിന്ന് കൃത്യം അളവ് മാംസം മുറിച്ചെടുത്തോളൂ. എന്നാൽ ഒറ്റത്തുള്ളി ചോര വീണുപോകരുത്.” ഷേക്സ്പിയറുടേതായി എന്റെ മനസ്സിൽ ആദ്യം തങ്ങിനിന്ന ഒരു വാക്യമാണിത്. ചെറിയ ക്ലാസിൽ പഠിച്ച മർച്ചെന്റ് ഓഫ് വെനീസിന്റെ ആ മലയാളപരിഭാഷയിലൂടെയാണ് ഞാൻ ഷെക്സ്പിയറെക്കുറിച്ച് കേൾക്കുന്നത്. പണത്തിനുവേണ്ടി കൊല്ലാനും മടിക്കാത്ത ലോകത്തിന്റെ ക്രൂരതെക്കുറിച്ച് മനസ്സിലാക്കുന്നതും അതുവഴിയാണ്.

പിന്നീട് കോളേജുക്ലാസുകളിലൊന്നിൽ ഷെക്സ്പിയറുടെ മാക്ബെത്ത് പഠിച്ചു. നാടകത്തിലുള്ള ആവേശം കൊണ്ട് ഒഥെല്ലോയും ആന്റണി ക്ലിയോപാട്രയും ട്വൽഫ്ത്ത് നൈറ്റും സ്വയം വായിച്ചുപഠിച്ചു. തൊണ്ണൂറുകളിൽ മായാ തോങ്ബെർഗ് കേരളത്തിൽവന്ന് കാറൽമണ്ണയിൽ ഷെക്സ്പിയറുടെ ടെംപെസ്റ്റിന് രംഗാവതരണമൊരുക്കിയപ്പോൾ അതിനായി ചില പാട്ടുകൾ എഴുതി. കാലിബനെ കഥാകേന്ദ്രമാക്കിയുള്ള ഒരു രംഗവ്യാഖ്യാനമായിരുന്നു അത്.

അപ്പോഴൊന്നും ഷെക്സ്പിയറുടെ സോണെറ്റ്സ് എന്റെ വായനാപരിചയത്തിൽ വന്നില്ല. ഏതോ ക്ലാസിൽ ഒരു സോണെറ്റ് പഠിച്ചതായി ഓർക്കുന്നുണ്ടെങ്കിലും അന്നത് ഉൾക്കൊണ്ടിട്ടില്ല. ഇപ്പോൾ സച്ചിമാഷുടെ പരിഭാഷ, ഷെക്സ്പിയറുടെ ഗീതകങ്ങൾ, പ്രകാശനം ചെയ്യാൻ ഇടവന്നപ്പോഴാണ് അത് വീണ്ടും വായിക്കുന്നത്. നൂറ്റി അമ്പത്തിനാലു ഗീതകങ്ങളിൽ പകുതിയോളമേ ഇതിനകം വായിച്ചിട്ടുള്ളു. വായിച്ചേടത്തോളം വെച്ചു പറഞ്ഞാൽ ഇതു ശരിക്കുമൊരു മലയാളപ്പകർച്ചയാണ്. രൂപം കൊണ്ടു മലയാളിയും ഭാവം കൊണ്ട് ആംഗലനും. അയാംബിക് പെന്റാമീറ്ററിൽ എഴുതിയ ഗീതകങ്ങളെല്ലാം മാഷ് കേകാവൃത്തത്തിലാണ് പകർന്നിട്ടുള്ളത്. കോവിഡിന്റെ അടച്ചിരിപ്പുകാലത്തെ വ്യായാമമായിരുന്നു ഇത് എന്നു മാഷ് പറയുന്നു.

കവിതയിലെ വക്താവ് തന്റെ തോഴനോട് പറയുന്ന നിവേദനങ്ങളോ വിചാരങ്ങളോ ഒക്കെയാണ് ഈ ഗീതകങ്ങൾ. യുവാവും സുന്ദരനുമായ തോഴനോട് അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി സന്തത്യുത്പാദനത്തിൽ ഏർപ്പെടാനും അതുവഴി സൗന്ദര്യവും പൗരുഷവും അനശ്വരമാക്കാനും അപേക്ഷിക്കുകയാണ് ആദ്യഗീതങ്ങളിലെ പ്രമേയം. യൗവനം ഭോഗിക്കുവാനുള്ളതാണ്, അതു ചെയ്യാതിരുന്നാൽ ജീവിതം പാഴായിപ്പോകും എന്നുപദേശിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ഷെക്സ്പിയർ ആസക്തിയുടെ ഈ ഗീതങ്ങൾ രചിക്കുമ്പോൾ മലയാളത്തിൽ എഴുത്തച്ഛൻ വിരക്തിയുടെ കിളിപ്പാട്ടുകളാണ് രചിച്ചിരുന്നത് എന്നോർക്കുന്നത് കൗതുകമായിരിക്കും. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമാണ് എന്ന് നമ്മുടെ എഴുത്തച്ഛൻ ഉപദേശിക്കുമ്പോൾ അതനുഷ്ഠിച്ച് അനശ്വരത കൈവരിക്കാനാണ് ആംഗലത്തെ എഴുത്തച്ഛൻ ആഹ്വാനം ചെയ്യുന്നത്.

2022 July

വില്ലന്മാർ

ലിറ്റിൽ എർത്ത് തിയ്യേറ്റർ അവതരിപ്പിച്ച ‘ദ വില്ലന്മാർ’ രൂപഘടനയിൽ അനേകം ചെറുനാടകങ്ങൾ കോർത്തുണ്ടാക്കിയ ഒരു നാടകമാലയാണ്. പ്രമേയപരമായി ഐക്യമുള്ളതും എന്നാൽ സന്ദർഭങ്ങളിൽ വ്യത്യസ്തവുമായ ഒരു ദൃശ്യപരമ്പര. രേഖീയമായ കഥാഖ്യാനം ഇല്ല. പാഠങ്ങൾ ഹൈപ്പർലിങ്കുവഴി ബന്ധിപ്പിക്കുന്നതുപോലെ സന്ദർഭങ്ങൾക്ക് ലിങ്ക് നൽകിയിരിക്കുന്നു. ഒരേയൊരു നായകൻ എല്ലായ്പോഴും വിജയിക്കുന്നതിനുവേണ്ടി പരാജയപ്പെട്ടുകൊടുക്കേണ്ടിവരുന്ന വില്ലന്മാരുടെ വിധിയാണ് ഈ ലിങ്ക്.

Continue reading വില്ലന്മാർ