രാമരം

‘പി.പി.രാമചന്ദ്രനല്ലേ?’
‘അതെ.’
‘ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻ
മധുരമാമൊരു കൂവൽ മാത്രം മതി.’
ഘനഗംഭീരമായ ശബ്ദം!
‘ഈ കവിത എനിക്കു വലിയ ഇഷ്ടമായി.’
‘സന്തോഷം.’
‘എന്നെ മനസ്സിലായോ? ഞാൻ മുരളി.’
മറുപടി പറയാൻ എനിക്കു വാക്കു കിട്ടുന്നില്ല. ഭരത് മുരളിയാണ് വിളിക്കുന്നത്! എന്റെ കവിത അദ്ദേഹം ഹൃദിസ്ഥമാക്കിയിരിക്കുന്നു! ആഹ്ലാദവും സങ്കോചവും കൊണ്ട് വീർപ്പുമുട്ടി ഞാൻ എങ്ങനെയെല്ലാമോ നന്ദി പ്രകടിപ്പിച്ച് ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. മറ്റൊരിക്കൽ നരേന്ദ്രപ്രസാദും ആ കവിതയെപ്പറ്റി എഴുതുകയും പറയുകയും ചെയ്തതോർക്കുന്നു.

അന്ന് സിനിമാക്കാർക്കിടയിൽ ഈ കവിത പ്രചരിപ്പിച്ചത് ശ്രീരാമേട്ടനാണ് എന്ന് പിന്നീടറിഞ്ഞു. അത്രക്കു ‘ലളിത’വും കാവ്യാത്മകവുമാണ് ശ്രീരാമേട്ടനുമായുള്ള എന്റെ ഹൃദയബന്ധം. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ചത് ആ കവിതയാണ്. ഇഷ്ടപ്പെട്ടാൽ ഏതു രചനയും ശ്രീരാമേട്ടൻ കിട്ടുന്ന സന്ദർഭങ്ങളിലും സൗഹൃദങ്ങളിലും പ്രചരിപ്പിക്കും. കവിതയോ കഥയോ ഗാനമോ ചിത്രമോ ശില്പമോ എന്തുമാകട്ടെ. ആ കലാകാരനെ അദ്ദേഹം പിന്തുടരും.

റഫീക്കിന്റെ ‘സ്വപ്നവാങ്മൂല’ത്തിന്റെ പ്രകാശനത്തോടെയാണ് ഞാൻ ശ്രീരാമേട്ടന്റെ സൗഹൃദവലയത്തിലെ സ്ഥിരാംഗമായി മാറുന്നത്. അതിന്റെ സംഘാടനത്തിനുവേണ്ടി അന്യോന്യം എന്നൊരു സംഘവും അദ്ദേഹം ഉണ്ടാക്കിയിരുന്നു. പിൽക്കാലത്ത് കുന്നംകുളം കേന്ദ്രമായി അദ്ദേഹമുണ്ടാക്കിയ നിരവധി സാംസ്കാരികസംഘങ്ങളുടെ തുടക്കമായിരിക്കണം അത്. ഇന്റർനെറ്റും സ്മാർട്ഫോണും ഒന്നും ഇല്ലാത്ത കാലമാണ്. കത്തെഴുത്തും നേരിൽകൂടലും മാത്രമേയുള്ളു.

പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും നടക്കാറുള്ള സാംസ്കാരികപരിപാടികളിൽ ഞാനും സജീവമായി പങ്കെടുത്തിരുന്നു. ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിന് ഞങ്ങൾ ഒരു പുതിയ രംഗാവിഷ്കാരം നൽകി. കവിതയും നാടകവും അധ്യാപനവും ഒക്കെയായി നടക്കുന്ന എന്നെക്കുറിച്ച് ഒരു വേറിട്ട കാഴ്ച ചെയ്യാൻ ശ്രീരാമേട്ടൻ പരിപാടിയിട്ടു. ഷൂട്ട് ഷെഡ്യൂൾ ചെയ്തു. ക്യാമറയും യൂണിറ്റുമെല്ലാം സജ്ജമായി. പക്ഷെ ഞാൻ മുങ്ങി. കാരണം, ഒന്നാമത് എനിക്ക് സ്വയം പ്രദർശിപ്പിക്കാൻ സങ്കോചമാണ്. രണ്ടാമത് അക്കാലത്ത് ആ പരിപാടിയിൽ അവതരിപ്പിച്ചവരെപ്പോലെ എന്നേയും തലക്കു വെളിവില്ലാത്ത ഒരുന്മാദിയായി ആളുകൾ തെറ്റിദ്ധരിച്ചാലോ എന്ന പേടിയും. വാസ്തവത്തിൽ ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചയെപ്പറ്റിയുള്ള എന്റെ തെറ്റിദ്ധാരണയായിരുന്നു അത്.

