‘ഏകകാര്യമഥവാ ബഹൂത്ഥമാം / ഏകഹേതു ബഹുകാര്യകാരിയാം’.
ഒരു കാര്യം സംഭവിക്കുന്നതിനു അനേകം കാരണങ്ങളുണ്ടാകാം. അതുപോലെ ഒരു കാരണത്തിൽനിന്ന് അനേകം കാര്യങ്ങൾ സംഭവിക്കുകയുമാവാം. നമ്മൾ നദീറിന്റെ ചിത്രപ്രദർശനം കാണാൻ പോകുന്നു. അപ്പോൾ തൊട്ടടുത്ത ഗാലറിയിൽ മറിയം ജാസ്മിന്റെ പ്രദർശനമുണ്ടെന്നറിയുന്നു. അതുപോയി കാണുന്നു. ഇരു ഗാലറികളും അന്യോന്യം പിന്തുണയ്ക്കുന്നതായി തിരിച്ചറിയുന്നു. നദീറിന്റെ അടുത്തുനോട്ടങ്ങൾക്ക് (അകംവരകൾ) മറിയത്തിന്റെ വിദൂരനോട്ടങ്ങൾ (പുറംവരകൾ) പരഭാഗശോഭയായി വർത്തിച്ചു. തിരിച്ചും. എം രാമചന്ദ്രനും അക്ബറും ചേർന്നുണ്ടാക്കിയ നദീറിന്റെ ബ്രോഷറും മറിയത്തിന്റെ ‘കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ’ എന്ന ബ്രോഷറും ഓരോ കോപ്പി വാങ്ങി ബാഗിലിടുന്നു.
ഇന്നു രാവിലെ അതു രണ്ടുമെടുത്ത് വിസ്തരിച്ചു നോക്കുന്നു. എത്ര മനോഹരങ്ങൾ! കലാകാരനെ അവതരിപ്പിക്കുന്നതിൽ ഇത്തരം ‘തുടർക്കണി’കൾക്ക് (ആൽബം എന്ന അർത്ഥത്തിൽ ഈ വാക്കുപയോഗിച്ചത് എം ഗോവിന്ദനാണ്) വലിയ പങ്കുണ്ട്. ഇത്തരം ബ്രോഷറുകളുടെ ഒരു നല്ല ശേഖരമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ പലതും നഷ്ടപ്പെട്ടു. Transient Moods എന്ന ആമുഖക്കുറിപ്പിൽ എം രാമചന്ദ്രൻ, നദീറിന്റെ ഇളമയിലെ ചഞ്ചലഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മറിയത്തിന്റെ രചനകളെ അവതരിപ്പിച്ചുകൊണ്ട് ഇ.എഛ്. പുഷ്കിൻ (പ്രശസ്ത കലാകാരൻ) എഴുതിയ കുറിപ്പും ഗംഭീരമായിട്ടുണ്ട്. “ഒരു കലാസൃഷ്ടിക്ക് പൊതുവായ നിർവചനങ്ങൾ ഇല്ല ; അതിനെ സൃഷ്ടിച്ചയാളുടെ നിർവചനങ്ങളേയുള്ളു” എന്നാണ് പുഷ്കിന്റെ ‘അനിർവചനം’. മറിയത്തിന്റെ ഒരു ചിത്രത്തിൽ വീട്ടുമുറ്റത്ത് നീന്തൽ വസ്ത്രങ്ങളണിഞ്ഞ രണ്ടു കുട്ടികൾ നിൽക്കുന്നു. അതിനെക്കുറിച്ചെഴുതുമ്പോൾ പുഷ്കിൻ ഒരു ബ്രിട്ടിഷ് പെയിന്ററെയും അദ്ദേഹത്തിന്റെ ഒരു ചിത്രത്തേയും പരാമർശിക്കുന്നുണ്ട്. ഡേവിഡ് ഹോക്നറുടെ A Bigger Splash. ഒരു വലിയ ‘നീർത്തെറി’ എന്നു പുഷ്കിൻമലയാളം. നെറ്റിൽ തിരഞ്ഞ് ആ ചിത്രം കണ്ടു. ആരോ ചവിട്ടുപലകയിൽനിന്ന് എടുത്തുചാടിയപ്പോൾ കുളത്തിലുണ്ടായ വലിയ നീർത്തെറിപ്പാണ് ചിത്രം. ചാടിയ ആളുടെ അസാന്നിദ്ധ്യമാണ് അതിനെ ഇത്രത്തോളം കണ്ണിൽ കെട്ടിനിർത്തുന്നത് എന്നു തോന്നി. അപ്പോൾ അരവിന്ദന്റെ തമ്പ് ഓർമ്മിച്ചു. കാണികളുടെ മുഖഭാവത്തിലൂടെ പ്രകടനത്തിന്റെ വിസ്മയം ആവിഷ്കരിച്ച ആ സീക്വൻസ്. ഇനിയും അതു പലതിനേയും മനസ്സിലേക്കു കൊണ്ടുവരാം.
