കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.
യശഃശരീരനായ കവി ഒ.എൻ.വി കുറുപ്പ് 1980 ൽ എഴുതിയ പുരാവസ്തു എന്ന കവിതയിലെ ആശയമാണ് മുകളിൽ വായിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം തന്റെ ഭാഷയും സംസ്കാരവും വരുംതലമുറയ്ക്ക് എത്രമേൽ അന്യവും അപരിചിതവുമായി പരിണമിച്ചേക്കാം എന്ന അശുഭചിന്തയാണ് അതിന്റെ കാതൽ. പുസ്തകമെന്ന ആയുധം എങ്ങനെ തുരുമ്പിച്ച ഒരു പുരാവസ്തുവിനെപ്പോലെ പരിഗണിച്ചേക്കാം എന്ന ആശങ്കയും. പുസ്തകം പുരാവസ്തുവാകുമ്പോൾ ലൈബ്രറികൾ മ്യൂസിയമായി മാറും.
ഞാൻ ഇപ്പോൾ ഇരിക്കുന്നത് എന്റെ നാട്ടിലെ ഗ്രാമീണവായനശാലയിലാണ്. വീടിനു തൊട്ടടുത്താണ് വായനശാല. എനിക്ക് അതു പടിപ്പുര പോലെ. വീട്ടിലിരുന്നതിലേറെ സമയം ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. ഇവിടെ വന്ന് അലമാരയിൽനിന്ന് കൈയ്യിൽ തടഞ്ഞ ഏതെങ്കിലും പുസ്തകം പുറത്തെടുക്കും. കുറത്തിയുടെ തത്ത ചീട്ടെടുക്കുന്നതുപോലെ. കണ്ണടച്ചു പകുത്തുനോക്കും. ഒന്നോ രണ്ടോ താളുകൾ നിന്ന നിൽപ്പിൽ വായിക്കും. രസം പിടിച്ചാൽ അതുമെടുത്ത് കസേരയിലിരുന്ന് വായന തുടരും. ഇന്ന പുസ്തകമെന്നില്ല. ഇന്ന ഗ്രന്ഥകാരനെന്നില്ല. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ വിഭാഗീയതയില്ല. ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ എന്ന കവിതയിലെപ്പോലെ കാറ്റലോഗില്ലാത്ത കുഴമറിച്ചിലാണ് രസം. ഒന്നും ആദിമധ്യാന്തം വായിക്കുന്നില്ല. തുടർച്ചയെച്ചൊല്ലി ആകാംക്ഷയുമില്ല. പഠിക്കാനോ പഠിപ്പിക്കാനോ അല്ല. നുകരാനും പകരാനുമാണ്. നിരുപാധികമായ ഇത്തരം മുറിവായനയിലെ യാദച്ഛികതകളാണ് ഇന്ന് എന്റെ കൗതുകം.
വിശ്വരൂപം
രാമ,
പണ്ടു നമ്മൾ
ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്
കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ
ഇരുന്നത് ഓർമ്മയില്ലേ?
അന്ന്
അവിടയൊരു മണൽക്കുഴിയിൽ
നമ്മുടെ കാലു നക്കിക്കൊണ്ട്
പുഴുത്തു നരച്ചു
കെട്ടുനാറി കിടന്ന
ആ വയസ്സൻ പുഴവെള്ളത്തെ
കണ്ടത്,
അതിന്റെ
വാലുപോലെ നീണ്ട നീർച്ചാല്
നിഷ്പ്രയാസം ചാടിക്കടന്നത്,
കവിതയുടെ
സൗഗന്ധികം തേടിപ്പോയത്..
ഓർമ്മയില്ലേ?
അതിനെ ഞാൻ
വീണ്ടും കണ്ടു.
ഇന്നലെ
പ്രഭാതസവാരിക്കിടയിൽ
റോഡു മുറിച്ചു കടക്കുമ്പോൾ
കാലു തെറ്റി ഓടയിൽ ചവിട്ടി.
അവിടെ
കെട്ടിക്കിടക്കുകയായിരുന്ന അത്
പെട്ടെന്ന് കോപത്തോടെ
എഴുന്നേറ്റ്
എന്റെ മുന്നിൽ നിന്നു വഴി തടഞ്ഞു
ഞാൻ ഭയന്ന്
തിരിഞ്ഞോടി.
വീട്ടിലെത്തി
ടീവി തുറന്നപ്പോൾ
തിരയിലും കണ്ടു അതിനെ.
മലമുകളിൽനിന്ന്
ഉരുൾപൊട്ടി ഒലിച്ചുവരുന്നത്,
വീടും വഴിയും
നാടും നഗരവും
വിഴുങ്ങി നിറയുന്നത്,
രാമ,
നമ്മൾ കവിത ചൊല്ലിയ പാലം
മുങ്ങിപ്പോകുന്നത്.
കോംപസ്സിന്റെ സൂചിക്കാൽ
ജീവിവർഗ്ഗങ്ങളിൽ മനുഷ്യൻ മാത്രമേ വിദ്യ അഭ്യസിക്കാൻ വേണ്ടി ആയുസ്സിൽ ഇത്രയധികം കാലം ചിലവഴിക്കുന്നുള്ളു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകുവോളം അവന്റെ/അവളുടെ ജീവിതം സ്കൂൾ മതിലകത്തു തളയ്ക്കപ്പെട്ടിരിക്കുന്നു; തുടർന്ന് കാലാലയമതിലകത്തും. പഠിപ്പുകഴിഞ്ഞ് പുറംലോകത്തെത്തിയാൽ പൊതുവേ ആരും തങ്ങളുടെ സ്കൂൾ ജീവിതകാലം ഓർമ്മിക്കാൻ ആഗ്രഹിക്കാറില്ല. ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും അതൊരു കയ്പേറിയ കാലം ആയിരിക്കും. കുട്ടികളെ ലോകവുമായി ഇണക്കിയെടുക്കുന്നതിനേക്കാൾ അവരെ മെരുക്കിയെടുക്കാനുള്ള ഇടമായിട്ടാണല്ലോ നമ്മൾ സ്കൂളുകളെ കണ്ടു ശീലിച്ചത്.
Continue reading കോംപസ്സിന്റെ സൂചിക്കാൽനാടകപ്പൊന്നാനി
‘പൊന്നാനിനാടകം’ എന്നു വേറിട്ടു വിളിക്കാനാവുംവിധം ഒരു ഭൂപ്രദേശസൂചികാപദവി പൊന്നാനിയിലെ നാടകങ്ങൾക്ക് അവകാശപ്പെടാനില്ല. മലബാറിലെ പൊതുവായ നാടകമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു പൊന്നാനിയിലെ രംഗോദ്യമങ്ങൾ. എങ്കിലും വള്ളുവനാട്ടിലേയും ഏറനാട്ടിലേയും അക്കാലത്തെ നാടക അരങ്ങുകളിൽനിന്ന് വേറിട്ട ഒരുള്ളടക്കവും സംഘാടനരീതിയും ഇവിടെയുണ്ടായിരുന്നു. ആ തനിമ എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ പ്രബന്ധം.
Continue reading നാടകപ്പൊന്നാനികോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.
ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.
മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.
അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!
2022 December