ഹരിതകം

ഇരുപതു വർഷം മുമ്പ്, 2003ൽ ആണ് ഹരിതകം മലയാള കവിതാജാലിക ആരംഭിച്ചത്. ഒരുപക്ഷെ കവിതക്കുമാത്രമായി ഉണ്ടായ ആദ്യത്തെ മലയാള വെബ്ജേണലായിരിക്കാം അത്. പുഴ ഡോട് കോം പോലുള്ള ഏതാനും വെബ്ജേണലുകൾ അന്നുണ്ടായിരുന്നുവെങ്കിലും അവയിലെല്ലാം ആനുകാലികങ്ങളിലെപ്പോലെ കഥയും കവിതയും വാർത്താഫീച്ചറുകളും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഹരിതകത്തിൽ കവിതയോ കവിതയെക്കുറിച്ചുള്ള കുറിപ്പുകളോ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളു. പ്രസിദ്ധീകരണത്തിലും മാധ്യമപ്രവർത്തനത്തിലുമുള്ള എന്റെ കൗതുകത്തിൽനിന്നാണ് ഈ വെബ്ജേണലിനെപ്പറ്റിയുള്ള ആശയം ഉദിച്ചത്. സ്വന്തം നിലയിലുള്ള ഒരു ഒറ്റയാൾ സംരംഭമായിരുന്നു അത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈയ്യെഴുത്തുമാസികകൾ ഉണ്ടാക്കുന്ന പരിപാടിയുണ്ടായിരുന്നു. വായനശാലയിലെ കൈയ്യെഴുത്തു മാസികയിൽ ഞാൻ എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു. അച്ചടി ആനുകാലികങ്ങളെ അനുകരിക്കലാണ് അന്നത്തെ രീതി. പത്രാധിപക്കുറിപ്പ്, വായനക്കാരുടെ പ്രതികരണം, കഥ കവിത ലേഖനം, പുസ്തകനിരൂപണം, ഇലസ്ട്രേഷൻ – എല്ലാം ഞാൻ തന്നെ എഴുതിയും വരച്ചും ഉള്ളടക്കം സൃഷ്ടിക്കും. അച്ചടിപ്രസ്സുകളുടെ കാലം കഴിഞ്ഞ് കംപ്യൂട്ടർ പ്രചാരത്തിലായതോടെ ലേ ഔട്ടിലും പ്രിന്റിങ്ങിലുമായി താത്പര്യം. പ്രോഗ്രാമുകളും ബ്രോഷറുകളും ഉണ്ടാക്കാനായി ഡി.ടി.പി സെന്ററിൽ പോയിരിക്കുക വലിയ ഇഷ്ടമായിരുന്നു. അന്ന് പേജ് മേക്കറിലേയും ഫോട്ടോഷോപ്പിലേയും ടൂളുകൾ കാണിച്ചുതന്ന അനന്തസാധ്യതകൾ കണ്ട് ഞാൻ അന്തം വിട്ടുപോയി.

പിന്നീട് രണ്ടായിരത്തൊന്നിൽ ഒരു P3 കംപ്യൂട്ടർ സിസ്റ്റം വലിയ വിലകൊടുത്തു വാങ്ങി ടെക്സ്റ്റ് എഡിറ്റിങ് ശീലിച്ചുതുടങ്ങി. മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്ത് മലയാളത്തിൽ ടൈപ്പുചെയ്യാനും പഠിച്ചു. വെബ്സൈറ്റ് ഉണ്ടാക്കുന്ന ചില സോഫ്റ്റ്വെയറുകൾ പരിചയപ്പെട്ടു. സ്വന്തമായി ചില പരീക്ഷണങ്ങൾ നടത്തി. അപ്പോഴാണ് ഇന്റർനെറ്റിൽ ഒരു ഡൊമൈൻ എടുത്താൽ ലോകത്തെല്ലാവർക്കും വായിക്കാവുന്ന ഒരു വെബ്ജേണൽ ആരംഭിക്കാം എന്ന ആശയം ഒരു സുഹൃത്തു പറയുന്നത്. ഐ.ടി വിദഗ്ധനായിരുന്ന അദ്ദേഹമാണ് ഹരിതകം ഡോട് കോം എന്ന സൈറ്റ് സൃഷ്ടിച്ചുതന്നത്. എങ്ങനെയാണ് പോസ്റ്റുകൾ ഇടേണ്ടത് എന്ന വിദ്യയും പറഞ്ഞുതന്നു.