ഏകഹേതു ബഹുകാര്യകാരിയാം!
Tag: കുറിപ്പ്
പി വി കൃഷ്ണൻ നായർ
സൗമ്യം മധുരം ദീപ്തം – കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വത്തെ ഈ മൂന്നു വിശേഷണങ്ങളിൽ സംഗ്രഹിക്കാം. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽവെച്ച് കാണുമ്പോഴെല്ലാം പുഞ്ചിരിയോടെ അടുത്തെത്തി കുശലം ചോദിക്കും. ‘വെണ്മയ്ക്കെന്തൊരു വെണ്മ!’ എന്ന് അപ്പോൾ ആ ശുഭ്രവേഷധാരിയെ നോക്കി ഞാൻ കൈകൂപ്പും.
കൃഷ്ണൻനായർ സാർ സെക്രട്ടറിയായിരിക്കുമ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. മാഷ് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അവാർഡ് ദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചടങ്ങു നടക്കുന്ന ദിവസം ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് എത്താൻ പറ്റിയില്ല. മുത്തങ്ങയിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് എഴുത്തുകാർ അക്കാദമി പുരസ്കാരങ്ങൾ ബഹിഷ്കരിക്കണമെന്ന് സാംസ്കാരികപ്രവർത്തകർ ആഹ്വാനം ചെയ്യുന്ന സമയമായിരുന്നു അത്. മാഷ് എന്നെ വിളിച്ചു. ‘രാമചന്ദ്രൻ അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് കേട്ടത് ശരിയാണോ?’ ആ സംഭവത്തിൽ എനിക്കു പ്രതിഷേധമുണ്ടെങ്കിലും അവാർഡ് നിരസിക്കില്ലെന്നും നാട്ടിൽ എത്തിയ ഉടൻ ഓഫീസിൽ വന്ന് കൈപ്പറ്റുമെന്നും അറിയിച്ചു. മാഷ് ആ നിലപാടിനെ സ്വാഗതം ചെയ്തു. പിന്നീട് ഞാൻ അക്കാദമിയിലെത്തി അന്നത്തെ പ്രസിഡണ്ട് യൂസഫലി കേച്ചേരിയിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.
മറ്റൊരു സന്ദർഭം കൂടി ഓർമ്മ വരുന്നു. അക്കാദമി ഹാളിൽ വെച്ച് ഒരു ബഹുഭാഷാ കവിസമ്മേളനം നടക്കുകയാണ്. കവിത വായിക്കാൻ മലയാളത്തിൽനിന്ന് ഞാനും വേദിയിലുണ്ട്. സമ്മേളനത്തിന്റെ പരിപാടിയും വിശദാംശങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ക്ഷണപത്രം അപ്പോഴാണ് ഞാൻ വായിച്ചുനോക്കിയത്. അതിലെ ആമുഖത്തിലെ ഒരു വാചകം എനിക്ക് പിടിച്ചില്ല. മലയാള കവിതയുടെ വർത്തമാനം ശുഷ്കവും ദരിദ്രവുമാണ് എന്നർത്ഥം വരുന്ന ഒരു പ്രസ്താവനയായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. ഇങ്ങനെ വിധിയെഴുതാൻ അക്കാദമിക്ക് എന്തധികാരം? സ്വയം നിന്ദിക്കുന്ന ഇത്തരമൊരു പ്രസ്താവന ഒരക്കാദമിയുടെ ക്ഷണപത്രത്തിൽ അച്ചടിച്ചതിനെ ഞാൻ ശക്തമായി വിമർശിച്ചു. വേദിയിൽവെച്ച് ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് കണ്ടപ്പോൾ തുറന്നു പറയുകയും ചെയ്തു.
വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തോട് യോജിക്കുകയും, യോജിക്കുമ്പോഴും വിയോജിപ്പുകൾക്കുള്ള സാധ്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സമന്വയത്തിന്റെ സംസ്കാരമാണ് മാഷിന്റെ അനന്യത. പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിന് എന്റെ നമസ്കാരം!
(സ്മരണികയിലേക്ക്)
ഷേക്സ്പിയർ ഗീതകങ്ങൾ
“അയാളുടെ ദേഹത്തുനിന്ന് കൃത്യം അളവ് മാംസം മുറിച്ചെടുത്തോളൂ. എന്നാൽ ഒറ്റത്തുള്ളി ചോര വീണുപോകരുത്.” ഷേക്സ്പിയറുടേതായി എന്റെ മനസ്സിൽ ആദ്യം തങ്ങിനിന്ന ഒരു വാക്യമാണിത്. ചെറിയ ക്ലാസിൽ പഠിച്ച മർച്ചെന്റ് ഓഫ് വെനീസിന്റെ ആ മലയാളപരിഭാഷയിലൂടെയാണ് ഞാൻ ഷെക്സ്പിയറെക്കുറിച്ച് കേൾക്കുന്നത്. പണത്തിനുവേണ്ടി കൊല്ലാനും മടിക്കാത്ത ലോകത്തിന്റെ ക്രൂരതെക്കുറിച്ച് മനസ്സിലാക്കുന്നതും അതുവഴിയാണ്.
പിന്നീട് കോളേജുക്ലാസുകളിലൊന്നിൽ ഷെക്സ്പിയറുടെ മാക്ബെത്ത് പഠിച്ചു. നാടകത്തിലുള്ള ആവേശം കൊണ്ട് ഒഥെല്ലോയും ആന്റണി ക്ലിയോപാട്രയും ട്വൽഫ്ത്ത് നൈറ്റും സ്വയം വായിച്ചുപഠിച്ചു. തൊണ്ണൂറുകളിൽ മായാ തോങ്ബെർഗ് കേരളത്തിൽവന്ന് കാറൽമണ്ണയിൽ ഷെക്സ്പിയറുടെ ടെംപെസ്റ്റിന് രംഗാവതരണമൊരുക്കിയപ്പോൾ അതിനായി ചില പാട്ടുകൾ എഴുതി. കാലിബനെ കഥാകേന്ദ്രമാക്കിയുള്ള ഒരു രംഗവ്യാഖ്യാനമായിരുന്നു അത്.
അപ്പോഴൊന്നും ഷെക്സ്പിയറുടെ സോണെറ്റ്സ് എന്റെ വായനാപരിചയത്തിൽ വന്നില്ല. ഏതോ ക്ലാസിൽ ഒരു സോണെറ്റ് പഠിച്ചതായി ഓർക്കുന്നുണ്ടെങ്കിലും അന്നത് ഉൾക്കൊണ്ടിട്ടില്ല. ഇപ്പോൾ സച്ചിമാഷുടെ പരിഭാഷ, ഷെക്സ്പിയറുടെ ഗീതകങ്ങൾ, പ്രകാശനം ചെയ്യാൻ ഇടവന്നപ്പോഴാണ് അത് വീണ്ടും വായിക്കുന്നത്. നൂറ്റി അമ്പത്തിനാലു ഗീതകങ്ങളിൽ പകുതിയോളമേ ഇതിനകം വായിച്ചിട്ടുള്ളു. വായിച്ചേടത്തോളം വെച്ചു പറഞ്ഞാൽ ഇതു ശരിക്കുമൊരു മലയാളപ്പകർച്ചയാണ്. രൂപം കൊണ്ടു മലയാളിയും ഭാവം കൊണ്ട് ആംഗലനും. അയാംബിക് പെന്റാമീറ്ററിൽ എഴുതിയ ഗീതകങ്ങളെല്ലാം മാഷ് കേകാവൃത്തത്തിലാണ് പകർന്നിട്ടുള്ളത്. കോവിഡിന്റെ അടച്ചിരിപ്പുകാലത്തെ വ്യായാമമായിരുന്നു ഇത് എന്നു മാഷ് പറയുന്നു.
