ദേശത്തെ കവി

ഒരു ദേശത്തിന്റെ കവിയാണ് പള്ളിപ്പാട്. കനികൾക്കു ചുണയും ചൂരുമുള്ള നാട്ടുമാവുകളെപ്പോലെയാണ് ദേശത്തെ കവികൾ. അടുത്തു ചെന്നാലേ മധുരം വീണുകിട്ടു. അവർക്കു ദൂരേക്കു ശാഖകൾ ഇല്ല. സ്വന്തം മണ്ണിലാണ് വേര്.

കവിയും അധ്യാപകനും ആയിരുന്നല്ലോ മാഷ്. ചുരുക്കിപ്പറയലിന്റെ കലയാണ് കവിത. അധ്യാപനം പരത്തിപ്പറയലിന്റെ കലയും. രണ്ടും അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്തു. മാഷ് കവിതക്ക് ആമുഖം പറയും. ഇടയ്ക്കു വിസ്തരിക്കും. എന്നാൽ അവസാന ഈരടി ചൊല്ലിക്കഴിഞ്ഞാൽ നാടകീയമായി പെട്ടെന്നു നിർത്തി പിൻവാങ്ങും.

Continue reading ദേശത്തെ കവി

പകുത്തുകിട്ടിയ താൾ -1

1
കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.

Continue reading പകുത്തുകിട്ടിയ താൾ -1