ഒരിക്കൽ ശ്രീരാമേട്ടന്റെ വിളി. “കുമരനെല്ലൂര് മാഷടെ വീടിന്റെ അടുത്തല്ലേ?”
അതെ എന്നു ഞാൻ.
“അവിടെ ഒരു കുന്നിൻപുറത്ത് പാമ്പിനേം മയിലിനേം തീറ്റിപ്പോറ്റ്ണ വയസ്സായ ഒരു സ്ത്രീ ഒറ്റക്ക് പാർക്ക്ണ് ണ്ട് ന്ന് കേട്ട്ട്ട്ണ്ടാ?”
ഇല്ലല്ലോ.
“ന്നാ നമ്മക്ക് അവിട്യൊന്ന് പൂവാ. മാഷ് പൊറപ്പെട്ടോളോ.”
ശ്രീരാമേട്ടനോടൊപ്പം കുമരനെല്ലൂരുനിന്ന് തിരിഞ്ഞ് വഴിയന്വേഷിച്ചുപോയി കുന്നിൻമോളിലെ വൃദ്ധയെ കണ്ടു. പൊട്ടിപ്പൊളിഞ്ഞ മൺചുമരോടുകൂടിയ ചെറിയൊരോലപ്പുര. അതിനുചുറ്റും അതിരിന്മേൽ കിണ്ണങ്ങളും പാത്രങ്ങളും വെച്ചിട്ടുണ്ട്. മുറ്റത്തിരുന്ന് ഓല മെടയുകയാണ് അവർ.

ശ്രീരാമേട്ടൻ അവരോടു സംസാരിച്ചു. പേര് യശോധര. പലതും പറയുന്ന കൂട്ടത്തിൽ അവർ ഇംഗ്ലീഷിൽ സംസാരിക്കുന്നു!
‘ഇങ്ങള് നല്ല പഠിപ്പുള്ള കൂട്ടത്തിലാണല്ലോ. എത്രവരെ പഠിച്ചു?’ ശ്രീരാമേട്ടൻ ചോദിച്ചു. അവർ കുമരനെല്ലൂർ ഹൈസ്കൂളിൽ എം.ടി.വാസുദേവൻനായരുടെ സഹപാഠിയായിരുന്നു എന്നും അവരെ കഥാപാത്രമാക്കിക്കൊണ്ട് എം ടി കഥയെഴുതിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അന്വേഷിച്ചപ്പോൾ സംഗതി സത്യമാണ്. ‘അജ്ഞാതന്റെ ഉയരാത്ത സ്മാരകം’ എന്ന കഥയിലെ നായിക വസുന്ധര ഈ യശോധരയാണ്! എം ടി എഴുതിയ കഥ അവർ വായിച്ചിട്ടുണ്ട്. പേരിനു പുറമെ മറ്റൊരു മാറ്റം കൂടിയേ വരുത്തിയിട്ടുള്ളു. അന്ന് സ്കൂളിലേക്കു പോകുമ്പോൾ മുടിയിൽ ചൂടിയത് മന്ദാരപ്പൂവല്ല!

ഈ സംഭവത്തെ ആസ്പദമാക്കി പിന്നീട് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘അത് മന്ദാരപ്പൂവല്ല’ എന്ന ശ്രീരാമേട്ടന്റെ ലേഖനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയനന്ദൻ അതു സിനിമയാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അപ്പോഴേക്കും ആ വൃദ്ധ അന്തരിക്കുകയും ചെയ്തു. മരിക്കും മുമ്പ് പലതവണ അവരെക്കാണാൻ ശ്രീരാമേട്ടനോടൊപ്പം ഞാനും പോയിരുന്നു. പോകുമ്പോൾ അവർക്കു കൊടുക്കാൻ മിക്ചറും പുകയിലയും വാങ്ങിക്കരുതുമായിരുന്നു. യശോധരാമ്മക്ക് വലിയ ഇഷ്ടമായിരുന്നു രണ്ടും. എന്തൊരു കരുതൽ! അവർ മരിച്ചതിനുശേഷവും ആ കുന്നിൻപുറത്തെ ഇടുങ്ങിയ വഴിയിൽകൂടി ശ്രീരാമേട്ടന്റെ കൂടെ പോയിട്ടുണ്ട്. വെറുതെ, അവരെ ഓർക്കാൻ വേണ്ടി മാത്രം.

