ആശാൻ

വിരിഞ്ഞ പൂവിൻ സൗന്ദര്യം
പാടുവോർക്കിടയിൽ ഭവാൻ
വീണപൂവിന്റെ സത്യത്തെ-
പ്പകർന്നൂ മാതൃഭാഷയിൽ.

വാഴുന്നോർക്കുള്ള വാഴ്ത്തല്ല
കാവ്യമെന്നു തിരുത്തി നീ;
വീഴുവോർക്കൊപ്പമെന്നെന്നും
നീതിക്കായ് നിലകൊണ്ടു നീ.

(മനോരമ പത്രത്തിനു വേണ്ടി)

ഋതുഭേദങ്ങൾ

ചിങ്ങമൊന്നു രണ്ടുമൂന്നായ്
കന്നിവെയിൽ പൊള്ളുമാറായ്
തുലാമഴയിടക്കിടെ
ചൊരിയുകയായ്.

കാലഭേദം കൊണ്ടു മാസ-
മുറതെറ്റി വരും പ്രതി-
ഭാസമിന്നു നമ്മളനു-
ഭവിക്കുമാറായ്.

നാളുപക്കം ഞാറ്റുവേല
സംക്രമങ്ങളറിയേണ്ട
ന്യൂനമർദ്ദം നിർണ്ണയിപ്പൂ
ദിനഫലങ്ങൾ.

സിഗ്നലുള്ള ജംങ്ഷനിലെ
വാഹനത്തിലെന്നപോലെ
മുന്നിലേക്കു ദൃഷ്ടിയൂന്നി
യിരിപ്പു നമ്മൾ

ഇന്നു മഞ്ഞയെങ്കിൽ നാളെ
ചുവപ്പാകാമോറഞ്ചാകാം
മിന്നുമടയാളമായി
ഋതുഭേദങ്ങൾ.

2022 August

പൊന്നാനി ബസ്

പൊന്നാനിയില്‍ സ്കൂള്‍മാഷായി ചേര്‍ന്ന കാലത്ത്
ബസ്സില്‍ ഒരു സ്ഥിരം സഹയാത്രികനുണ്ടായിരുന്നു
ആലൂര്‍ക്കാരന്‍ ഒരു ബാങ്കുമാനേജര്‍.
എത്ര തിരക്കുണ്ടെങ്കിലും അയാള്‍ക്ക് സീറ്റു കിട്ടും.
അയാളുടെ അരികത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ് പതിവ്.
അതിലിരിക്കാന്‍ ആളുകള്‍ക്ക് ഭയം.
ചുളിവീഴാത്ത അയാളുടെ കുപ്പായത്തിലെങ്ങാനും
അബദ്ധത്തില്‍ ചാരിപ്പോയാലോ.
മാഷായതുകൊണ്ട് എന്നെ അടുത്തുപിടിച്ചിരുത്തും.
ലോകകാര്യങ്ങളെപ്പറ്റി തന്റെ അഭിപ്രായം ഉച്ചത്തില്‍ കേള്‍പ്പിക്കും.
റേഡിയോ പോലെയാണ്
അങ്ങോട്ടു മിണ്ടാനാവില്ല.
ഒരിക്കല്‍ ഒരു വഴിതടസ്സം.
വിദ്യാര്‍ത്ഥിസമരമായിരുന്നു.
റോഡു മുഴുവന്‍ പരന്ന് വലിയൊരു ജാഥ.
ബസ്സ് ജാഥക്കു പിന്നാലെ അരിച്ചരിച്ചു നീങ്ങി.
ഓഫീസിലെത്താന്‍ നേരം വൈകുമെന്ന് ഉറപ്പായി.
ആലൂര്‍ക്കാരന്‍ ബാങ്കുമാനേജരുടെ തൊണ്ടയില്‍നിന്ന്
അന്നൊരു സൈറണ്‍ മുഴങ്ങി:
“ജനാധിപത്യമാണത്രേ ജനാധിപത്യം!
മാഷേ, രാജ്യത്തു പട്ടാളഭരണം വരണം
എന്നാലേ ഇവര്‍ പഠിക്കൂ!”
അയാള്‍ അസഹിഷ്ണുതയോടെ ബസ്സില്‍നിന്നു ചാടിയിറങ്ങി.
ഓട്ടോ പിടിച്ച് കുറുക്കുവഴിയിലൂടെ അപ്രത്യക്ഷനായി.
വര്‍ഷങ്ങളെത്ര കഴിഞ്ഞു!
ഇന്നലെ വീണ്ടും ആ രംഗം വിഭാവനം ചെയ്തു.
അതേ പൊന്നാനി ബസ്സ് അതേ തിരക്ക്.
പതിവു സീറ്റില്‍ പക്ഷേ അയാളില്ല.
എനിക്കു ചുറ്റും വിദ്യാര്‍ത്ഥികള്‍.
അവരുടെ കൈയ്യില്‍ പ്ലക്കാഡുകള്‍.
അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു:
“ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരീസഹോദരന്മാരാണ്”
അപ്പോള്‍ പഴയ മാനേജരുടെ സൈറണ്‍ മുഴങ്ങി
“മാഷേ, ഇതു പഴയ ബസ്സല്ല.
അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യുന്ന പോലീസ് വാനാണ്.
ഞാന്‍ റിട്ടയര്‍ ചെയ്തു.
ശിഷ്ടകാലം രാഷ്ട്രസേവനത്തിനു നീക്കിവെച്ചു.”
അതാ അയാള്‍.
ഡ്രൈവറുടെ സീറ്റില്‍.
മെഡലുകള്‍ ചാര്‍ത്തിയ യൂണിഫോം അണിഞ്ഞ്!