കവിതയിലെ വക്താവ് തന്റെ തോഴനോട് പറയുന്ന നിവേദനങ്ങളോ വിചാരങ്ങളോ ഒക്കെയാണ് ഈ ഗീതകങ്ങൾ. യുവാവും സുന്ദരനുമായ തോഴനോട് അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി സന്തത്യുത്പാദനത്തിൽ ഏർപ്പെടാനും അതുവഴി സൗന്ദര്യവും പൗരുഷവും അനശ്വരമാക്കാനും അപേക്ഷിക്കുകയാണ് ആദ്യഗീതങ്ങളിലെ പ്രമേയം. യൗവനം ഭോഗിക്കുവാനുള്ളതാണ്, അതു ചെയ്യാതിരുന്നാൽ ജീവിതം പാഴായിപ്പോകും എന്നുപദേശിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ഷെക്സ്പിയർ ആസക്തിയുടെ ഈ ഗീതങ്ങൾ രചിക്കുമ്പോൾ മലയാളത്തിൽ എഴുത്തച്ഛൻ വിരക്തിയുടെ കിളിപ്പാട്ടുകളാണ് രചിച്ചിരുന്നത് എന്നോർക്കുന്നത് കൗതുകമായിരിക്കും. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമാണ് എന്ന് നമ്മുടെ എഴുത്തച്ഛൻ ഉപദേശിക്കുമ്പോൾ അതനുഷ്ഠിച്ച് അനശ്വരത കൈവരിക്കാനാണ് ആംഗലത്തെ എഴുത്തച്ഛൻ ആഹ്വാനം ചെയ്യുന്നത്.
2022 July
വിട, സി.വി
നാടകം ഏതാണ്ട് പകുതിയെത്തുമ്പോഴാണ് സംഘർഷം നിറഞ്ഞ ആ കുടിയറക്കൽ രംഗം. പോക്കർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിൽനിന്ന് അബൂബക്കറും കുടുംബവും ഇറങ്ങുകയാണ്. ആകാശം കറുത്തുമൂടിക്കെട്ടി നിൽക്കുന്നു. ഇടയ്ക്ക് മിന്നലുണ്ട്. മഴ ഏതുനിമിഷവും പൊട്ടിച്ചാടിയേക്കും. ബാപ്പയെ കെട്ടിപ്പിടിച്ച് കരയുകയാണ് ആയിഷ. കൃഷിക്കളത്തിന്റെ ഇരുവശത്തുമായി ഇരിക്കുന്ന കാണികൾ വികാരനിർഭരമായ ആ രംഗത്തിന്റെ പരിണാമം എന്താകുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
അപ്പോൾ ഇടിമുഴങ്ങി.
മഴ കോരിച്ചൊരിയാൻ തുടങ്ങി.
ഇരുട്ടിലിരുന്ന്, നാടകത്തിന് തത്സമയം പശ്ചാത്തലസംഗീതവും ഇഫക്ടുകളും കൊടുക്കുന്ന സംഘത്തിന്റെ കരവിരുതാണ് ആ പ്രതീതി സൃഷ്ടിക്കുന്നത്. പാടാനും പറയാനും കൊട്ടാനും മീട്ടാനുമെല്ലാമായി ആകെ നാലഞ്ചുപേരേ ഉണ്ടായിരുന്നുള്ളു. അവരിൽ ഒരാൾ മൈക്കിനു തൊട്ടടുത്തുനിന്ന് ഒരു എക്സ്റെ ഫിലിം പ്രത്യേകരീതിയിൽ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് ഉച്ചഭാഷിണിയിലൂടെ ഇടിമുഴക്കമായി കേട്ടത്. ഉള്ളംകൈയ്യിൽ ഊതിക്കൊണ്ട് കാറ്റിന്റേയും മണലുനിറച്ച മുളങ്കുറ്റി ചെരിച്ച് മഴയുടേയും പ്രതീതിയുണ്ടാക്കി.