വലിയ ഹരമാണ് ശ്രീരാമേട്ടന്റെ കൂടെയുള്ള യാത്ര. അനുഭവകഥകൾ, കെട്ടുകഥകൾ, തെറിക്കഥകൾ… അങ്ങനെ പറച്ചിലും ചിരിയും ബഹളവും കൊണ്ട് സമയവും ദൂരവും പോകുന്നതറിയില്ല. ചിലപ്പോൾ ലക്ഷ്യം തെറ്റി കറങ്ങും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ ചെന്നെത്തും. എവിടെച്ചെന്നാലും ആ ഇടത്തെ അപൂർവമായ അനുഭവങ്ങളുടെ ഒരിടമാക്കിമാറ്റും. തനിക്കു ഗുരുതുല്യനായ അരവിന്ദനെപ്പോലെ ശ്രീരാമേട്ടൻ ചെറിയ മനുഷ്യരുടെ ജീവിതം നിരീക്ഷിച്ചു. അവരുടെ വലിയ ലോകം ആവിഷ്കരിച്ചു.

അങ്ങനെയൊരു യാത്രക്കിടയിലാണ് ഞാറ്റുവേല ഉണ്ടായത്. അപ്പോഴേക്കും സ്മാർട്ട്ഫോൺ പ്രചാരത്തിലായിരുന്നു. ശ്രീരാമേട്ടന്റെ കൈവശവും ഒന്നു വന്നുചേർന്നു. വൈകാതെ ഫോണിൽ മലയാളം എഴുതാൻ പഠിച്ചു. വാട്സാപ്പ് വലിയൊരു സാധ്യതയാണെന്ന് മൂപ്പനു തോന്നി. ‘നമ്മക്കൊരു ഗ്രൂപ്പുണ്ടാക്കിയാലോ മാഷേ? ആൾക്കാരെയൊക്കെ ഞാൻ ചേർത്തോളാം. മാഷ് ഇണ്ടാക്കിത്തന്നാൽ മതി.’ സാങ്കേതികവിദ്യയിൽ അല്പം താത്പര്യമുള്ള ആളായതുകൊണ്ടാവും എന്നോട് ഗ്രൂപ്പുണ്ടാക്കാൻ മൂപ്പൻ ആവശ്യപ്പെട്ടത്. അങ്ങനെ, 2015 ഡിസംബർ 4ന് ആണ് സന്ദേശങ്ങളുടെ നിലയ്ക്കാത്ത ആ ഞാറ്റുവേലപ്പെയ്ത്ത് ആരംഭിച്ചത്.

തുടർന്ന് എത്രയെത്ര ഗ്രൂപ്പുകൾ! ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ ശ്രീരാമേട്ടൻ തന്നെ ഗ്രൂപ്പുകളുണ്ടാക്കി സുഹൃത്തുക്കളെ അവിടെ പാർപ്പിക്കുന്നു. തറവാട്ടുകാരണവരെപ്പോലെ എന്നും രാവിലെ എല്ലാ ഗ്രൂപ്പിലും കയറിയിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നു. അടുക്കളയും പൊറോട്ടയും ചായ്പ്പും പടിപ്പുരയും പാട്ടുപുരയും മുതൽ തെറിത്തറ വരെയുള്ള താവഴികളുടെയെല്ലാം തറവാട് ഇന്നും ഞാറ്റുവേല തന്നെ.