2022

ചില്ലലമാരയിൽ

ചുമരിലെ ചില്ലലമാരയിൽ
തട്ടുതട്ടായ് പല വലുപ്പത്തിൽ
കൗതുകവസ്തുക്കൾ.

ചില പുരസ്കാരങ്ങൾ
ചിലതുപഹാരങ്ങൾ.

വിദ്യാലയം വായനശാല
ക്ലബ്ബുകൾ സുഹൃത്തുക്കൾ
പലപ്പോഴായ് സമ്മാനിച്ചവ.

നാട്ടിൽനിന്ന്
മറുനാട്ടിൽനിന്ന്
അപൂർവ്വമൊന്നുരണ്ടെണ്ണം
വിദേശത്തുനിന്ന്.

ഏറെനാളായ്
തുറക്കാതെ തുടയ്ക്കാതെ
പൊടിയണിഞ്ഞു മങ്ങിപ്പോയ്.

ഇന്നതിൻ മുന്നിലൂടെ
കടന്നുപോയപ്പോൾ
അതിലാരോ പുതുതായൊന്നു
കൊണ്ടുവെച്ചപോലെ!

അടുത്തുചെന്നു
സൂക്ഷിച്ചുനോക്കി:
ചില്ലുമൂടിമേൽ
അനക്കമറ്റ്
ഒരു പല്ലി.

ജഡങ്ങൾക്കിടയിൽ
ഒരു ജീവൻ.
പ്രതിനിധാനങ്ങൾക്കിടയ്ക്ക്
ഒരു മുഴുവൻ സാന്നിദ്ധ്യം.
ഭൂതത്തിൽനിന്ന്
വർത്തമാനത്തിലേക്ക്
തട്ടിയുണർത്തുന്ന
ഒരു വാൽ.

ചെറുതെങ്കിലും
ഇതിലും വലുതൊന്ന്
ഇനി വരാനില്ല.

ഓർമ്മച്ചാർത്ത്

ആലങ്കോട് ലീലാകൃഷ്ണന്

പൊന്നാനി, കോളേജ്, കാറ്റ്, കടപ്പുറം
തെങ്ങ്, ചകിരി, മീൻ, പള്ളി, ഖബറിടം
ഇമ്പിച്ചിബാവ, ട്രാൻസ്പോർട്, വെളിച്ചെണ്ണ
മില്ല്, ബസ്റ്റാന്റ്, മയിൽവാഹനം, അതിൻ
പിന്നിലിട്ട്യേച്ചൻ, ഇറങ്ങുന്ന സുന്ദരീ
സുന്ദരന്മാരാം ഉറൂബിന്റെ കുട്ടികൾ

പുസ്തകം, മിഠായി, ചർച്ച , സിഗരറ്റ്
എക്കണോമിക്സ്, പൊളിറ്റിക്സ്, കാന്റീനി-
ലുച്ചയൂൺ, ചായ, ഇലക്ഷൻ പ്രചരണം,
എസ്സെഫൈകേയെസ്യു സംഘട്ടനം, യൂത്തു
ഫെസ്റ്റിവൽ, തെങ്ങിൻ പറമ്പിലെ മേളനം

ബീഡിപ്പുക, ബുദ്ധിജീവി, കമ്മ്യൂണിസം,
താടി, മുടി, മുഷിമുണ്ട്, മോഡേണിസം,
നാടകമെന്ന പ്രഹേളിക, ശക്തിയിൽ
കാഞ്ചനസീത, ഉച്ചപ്പടം, ആനന്ദ്,
ബാലചന്ദ്രൻ ചുള്ളിക്കാട്, കടമ്മന്റെ
ശാന്ത കുറത്തി മുഴങ്ങുന്ന തൊണ്ടകൾ

കോണിച്ചുവട്ടിലെ പ്രേമപ്രകമ്പനം
തോളിലെസ്സഞ്ചിയിലശ്ലീലപുസ്തകം
മാഗസിൻ താളിൽ കവിത, സീസോണിന്നു
പോയന്നൊളിവിൽ ലഭിച്ചൊരുമ്മ, രാവു
നീളെ തെറിപ്പാട്ട്, ഉറക്കൊഴിപ്പ്, പിന്നെ
ഹാളിൽ പരീക്ഷക്കിരുന്നെഴുത്ത്

പെട്ടി, തബല, ചപ്ലാംകട്ട, ഗഞ്ചിറ
കർട്ടനില്ലാ വേദി, മുന്നിൽ വിജനത
എപ്പൊഴോ തീർന്നൂ കലോത്സവം എന്നിട്ടു-
മിപ്പൊഴും നിൽക്കുന്നു കാഥികൻ, പിന്നണി
കൊട്ടുന്ന ഞാനിടയ്ക്കൊന്നുറങ്ങിപ്പോയി
പെട്ടെന്നുണർന്നിതു കെട്ടിയുണ്ടാക്കുവാൻ!