അന്നത്തെ ഒരു വലിയ പ്രശ്നം കംപ്യൂട്ടറുകൾ സ്വാഭാവികമായി മലയാളം ഫോണ്ടുകളെ പിന്തുണയ്ക്കില്ല എന്നതായിരുന്നു. ആവശ്യക്കാർ ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. സിസ്റ്റം റീസ്റ്റാർട്ട് ചെയ്യണം. ഇങ്ങനെയൊക്കെ ചെയ്താലും ചില ബ്രൗസറുകറുകളുടെ റെൻഡറിങ് പ്രശ്നം കാരണം മലയാളം കാണാൻ കഴിയുകയുമില്ല. അക്കാലത്ത് ഇതൊന്നും ആർക്കും അറിയുമായിരുന്നില്ല. കവിസുഹൃത്തുക്കൾക്കും സഹൃദയർക്കുമെല്ലാം ലിങ്ക് ഈമെയിലായി അയച്ചുകൊടുക്കുമെങ്കിലും സാങ്കേതികാഭിരുചിയില്ലാത്തതിനാൽ അവരൊന്നും അതു തുറന്നു നോക്കിയതേ ഇല്ല.

എന്നിട്ടും നിരാശനാവാതെ മലയാള കവിതാജാലികയുമായി മുന്നോട്ടുപോകാൻ നിശ്ചയിച്ചു. ആയിടെയാണ് കെ. എച്ഛ്. ഹുസൈനെ പരിചയപ്പെടുന്നത്. രചന എന്ന തനതുമലയാളം ഫോണ്ട് രൂപകല്പന ചെയ്ത ഹുസൈൻ ഹരിതകത്തിനുമാത്രമായി ഒരു ടെക്സ്റ്റ് എഡിറ്ററും ഒരു ഫോണ്ടും ഉണ്ടാക്കിത്തന്നു. ഹുസൈനാണ് ശരിക്കും എന്നെ മലയാളം ‘ടൈപ്പിനിരുത്തിയ’ ആശാൻ! ഭാഷാ കംപ്യൂട്ടിങ്ങിന്റെ പ്രശ്നസങ്കീർണ്ണമായ ലോകത്തേക്ക് ഉൾക്കാഴ്ച നൽകിയതും അദ്ദേഹം തന്നെ. അതിനിടയ്ക്ക് ഹരിതകത്തിന് സാങ്കേതിക പിന്തുണയുമായി തുറവൂരിലെ സുഹൃത്ത് സുനിൽ പ്രഭാകർ വന്നു. അദ്ദേഹം സൈറ്റ് റീ ഡിസൈൻ ചെയ്തു. ഡൊമൈൻ വിലാസം നൽകിയാൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാതെതന്നെ ഹരിതകം ഏതു ബ്രൗസറിലും മലയാളലിപിയിൽ വായിക്കാമെന്നായി.