അന്ന് ആ ഇഫക്ടുകൾ ഉണ്ടാക്കിയിരുന്ന ആൾ ഇന്നില്ല. കണ്ടനകത്തെ സി.വി.സുബ്രഹ്മണ്യൻ. ഇരുപത്തിയഞ്ചു വർഷം മുമ്പ് കൂട്ടുകൃഷി നാടകത്തിന്റെ അണിയറയിലെ നിറസാന്നിദ്ധ്യമായിരുന്നു അയാൾ. ഒടുവിൽ ആ ജീവിതത്തിനും തിരശ്ശീലവീണു.
വിട!
…
2022 ഏപ്രിൽ
കാട്ടിലെ സിംഹവും കൂട്ടിലെ സിംഹവും
“ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിന്റെ ഗേറ്റിൽ വെച്ച്. മരിച്ചുപോകുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പ്. ജോസേട്ടൻ എന്നാൽ അടിമുടി നാടകക്കാരനായി ജീവിച്ചുമരിച്ച ജോസ് ചിറമ്മൽ. ആ ജീവിതത്തെക്കുറിച്ച് വടക്കുംനാഥൻ എന്നൊരു കവിത മുമ്പ് ഞാനെഴുതിയിട്ടുണ്ട്. ‘നടക്കുംനാഥൻ’ എന്നാകാമായിരുന്നു ആ ശീർഷകം എന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്.
നടക്കുന്നത് എന്നാൽ തത്സമയം സംഭവിക്കുന്നത് എന്നാണ് താത്പര്യം. നാടകം ഒരിക്കൽ മാത്രം സംഭവിക്കുന്ന തത്സമയകലയാണ്. അങ്ങനെ നോക്കുമ്പോൾ നാടകം സ്വയം ഒരു സംഭവം തന്നെയാണ്. അത്തരത്തിൽ കലയിലും രാഷ്ട്രീയത്തിലും വലിയൊരു സംഭവമായിത്തീർന്ന ഒരു നാടകത്തെക്കുറിച്ചാണ് പറയുന്നത്.
1996 ലാണ് സംഭവം. പാലക്കാട് ജില്ലാകളക്ടറായിരുന്ന ഡബ്ല്യു. ആർ. റെഡ്ഡിയെ അദ്ദേഹത്തിന്റെ ചേമ്പറിൽ ഒരു ചെറിയസംഘം ആളുകൾ ബന്ദിയാക്കുന്നു. അയ്യങ്കാളിപ്പട എന്നു സ്വയം വിശേഷിപ്പിച്ച ഒരുകൂട്ടം ചെറുപ്പക്കാരാണ് ആ സംഘം. ആദിവാസികളുടെ ഭൂപ്രശ്നം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി നടപ്പിലാക്കിയ ഒരോപ്പറേഷനായിരുന്നു ഇതെങ്കിലും അതിലൊരു നാടകീയത ഉണ്ടായിരുന്നു. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന അത്യന്തം സംഘർഷനിർഭരമായ ഒരു നാടകം. കേരളം മുഴുവൻ മുൾമുനയിൽ നിന്ന് വാർത്തകൾക്കായി ചെവിയോർത്ത നാടകം. ഒടുവിൽ ഒരു പത്രസമ്മേളനം നടത്തി തങ്ങളുടെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങൾ പ്രദർശിപ്പിച്ച് ആ സംഘം ഭരണകൂടത്തെ പരിഹസിച്ച് ഇറങ്ങിപ്പോയി. ഏതാനും പി.വി.സി പൈപ്പു കഷണങ്ങളും ഒരുണ്ട നൂലും ഒരു കളിത്തോക്കും മറ്റുമായിരുന്നു അവരുടെ ആയുധങ്ങൾ! സംഭവത്തിന്റെ പരിസമാപ്തിയിലെ ഈ പരിഹാസമാണ് അതിനെ ശരിക്കും ഒരു നാടകമാക്കിയത് എന്നു പറയാം.
