പൊന്നാനി ബസ്

പൊന്നാനിയില്‍ സ്കൂള്‍മാഷായി ചേര്‍ന്ന കാലത്ത്
ബസ്സില്‍ ഒരു സ്ഥിരം സഹയാത്രികനുണ്ടായിരുന്നു
ആലൂര്‍ക്കാരന്‍ ഒരു ബാങ്കുമാനേജര്‍.
എത്ര തിരക്കുണ്ടെങ്കിലും അയാള്‍ക്ക് സീറ്റു കിട്ടും.
അയാളുടെ അരികത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ് പതിവ്.
അതിലിരിക്കാന്‍ ആളുകള്‍ക്ക് ഭയം.
ചുളിവീഴാത്ത അയാളുടെ കുപ്പായത്തിലെങ്ങാനും
അബദ്ധത്തില്‍ ചാരിപ്പോയാലോ.
മാഷായതുകൊണ്ട് എന്നെ അടുത്തുപിടിച്ചിരുത്തും.
ലോകകാര്യങ്ങളെപ്പറ്റി തന്റെ അഭിപ്രായം ഉച്ചത്തില്‍ കേള്‍പ്പിക്കും.
റേഡിയോ പോലെയാണ്
അങ്ങോട്ടു മിണ്ടാനാവില്ല.
ഒരിക്കല്‍ ഒരു വഴിതടസ്സം.
വിദ്യാര്‍ത്ഥിസമരമായിരുന്നു.
റോഡു മുഴുവന്‍ പരന്ന് വലിയൊരു ജാഥ.
ബസ്സ് ജാഥക്കു പിന്നാലെ അരിച്ചരിച്ചു നീങ്ങി.
ഓഫീസിലെത്താന്‍ നേരം വൈകുമെന്ന് ഉറപ്പായി.
ആലൂര്‍ക്കാരന്‍ ബാങ്കുമാനേജരുടെ തൊണ്ടയില്‍നിന്ന്
അന്നൊരു സൈറണ്‍ മുഴങ്ങി:
“ജനാധിപത്യമാണത്രേ ജനാധിപത്യം!
മാഷേ, രാജ്യത്തു പട്ടാളഭരണം വരണം
എന്നാലേ ഇവര്‍ പഠിക്കൂ!”
അയാള്‍ അസഹിഷ്ണുതയോടെ ബസ്സില്‍നിന്നു ചാടിയിറങ്ങി.
ഓട്ടോ പിടിച്ച് കുറുക്കുവഴിയിലൂടെ അപ്രത്യക്ഷനായി.
വര്‍ഷങ്ങളെത്ര കഴിഞ്ഞു!
ഇന്നലെ വീണ്ടും ആ രംഗം വിഭാവനം ചെയ്തു.
അതേ പൊന്നാനി ബസ്സ് അതേ തിരക്ക്.
പതിവു സീറ്റില്‍ പക്ഷേ അയാളില്ല.
എനിക്കു ചുറ്റും വിദ്യാര്‍ത്ഥികള്‍.
അവരുടെ കൈയ്യില്‍ പ്ലക്കാഡുകള്‍.
അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു:
“ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരീസഹോദരന്മാരാണ്”
അപ്പോള്‍ പഴയ മാനേജരുടെ സൈറണ്‍ മുഴങ്ങി
“മാഷേ, ഇതു പഴയ ബസ്സല്ല.
അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യുന്ന പോലീസ് വാനാണ്.
ഞാന്‍ റിട്ടയര്‍ ചെയ്തു.
ശിഷ്ടകാലം രാഷ്ട്രസേവനത്തിനു നീക്കിവെച്ചു.”
അതാ അയാള്‍.
ഡ്രൈവറുടെ സീറ്റില്‍.
മെഡലുകള്‍ ചാര്‍ത്തിയ യൂണിഫോം അണിഞ്ഞ്!

2022

ചില്ലലമാരയിൽ

ചുമരിലെ ചില്ലലമാരയിൽ
തട്ടുതട്ടായ് പല വലുപ്പത്തിൽ
കൗതുകവസ്തുക്കൾ.

ചില പുരസ്കാരങ്ങൾ
ചിലതുപഹാരങ്ങൾ.

