കോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.

ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.

മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.

അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!

2022 December

കാളഭൈരവൻ

മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.

Continue reading കാളഭൈരവൻ

കെ എ ഗഫൂർ

അച്ചടിച്ച കടലാസ് അത്യാർത്തിയോടെ വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടേത്. പാഠപുസ്തകമല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങൾ കിട്ടുക അപൂർവ്വം. അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മയും ചെറിയമ്മയും വായിക്കാൻ കടം വാങ്ങി കൊണ്ടുവരാറുള്ള വീക്കിലികളാണ് വായനയുടെ ഹരം എന്താണെന്ന് പഠിപ്പിച്ചുതന്നത്.

വീക്കിലി കിട്ടിയാൽ അവസാന പേജിൽനിന്നാണ് ഞങ്ങൾ വായന തുടങ്ങുക. കുട്ടികൾക്ക് ഏറെ കൗതുകമുള്ള പംക്തികളെല്ലാം അവസാന താളുകളിലായിരിക്കും. അത് ചിത്രകഥകളാണ്. മനോരമയിൽ ബോബനും മോളിയും. മാതൃഭൂമിയിൽ ചെറിയ മനുഷ്യരും വലിയ ലോകവും. ബോബനും മോളിയും വീട്ടിലെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുമായിരുന്നു. എന്നാൽ ചെറിയ മനുഷ്യരിലെ കഥാപാത്രങ്ങളായ രാമുവും ഗുരുജിയും പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവാറില്ല. “ഓന്ത് ഒരു തുള്ളി മുതലയാണ്” എന്ന് ഗുരുജി ലോർക്കയുടെ കവിതയെ ഉദ്ധരിച്ചു പറഞ്ഞ ഒരു വാക്യം മാത്രം പൊരുളറിഞ്ഞല്ലെങ്കിലും എന്റെ ഉള്ളിൽ തങ്ങി നിന്നത് ഓർക്കുന്നു.

അക്കാലത്ത് മുഴുനീള ചിത്രകഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. നോവലുകളെപ്പോലെ ഖണ്ഡശ്ശയായി ആണ് വന്നിരുന്നത്. ഇനിയെന്തു സംഭവിക്കും എന്ന ആകാംക്ഷയിൽ നെഞ്ചിടിപ്പിച്ചുകൊണ്ടാണ് ഓരോ ലക്കവും അവസാനിക്കുക. അടുത്ത ലക്കത്തിനുവേണ്ടിയുള്ള ആ കാത്തിരിപ്പിന്റെ മധുരവേദന അനുഭവിച്ച അവസാന തലമുറയായിരിക്കണം ഞങ്ങളുടേത്.

കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതുമായ ചിത്രകഥാപരമ്പര ഏതാണ് എന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, മണ്ണുണ്ണി എന്ന്. മെലിഞ്ഞുനീണ്ട കൈയ്യും കാലുമായി കുന്തിച്ചിരുന്ന് മണ്ണുരുട്ടി പാവയെ ഉണ്ടാക്കുന്ന ആ കിഴവക്കൊശവന്റേയും അയാളുടെ ഭാര്യയുടേയും രൂപം ചതുരക്കള്ളികളിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ടാക്കിയ ഉടനെ തലയാട്ടുകയും കൈ ഉയർത്തുകയും ചെയ്ത ആ മൺപാവയെ കൊശവൻ കൈപിടിച്ച് പിച്ച വെപ്പിക്കുന്നതും പിന്നീട് അയാളുടെ പിടി വിട്ട് അത് റോഡിലൂടെ നടന്നുപോകുന്നതും നീണ്ട മുടി കൊണ്ടു റോഡ് ബ്ലോക്കാകുന്നതുമെല്ലാം എത്രയെത്ര തവണയാണ് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുള്ളത്! മണ്ണുണ്ണിയിൽനിന്നും ആവേശമുൾക്കൊണ്ട്, വരയിൽ അല്പം കമ്പമുണ്ടായിരുന്ന ഞാൻ അക്കാലത്ത് നോട്ടുപുസ്തകത്തിൽ ചിത്രകഥ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ മണ്ണുണ്ണിയുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കാനും ആരാധിക്കാനും ആരംഭിച്ചത്.