ചെറുവത്താനിയിലാണ് ആ തറവാട്. അതിന്റെ മുറ്റത്ത് വലിയൊരു തണൽമരമുണ്ട്. ആഴത്തിൽ വേരുകളുള്ള, ദൂരത്തിൽ ശാഖകളുള്ള ഒരു മനുഷ്യനാണ് ആ മരം. ആ മരത്തെക്കുറിച്ച് ഒരു കിളിപ്പാട്ടുണ്ട് :

ആദികഥ രാമകഥ
ആമരാമ ഈമരാമ
വായിലിട്ട വാക്കുരുട്ടി
കാട്ടാളൻ കവിയായി
കാടനുള്ളിൽ കവിയെങ്കിൽ
കവിയിലുണ്ട് കാട്ടാളൻ
ആമരത്തിൽ രാമനെങ്കിൽ
രാമനുള്ളിൽ രാവണനും
വാക്കിനുള്ളിൽ പൊരുളുണ്ട്
പൊരുളിനുള്ളിൽ പൊയ്യുണ്ട്
മനുഷ്യനുള്ളിൽ മരമുണ്ട്
അവനു മണ്ണിൽ വേരുമുണ്ട്
ചെറുവിത്തിൽ വലിയൊരാല്
ചെറുവത്താനി ഉള്ളൊരാള്
ആൽത്തറയിൽ സദാ കോള്
കഥ കേൾക്കാൻ കൂടുമാള്
തടിയൊന്ന് തല പത്ത്
കൈശാഖകളിരുപത്ത്
രാമരത്തിൻ ശാഖതോറും
കിളികളൊരു നൂറുപത്ത്
കിളി പാടീ, “ഞങ്ങളിയാൾ-
മരമുകളിൽ വാഴുന്നു
കണയേൽക്കാതെങ്ങളെയീ
മറയത്രേ കാക്കുന്നു.”

സുന്ദരൻ

സുന്ദരന്‍ എന്നായിരുന്നു അയാളുടെ പേര്. നരച്ച താടിയും മുടിയും. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. അറുപതോ എഴുപതോ ആയിക്കാണും പ്രായം. ആരെക്കണ്ടാലും “ഒരു പത്തുറുപ്യ തര്വോ?” എന്നു ചോദിക്കും. കൊടുത്താലും കൊടുത്തില്ലെങ്കിലും ചിരിക്കും.

സുന്ദരന്റെ കൂടെ എല്ലായ്പോഴും ഒരാടോ പശുവോ പോത്തോ പട്ടിയോ പൂച്ചയോ കാണും. അതിന്റെ ഉടമസ്ഥതയൊന്നും അയാള്‍ക്കുണ്ടാവില്ല. എന്നാലും അതിനെ മേയ്ക്കുകയാണ് എന്നാണ് നാട്യം. ഉച്ചകളില്‍ കുന്നിന്‍ചെരിവിലെ മരച്ചുവട്ടില്‍ ആടുമേയ്ക്കുന്നവനായി. അല്ലെങ്കില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് പശുവിനെ തീറ്റുന്നവനായി.

സുന്ദരന്‍ മരിച്ചുപോയി. ഇല കൊഴിയുംപോലെ സ്വാഭാവികമായി. ഇപ്പോഴും വിജനതയില്‍ ഒരാടോ പശുവോ ഒറ്റയ്ക്കു മേയുന്നതു കാണുമ്പോള്‍ ചുറ്റുവട്ടത്തെവിടെയോ സുന്ദരന്‍ ഉണ്ടെന്നു തോന്നും. ഇടവഴി തിരിയുമ്പോള്‍ ഒരു പത്തുറുപ്യ തര്വോ എന്ന് ഉടമസ്ഥനില്ലാത്ത ഒരു നിഴല്‍ ചോദിക്കും. അതിരിന്മേല്‍ ഒരു വെള്ളില ചിരിക്കും.

കുഴിക്കാട്ടുശ്ശേരി ചർച്ച

1.

സുബൈദ ടീച്ചറോട് പുതുകവിത ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറെപ്പോലെ കവിതയിലെ പുതുവഴികളെ പിന്തുടരുകയും അടയാളപ്പെടുത്തുകയും ചെയ്ത കാവ്യാസ്വാദകർ വിരളമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ സാന്നിദ്ധ്യം ഈ അരങ്ങിനെ ധന്യമാക്കുന്നു.

ഭാഷയിലെ കൊത്തുപണിയാണ് എനിക്കു കവിത. രചന ഒരു ഭാഷാശില്പമാണ്. കവിതയിലെ വാക്കിന് അനുഭവങ്ങളുടെ അനേകം അടരുകളുണ്ട്. അർത്ഥത്തിന്റെ കൃത്യതയല്ല, സന്ദിഗ്ധതയാണ് കവിതയിലെ വാക്കിന്റെ കല. ഈ സൗന്ദര്യം തിരിച്ചറിഞ്ഞാൽ പിന്നെ കവിത ഒരു ബാധ പോലെ നമ്മളെ പിടികൂടും. വിക്രമാദിത്യന്റെ തോളിലെ വേതാളം പോലെ നമ്മളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട്, എന്നാൽ ആഹ്ലാദിപ്പിച്ചുകൊണ്ട്, കൂടെ വരും. 

