ഇന്ന് പത്രത്തിൽ ഉക്രൈനിലെ ഏതോ ഭൂഗർഭ സ്റ്റേഷനിലിരുന്ന് സായമഭ്യർത്ഥിക്കുന്ന മലയാളി വൈദ്യവിദ്യാർത്ഥികളുടെ ചിത്രം നോക്കിയിരുന്നപ്പോൾ പഴയൊരു സോവിയറ്റുകാല കഥ ഓർമ്മവന്നു. വാളമീൻ കല്പിക്കുന്നു ഞാൻ ഇച്ഛിക്കുന്നു എന്ന മാന്ത്രികവാക്യം ഉരുവിട്ടാൽ വിചാരിച്ചതെന്തും സാധിക്കുന്ന വരം ലഭിച്ച യമേല്യ എന്ന ഒരു പാവം കുട്ടി. കൊല്ലാതെ വിട്ടതിന് നന്ദിപൂർവ്വം ഒരു വാളമീൻ അവൾക്കു നൽകിയ വരമായിരുന്നു അത്. കുട്ടിക്കാലത്ത് ആ സചിത്രപുസ്തകം എത്രയോ തവണ വായിച്ചിരുന്നു. വാളമീൻ കല്പിക്കുന്നു എന്ന മന്ത്രമുരുവിട്ട് എത്രയോ നടക്കാത്ത സ്വപ്നങ്ങൾ സങ്കല്പത്തിൽ സാധിച്ചിരുന്നു. ആ വാക്യമുരുവിട്ട് മനസ്സു നീറി പ്രാർത്ഥിച്ചാൽ യമേല്യയെപ്പോലെ നമ്മുടെ കുട്ടികൾ നാട്ടിലെത്തിയിരുന്നെങ്കിൽ!
മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു നാടാണ് അത്. സോവിയറ്റെന്നൊരു നാടുണ്ടത്രേ; പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം! എന്ന് കൊയ്ത്തരിവാളേന്തിയ നാണിമാർ ആഗ്രഹിച്ചതാണ്. എഴുപതുകളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്ത് പാഠപുസ്തകം പൊതിയാൻ കിട്ടിയിരുന്ന സോവിയറ്റ് നാട് എന്ന സൗജന്യ പ്രസിദ്ധീകരണത്തിന്റെ വലിയ വർണ്ണത്താളുകൾ ഓർമ്മവന്നു. തക്കാളിത്തുടുമുഖമുള്ള പുഞ്ചിരിക്കുന്ന കുട്ടികൾ. അവരെ ഉന്തുവണ്ടിയിൽ ഉരുട്ടിനടക്കുന്ന സുന്ദരിമാർ. ട്രാക്ടറുകളിൽ തൊപ്പിയും രോമക്കുപ്പായവും ധരിച്ച് കൈ വീശുന്ന കൃഷിക്കാർ. അക്കാലത്ത് മേൽവിലാസം അയച്ചുകൊടുത്താൽ സൗജന്യമായി ലഭിക്കുമായിരുന്നു സോവിയറ്റ് നാട്.
സോവിയറ്റ് ലിറ്ററേച്ചർ എന്ന ഇംഗ്ലീഷ് മാസിക നിസ്സാരമായ വാർഷികവരിസംഖ്യ കൊടുത്ത് ഞാൻ വരുത്തിയിരുന്നു. ഉക്രൈൻ എന്ന പ്രവിശ്യയെക്കുറിച്ചെല്ലാം കേൾക്കുന്നത് ഇത്തരം പ്രസിദ്ധീകരണങ്ങൾ വഴിയാണ്. ഞങ്ങളുടെ ഗ്രാമീണ വായനശാലയിൽ സോവിയറ്റു യൂണിയനിൽ അച്ചടിച്ചുവന്ന നിരവധി പുസ്തകങ്ങൾ ഇന്നും കേടുകൂടാതെ ഇരിപ്പുണ്ട്. പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന ആ പുസ്തകങ്ങളുടെ നിർമ്മിതി അക്കാലത്ത് അസൂയ ഉണ്ടാക്കും. മികച്ച കെട്ടും മട്ടും. ഒന്നാംതരം കടലാസ്. തിളക്കവും മിനുസവുമുള്ള പുറംചട്ട. നമ്മുടെ അച്ചുകൂടങ്ങളിൽ കാണാത്ത തരം ലിപിവിന്യാസം. സർവ്വോപരി അതു തുറക്കുമ്പോഴത്തെ മണം.