കെ എ ഗഫൂർ എന്ന പേരിനേക്കാൾ, അവ്യക്തലിപികളിലുള്ള അദ്ദേഹത്തിന്റെ ഒപ്പാണ് കുട്ടിക്കാലത്ത് എന്റെ മനസ്സിൽ അടയാളപ്പെട്ടത്. ആ ചിഹ്നം ചാർത്തിയ ചിത്രജാലകങ്ങൾ തുറന്ന് വിചിത്രമായ ലോകങ്ങളിലൂടെ സഞ്ചരിക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. പറക്കുംതളികയാണ് ഗഫൂർ മാഷിന്റെ ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രകഥ. എന്നാലും മണ്ണുണ്ണിയിലാണ് മാഷിന്റെ കഥനകൗതുകവും കലാകൗശലവും ഒരുപോലെ ഇണങ്ങിയത് എന്നു ഞാൻ കരുതുന്നു.

പിൽക്കാലത്ത് ഞാനെഴുതിയ ‘കലംകാരി’ എന്ന നാടകീയകാവ്യത്തിൽ (2004) ഈ ചിത്രകഥയുടെ സ്വാധീനം കാണാം. അതിൽ കുശവത്തിയാണ് മണ്ണുകുഴച്ച് ഉണ്ണിയെ ഉണ്ടാക്കുന്നത്.
“ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ കല്ലും ദൈവം
ഉയിരായി നിനച്ചാല്‍ മണ്ണുരുളയുമുണ്ണി”
എന്ന് അവൾ തിരിച്ചറിയുന്നുണ്ട്.
വൈകിയാണെങ്കിലും എന്റെ കടപ്പാട് വെളിപ്പെടുത്താനും കൃതജ്ഞത പ്രകടിപ്പിക്കാനും ബഷീർ മാഷിന്റെ ഈ ആദരപുസ്തകം നിമിത്തമായതിൽ സന്തോഷമുണ്ട്.