അക്കാലത്തെല്ലാം എനിക്കിഷ്ടപ്പെട്ട കവിതകൾ കവിയുടെ അനുവാദത്തോടെ ഹരിതകത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്. സുനിലിന്റെ സഹായത്തോടെ ശബ്ദഫയലുകൾ അറ്റാച്ച് ചെയ്ത് ‘ചൊല്ലിക്കേൾക്കാം’ എന്നൊരു സാധ്യതകൂടി ഉൾപ്പെടുത്തി. കെ.ജി.എസ്സും സച്ചിമാഷുമെല്ലാം കവിതകൾ ചൊല്ലിത്തന്നത് (ലാന്റ്) ഫോണിൽ റെക്കോഡ് ചെയ്ത് ടെക്സ്റ്റിനോടൊപ്പം കൊടുത്തു. Poetry international, Poetry foundation തുടങ്ങിയ ഇംഗ്ലീഷ് സൈറ്റുകളായിരുന്നു മാതൃക. അന്നെല്ലാം ഇന്റർനെറ്റിന് വേഗത വളരെ കുറവായിരുന്നതിനാൽ ശബ്ദം ലോഡ് ചെയ്തുവരാൻ സമയമെടുക്കും. ഇന്നിപ്പോൾ വീക്കിലിയിൽ ക്യു ആർ കോഡ് കൊടുത്ത് കവിയുടെ ശബ്ദത്തിൽ കവിത കേൾക്കിപ്പിക്കുന്നതിന്റെ ആദിരൂപമായിരുന്നു അത്. അന്ന് എനിക്കു കിട്ടിയ വലിയൊരു പ്രോത്സാഹനം ഡോ.അയ്യപ്പപ്പണിക്കരുടെ ഒരഭിനന്ദനക്കത്താണ്. ഹരിതകം കാലോചിതമായ സംരംഭമാണെന്നും തുടരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എനിക്ക് ഒരു ഇ-മെയിൽ അയക്കുകയുണ്ടായി. ആറ്റൂർ മാഷും അത് നോക്കിയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. ഊട്ടി ഫേൺഹിലിൽ നടന്ന തമിഴ്-മലയാളം കവിസംഗമത്തിന് മലയാളത്തിൽനിന്നുള്ള പുതുകവികളെ തിരഞ്ഞെടുത്തത് ഹരിതകത്തിൽ വന്ന കവിതകൾ വായിച്ചിട്ടാണെന്ന് ജയമോഹനും പറഞ്ഞിരുന്നു.

വൈകാതെ മലയാളം യൂണിക്കോഡ് ഫോണ്ടുകൾ പ്രചാരത്തിലായി. ബ്ലോഗുകളുടെ വസന്തകാലമായി. പ്രവാസി മലയാളികളാണ് ബ്ലോഗിലും സൈബർ മലയാളത്തിലും സജീവമായത്.

(അപൂർണ്ണം)

നിരാമയകവിത

കമറുദ്ദീൻ കവിത കെട്ടിയുണ്ടാക്കുകയല്ല, കണ്ടെടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ – ജൈവപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും – സ്വഭാവേന കാണുന്നതും എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോവുന്നതുമായ വികൃതികളെ കണ്ടെടുത്ത് കോർത്തെടുക്കുന്ന കലയാണ് കമറുദ്ദീന്റെ കുറുംകവിതകൾ. ഭാഷയിലെ പ്രതിഷ്ഠാപനകല (Installation Art) എന്നും പറയാം.

Continue reading നിരാമയകവിത

കവി കവിത എഡിറ്റർ

എൺപതുകളിൽ ഞാൻ കവിതകൾ എഴുതുമായിരുന്നുവെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിരുന്നില്ല. അയച്ചുകൊടുക്കും. കേടുകൂടാതെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. എൺപത്തിയൊമ്പതിലാണെന്നു തോന്നുന്നു കാകാചാര്യൻ എന്ന ശീർഷകത്തിൽ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. പതിവുപോലെ കവർ തിരിച്ചുവരുന്നതും കാത്ത് ഇരിക്കുമ്പോൾ ഒരു പോസ്റ്റ് കാർഡ് ആണ് വന്നത്. “കവിത കൊള്ളാം. എന്നാൽ അതിലെ …. വരിയിലെ …. വാക്ക് മാറ്റി …. എന്നാക്കി അയച്ചുതരൂ.” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