ജന്തുക്കൾ ആദ്യം മണത്തു നോക്കി രുചിക്കുന്നതുപോലെയാണ് അക്കാലത്ത് എന്റെ പുസ്തകവായന. വായിക്കും മുമ്പ് വാസനിക്കും. വായനശാലയിലെ അലമാരയിൽ മുഷിഞ്ഞും തുന്നുവിട്ടും ഇരിക്കുന്ന സാധാരണക്കാരുടെ നോവലുകൾക്ക് റേഷനരിയുടേയും മണ്ണെണ്ണയുടേയും മണമാവും. എന്നാൽ അവർക്കിടയിൽ അധികം കൈപ്പെരുമാറ്റമില്ലാതെ എന്നും പുത്തനായിരിക്കുന്ന ഗോർക്കിയുടെ അമ്മ പകുത്തു മണത്താൽ അപരിചിതമായ ഒരു മണം കിട്ടും. അതാണ് സോവിയറ്റ് യൂണിയന്റെ മണം എന്നാണ് ഞാൻ ധരിച്ചിരുന്നത്.
നാമർ
കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തുന്ന പ്രഭാതരശ്മി മാസികയുടെ 2021 ആഗസ്റ്റ് ലക്കത്തിൽ ആണ് കെ ജി എസ്സിന്റെ നാമർ എന്ന കവിത വായിച്ചത്. അമർത്തിവെക്കപ്പെട്ട കമ്പിച്ചുരുൾ പോലെ വാക്യങ്ങളെ ചുരുട്ടിച്ചുരുക്കിവെക്കുന്ന കെ ജി എസ്സിന്റെ തനതുകാവ്യശൈലി അടയാളപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ് ഇത്. ഷേക്സ്പിയറിന്റെ ജൂലിയറ്റ് പറയുന്ന ഒരു പേരിലെന്തിരിക്കുന്നു എന്ന പ്രസിദ്ധമായ വരികളുടെ ഒരു മറുവായനയാണ് ഈ കവിത.
ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല, ഒരു പേരിലാണ് എല്ലാം ഇരിക്കുന്നത് എന്നാണ് കവിതയിലെ ആഖ്യാതാവിന്റെ വെളിപാട്. പേരു കൊണ്ട് ആളറിയാം എന്നാണ് പുതുനിലപാട്. ഒരാളെ അപരനായി മുദ്രകുത്തുന്നതിന് ഊരും പേരും പ്രയോജനപ്പെടുത്തുന്ന ഭരണകൂടഭീകരതയുടെ കാലത്ത് പേര് എല്ലാമാകുന്നു.
പേരു ചുമട്ടുകാർ, എല്ലാം എല്ലാരും
പേരിലല്ലേ സാർ, കാര്യം?
പേരു പറയുന്നതിനായാണ് തടവുകാരായ വിപ്ലവകാരികളെ ഭരണകൂടം പീഡിപ്പിച്ചത്.
നാവിൽ നിന്ന് പേരുകൾ ചൂഴ്ന്നെടുക്കൽ പീഡകർക്ക് ഹരം!
പേരുവില ഉയിരുവില പേരാണു സാർ എല്ലാം.