എതിരേ വന്നയാൾ

എതിരേ വന്ന അപരിചിതന്റെ മുഖം ഒറ്റനോട്ടത്തിൽ രാജനെ ഓർമ്മിപ്പിച്ചു. മരിച്ചുപോയ സുഹൃത്ത്, രാജൻ. രാജനെ അപ്രതീക്ഷിതമായി ഓർമ്മിപ്പിച്ചതിന് ഞാനയാളോടു കടപ്പെട്ടിരിക്കുന്നു. അയാൾ എതിരേ വന്നില്ലായിരുന്നെങ്കിൽ, നിശ്ചയമായും ഞാൻ രാജനെ ഓർക്കുമായിരുന്നില്ല. ഞാൻ തിരിഞ്ഞുനിന്ന് നടന്നകലുന്ന അയാളെ കൈകൊട്ടി വിളിച്ചു. അയാൾ നടത്തം നിർത്തി, പതുക്കെ പിന്നിലേക്കു തിരിഞ്ഞ്, എന്നെയാണോ എന്ന് ചോദിക്കുന്നതുപോലെ മുഖമുയർത്തി. ഞാൻ അയാൾക്കുനേരെ നടന്നു. അടുത്തുചെന്ന് ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ മുഖത്തിന് രാജന്റെ ഛായയുണ്ട്. എന്നാൽ കൃത്യമായി ഏതവയവമാണ് ആ ഛായ വരുത്തുന്നത് എന്നു നിശ്ചയിക്കാനാവുന്നില്ല. കണ്ണ്, മൂക്ക്, താടി, ചെവികൾ, നെറ്റിത്തടം. ഇവയുടെയൊക്കെ പിന്നിൽ രാജൻ ഒളിച്ചിരിക്കുന്നതുപോലെ തോന്നി. ഞാൻ അങ്ങനെ സൂക്ഷിച്ചു നോക്കുന്നതു അയാൾക്കു രസിക്കുന്നില്ല എന്ന് അയാളുടെ ഭാവത്തിൽനിന്ന് മനസ്സിലാക്കാം. അയാൾ നെറ്റിചുളിച്ചപ്പോൾ അതാ, ആ ചുളിവിൽ ഒരു മിന്നൽ പോലെ രാജൻ! പുരികത്തിന് ഇത്ര കട്ടിയില്ല എന്നേയുള്ളു.
ആരാ, എന്താ?
അയാൾ ചോദിച്ചു. അതിശയം തന്നെ. രാജന്റെ ശബ്ദം! കണ്ണടച്ചിട്ടാണ് ആ ചോദ്യം കേട്ടത് എങ്കിൽ തീർച്ചയായും മുന്നിൽ രാജൻ നിൽക്കുന്നതായേ തോന്നു. അത്രയ്ക്കുണ്ട് സാമ്യം. അയാൾ എന്റെ മറുപടിക്കു കാക്കുകയാണ്. അക്ഷമനാണ് അയാൾ എന്നു വ്യക്തം.
ചോദിച്ചതു കേട്ടില്ലേ? എന്താ നിങ്ങൾക്കു വേണ്ടത്? എന്റെ അന്തംവിട്ടുള്ള നിൽപ്പുകണ്ട് അയാൾക്ക് ശുണ്ഠിവരുന്നതുപോലെ തോന്നി.
രാജൻ.. ഞാൻ ആ പേരുച്ചരിച്ച് പിന്നെ എന്തു പറയണമെന്നറിയാതെ വിക്കി.
രാജനോ? ഏതു രാജൻ?
നിങ്ങൾ…
എന്റെ പേര് രാജനെന്നല്ല. നിങ്ങൾക്കു ആളു മാറിയതാണ്. അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു.
നന്ദി സർ. വളരെ നന്ദി.
അയാൾ അത്ഭുതത്തോടെ വീണ്ടും എനിക്കുനേരേ തിരിഞ്ഞു.
മനസ്സിലായില്ല. നന്ദി പറയാൻ ഞാൻ നിങ്ങൾക്ക് ഒന്നും ചെയ്തുതന്നില്ലല്ലോ?
ഉവ്വ്. നിങ്ങൾ രാജനെ ഓർമ്മിപ്പിച്ചു.
പിന്നെയും നിങ്ങൾ അതുതന്നെ പറയുന്നു. ആരാ ഈ രാജൻ?
രാജൻ എന്റെ സുഹൃത്ത്.
…..
(അപൂർണ്ണം)

സായിയുടെ കവിത

മൂന്നു പതിറ്റാണ്ടുമുമ്പ് കോഴിക്കോടു സർവ്വകലാശാലയുടെ മീഞ്ചന്തയിലുള്ള ബി.എഡ് സെന്ററിൽ വെച്ചാണ് സായിയെ പരിചയപ്പെടുന്നത്. എന്റെ വിഷയം മലയാളവും സായിയുടേത് സംസ്കൃതവുമായിരുന്നു. സാഹിത്യം സംഗീതം സംസ്കാരം എന്നിവകളിൽ ഒരേ അഭിരുചി പങ്കിട്ടിരുന്ന ഞങ്ങൾ അതിവേഗം സുഹൃത്തുക്കളായി. കോളേജിലേക്കും തിരിച്ചുമുള്ള ഞങ്ങളുട യാത്രയും ഒരുമിച്ചായിരുന്നു. കോഴിക്കോട്ടേക്കുള്ള പാസഞ്ചർ വണ്ടിയിൽ കുറ്റിപ്പുറത്തുനിന്ന് ഞാനും തിരുനാവായിൽനിന്ന് സായിയും കയറും. സ്വദേശം പാലായ്ക്കടുത്തുള്ള രാമപുരമാണെങ്കിലും അക്കാലത്ത് സായി താമസിച്ചിരുന്നത് തിരുനാവായിലെ ബന്ധുവീട്ടിൽ ആയിരുന്നു.

Continue reading സായിയുടെ കവിത