അക്കിത്തത്തിന്റെ ആഖ്യാനകല

1
അര നൂറ്റാണ്ടുമുമ്പ് ഞാൻ കണ്ട ഒരു ഭൂപ്രകൃതി ഓർത്തെടുത്തുകൊണ്ട് ആരംഭിക്കാം. കുമരനെല്ലൂരിൽ അക്കിത്തത്തിന്റെ വീട്ടിൽനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് ഇറങ്ങിനടക്കാൻ ഒരു കുണ്ടനിടവഴിയുണ്ടായിരുന്നു. അത് ചെല്ലുന്നത് വിശാലമായ ഒരു പാടത്തേക്കാണ്. ആ പാടവരമ്പിലൂടെ മറുകരയിലേക്കു നടന്നാൽ നീലിയാട് വളവിൽ എത്തും. നീലിയാട് വളവ് റോഡും തോടും കടന്നുപോകുന്ന ഒരു സ്ഥലമാണ്. ഏതാണ്ട് തൊണ്ണൂറു ഡിഗ്രിയിലുള്ള ഈ കൊടുംവളവ്, മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തിയുമാണ്. വർഷകാലത്ത് തോട് നിറഞ്ഞുകവിയും. ഈ തോടിന്റെ പാലത്തിന്മേലാണ് കവി ബസ്സുംകാത്ത് ഇരിക്കാറുള്ളത്. (ഇങ്ങനെയൊരു കാത്തിരിപ്പിനിടയിലാണ് വളവിങ്കൽ മൂസ എന്ന തണ്ണീർപ്പന്തൽ പ്രത്യക്ഷപ്പെടുന്നത്. അതിനെക്കുറിച്ച് വഴിയേ പറയുന്നുണ്ട്.) ആ വളവിൽനിന്ന് അല്പം വടക്കോട്ടു നടന്നാൽ വഴിയോരത്ത് ഒരു കൊക്കരണിയുണ്ട്. അതിനോടു ചേർന്ന് ഒരു കരിങ്കല്ലത്താണിയും. തോടും അത്താണിയും ഇന്നുമുണ്ട്. കൊക്കരണി തൂർന്നുപോയിരിക്കുന്നു.

ഈ ഭൂപ്രകൃതി വർണ്ണിച്ചത് കവിയുടെ വീട്ടിലേക്കുള്ള വഴി കാട്ടാനല്ല. അക്കിത്തത്തിന്റെ കവിതയിലേക്കുള്ള പല വഴികളിൽ ഒന്ന് കാണിക്കാനാണ്. പ്രകൃതിയിൽ കൊക്കരണികളും കൈത്തോടുകളും ഉള്ളതുപോലെ കവിതയിലുമുണ്ട് സമാനമായ ഉറവുകളും ഒഴുക്കുകളും. കൊക്കരണി (പുഷ്കരണി) നിശ്ചലജലാശയമാണെങ്കിൽ കൈത്തോട് പ്രവാഹമാണ്. മലയാളത്തിൽ ആധുനികതയോടൊപ്പം പ്രചാരമാർജിച്ച ഭാവഗീതങ്ങൾ കൊക്കരണികളെപ്പോലെ ചെറുതും നഭഃശ്ചരജ്യോതിസ്സുകളെ പ്രതിഫലിപ്പിക്കുന്ന വഴിക്കണ്ണാടികളുമായിരുന്നു. അക്കിത്തത്തിന്റെ വളക്കിലുക്കം, പരമദുഃഖം തുടങ്ങിയ കവിതകൾ ഇത്തരം വഴിക്കുളങ്ങളാണ്. എന്നാൽ പണ്ടത്തെ മേശാന്തി, വെണ്ണക്കല്ലിന്റെ കഥ തുടങ്ങിയവ ആഖ്യാനസ്വഭാവംകൊണ്ട് ഒലിച്ചുപോകുന്ന കൈത്തോടുകളാണ്. അക്കിത്തത്തിന്റെ സംഭാവനകളിൽ ഭാവഗീതങ്ങളുടെ കൊക്കരണികളേക്കാൾ ആഖ്യാനകവിതകളുടെ കൈത്തോടുകളാണ് കൂടുതൽ. കണ്ണീരാണ് ഈ കൈത്തോടുകളിലൂടെ ഒലിച്ചുപോയ്ക്കൊണ്ടിരുന്നത്. താണനിലത്തുകൂടെ നീരോടുന്ന സ്വാഭാവികത ആ പ്രവാഹത്തിനുണ്ടായിരുന്നു. (“പരസുഖമേ സുഖമെനിക്കു നിയതം / പരദുഃഖം ദുഃഖം / പരമാർത്ഥത്തിൽ പരനും ഞാനും / ഭവാനുമൊന്നല്ലീ?”) ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് പൊഴിക്കുന്നതിന്റെ ധന്യത ഇതാണ്.