അവസാന പരീക്ഷ പേരാണ്. പേരിൽ ഒരാളുടെ ഊരും വേരും ഉണ്ട്. അയാളുടെ ഉത്ഭവം. മലബാറിൽ ഉല്പം എന്നു പറയും. നിന്റെ ഉല്പമെന്താണ് എന്ന് ഇനിഷ്യലിന്റെ എക്സ്പാൻഷൻ ആയി കുടുംബപ്പേര് അറിയാൻ കുട്ടികൾ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. സൂതപുത്രനായ കർണ്ണൻ അപമാനിതനായ സന്ദർഭം കവിതയിൽ സൂചിപ്പിക്കുന്നുണ്ട്. അഭിഷേക സമയത്ത് ചോദ്യം വരും. എന്താ നിന്റെ പേര്. ഏതാണു നിന്റെ വേര്. നീ അലക്കുകാരന്റെ മോനോ തേരാളിയുടെ മോളോ? ഷേക്സ്പിയറുടെ വരികളെ തലകീഴായി മറിച്ചുകൊണ്ട്, കവി സ്ഥാപിക്കുകയാണ് :
പേരിന്റെ കുറ്റിയിൽ, കൂട്ടിൽ തളയ്ക്കപ്പെട്ട സമയസൂചികളും ജീവികളും നാം.
പുതുപദച്ചേരുവകൾ സൃഷ്ടിക്കാനുള്ള കെ ജി എസ്സിന്റെ ഭാഷാകൗതുകം ഈ കവിതയുടെ ശീർഷകത്തിലേ കാണാം. നാമർ. നാം എന്നവർ എന്നോ നാമം ഉള്ളവർ എന്നോ രണ്ടർത്ഥത്തിലും ഈ പദച്ചേരുവ പിരിക്കാം എന്നു തോന്നുന്നു. ഏതായാലും നാമർ പോരാളികളല്ല, വെറും പേരാളികളാണ്.
കെജിഎസ്സിന്റെ സമീപകാല രചനകളിലെല്ലാം അവനവനെ നോക്കിയുള്ള ഒരു നിന്ദാഹാസം ഉണ്ട്. ഈ കവിതയിലും ആ ചിരിക്കുത്ത് പ്രകടമാകുന്നു.
മുറിവായന
കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.
യശഃശരീരനായ കവി ഒ.എൻ.വി കുറുപ്പ് 1980 ൽ എഴുതിയ പുരാവസ്തു എന്ന കവിതയിലെ ആശയമാണ് മുകളിൽ വായിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം തന്റെ ഭാഷയും സംസ്കാരവും വരുംതലമുറയ്ക്ക് എത്രമേൽ അന്യവും അപരിചിതവുമായി പരിണമിച്ചേക്കാം എന്ന അശുഭചിന്തയാണ് അതിന്റെ കാതൽ. പുസ്തകമെന്ന ആയുധം എങ്ങനെ തുരുമ്പിച്ച ഒരു പുരാവസ്തുവിനെപ്പോലെ പരിഗണിച്ചേക്കാം എന്ന ആശങ്കയും. പുസ്തകം പുരാവസ്തുവാകുമ്പോൾ ലൈബ്രറികൾ മ്യൂസിയമായി മാറും.
