പുസ്തകം

ബസ്സിൽ നല്ല തിരക്കുണ്ട്. കമ്പിയിൽ പിടിച്ച് തൂങ്ങിനില്ക്കുമ്പോൾ വലതുവശത്തെ സീറ്റുകളിലേക്കായിരുന്നു കണ്ണ്. മൂന്നുപേർ ഇരിക്കുന്നു. വിന്റോ സീറ്റിൽ ഒരു മധ്യവയസ്ക. അവർ ഒരു ഷാളുകൊണ്ട് തല മൂടി ചാഞ്ഞുറങ്ങുകയാണ്. നടുവിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ അവരുടെ മകനാവണം. അയാൾ മൊബൈൽ സ്ക്രീനിൽനിന്ന് കണ്ണെടുക്കുന്നില്ല. ഇങ്ങേയറ്റത്തുള്ള വൃദ്ധൻ അക്ഷമയോടെ തല പൊക്കി പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഇറങ്ങാനുള്ള സ്ഥലമായോ എന്ന് അയാൾക്ക് പരിഭ്രമമുണ്ട്. ബസ്സ് ഒരു സ്റ്റോപ്പു കഴിഞ്ഞ് പുറപ്പെട്ടതോടെ അയാൾ വഴിയോരത്തെ കെട്ടടങ്ങളിലെ ബോർഡുകളിലെഴുതിയ സ്ഥലപ്പേരു ഉരുവിട്ടു. “അടുത്ത സ്റ്റോപ്പാവും.” വൃദ്ധൻ ചെറുപ്പക്കാരനോടു പറഞ്ഞു. അയാളും തല പൊക്കി പുറത്തേക്കു നോക്കി. മൊബൈൽ കാലുറയുടെ പിൻകീശയിൽ നിക്ഷേപിക്കാൻ പാതി എഴുന്നേറ്റു നിന്നു. പിന്നെ അമ്മയെ തൊട്ടുണർത്തി ഇറങ്ങാൻ തയ്യാറാകാൻ സൂചന കൊടുത്തു. അപ്പോഴേക്കും വൃദ്ധനും പാതി എഴുന്നേറ്റുകഴിഞ്ഞിരുന്നു. റാക്കിൽ വെച്ച കനമുള്ള ഒരു സഞ്ചിക്കു നേരേ വൃദ്ധൻ കൈ ചൂണ്ടി.

“അമല.. അമല ആസ്പത്രി..” ബസ്സിലെ കിളി ഉച്ചത്തിൽ വിളിച്ചുപറഞ്ഞതോടെ മൂവരും ധൃതിവെച്ച് സീറ്റിൽനിന്ന് പുറത്തിറങ്ങാൻ ശ്രമപ്പെട്ടു. അപ്പോഴേക്കും ഒഴിയുന്ന സീറ്റിലേക്ക് തള്ളിക്കയറാനുള്ളവർ മുന്നിൽനിന്നും പിന്നിൽനിന്നും ഇടിച്ചുകയറി.

ഇരിക്കാൻ സീറ്റു കിട്ടിയപ്പോൾ ഒന്നു നെടുവീർപ്പിട്ടു. വെറുതെ സഞ്ചിയൊന്നു തപ്പി നോക്കി. പേഴ്സും മൊബൈലും കണ്ണടക്കൂടും പേനയും തടഞ്ഞു. എന്നാൽ ആ പുസ്തകമെവിടെ? അതുമാത്രം കാണാനില്ല. അതെവിടെപ്പോയി? പുസ്തകം ആരെങ്കിലും പോക്കറ്റടിക്കുമോ? അതോ വരുമ്പോൾ പുസ്തകം എടുത്തില്ലെന്നു വരുമോ? ഉവ്വ്. പുസ്തകം എടുത്തു സഞ്ചിയിൽ വെച്ചത് നല്ല ഓർമ്മയുണ്ട്. ബസ്സു കാത്ത് വെയിറ്റിങ് ഷെഡ്ഡിൽ ഇരിക്കുമ്പോൾ അതു പുറത്തെടുത്തു മറിച്ചുനോക്കിയല്ലോ. ടൈറ്റിൽ പേജിൽ “പ്രിയപ്പെട്ട പത്മനാഭൻ മാഷക്ക് സ്നേഹപൂർവ്വം” എന്നെഴുതി ഒപ്പിട്ടിരുന്നതുമാണ്. എങ്കിൽ വെയിറ്റിങ് ഷെഡ്ഡിലെ ബഞ്ചിൽ അതു മറന്നുവെച്ചിരിക്കണം. എന്തൊരു മറവിയാണ്. എന്തൊരമളിയാണ് പറ്റിപ്പോയത്.

ഇനി ഇന്ന് നഗരത്തിൽ ചെന്നിട്ട് മാഷെ കാണേണ്ട കാര്യമില്ല.

കടലാസുകൾ ശരിയാക്കാനായി ഓഫീസുകൾ കയറിയിറങ്ങി നേരം വൈകി. സുഹൃത്തിനെ വിളിച്ചപ്പോൾ അയാൾ ലൂസിയയിലുണ്ടെന്നു പറഞ്ഞു. “വാ. രണ്ടെണ്ണം അടിച്ചിട്ടുപോകാം. കണ്ടിട്ടും കുറേയായില്ലേ?” കവിതയും കുശുമ്പും പറഞ്ഞിരുന്ന് പിന്നേയും വൈകി. നഗരത്തിൽനിന്നുള്ള അവസാനത്തെ ബസ്സിൽ കയറിപ്പറ്റി പുറപ്പെട്ടേടത്തു തിരിച്ചെത്തിയപ്പോഴേക്കും അർദ്ധരാത്രി പിന്നിട്ടു.

തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ആളൊഴിഞ്ഞ അങ്ങാടി അനക്കമറ്റു കിടക്കുന്നു. വെറുതെ വെയിറ്റിങ് ഷെഡ്ഡിലേക്കൊന്നു നോക്കി. ഇരുട്ടത്ത് ബഞ്ചിൽ ആരോ കിടക്കുന്നുണ്ട്. നാടോടിയായ ഏതോ യാചകനാവണം. പുസ്തകം അവിടെത്തന്നെ ഇരിപ്പുണ്ടാകുമോ എന്നൊരാകാംക്ഷ തോന്നി. ബഞ്ചിലേക്ക് മൊബൈൽ ടോർച്ച് അടിച്ചുനോക്കി.

മുഷിഞ്ഞ മുണ്ടുകൊണ്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ് ഒരു വൃദ്ധൻ. അയാളുടെ തലയിണ ഏതാനും ന്യൂസ്പേപ്പറുകളാണ്. കൂട്ടത്തിൽ ആ പുസ്തകവും! മൊബൈൽ വെളിച്ചത്തിൽ അതിന്റെ വാരിയിൽ എഴുതിയത് വ്യക്തമായി കണ്ടു. ‘പി പി രാമചന്ദ്രന്റെ കവിതകൾ’.

അയാളെ ഉണർത്താൻ തോന്നിയില്ല.

(2020)