പട്ടുനൂൽപ്പുഴു

പട്ടുനൂൽപ്പുഴു വായിക്കുമ്പോൾ ഇരുട്ടുമുറിയിൽ ഇരുന്ന് കിളിവാതിൽപ്പഴുതിലൂടെ പുറംലോകം നിരീക്ഷിക്കുന്ന ഒരാളാവുന്നു വായനക്കാരി/ൻ. സാംസ എന്ന പതിമൂന്നുകാരൻ നമ്മളിരിക്കുന്ന ഇരുട്ടുമുറിയും അവന്റെ കണ്ണുകൾ നമ്മുടെ കിളിവാതിലും ആകുന്നു. ആളുകൾക്കും വസ്തുക്കൾക്കും സംഭവങ്ങൾക്കും ഇടയിൽ സ്വയം അദൃശ്യനാവുന്ന സാംസയുടെ തിരസ്കരിണിയിൽ നമ്മളും അപ്രത്യക്ഷരാവുന്നു.

Continue reading പട്ടുനൂൽപ്പുഴു

ധൂം ധൂം ധൂം

ആമിനുമ്മയ്ക്ക് ഉറക്കമില്ല. ഇടനാഴിയിലെ കട്ടിലിൽ അവർ ഉറങ്ങിക്കിടക്കുന്നത് ആരും കണ്ടിട്ടില്ല. കണ്ണടച്ചാൽ മയ്യത്തുകട്ടിലിലാണ് കിടക്കുന്നത് എന്നു തോന്നും. പെട്ടെന്ന് എഴുന്നേറ്റിരിക്കും. അവർ എത്തിവലിഞ്ഞ് ജനൽപ്പാളി തുറന്നിട്ടു. രാത്രി എത്രയായിക്കാണും? പുറത്ത് നിലാവുണ്ട്.

ആമിനുമ്മ ജനൽപ്പടിയിൽ വെച്ച ചെറിയ കല്ലുരൽ എടുത്തു. മരപ്പെട്ടിയിൽ നിന്ന് അടയ്ക്കാ കഷണങ്ങളിട്ട് ശബ്ദമുണ്ടാക്കാതെ ഇടിക്കാൻ തുടങ്ങി. ഒച്ച കേട്ടാൽ ഉറങ്ങിക്കിടക്കുന്ന മക്കളാരെങ്കിലും എഴുന്നേറ്റുവന്ന് പ്രാകുമെന്ന് അവർക്കറിയാം. ധും ധും ധും .. ആ ഇടിയിൽ ഒരു താളമുണ്ട്. ആ താളത്തിൽ അവർക്ക് ഒരു പഴയ പാട്ട് ഓർമ്മ വരും.

Continue reading ധൂം ധൂം ധൂം

പീള

“മാത്തുസ്സാറേ.. ഇങ്ക്ട് നോക്യേ”
പീള കെട്ടിയ കണ്ണു തുറന്ന് മാത്യു സാറ് അട്ടത്തേക്കു നോക്കി.
“അവിട്യല്ല… ഇബടെ”
ഷീജ സാറിന്റെ ശ്രദ്ധ തന്റെ മുഖത്തേക്കു തിരിക്കാൻ അല്പം ഒച്ച കൂട്ടി പറഞ്ഞു. സാറ് അവളെ നോക്കിയില്ല. മരം കൊണ്ടുള്ള തട്ടിന്മേൽ ഏതോ കൊളുത്തിൽ തൂക്കിയിട്ട ഒരു വസ്തുപോലെ സാറിന്റെ കണ്ണ് തൂങ്ങിക്കിടന്നു. അവൾക്ക് ആ കണ്ണിലെ പീള കണ്ടിട്ട് സഹിക്കാനായില്ല. ഇത്തിരി പഞ്ഞി നനച്ച് ആ കണ്ണൊന്നു തുടച്ചുകൊടുക്കാൻ ഷീജക്കു തോന്നി.

Continue reading പീള

വിറക്

“വിറകു വെട്ടാൻ ണ്ടോ… വിറക്.. വിറക്..”
ദൂരത്തുനിന്നോ ഭൂതത്തിൽനിന്നോ എന്നു തിരിച്ചറിയാനാവാത്ത വിധം ആ വിളി കേട്ടപ്പോൾ ദിവാകര മേനോന് താൻ തറവാട്ടിലെ പടിപ്പുരക്കോലായിൽ ഇരിക്കയാണെന്ന് ഒരു നിമിഷം സ്ഥലജലഭ്രമം അനുഭവപ്പെട്ടു. വാസ്തവത്തിൽ മുംബൈയിലെ വിലപിടിപ്പുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലെ മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് ആ സമയം മേനോൻ ഇരുന്നിരുന്നത്. അയാളുടെ കൈയ്യിൽ അന്നത്തെ ഇംഗ്ലീഷ് ദിനപത്രം മലർക്കെ തുറന്നു പിടിച്ച മട്ടിൽ കാണാം.

Continue reading വിറക്

പുസ്തകം

ബസ്സിൽ നല്ല തിരക്കുണ്ട്. കമ്പിയിൽ പിടിച്ച് തൂങ്ങിനില്ക്കുമ്പോൾ വലതുവശത്തെ സീറ്റുകളിലേക്കായിരുന്നു കണ്ണ്. മൂന്നുപേർ ഇരിക്കുന്നു. വിന്റോ സീറ്റിൽ ഒരു മധ്യവയസ്ക. അവർ ഒരു ഷാളുകൊണ്ട് തല മൂടി ചാഞ്ഞുറങ്ങുകയാണ്. നടുവിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ അവരുടെ മകനാവണം. അയാൾ മൊബൈൽ സ്ക്രീനിൽനിന്ന് കണ്ണെടുക്കുന്നില്ല. ഇങ്ങേയറ്റത്തുള്ള വൃദ്ധൻ അക്ഷമയോടെ തല പൊക്കി പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഇറങ്ങാനുള്ള സ്ഥലമായോ എന്ന് അയാൾക്ക് പരിഭ്രമമുണ്ട്. ബസ്സ് ഒരു സ്റ്റോപ്പു കഴിഞ്ഞ് പുറപ്പെട്ടതോടെ അയാൾ വഴിയോരത്തെ കെട്ടടങ്ങളിലെ ബോർഡുകളിലെഴുതിയ സ്ഥലപ്പേരു ഉരുവിട്ടു. “അടുത്ത സ്റ്റോപ്പാവും.” വൃദ്ധൻ ചെറുപ്പക്കാരനോടു പറഞ്ഞു. അയാളും തല പൊക്കി പുറത്തേക്കു നോക്കി. മൊബൈൽ കാലുറയുടെ പിൻകീശയിൽ നിക്ഷേപിക്കാൻ പാതി എഴുന്നേറ്റു നിന്നു. പിന്നെ അമ്മയെ തൊട്ടുണർത്തി ഇറങ്ങാൻ തയ്യാറാകാൻ സൂചന കൊടുത്തു. അപ്പോഴേക്കും വൃദ്ധനും പാതി എഴുന്നേറ്റുകഴിഞ്ഞിരുന്നു. റാക്കിൽ വെച്ച കനമുള്ള ഒരു സഞ്ചിക്കു നേരേ വൃദ്ധൻ കൈ ചൂണ്ടി.

Continue reading പുസ്തകം