2
നീലിയാട്ടിലെ തണ്ണീർപ്പന്തൽ എന്ന കവിതതന്നെ എടുക്കുക (P 72). അക്കിത്തത്തിന്റെ ആദ്യകാലരചനകളിലൊന്നാണ് ഇത്. (മനഃസാക്ഷിയുടെ പൂക്കൾ 1951). പിൽക്കാലത്ത് വികസിതമായ അക്കിത്തത്തിന്റെ തനതായ ആഖ്യാനകലയുടെ ഘടനയും ജീവിതദർശനമായ കണ്ണീരിന്റെ ജലസാന്നിദ്ധ്യവും ഈ കവിതയിലാണ് തുടക്കം കുറിച്ചത് എന്നു കരുതാം. വിവാഹിതനായിട്ട് രണ്ടു തിങ്ങൾ മാത്രം പിന്നിട്ട കവി ആദ്യമായി നവവധുവിനെ പിരിഞ്ഞ് യാത്രക്കു പോവുകയാണ്. നീലിയാട്ടിലെ പാലത്തിന്മേൽ ബസ്സുകാത്ത് ഇരിക്കുമ്പോഴേക്കും വിരഹവേദന കവിയെ വിഷാദവാനാക്കുന്നു. ആ സമയത്താണ് കവിയോട് യാത്രാകുശലം ചോദിച്ചുകൊണ്ട് വളവിങ്കൽ മൂസ എന്ന നിഷ്കാമകർമ്മനായ ആജാനബാഹു പ്രത്യക്ഷപ്പെടുന്നത്. ചുമടെടുത്തും സന്ദേശങ്ങൾ കൈമാറിയും വിശേഷം പറഞ്ഞും വഴിപോക്കരുടെ യാത്രാക്ലേശം ലഘൂകരിക്കുന്ന അയാൾക്ക് വീടോ കുടുംബമോ ഇല്ല. അയാൾക്ക് എല്ലാരും സ്വന്തക്കാരാണ്. വഴിപോക്കർക്ക് തണലും തണ്ണീരും ചൊരിയുന്ന തണ്ണീർപ്പന്തലാണ് അയാൾ. മൂസ കൊടുത്ത മുറുക്കാനും തിന്ന് തമാശപറഞ്ഞ് ചിരിച്ചിരിക്കുമ്പോൾ കവി തന്റെ സ്വകാര്യദുഃഖം മറന്നു. എന്നാൽ ബസ്സു വരാൻ നേരത്ത് കവി ഒരവിവേകം ചെയ്തു. കുട്ടികളില്ലേ മൂസയ്ക്ക് എന്നു ചോദിച്ചു. അയാളൊന്നു ഞെട്ടി. അനാഥനും വഴിയാധാരവുമായ അയാളോട് ആരും ഇങ്ങനെയൊരു ചോദ്യം മുമ്പു ചോദിച്ചിട്ടുണ്ടാവില്ല. തുടർന്ന് ആ മനുഷ്യന്റെ കവിളിൽ:

ഒഴുകിച്ചേരും ധാരാവാഹിയാം കണ്ണീരിൽ അ-
ന്നെഴുതിക്കണ്ടേൻ ഒരു മൂർത്തിമദ്വിഷാദത്തെ
ആഴവും പരപ്പുമാർന്ന് ഉഡുപഞ്ജരം പോലൊ-
രാദ്യന്തവിഹീനമാം ഉജ്വലചൈതന്യത്തെ
ദേവനിൽ മനുഷ്യനിൽ തിര്യക്കിൽ അണുവിലും
ജീവസൗന്ദര്യം പാവും നിശ്ചലചലനത്തെ!
ഹാ, മറന്നുപോം ഞാൻ എമ്മട്ടിൽ ആ തരിശാണ്ട
ജീവിതത്തണ്ണീർപ്പന്തലേകിയ വിജ്ഞാനത്തെ?

പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു വിഷാദമൂർത്തിയുടെ വിശ്വരൂപം ആർജിക്കുകയാണ് വളവിങ്കൽ മൂസ ഈ അവസാനവരികളിൽ. അനാഥനായ മൂസ നീലിയാട്ടിലെ തണ്ണീർപ്പന്തലാണെങ്കിൽ ഗൃഹസ്ഥനായ താൻ നടുമുറ്റത്തെ മുല്ലപ്പന്തൽ മാത്രമാണെന്ന് തിരിച്ചറിയുന്നു. ആ വലിയ ദുഃഖത്തിന്റെ മുന്നിൽ തന്റെ ദുഃഖം എത്രമേൽ നിസ്സാരം എന്നറിയുന്നു. വിനീതനാകുന്നു.
ഇങ്ങനെ അതിസാധാരണമായ ഒരു തുടക്കത്തിൽനിന്ന് അത്യസാധാരണമായ ഒരു വെളിപാടിൽ കലാശിക്കുന്നതാണ് അക്കിത്തം കവിതയുടെ ആഖ്യാനഘടന.