ലോകം മാറുന്നതോടൊപ്പം കവിതയും മാറുന്നു. ഞാനും എന്റെ കവിതയും മാറിയിട്ടുണ്ട്. എൺപതുകളിലെ ഞാനല്ല ഇന്നെഴുതുന്നത്. അന്നത്തെ മൂശ ഇന്നില്ല. ആ വാർപ്പുകളും ഇല്ല. ആവർത്തനമോ തുടർച്ചയോ അല്ല പുതുക്കലാണ് ഇപ്പോഴത്തെ എന്റെ വഴി. 

ആദ്യകാലത്ത് ഞാനെഴുതിയ കവിതകളെ ഇന്ന് എനിക്കുതന്നെ ന്യായീകരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പണ്ടു കൊണ്ടാടിയവയിൽ പലതും ഇന്ന് വായിക്കപ്പെടുന്നില്ല. വായുണ്ടെങ്കിൽ വാഴട്ടെ എന്ന വരരുചി മട്ടിലാണ് ഞാൻ സ്വന്തം കവിതകളെ കാണുന്നത്. ഉൾക്കനമുള്ളതുമാത്രം അതിജീവിക്കട്ടെ. അല്ലാത്തത് വിസ്മൃതമായിക്കൊള്ളട്ടെ. ഞാനതു ഗൗനിക്കുന്നില്ല.

2.

രാമന്റെ ആദ്യകാല കവിതകൾ അതീവസൂക്ഷ്മങ്ങളായിരുന്നു. വാക്കിലും പൊരുളിലും അതു സ്ഥൂലതക്ക് എതിരായിരുന്നു. “ആഴമേ നിന്റെ കാതലിലെങ്ങും മീനുകൾ കൊത്തുവേല ചെയ്യുന്നു.” ഇതാണ് അക്കാലത്തെ ഒരു രാമകവിത. ഇതു വായിച്ചുകേട്ടപ്പോൾ ‘ഇനിയും വരികൾ കുറയ്ക്കാവുന്നതാണ്’ എന്ന ആറ്റൂർമാഷിന്റെ കമന്റ് പിൽക്കാലത്ത് ഞങ്ങൾ ഇടക്കെല്ലാം ഓർത്തു ചിരിക്കാറുണ്ട്. പൊതുവെ ചുരുക്കെഴുത്തായിരുന്നു അക്കാലത്തെ കവിത.

രാമന് ഈ സൂക്ഷ്മത കെണിയായിത്തീർന്നതുപോലെ എനിക്കു ശില്പകൗശലമാണ് കെണിയായിത്തീർന്നത്. ഞാൻ ഭാഷയും സാഹിത്യവും ഇവരെപ്പോലെ കോളേജിൽ പോയി പഠിച്ചതല്ല. സ്വയംപഠനമായിരുന്നു എന്റെ വഴി. കവിതയുടെ ക്രാഫ്റ്റിലും രൂപഭദ്രതയിലും എനിക്ക് പ്രത്യേകം അഭിരുചിയുണ്ടായിരുന്നു. അതിൽ അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്തു എന്നു പറയാം. മാമ്പഴക്കാലമൊക്കെ അങ്ങനെയുള്ള രചനയാണ്. എന്റെ ശില്പകൗതുകത്തിനു പിന്നിൽ സാങ്കേതികവിദ്യയിലുള്ള എന്റെ അഭിരുചിയും കാരണമാവാം. ഭാഷയെ ഒരു സാങ്കേതികവിദ്യ പോലെ പഠിച്ചെടുക്കുകയും പ്രയോഗിക്കുകയും ചെയ്തിരിക്കാം. 