ഇപ്പോൾ തിയ്യേറ്ററുകളിൽ ഓടുന്ന പട എന്ന സിനിമ കണ്ടപ്പോഴാണ് ഈ പഴയ സംഭവം ഓർമ്മ വന്നത്. പട അയ്യങ്കാളിപ്പടയുടെ നാടകം സിനിമയാക്കിയതാണ്. അന്നത്തെ പത്രവാർത്തകളും റേഡിയോ വാർത്തകളും ഇപ്പൊഴും ഞാനോർക്കുന്നു. ഏഷ്യാനെറ്റ് മാത്രമേ അന്ന് ദൃശ്യമാധ്യമമായി ഉള്ളു. അത് സിനിമയിലും കാണിക്കുന്നുണ്ട്. മലയാളപത്രങ്ങളിൽ ബന്ദിനാടകം എന്നും ഇംഗ്ലീഷ് പത്രങ്ങളിൽ ഹോസ്റ്റേജ് ഡ്രാമ എന്നുമായിരുന്നു തലക്കെട്ട്. കേരളം കണ്ട ഏറ്റവും വ്യത്യസ്തമായ നാടകമായിരുന്നു അത്. മറ്റൊരു പ്രത്യേകതകൂടി അതിനുണ്ട്. കേരളത്തിൽ നാടകത്തെ ഭരണകൂടം ബന്ദിയാക്കിയ (നിരോധിച്ച) പല സന്ദർഭങ്ങളും മുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ഒരു നാടകം ഭരണകൂടത്തെ ബന്ദിയാക്കിയിട്ടുണ്ടെങ്കിൽ അത് അയ്യങ്കാളിപ്പട പാലക്കാട് ജില്ലാകളക്ടറേറ്റിൽ അവതരിപ്പിച്ച ഈ നാടകം മാത്രമാണ്.
കാണികളെ പങ്കാളികളാക്കുന്ന, നടനെന്നോ പ്രേക്ഷകനെന്നോ വിഭജനമില്ലാത്ത, ആക്ഷൻ തന്നെ സന്ദേശമാക്കുന്ന, റിഹേഴ്സലെന്നോ അവതരണമെന്നോ ഭേദമില്ലാത്ത വലിയൊരു സാഹസികതയാണ് ഇത്തരം അവതരണങ്ങൾ. വാസ്തവത്തിൽ അതു നാടകമായി സങ്കല്പിക്കപ്പെട്ടതാവണമെന്നും ഇല്ല. പ്രക്ഷോഭസമരങ്ങളിലെല്ലാം ഒരു നാടകീയത ഉണ്ട്. ഗാന്ധിജിയുടെ ഉപ്പുസത്യഗ്രഹത്തിൽ ഒരു നാടകമുണ്ടായിരുന്നില്ലേ? നര്‍മ്മദയില്‍ മേധാ പട്കറുടെ നേതൃത്വത്തിലുണ്ടായ ജലസമാധി സമരത്തില്‍ ഒരു നാടകമില്ലേ? തെക്കുവടക്കു നെടുനീളത്തില്‍ തോളോടുതോള്‍ചേര്‍ന്ന് അണിനിരന്ന വനിതാമതില്‍ ഒരു നാടകമായിരുന്നില്ലേ? തീര്‍ച്ചയായും സംഘടിതവും പ്രതീകാത്മകവുമായ ഇത്തരം എല്ലാ മനുഷ്യാവിഷ്കാരത്തിലും നാടകം കണ്ടെടുക്കാം. ഇവിടെയെല്ലാം മനുഷ്യരുടെ കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു സന്ദേശമുണ്ട്. അതിന്റെ ആവിഷ്കാരമാണ് നടക്കുന്നത്. അതായത്, കളിക്കുന്നതു മാത്രമല്ല കണ്ടെടുക്കേണ്ടതുകൂടിയാണ് നാടകം എന്നര്‍ത്ഥം.
അപ്പോൾ സിനിമയോ? അതൊരു തത്സമയകലയല്ല. ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് അയ്യങ്കാളിപ്പട പാലക്കാട്ട് കലക്ടറേറ്റിൽ അരങ്ങേറിയ നാടകത്തിന്റെ വിസ്ഫോടനത്തെ അതിശയിക്കാൻ തീർച്ചയായും അതിനു സാധിക്കില്ല. ഈ സിനിമ ആ സംഭവത്തിന്റെ കേവലമായ ഒരു ഡോക്യുമെന്റേഷൻ മാത്രം.
കാട്ടിലെ സിംഹത്തെപ്പോലെ കൂട്ടിലെ സിംഹത്തിന് ഗർജ്ജിക്കാനാവില്ല.