വിദ്യാലയം വായനശാല
ക്ലബ്ബുകൾ സുഹൃത്തുക്കൾ
പലപ്പോഴായ് സമ്മാനിച്ചവ.

നാട്ടിൽനിന്ന്
മറുനാട്ടിൽനിന്ന്
അപൂർവ്വമൊന്നുരണ്ടെണ്ണം
വിദേശത്തുനിന്ന്.

ഏറെനാളായ്
തുറക്കാതെ തുടയ്ക്കാതെ
പൊടിയണിഞ്ഞു മങ്ങിപ്പോയ്.

ഇന്നതിൻ മുന്നിലൂടെ
കടന്നുപോയപ്പോൾ
അതിലാരോ പുതുതായൊന്നു
കൊണ്ടുവെച്ചപോലെ!

അടുത്തുചെന്നു
സൂക്ഷിച്ചുനോക്കി:
ചില്ലുമൂടിമേൽ
അനക്കമറ്റ്
ഒരു പല്ലി.

ജഡങ്ങൾക്കിടയിൽ
ഒരു ജീവൻ.
പ്രതിനിധാനങ്ങൾക്കിടയ്ക്ക്
ഒരു മുഴുവൻ സാന്നിദ്ധ്യം.
ഭൂതത്തിൽനിന്ന്
വർത്തമാനത്തിലേക്ക്
തട്ടിയുണർത്തുന്ന
ഒരു വാൽ.

ചെറുതെങ്കിലും
ഇതിലും വലുതൊന്ന്
ഇനി വരാനില്ല.

ആ കൊച്ചു ജന്തു

മേരി ഒലിവർ

ആ കൊച്ചുജന്തുവുണ്ടല്ലോ, കവിത,
അതൊരു താന്തോന്നിയാണ്.
ആപ്പിളാകാമെന്നു ഞാൻ വിചാരിച്ചാൽ
അതിന് ഇറച്ചിതന്നെ വേണം.
തീരത്തൂടെ സ്വൈര്യമായി നടക്കാമെന്നു കരുതിയാൽ
അതിന് ഉടുപ്പൂരി വെള്ളത്തിലേക്കു കൂപ്പുകുത്തണം.

ചിലപ്പോൾ ഞാൻ ലളിതമായ പദങ്ങൾക്ക്
പ്രാധാന്യം നൽകാനാഗ്രഹിക്കും;
അപ്പോൾ അത്
സാധ്യതകളുടെ ഒരു നിഘണ്ടുതന്നെ
വിളിച്ചുപറയും.

എല്ലാം മതിയാക്കി, നന്ദി പ്രകാശിപ്പിച്ച്,
അടങ്ങിയൊതുങ്ങിക്കൂടാൻ
നിശ്ചയിച്ചാലോ;
അതു നാലുകാലിൽ മുറിക്കുള്ളിൽ
ചുവടുവെക്കാനാരംഭിക്കും,
അതിരുകടന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്
എന്നെ കൂട്ടുവിളിക്കും.

എന്നാൽ ഞാൻ
നിന്നെ ഓർമ്മിക്കുന്ന സമയത്ത്-
അപ്പോൾ മാത്രം –
അത് അനങ്ങാതിരിക്കും;
കൈപ്പത്തിമേൽ കൈപ്പത്തി വെച്ച്,
അതിന്മേൽ താടി ചേർത്ത്,
കാതോർത്തുകൊണ്ട്.

ഓർമ്മച്ചാർത്ത്

ആലങ്കോട് ലീലാകൃഷ്ണന്

പൊന്നാനി, കോളേജ്, കാറ്റ്, കടപ്പുറം
തെങ്ങ്, ചകിരി, മീൻ, പള്ളി, ഖബറിടം
ഇമ്പിച്ചിബാവ, ട്രാൻസ്പോർട്, വെളിച്ചെണ്ണ
മില്ല്, ബസ്റ്റാന്റ്, മയിൽവാഹനം, അതിൻ
പിന്നിലിട്ട്യേച്ചൻ, ഇറങ്ങുന്ന സുന്ദരീ
സുന്ദരന്മാരാം ഉറൂബിന്റെ കുട്ടികൾ