അന്തരിച്ച നമ്മുടെ പ്രിയപ്പെട്ട കവി ടി.പി.രാജീവൻ പറയാറുണ്ട്, മലയാളത്തിൽ വ്യക്തിയുടെ കവിതയല്ല പൗരന്റെ കവിതയാണ് (Citizens Poetry) കൊണ്ടാടപ്പെടുന്നത് എന്ന്. ഒരു ജനപ്രതിനിധി അയാളുടെ മണ്ഡലത്തിനുവേണ്ടി നിയമസഭയിൽ പ്രസംഗിക്കുന്നതു പോലെയാണോ ഒരു കവി കവിത എഴുതേണ്ടത്? അയാളുടെ സ്വകാര്യ അനുഭവങ്ങളും വിചാരങ്ങളും വികാരങ്ങളുമല്ലേ ആവിഷ്കരിക്കേണ്ടത്? അതിലല്ലേ സത്യസന്ധത? ഇത്തരം പൗരകവിതയുടെ രചനാവഴി എന്റെ ആദ്യകാല കവിതകളിലുണ്ട്. അതു ബോധ്യപ്പെട്ടതിൽപ്പിന്നെ അതിൽനിന്നു പുറത്തുകടക്കാനും എന്റെതന്നെ ഉണ്മയെ ആവിഷ്കരിക്കാനും ഞാൻ ശ്രമിച്ചുതുടങ്ങി. 

ഒൽമാരം

ദ്വീപിലെ ഒരു നാടോടിപ്പാട്ടിനെ അവലംബിച്ച് വൻകരയിൽ ഒരു നാടകം ചെയ്യുന്നതിന് എന്താണ് സാംഗത്യം? ‘ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ’ എന്ന നാടകം കാണാൻ സ്കൂൾ ഓഫ് ഡ്രാമയിലേക്കു പോകുമ്പോൾ മനസ്സിലുയർന്ന ചോദ്യമാണ്.

ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ മുഖ്യധാരയിൽനിന്ന് അകന്നും ഓരത്തിലേക്ക് തള്ളിമാറ്റപ്പെട്ടും കഴിയുന്ന ജനതയാണ് ലക്ഷദ്വീപിലുള്ളത്. സമീപകാലത്താകട്ടെ ദ്വീപുവാസികളുടെ പരമ്പരാഗതവും പ്രശാന്തവുമായ ജീവിതരീതിയെ അട്ടിമറിക്കുന്ന കേന്ദ്ര ഭരണപരിഷ്കാരങ്ങൾകൊണ്ട് കലുഷവുമാണ് അവിടം. ദ്വീപിൽനിന്നുള്ള ചലച്ചിത്രകാരി ഐഷ സുൽത്താനയുടെ തുറന്നടിച്ച പ്രതിഷേധവും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ അഡ്മിനിസ്ട്രേറ്റർ നടപടിയും മറക്കാൻ കാലമായിട്ടില്ല. ഈ സമീപകാല രാഷ്ട്രീയ പശ്ചാത്തലംതന്നെയാണ് ഒൽമാരത്തെ ശ്രദ്ധേയമാക്കുന്ന ഒന്നാമത്തെ കാര്യം.

മനുഷ്യരും പ്രകൃതിപ്രതിഭാസങ്ങളും തമ്മിലുള്ള നിഷ്കളങ്കവും സ്വാഭാവികവുമായ ജൈവബന്ധത്തിൽനിന്ന് ഉയിരെടുത്ത കഥയാണ് ഒൽമാരം പാട്ടിലുള്ളത്. കാറ്റും കടലും തെങ്ങോലകളുമെല്ലാം മനുഷ്യരോടൊപ്പം കഥാപാത്രങ്ങളാകുന്ന ഒരു നാടോടിക്കഥ. തിരകളോടും നീരാളികളോടും കുഞ്ഞിച്ചെടികളോടുമൊപ്പം കുസൃതികാട്ടി നടക്കുന്ന ഉറാവിയ എന്ന പെൺകുഞ്ഞാണ് നായിക. ഇടിവെട്ടി മുളച്ച കൂൺ പോലെ ദ്വീപിൽ ഒരിടത്ത് പൊട്ടിമുളച്ച അത്ഭുതമരമാണ് ഒൽമാരം. അതു കാണാൻ അകലങ്ങളിൽനിന്നും ആളുകളെത്തി. ആന്ത്രോത്തെ ബീവിയും അമിനീലെ ബീവിയും അറയ്ക്കൽ ബീവിയും ചിറയ്ക്കൽ ബീവിയും അങ്ങനെയങ്ങനെ ബീവിമാരും പരിവാരങ്ങളുമായി അനേകരെത്തി. ഉറാവിയക്കും കാണാൻ പൂതി. മീൻപിടിക്കാൻ പോയ ബാപ്പ വരുന്നതും കാത്ത് അവളിരുന്നു. ബാപ്പയെത്തിയപ്പോൾ അവൾ ചോദിച്ചു: “ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണുവാൻ?”

