കബീർ ഗാനം

ആയിരം നൂലിനാൽ പാവിട്ടതാണെന്റെ
മാനസം; ഞാൻ നെയ്തു ചേർപ്പൂ
ആയിരമാവർത്തി നിന്റെ പേർ, നീവരും
നാളിൽ നിനക്കണിയാനായ്!

സൂര്യനും ചന്ദ്രനും കാണുന്നു ഞാൻ നിന്റെ
നാമങ്ങൾ നെയ്തു ചേർക്കുമ്പോൾ
സൂര്യനും ചന്ദ്രനും കേൾക്കുന്നു ഞാൻ നിന്റെ
നാമങ്ങളാലപിക്കുമ്പോൾ!

രാവും പകലുമെനിക്കു കിട്ടുന്നതു
കൂലിയായ് ഒന്നുമാത്രം;
താമരക്കുമ്പിളിൽ തേൻകണമെന്നപോൽ
താനേ നിറയും ഹൃദയം!