ഞാൻ ഇപ്പോൾ ഇരിക്കുന്നത് എന്റെ നാട്ടിലെ ഗ്രാമീണവായനശാലയിലാണ്. വീടിനു തൊട്ടടുത്താണ് വായനശാല. എനിക്ക് അതു പടിപ്പുര പോലെ. വീട്ടിലിരുന്നതിലേറെ സമയം ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. ഇവിടെ വന്ന് അലമാരയിൽനിന്ന് കൈയ്യിൽ തടഞ്ഞ ഏതെങ്കിലും പുസ്തകം പുറത്തെടുക്കും. കുറത്തിയുടെ തത്ത ചീട്ടെടുക്കുന്നതുപോലെ. കണ്ണടച്ചു പകുത്തുനോക്കും. ഒന്നോ രണ്ടോ താളുകൾ നിന്ന നിൽപ്പിൽ വായിക്കും. രസം പിടിച്ചാൽ അതുമെടുത്ത് കസേരയിലിരുന്ന് വായന തുടരും. ഇന്ന പുസ്തകമെന്നില്ല. ഇന്ന ഗ്രന്ഥകാരനെന്നില്ല. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ വിഭാഗീയതയില്ല. ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ എന്ന കവിതയിലെപ്പോലെ കാറ്റലോഗില്ലാത്ത കുഴമറിച്ചിലാണ് രസം. ഒന്നും ആദിമധ്യാന്തം വായിക്കുന്നില്ല. തുടർച്ചയെച്ചൊല്ലി ആകാംക്ഷയുമില്ല. പഠിക്കാനോ പഠിപ്പിക്കാനോ അല്ല. നുകരാനും പകരാനുമാണ്. നിരുപാധികമായ ഇത്തരം മുറിവായനയിലെ യാദച്ഛികതകളാണ് ഇന്ന് എന്റെ കൗതുകം.
വിശ്വരൂപം
രാമ,
പണ്ടു നമ്മൾ
ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്
കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ
ഇരുന്നത് ഓർമ്മയില്ലേ?
അന്ന്
അവിടയൊരു മണൽക്കുഴിയിൽ
നമ്മുടെ കാലു നക്കിക്കൊണ്ട്
പുഴുത്തു നരച്ചു
കെട്ടുനാറി കിടന്ന
ആ വയസ്സൻ പുഴവെള്ളത്തെ
കണ്ടത്,
അതിന്റെ
വാലുപോലെ നീണ്ട നീർച്ചാല്
നിഷ്പ്രയാസം ചാടിക്കടന്നത്,
കവിതയുടെ
സൗഗന്ധികം തേടിപ്പോയത്..
ഓർമ്മയില്ലേ?
അതിനെ ഞാൻ
വീണ്ടും കണ്ടു.
ഇന്നലെ
പ്രഭാതസവാരിക്കിടയിൽ
റോഡു മുറിച്ചു കടക്കുമ്പോൾ
കാലു തെറ്റി ഓടയിൽ ചവിട്ടി.
അവിടെ
കെട്ടിക്കിടക്കുകയായിരുന്ന അത്
പെട്ടെന്ന് കോപത്തോടെ
എഴുന്നേറ്റ്
എന്റെ മുന്നിൽ നിന്നു വഴി തടഞ്ഞു
ഞാൻ ഭയന്ന്
തിരിഞ്ഞോടി.
വീട്ടിലെത്തി
ടീവി തുറന്നപ്പോൾ
തിരയിലും കണ്ടു അതിനെ.
മലമുകളിൽനിന്ന്
ഉരുൾപൊട്ടി ഒലിച്ചുവരുന്നത്,
വീടും വഴിയും
നാടും നഗരവും
വിഴുങ്ങി നിറയുന്നത്,
രാമ,
നമ്മൾ കവിത ചൊല്ലിയ പാലം
മുങ്ങിപ്പോകുന്നത്.
കോംപസ്സിന്റെ സൂചിക്കാൽ
ജീവിവർഗ്ഗങ്ങളിൽ മനുഷ്യൻ മാത്രമേ വിദ്യ അഭ്യസിക്കാൻ വേണ്ടി ആയുസ്സിൽ ഇത്രയധികം കാലം ചിലവഴിക്കുന്നുള്ളു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകുവോളം അവന്റെ/അവളുടെ ജീവിതം സ്കൂൾ മതിലകത്തു തളയ്ക്കപ്പെട്ടിരിക്കുന്നു; തുടർന്ന് കാലാലയമതിലകത്തും. പഠിപ്പുകഴിഞ്ഞ് പുറംലോകത്തെത്തിയാൽ പൊതുവേ ആരും തങ്ങളുടെ സ്കൂൾ ജീവിതകാലം ഓർമ്മിക്കാൻ ആഗ്രഹിക്കാറില്ല. ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും അതൊരു കയ്പേറിയ കാലം ആയിരിക്കും. കുട്ടികളെ ലോകവുമായി ഇണക്കിയെടുക്കുന്നതിനേക്കാൾ അവരെ മെരുക്കിയെടുക്കാനുള്ള ഇടമായിട്ടാണല്ലോ നമ്മൾ സ്കൂളുകളെ കണ്ടു ശീലിച്ചത്.