Continue reading കവി കവിത എഡിറ്റർ

വായന

ഒരിടത്ത് ഒരു സ്കൂൾ ഉണ്ടായിരുന്നു. ആ സ്കൂളിൽ വലിയൊരു ലൈബ്രറിയുണ്ടായിരുന്നു. ലൈബ്രറിയിൽ ഉയരമുള്ള അനേകം റാക്കുകൾ, അലമാരകൾ. അലമാരകളിൽ നിറയെ പുസ്തകങ്ങൾ. ആയിരക്കണക്കിനുള്ള പുസ്തകങ്ങളെല്ലാം ആരും തൊട്ടുനോക്കാതെ പൊടിയണിഞ്ഞ് നിശ്ചലമായിരിക്കുന്നു.
ആ ലൈബ്രറിയുടെ സൂക്ഷിപ്പുകാരനായി ഒരു മാഷുണ്ട്. പുസ്തകൻ മാഷ് എന്നാണ് കുട്ടികൾ അയാളെ വിളിക്കുക. പുസ്തകൻമാഷ് എപ്പോഴും ലൈബ്രറിയിൽ കാണും. പുസ്തകങ്ങൾ ക്രമനമ്പറിട്ട് അടുക്കി ഒതുക്കി വെക്കലാണ് പണി. പക്ഷെ അയാൾ കുട്ടികളെ അകത്തേക്കു പ്രവേശിപ്പിക്കില്ല. വരാന്തയിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി അലമാരയിലെ പുസ്തകങ്ങൾ നെടുവീർപ്പിടും. അവർ ജയിലിലെ തടവുകാരെപ്പോലെ ആയിരുന്നു.
ഒരിക്കൽ പുസ്തകൻമാഷ് ലൈബ്രറി വൃത്തിയാക്കാൻ ഏതാനും കുട്ടികളെ വിളിച്ചു. ചൂലും പൊടിതട്ടിയുമൊക്കെ എടുത്ത് കുട്ടികൾ ഉത്സാഹത്തോടെ പണി തുടങ്ങി. അക്കൂട്ടത്തിൽ വായന എന്നു പേരുള്ള ഒരു കുട്ടിയുണ്ട്. അടിച്ചുവാരുമ്പോൾ ഷെൽഫിലിരുന്ന ഒരു പുസതകം അവളെ തൊട്ടുവിളിച്ച് ശബ്ദമുയർത്താതെ പറഞ്ഞു.
“മോളേ, നീ എന്നെ ഒന്നു വായിക്കുമോ? എത്രകാലമായി മനുഷ്യസ്പർശമേൽക്കാതെ ഞാൻ ഇവിടെ ഇരിക്കുന്നു!”
അവൾക്ക് അത്ഭുതമായി. അവൾ ആ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി. നല്ല രസമുള്ള കഥ. അവൾ കഥയിൽ മുഴുകി. പരിസരമെല്ലാം മറന്നു. കഥ വായിച്ചു തീർന്നപ്പോൾ അവൾ പുസ്തകത്തിന്റെ പുറം ചട്ട നോക്കി. ആ കഥ എഴുതിയ ആളിൻറെ ചിത്രവും പേരും വലുതായി കൊടുത്തിട്ടുണ്ട്. ഒരു കഷണ്ടിക്കാരൻ വയസ്സൻ. പേര് വൈക്കം മുഹമ്മദ് ബഷീർ!
അത്ഭുതം. ചിത്രത്തിലെ ബഷീർ അവളെ നോക്കി കണ്ണിറുക്കി ചിരിക്കുന്നു. എന്നിട്ട് പുറംതാളിൽനിന്ന് അയാൾ കഷ്ടപ്പെട്ട് താഴെയിറങ്ങി അവൾക്കുമുന്നിൽ കുനിഞ്ഞുനിന്നു.
എന്നെ മനസ്സിലായോ? അയാൾ ചോദിച്ചു.
ഉം. വൈക്കം മുഹമ്മദ് ബഷീർ.
ആ. എന്റെ കഥ ഇഷ്ടപ്പെട്ടോ?
ഉം.