പുസ്തകം, മിഠായി, ചർച്ച , സിഗരറ്റ്
എക്കണോമിക്സ്, പൊളിറ്റിക്സ്, കാന്റീനി-
ലുച്ചയൂൺ, ചായ, ഇലക്ഷൻ പ്രചരണം,
എസ്സെഫൈകേയെസ്യു സംഘട്ടനം, യൂത്തു
ഫെസ്റ്റിവൽ, തെങ്ങിൻ പറമ്പിലെ മേളനം

ബീഡിപ്പുക, ബുദ്ധിജീവി, കമ്മ്യൂണിസം,
താടി, മുടി, മുഷിമുണ്ട്, മോഡേണിസം,
നാടകമെന്ന പ്രഹേളിക, ശക്തിയിൽ
കാഞ്ചനസീത, ഉച്ചപ്പടം, ആനന്ദ്,
ബാലചന്ദ്രൻ ചുള്ളിക്കാട്, കടമ്മന്റെ
ശാന്ത കുറത്തി മുഴങ്ങുന്ന തൊണ്ടകൾ

കോണിച്ചുവട്ടിലെ പ്രേമപ്രകമ്പനം
തോളിലെസ്സഞ്ചിയിലശ്ലീലപുസ്തകം
മാഗസിൻ താളിൽ കവിത, സീസോണിന്നു
പോയന്നൊളിവിൽ ലഭിച്ചൊരുമ്മ, രാവു
നീളെ തെറിപ്പാട്ട്, ഉറക്കൊഴിപ്പ്, പിന്നെ
ഹാളിൽ പരീക്ഷക്കിരുന്നെഴുത്ത്

പെട്ടി, തബല, ചപ്ലാംകട്ട, ഗഞ്ചിറ
കർട്ടനില്ലാ വേദി, മുന്നിൽ വിജനത
എപ്പൊഴോ തീർന്നൂ കലോത്സവം എന്നിട്ടു-
മിപ്പൊഴും നിൽക്കുന്നു കാഥികൻ, പിന്നണി
കൊട്ടുന്ന ഞാനിടയ്ക്കൊന്നുറങ്ങിപ്പോയി
പെട്ടെന്നുണർന്നിതു കെട്ടിയുണ്ടാക്കുവാൻ!

വിശ്വരൂപം

രാമ,
പണ്ടു നമ്മൾ
ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്
കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ
ഇരുന്നത് ഓർമ്മയില്ലേ?

അന്ന്
അവിടയൊരു മണൽക്കുഴിയിൽ
നമ്മുടെ കാലു നക്കിക്കൊണ്ട്
പുഴുത്തു നരച്ചു
കെട്ടുനാറി കിടന്ന
ആ വയസ്സൻ പുഴവെള്ളത്തെ
കണ്ടത്,

അതിന്റെ
വാലുപോലെ നീണ്ട നീർച്ചാല്
നിഷ്പ്രയാസം ചാടിക്കടന്നത്,
കവിതയുടെ
സൗഗന്ധികം തേടിപ്പോയത്..
ഓർമ്മയില്ലേ?

അതിനെ ഞാൻ
വീണ്ടും കണ്ടു.

ഇന്നലെ
പ്രഭാതസവാരിക്കിടയിൽ
റോഡു മുറിച്ചു കടക്കുമ്പോൾ
കാലു തെറ്റി ഓടയിൽ ചവിട്ടി.

അവിടെ
കെട്ടിക്കിടക്കുകയായിരുന്ന അത്
പെട്ടെന്ന് കോപത്തോടെ
എഴുന്നേറ്റ്
എന്റെ മുന്നിൽ നിന്നു വഴി തടഞ്ഞു

ഞാൻ ഭയന്ന്
തിരിഞ്ഞോടി.
വീട്ടിലെത്തി
ടീവി തുറന്നപ്പോൾ
തിരയിലും കണ്ടു അതിനെ.

മലമുകളിൽനിന്ന്
ഉരുൾപൊട്ടി ഒലിച്ചുവരുന്നത്,
വീടും വഴിയും
നാടും നഗരവും
വിഴുങ്ങി നിറയുന്നത്,

രാമ,
നമ്മൾ കവിത ചൊല്ലിയ പാലം
മുങ്ങിപ്പോകുന്നത്.