എന്നാൽ ഷാജിയെപ്പോലെ അപൂർവ്വം വിദ്യാർത്ഥികൾ അന്നത്തെ ചവർപ്പുകളെ പിന്നീടു മധുരിക്കുന്ന നെല്ലിക്കകളാക്കുന്നു. അക്കാലത്തെ സാഹസികതകൾ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവെക്കുന്നു. ചിതറിത്തെറിച്ചുപോയ പഴയകാല സഹപാഠികളെ തിരഞ്ഞുപിടിച്ച് ഒത്തൊരുമിക്കുന്നു. ബാല്യസ്മരണകൾ അയവിറക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. ആ നിലയിൽ എനിക്കറിയാവുന്ന എ.വി.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ ഒരു ‘അപൂർവ്വവിദ്യാർത്ഥി’യാണ് ഷാജി ഹനീഫ് എന്ന് സന്തോഷത്തോടെ പറഞ്ഞുകൊള്ളട്ടെ.
ന്യൂ എൽ.പി യിൽ ഒന്നാംതരത്തിൽ ചേർന്ന കാലം തൊട്ട് പത്താംതരം ജയിച്ച് ഏ.വി യിൽനിന്ന് പുറത്തുപോകുംവരെയുള്ള ഒന്നരപ്പതിറ്റാണ്ടിന്റെ സ്കൂൾ അനുഭവങ്ങളാണ് ഷാജി ഈ പുസ്തകത്തിൽ പറയുന്നത്. മൂന്നരപ്പതിറ്റാണ്ട് അതേ വിദ്യാലയത്തിൽ അധ്യാപകനായി കഴിഞ്ഞുകൂടിയ എനിക്കുപോലും ഇത്ര വിശദാംശങ്ങളോടെ അക്കാലം ഓർമ്മിച്ചെടുക്കാനാവില്ലെന്നു സമ്മതിക്കുന്നു.
സ്കൂൾ അനുഭവങ്ങളിൽനിന്ന് ഉജ്ജ്വലമായ സാഹിത്യസൃഷ്ടികൾ മലയാളത്തിലുണ്ടായി. കാരൂരിന്റേയും ചെറുകാടിന്റേയും അക്ബർ കക്കട്ടിലിന്റേയും കഥകളിൽ മലയാളിയുടെ അധ്യാപകജീവിതം കണ്ണീരും ചിരിയും കലർന്ന് പലപാട് ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഷാജിയുടെ ഈ അനുഭവകഥകൾ വായിക്കുമ്പോൾ അക്ബർ കക്കട്ടിലിന്റെ സ്കൂൾ ഡയറി ഓർമ്മ വരുന്നുവെങ്കിൽ അതു സ്വാഭാവികം. അത്രയ്ക്കു നർമ്മമധുരമായാണ് ഷാജി തന്റെ വിദ്യാർത്ഥിജീവിതം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.
