ഞാൻ എന്റെ ശരീരത്തെ കാണുന്നു

ഈയിടെ, ഞാൻ എന്റെ ശരീരത്തെ
മറ്റൊരാളുടേതുപോലെ നോക്കിക്കാണുകയാണ്

അയാളുടെ തല നരച്ചിരിക്കുന്നു
വയറല്പം ചാടിയിട്ടുണ്ട്
ചന്തിയിൽ വിട്ടുമാറാത്ത ഒരു ചൊറി

പിന്നെപ്പിന്നെ അയാൾ
സ്വന്തംകാര്യത്തിൽ ഉദാസീനനാവുന്നത്
എന്റെ ശ്രദ്ധയിൽ പെട്ടു
പതിവുകളെല്ലാം തെറ്റിക്കുന്നു

അയാൾ ആവശ്യപ്പെട്ടില്ലെങ്കിലും
മാനുഷികമായ ഒരു പരിഗണനകൊണ്ട്
ഞാനയാളെ പരിചരിച്ചുതുടങ്ങി

നിത്യവും സോപ്പുതേച്ച് കുളിപ്പിക്കുന്നു
കുപ്പായമിടുവിക്കുന്നു
ഭക്ഷണം ഉരുളയുരുട്ടി
വായിൽ വെച്ചുകൊടുക്കുന്നു
കോവിഡുകാലത്ത് ആമസോൺ വഴി
വാങ്ങിയ ഒരു ട്രിമ്മർ ഉപയോഗിച്ച്
മുടി പറ്റെ വെട്ടിക്കൊടുക്കുന്നു

അയാൾ മരിച്ചാൽ
ഞാൻ എന്തു ചെയ്യും എന്നാണ്
ഇപ്പോഴത്തെ എന്റെ വേവലാതി.

ആ രാത്രി

നക്ഷത്രങ്ങൾ നിറഞ്ഞ
ആ രാത്രി
ആകാശത്തേക്ക് ഉയർത്തിയ
ഒരു മദ്യചഷകം.

താഴെ,
ഒരു മേശയ്ക്കിരുപുറവുമായി
ഏതാനും മധ്യവയസ്കർ.

മേശപ്പുറത്ത്
താളം പിടിച്ചുകൊണ്ട്
ആയിരം പാദസരങ്ങൾ കിലുങ്ങി
എന്ന പാട്ട്
ആയിരാമത്തെ തവണയും
അവർ പാടിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ ഞെട്ടിയുണർന്ന്
അതു ചെവിയോർത്തുകൊണ്ട്
ആ മേശയുടെ കാലുകൾക്കിടയിൽ
ഒരു നദി
ചുരുണ്ടു കിടന്നിരുന്നു.

കുളിമുറിച്ചുമരിലെ ഒച്ച്

പ്രസവിച്ചയുടനെ
ഈ ചോരക്കുഞ്ഞിനെ
എന്റെ കുളിമുറിയിൽ ഉപേക്ഷിച്ച്
കടന്നുകളഞ്ഞ കാലമേ,
നീ ഒരമ്മയാണോ?
ഓരോ തവണ ലൈറ്റിട്ട്
ഞാൻ അകത്തു കടക്കുമ്പോഴും
അതിന്റെ ഒച്ചയില്ലാത്ത നിലവിളി.
എവിടെ എവിടെ എന്ന്
രണ്ട് ആന്റിനകൾ.
ഒന്നുകിൽ ചുമരിൽ
അല്ലെങ്കിൽ തറയിൽ
ചിലപ്പോൾ കമ്മോഡിന്റെ മൂടിയിൽ
ചിലപ്പോൾ വാഷ്ബേസിന്റെ വക്കിൽ.
ക്ലോക്കിലെ സെക്കന്റ്സൂചിയെ
മണിക്കൂർ സൂചിയാക്കി
എന്റെ ദിനചര്യ തെറ്റിക്കുന്ന
പൊന്നോമനേ,
നിന്നെ കോരിയെടുത്ത്
വഴിയോരത്തെ അമ്മത്തൊട്ടിലിൽ
കിടത്തട്ടെ ഞാൻ.
വാ കുഞ്ഞേ
പതുക്കെ
സാവധാനം
ഇഴഞ്ഞു വാ
ഈ കവിതയിലേക്ക്.