ബാപ്പ കർശന നിബന്ധനകൾ വെച്ചു. എല്ലാം സമ്മതിച്ച് ഉറാവിയ ഒൽമാരം കാണാൻ പോയി. അപ്പലും കുഞ്ഞിച്ചെടിയും അവൾക്കു തുണപോയി. സഞ്ചാരികളെല്ലാം അകലെനിന്ന് ഒൽമാരം നോക്കിക്കണ്ടപ്പോൾ ഉറാവിയ മരത്തിൽ കേറി അകലങ്ങൾ കണ്ടു. അവൾ ഒൽമാരത്തിന്റെ കനി തിന്നു. വിലക്കപ്പെട്ട കനി തിന്ന ഉറാവിയ ഗർഭിണിയായി. അവൾ പത്തും തികഞ്ഞ് പ്രസവിച്ചു. കന്യകയായ ഉറാവിയയുടെ കുഞ്ഞിനെ എന്തു ചെയ്യും? ഉമ്മയും ബാപ്പയും കൊല്ലാൻ പറഞ്ഞു. “അള്ളാണെ ഞാൻ കൊല്ലാ ഞാൻ പെറ്റ പൈതലെ” എന്ന് അവൾ ശപഥം ചെയ്തു. പെറ്റുമ്മയോട് അവൾ ചോദിച്ചു: “തൂക്കം പിടിച്ച് കണക്കെല്ലാം തീർക്കുന്നാൾ, അന്നാളിൽ ഉത്തരം ശൊല്ലുന്നോരാരുമ്മാ?” പരലോകത്തു ചെന്നാൽ ഈ മഹാപാപത്തിന് ആര് സമാധാനം പറയും? വീട്ടിലും നാട്ടിലും നിന്ന് ബഹിഷ്കൃതയായ അവളെ തിരമാലകളും തെങ്ങോലകളും ഏറ്റെടുത്തു. കടൽകടന്നെത്തുന്ന ഒരു തോണി പോലെ ആകാശത്തുനിന്നും ഇറങ്ങിവന്ന ഒരമ്പിളിക്കലയിൽ ഉറാവിയയും കുഞ്ഞും കയറി. തിരമാലകളും ജീവജാലങ്ങളും അവളെ ആകാശത്തേക്ക് യാത്രയാക്കി.

ഉത്പത്തിക്കഥയിലെ ആദിപാപത്തോളം പഴക്കമുള്ള ഇങ്ങനെയൊരു പുരാവൃത്തം ഏതു നാട്ടിലേയും നാടോടിപ്പൈതൃകത്തിലുണ്ടാവാമെന്ന് ഒൽമാരപ്പാട്ട് സൂചിപ്പിക്കുന്നു. അകലങ്ങളിൽ നിന്ന് സഞ്ചാരികളെത്തുന്ന ദ്വീപിന് ഏദൻ തോട്ടവുമായി സാദൃശ്യം തോന്നാം. ഒൽമാരം നന്മതിന്മകളുടെ വൃക്ഷമാവാം. എന്നാൽ ഇവിടെ ഉറാവിയ ഭൂമിയിലേക്കു പതിക്കുകയല്ല ആകാശത്തേക്ക് ഉയരുകയാണ് ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ വ്യത്യാസം. മാത്രമല്ല, മരം കേറുന്ന പെൺകുട്ടിയും കന്യാഗർഭവും സമുദായവിധികളും അതിനെ മറികടക്കുന്ന വിമോചനസ്വപ്നങ്ങളും എല്ലാം പാഠഭേദങ്ങളുടെ അടരുകൾ സൃഷ്ടിക്കുന്നു. അരങ്ങിന് പ്രസന്നവും പ്രതീക്ഷാഭരിതവുമായ ശുഭാന്തമേകുന്നു. കാറ്റുകളോടും തിരമാലകളോടും ജീവജാലങ്ങളോടും കൈകോർത്തുകൊണ്ട് അധിനിവേശത്തിനെതിരെ മനുഷ്യർ പ്രതിരോധം തീർക്കുന്നതിന്റെ പുതുകാലപ്പാട്ടുമാവാം ഈ ഒൽമാരം.