മതിലും വേലിയും ഇല്ലാത്ത ഭൂപ്രകൃതി പോലെത്തന്നെയായിരുന്നു അന്നത്തെ പൊന്നാനിയിലെ മനുഷ്യപ്രകൃതിയും. ന്യൂ എൽ പിയേയും ഏ വിയെയും വേർതിരിക്കുന്ന കാവ്, കാവിലെ കാട്ടുപൊന്തകളെപ്പറ്റി ഭയപ്പെടുത്തുന്ന കഥകൾ പറയാറുള്ള മുണ്ടിയമ്മ, പാട്ടുടീച്ചർക്ക് ഗുരുദക്ഷിണ നൽകിയ ശേഷം ‘നിസ്കരിച്ച’ ഓർമ്മ, വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പരിചയപ്പെടുത്തിയ പത്മനാഭൻമാസ്റ്റരുടെ കഥാകഥനം, യുവജനോത്സവങ്ങളിലെ ആവേശകരമായ മത്സരവും തോൽവിയും – ഇങ്ങനെ നിരവധി അവിസ്മരണീയമായ സന്ദർഭങ്ങളും വ്യക്തികളുമുണ്ട് ഷാജിയുടെ ഈ ഓർമ്മച്ചെപ്പിൽ. (കൂട്ടത്തിൽ ‘നല്ല മാഷല്ലാ’ത്ത ഈയുള്ളവനും ഷാജിയുടെ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്!)
ഇസ്കൂളോർമ്മകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാൻ തുടങ്ങിയപ്പോഴേ ഞാനതു ശ്രദ്ധിച്ചിരുന്നു. വായിക്കുകയും കമന്റു ചെയ്തു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടിലും വിദേശത്തുമായി പരന്നുകിടക്കുന്ന വിപുലമായ ഒരു സൗഹൃദവലയമുണ്ട് ഷാജിക്ക്. അവർ ആ കുറിപ്പുകൾക്കുവേണ്ടി കാത്തിരുന്നു. ഷാജി വിട്ടുപോയ പല കാര്യങ്ങളും ഓർമ്മിപ്പിച്ച് അതുകൂടി എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതാണ് അച്ചടിയെ അപേക്ഷിച്ച് ‘തിരയെഴുത്തി’ന്റെ ഒരു വലിയ സാധ്യത. വായനക്കാരുടെ തത്സമയ പ്രതികരണങ്ങൾ എഴുത്തുകാരന് പ്രോത്സാഹനം മാത്രമല്ല, തന്റെ എഴുത്തിനെ പുതിയ ദിശയിലേക്കു നയിക്കാനുള്ള മാർഗ്ഗദർശനം കൂടി നൽകുന്നു. സത്യത്തിൽ ഇന്ന് ജീവനുള്ള എഴുത്ത് ‘തിര’യിലാണ് സംഭവിക്കുന്നത്. അച്ചടിസ്സാഹിത്യം പലപ്പോഴും കരയ്ക്കു പിടിച്ചിട്ട മീനാണ്. എന്നാൽ ഷാജി തിരയിലും താളിലും ഒരുപോലെ കൈത്തഴക്കമുള്ള എഴുത്തുകാരനാണെന്ന് ഇതിനുമുമ്പു പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രചനകൾ തെളിയിച്ചിട്ടുണ്ടല്ലോ.
സാഹിത്യത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ഒരു പൊന്നാനിക്കളരി.
ഭൂഗോളത്തിലെ പലപല രാജ്യങ്ങളിൽ ചുറ്റി സഞ്ചരിക്കുമ്പോഴും ഷാജിയുടെ ഹൃദയം പൊന്നാനിയുടെ ഈ കളരിമുറ്റത്ത് ഊന്നിനിൽക്കുന്നു – പെൻസിൽമുന വ്യത്യസ്ത അകലത്തിൽ വട്ടം വരക്കുമ്പോഴും കേന്ദ്രബിന്ദുവിൽനിന്ന് സൂചിക്കാൽ വ്യതിചലിക്കാത്ത കോംപസ്സിനെപ്പോലെ!
(ഷാജിഹനീഫ് ന്റെ ഉസ്കൂൾ ഓർമ്മപ്പുസ്തകത്തിനെഴുതിയ കുറിപ്പ്)