മൂന്നു കവിതകൾ

കവി
‘ട്ർ’ എന്ന ശബ്ദത്തൊടൊപ്പം
അ എന്നോ ഇ എന്നോ ഉ എന്നോ
പലതരം സ്വരങ്ങൾ കൂട്ടിച്ചേർത്തിട്ടും
ചുണ്ടും തൊണ്ടയും പലമാതിരി
കോട്ടി ഉച്ചരിച്ചിട്ടും
ആ കിളിയുടെ കൂജനം അയാൾക്ക്
അനുകരിക്കാനായില്ല.
അതിൽ നിറഞ്ഞുതുളുമ്പിയ ആനന്ദം
ഉള്ളിൽ അടക്കാനായില്ല.
പ്രഭാതനടത്തത്തിനിടയിൽ
മരച്ചുവട്ടിൽനിന്ന് മുകളിലേക്കു നോക്കി
അയാൾ വികൃതശബ്ദങ്ങളുണ്ടാക്കുന്നത്
ആ വഴി സ്കൂട്ടറിൽ പോകുന്ന
ഒരാളുടെ കണ്ണിൽ പെടുകയും,
അടുത്തുചെന്ന്
ഹെൽമറ്റുചില്ല് പൊക്കി
എന്തുപറ്റി? സഹായിക്കണോ
എന്നു ചോദിക്കുകയും,
അതു ശ്രദ്ധിക്കാതെ
പൊയ്ക്കൊള്ളാൻ കാണിച്ച ആംഗ്യം കണ്ട്
വട്ടൻ എന്നു ചില്ലു താഴ്ത്തി
കടന്നുപോവുകയും ചെയ്തു.
നടത്തം മതിയാക്കി തിരിച്ചെത്തിയ ഉടനെ അയാൾ
അടുക്കളയിൽ ദോശയുണ്ടാക്കുകയായിരുന്ന കൂട്ടുകാരിയെ
ഓർക്കാപ്പുറത്തു ചെന്നു കെട്ടിപ്പിടിച്ച്
ചുണ്ടുകളിൽ ഉമ്മവെച്ചു.
‘ഈ കവിത എനിക്കിഷ്ടമായി’;
അവൾ പറഞ്ഞു.

ശീർഷകം
അക്വേറിയത്തിലെ ആ മീൻ
അടുത്തനിമിഷം
ഏതു ദിശയിലേക്കു തല വെട്ടിക്കും
എന്നു പ്രവചിക്കാനാവത്തതിലെ
വിസ്മയത്തെപ്പറ്റി
ഒരു കവിത എഴുതുകയാണെങ്കിൽ
അതിനെന്തു ശീർഷകം
നൽകുമെന്ന് ആലോചിച്ചുകൊണ്ട്,
ഈ സുപ്രഭാതത്തിൽ ഞാൻ
സ്പോണ്ടിലോസിസിനു
നിർദ്ദേശിക്കപ്പെട്ട
കഴുത്തുവ്യായാമം ആരംഭിക്കുന്നു.

വായന
‘നിനക്കൊരിക്കലുമുൾക്കൊള്ളാനാവാത്ത,
നിന്നെയൊരിക്കലും മറക്കാനാവാത്ത ഞാൻ
നിന്റെ മൂന്നാമത്തെ കൈയ്യാകുന്നു.
രണ്ടാമത്തെ നിഴലും, വെളുത്തത്.’*
എന്ന വരികൾ വായിച്ചു കോരിത്തരിച്ച്
ഞാൻ തിരിഞ്ഞുനോക്കുന്നു.
എനിക്ക് രണ്ടു നിഴലുകൾ!
അതിലൊന്നു വെളുത്തത്.
ഞാനെന്റെ മൂന്നാമത്തെ കൈ
കവിക്കു നേരേ നീട്ടുന്നു.

(*റോൾഫ് ജാക്കോബ്സന്റെ രക്ഷാദേവത എന്ന കവിതയിലെ വരികൾ. മൊഴിമാറ്റം പി.രാമൻ)