രംഗാവിഷ്കാരത്തിൽ പാലിച്ച മിതത്വവും ലാളിത്യവും ആസ്വാദനം അനായാസകരമാക്കി. ദീർഘവൃത്താകൃതിയിൽ തട്ടുകളോടുകൂടിയ മണ്ണരങ്ങും പശ്ചാത്തലത്തിലെ നിരന്തരമായ അലയൊലിയും ദ്വീപാന്തരീക്ഷമൊരുക്കി. അതേസമയം തുറസ്സ്, ശബ്ദത്തിന്റേയും വെളിച്ചത്തിന്റേയും സൂക്ഷ്മപ്രയോഗത്തെ ചിതറിച്ചതായും തോന്നി. അൻവർ അലിയുടേതാണ് രംഗപാഠം. നാടകത്തിന്റെ രൂപകല്പനയും സംവിധാനവും നജ്മുൽ ഷാഹി.
ഇരുവരും എനിക്കേറെ പ്രിയപ്പെട്ടവർ.
ടീം സ്കൂൾ ഓഫ് ഡ്രാമക്ക് അഭിനന്ദനം!

ഒപ്പ്

‘നാട്യവേദത്തിലെ പ്രതാപമുദ്രകൾ’ എന്ന പുസ്തകമാണ് കൈയ്യിൽ. 2001ൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചത്. താളവാദ്യനൃത്ത കലകളിലെ ആചാര്യന്മാരെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. മുംബൈയിലെ ‘കേളി’യാണ് സംഘാടകർ. പുസ്തകത്തിന് ആമുഖമായി വിശ്വവിഖ്യാതനായ തബലിസ്റ്റ് സാക്കിർ ഹുസൈൻ കേരളീയ താളപ്പെരുമയെപ്പറ്റി ഒരു കുറിപ്പെഴുതിയിട്ടുണ്ട്. അതിനു ചുവടെ അദ്ദേഹം ചാർത്തിയ കൈയൊപ്പാണ് ഇത്. പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളെ തബലയിലെ ഡഗ്ഗയാണോ (ഇരു കുറ്റികളിൽ വലിയത്) എന്നു തോന്നിപ്പിക്കുംവിധം വിന്യസിച്ച ഒരു ചിത്രം!

വാദകന് വാദ്യം തന്നെ മുദ്ര!

ഇതു കണ്ടപ്പോൾ ഞാൻ എന്റെ കൈയ്യൊപ്പിനെപ്പറ്റി ഓർത്തു. ജോലി വിട്ടതിൽപ്പിന്നെ കൈയ്യൊപ്പിടേണ്ടിവന്ന സന്ദർഭങ്ങൾ അപൂർവ്വം. കത്തെഴുത്തില്ല. ചെക്കു കൊടുക്കുന്ന പതിവ് ഇല്ലാതായതിനാൽ അവിടെയും ഒപ്പു വേണ്ട. ഒപ്പ് ഏതാണ്ട് മറന്നു പോയിരിക്കുന്നു. എത്ര ആലോചിച്ചും പരിശീലിച്ചുമാണ് ആദ്യത്തെ ഒപ്പിട്ടത്! പത്തിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്നത്തെ ക്ലാസ് ടീച്ചർ പറഞ്ഞു: സർട്ടിഫിക്കറ്റിൽ ഇട്ട ഒപ്പ് ജീവിതാന്ത്യം വരെ ഓർത്തുവെക്കേണ്ടതാണ്. അതുകൊണ്ട് സ്വന്തവും വ്യത്യസ്തവുമാകണം അത്. ഇടയ്ക്കിടെ മാറ്റാൻ പറ്റില്ല. പേടിച്ചും വിറച്ചുമാണ് അന്ന് ആദ്യ ഒപ്പു ചാർത്തിയത്. പ്രത്യേകിച്ച് ഒരക്ഷരത്തേയും ഓർമ്മിപ്പിക്കാത്ത വരവടിവായിരുന്നു എന്റെ ഒപ്പ്.

അക്ഷരങ്ങളേയില്ലാത്ത ഒരു വാക്ക്.
ഉച്ചാരണമില്ലാത്ത ഒരു ശബ്ദം.
മഷിയടർന്നുപോയ ഒരു ഡഗ്ഗ.
എന്റെ ഒപ്പ്!