ഈ കഥയിൽ നിനക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ആരാ?
ആട്. അവൾ പറഞ്ഞു. പാത്തുമ്മായുടെ ആട്.
ഹ.ഹ.ഹ ബഷീർ ചിരിച്ചു. അതിലെ കഥാപാത്രമായി എത്ര മനുഷ്യരുണ്ട്. എന്റെ ഉമ്മ, സഹോദരിമാർ ആനുമ്മ, പാത്തുമ്മ എന്റെ സഹോദരൻ അബൂബക്കർ.. പിന്നെ ഞാനും ഉണ്ട്. എന്നിട്ട് ഈ മനുഷ്യരെയൊന്നുമല്ല നിനക്ക് ഇഷ്ടപ്പെട്ടത്. ഒരു ആടിനെയാണ്. ആട്ടെ, എന്താ ആടിനെ ഇഷ്ടപ്പെടാൻ കാരണം?
ബഷീർ ചോദിച്ചു.
അതോ. അവൾ പറഞ്ഞു. ആട് പുസ്തകം തിന്നതുകൊണ്ട്.
ഹ ഹ ഹ. ബഷീർ വീണ്ടും പൊട്ടിച്ചിരിച്ചു. പുസ്തകം തിന്നാനുള്ളതല്ല. വായിക്കാനുള്ളതാണ്. മനുഷ്യൻ പുസ്തകം വായിച്ചില്ലെങ്കിൽ അത് ആടു തിന്നും. ആടിനു ബുദ്ധിയുണ്ടാവും. വായിക്കാത്ത മനുഷ്യൻ മൃഗമാവും. നീ ആടുജീവിതം എന്നൊരു പുസ്തകം വായിച്ചിട്ടുണ്ടോ?
ഇല്ല.
എന്നാൽ അതു വായിക്കണം. ബെന്യാമിൻ എന്നൊരാൾ എഴുതിയതാണ്. മൃഗങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരേയും മനുഷ്യരെപ്പോലെ പെരുമാറുന്ന മൃഗങ്ങളേയും അതിൽ കാണാം.
അവൾക്ക് ആടുജീവിതം വായിക്കാൻ ആവേശമായി.
ബഷീർ ചോദിച്ചു. എന്താ നിന്റെ പേര് ?
വായന.
ആഹാ. നല്ല പേര്. വായനക്ക് വായന ഇഷ്ടമാണ് അല്ലേ?
പക്ഷെ ആട് ഇല തിന്നുംപോലെ വായിക്കരുത് കേട്ടോ.
അതെന്താ.
ആട് കണ്ടതൊക്കെ കടിച്ചു നോക്കും. ഒന്നും മുഴുവനായി തിന്നില്ല.
അവൾ കുന്നിൻമുകളിൽ ആടുമേയുന്ന രംഗം മനസ്സിൽ കണ്ടു. ശരിയാണല്ലോ.
അപ്പോൾ എങ്ങനെ വായിക്കണം?
മുഴുകി വായിക്കണം. മുഴുവനായി വായിക്കണം. അല്ലേ?
അതെ.
ശരി. ഒരു കാര്യം കൂടി ചോദിക്കട്ടെ. പാത്തുമ്മയുടെ ആടിൽ ആടു തിന്ന പുസ്തകം ഏതാണെന്ന് ഓർമ്മയുണ്ടോ?
ബാല്യകാലസഖി.
അങ്ങനെ എത്രയെത്ര നല്ല പുസ്തകങ്ങളുണ്ട് ഇവിടെ. ഇനി നിങ്ങൾ പുസ്തകൻമാഷോടു പറഞ്ഞ് ലൈബ്രറി എല്ലായ്പോഴും തുറന്നിടാൻ പറയണം. ലൈബ്രറി പുസ്തകങ്ങളുടെ തടവറയാവരുത്. അത് പൂക്കൾ വിരിഞ്ഞ ഉദ്യാനം പോലെ തുറന്നുകിടക്കണം. നിങ്ങൾ അതിൽ ഇരുന്നു തേൻ നുകരുന്ന ചിത്രശലഭങ്ങളാവണം.
ശരി ബഷീറുപ്പാപ്പാ. അവൾ പറഞ്ഞു.
നല്ല കുട്ടി. ഇനി പൊയ്ക്കോളു.
മംഗളം. ശുഭം.