ജാഥകൾ

കാസർഗോഡുനിന്നും
തിരുവനന്തപുരത്തുനിന്നും
ആരംഭിക്കുന്ന
സംസ്ഥാനതലജാഥകൾ
തൃശ്ശൂരിൽ സമാപിക്കും.

പ്രസ്തുത ജാഥകളുടെ പ്രചരണാർത്ഥം
ജില്ലാടിസ്ഥാനത്തിൽ
പ്രത്യേകം ജാഥകളുണ്ടാവും.

ജില്ലാജാഥകൾക്കു പിന്തുണയുമായി
താലൂക്കു തലത്തിലും
അതിന്റെ സന്ദേശവുമായി
പഞ്ചായത്തു വാർഡ് തലങ്ങളിലും
ജാഥകളുണ്ടാവും.

ഇതെല്ലാം വിസ്തരിച്ചു
ബോധ്യപ്പെടുത്തിക്കൊണ്ട്
എന്റെ വീട്ടിലും വന്നു
ഒരൊറ്റയാൾജാഥ.

ഞാൻ എന്റെ ശരീരത്തെ കാണുന്നു

ഈയിടെ, ഞാൻ എന്റെ ശരീരത്തെ
മറ്റൊരാളുടേതുപോലെ നോക്കിക്കാണുകയാണ്

അയാളുടെ തല നരച്ചിരിക്കുന്നു
വയറല്പം ചാടിയിട്ടുണ്ട്
ചന്തിയിൽ വിട്ടുമാറാത്ത ഒരു ചൊറി

പിന്നെപ്പിന്നെ അയാൾ
സ്വന്തംകാര്യത്തിൽ ഉദാസീനനാവുന്നത്
എന്റെ ശ്രദ്ധയിൽ പെട്ടു
പതിവുകളെല്ലാം തെറ്റിക്കുന്നു

അയാൾ ആവശ്യപ്പെട്ടില്ലെങ്കിലും
മാനുഷികമായ ഒരു പരിഗണനകൊണ്ട്
ഞാനയാളെ പരിചരിച്ചുതുടങ്ങി

നിത്യവും സോപ്പുതേച്ച് കുളിപ്പിക്കുന്നു
കുപ്പായമിടുവിക്കുന്നു
ഭക്ഷണം ഉരുളയുരുട്ടി
വായിൽ വെച്ചുകൊടുക്കുന്നു
കോവിഡുകാലത്ത് ആമസോൺ വഴി
വാങ്ങിയ ഒരു ട്രിമ്മർ ഉപയോഗിച്ച്
മുടി പറ്റെ വെട്ടിക്കൊടുക്കുന്നു

അയാൾ മരിച്ചാൽ
ഞാൻ എന്തു ചെയ്യും എന്നാണ്
ഇപ്പോഴത്തെ എന്റെ വേവലാതി.

ആ രാത്രി

നക്ഷത്രങ്ങൾ നിറഞ്ഞ
ആ രാത്രി
ആകാശത്തേക്ക് ഉയർത്തിയ
ഒരു മദ്യചഷകം.

താഴെ,
ഒരു മേശയ്ക്കിരുപുറവുമായി
ഏതാനും മധ്യവയസ്കർ.

മേശപ്പുറത്ത്
താളം പിടിച്ചുകൊണ്ട്
ആയിരം പാദസരങ്ങൾ കിലുങ്ങി
എന്ന പാട്ട്
ആയിരാമത്തെ തവണയും
അവർ പാടിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ ഞെട്ടിയുണർന്ന്
അതു ചെവിയോർത്തുകൊണ്ട്
ആ മേശയുടെ കാലുകൾക്കിടയിൽ
ഒരു നദി
ചുരുണ്ടു കിടന്നിരുന്നു.

നിരാമയകവിത

കമറുദ്ദീൻ കവിത കെട്ടിയുണ്ടാക്കുകയല്ല, കണ്ടെടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ – ജൈവപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും – സ്വഭാവേന കാണുന്നതും എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോവുന്നതുമായ വികൃതികളെ കണ്ടെടുത്ത് കോർത്തെടുക്കുന്ന കലയാണ് കമറുദ്ദീന്റെ കുറുംകവിതകൾ. ഭാഷയിലെ പ്രതിഷ്ഠാപനകല (Installation Art) എന്നും പറയാം.

Continue reading നിരാമയകവിത

കവി കവിത എഡിറ്റർ

എൺപതുകളിൽ ഞാൻ കവിതകൾ എഴുതുമായിരുന്നുവെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിരുന്നില്ല. അയച്ചുകൊടുക്കും. കേടുകൂടാതെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. എൺപത്തിയൊമ്പതിലാണെന്നു തോന്നുന്നു കാകാചാര്യൻ എന്ന ശീർഷകത്തിൽ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. പതിവുപോലെ കവർ തിരിച്ചുവരുന്നതും കാത്ത് ഇരിക്കുമ്പോൾ ഒരു പോസ്റ്റ് കാർഡ് ആണ് വന്നത്. “കവിത കൊള്ളാം. എന്നാൽ അതിലെ …. വരിയിലെ …. വാക്ക് മാറ്റി …. എന്നാക്കി അയച്ചുതരൂ.” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

Continue reading കവി കവിത എഡിറ്റർ