3
പൊതുവേ മനുഷ്യസങ്കീർത്തനമാണ് പൊന്നാനിക്കാരുടെ കവിത. സംഘർഷഭരിതമായ ജീവിതസന്ദർഭങ്ങളുടെ ആഖ്യാനവും വ്യാഖ്യാനവുമാണ് ഇടശ്ശേരിയും അക്കിത്തവും ചെയ്തുവന്നത്. ഇടശ്ശേരി തന്റെ ഗുരുവാണെന്ന് അക്കിത്തം എല്ലായ്പോഴും പറയുമായിരുന്നു. (രാമലക്ഷ്മണന്മാരെ തോളേറ്റിയ ഹനുമാൻ) എന്നാൽ അവരുടെ ജീവിതവീക്ഷണങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. ഇടശ്ശേരി തിരഞ്ഞെടുക്കുന്ന സന്ദർഭങ്ങൾക്ക് നാടകീയത കൂടും. കവിതയിലെ വക്താവ് അഥവാ ആഖ്യാതാവ് മിക്കവാറും നിരീക്ഷകനാവും. കവി, കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയുമാണ് ചെയ്യുക.

എന്നാൽ അക്കിത്തത്തിന് താൻതന്നെയാണ് തന്റെ കഥാപാത്രം. തന്റെ നേരനുഭവങ്ങളും അതിനെച്ചുറ്റിപ്പറ്റിയുള്ള വിചാരങ്ങളുമാണ് അക്കിത്തം ആഖ്യാനം ചെയ്യുന്നത്. ആത്മഭാഷണങ്ങളോ സ്വഗതാഖ്യാനങ്ങളോ ആണ് അവ. ഇതിഹാസത്തിലെ വക്താവ് / നായകനെപ്പറ്റി എം ലീലാവതി ഇങ്ങനെ എഴുതി : “ഒരു കണ്ണീർക്കണം….പൗർണ്ണമി”. എന്നു പശ്ചാത്താപഭരിതനായി കുറ്റമേറ്റു പറയുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചവനെന്നു വിശേഷിപ്പിക്കാറുള്ള ഈശ്വരനെത്തന്നെയാണ് അദ്ദേഹം അനുകരിച്ചത്. കവിയുടെ സ്വന്തം രൂപത്തിൽ പിറക്കുന്ന മാനസപുത്രനാണ് കഥാപാത്രം. തീസീസും ആന്റിതീസീസും സിന്തസിസും ആസ്പദമാക്കിയുള്ള പ്രത്യയശാസ്ത്രത്തിന്റെ വക്താവെന്ന നിലയ്ക്ക് കഥാപാത്രത്തിന്റെ ബാഹ്യരൂപത്തിന് ഒരു പാർട്ടിയുടെ നേതാവിന്റെ ഛായയും നൽകി. അങ്ങനെ കഥാപാത്രം പുറമേയ്ക്കു പാർട്ടി നേതാവും, അകമേ താൻതന്നെയുമായ ഒരു മിശ്രസത്തയായി.”

ഇടശ്ശേരിയെ അപേക്ഷിച്ച് ദുർബ്ബലഹൃദയനാണ് അക്കിത്തം. കരുത്തനായ ഇടശ്ശേരി കരയില്ല. അക്കിത്തമാകട്ടെ കരയാത്തവർക്കുവേണ്ടി കൂടി കണ്ണീരൊഴുക്കും. ഇടശ്ശേരി സംഘർഷത്തിൽനിന്ന് തീയുണ്ടാക്കും. അക്കിത്തം സമന്വയത്തിന്റെ കണ്ണീരുകൊണ്ട് അതു അണയ്ക്കും. ഒരേ ജീവിതസന്ദർഭത്തെത്തന്നെ ഇരുവരും പരിചരിച്ചതിലെ വ്യത്യാസം മനസ്സിലാവാൻ പറ്റിയ ഒരു കവിതയുണ്ട്, അന്തിത്തിരി എന്ന ശീർഷകത്തിൽ. ഇടശ്ശേരിയുടെ അന്തിത്തിരി പ്രസിദ്ധമാണ്. അന്തിത്തിരിയുമായി എത്തുന്ന ഇളമുറക്കാർക്കുമുന്നിൽ തല കുനിക്കുന്ന പഴമയെയാണ് ഇടശ്ശേരി കാണിച്ചത്. (ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന ഭള്ളുമൊടുവിൽ കുനിയും/അന്തിത്തിരിയുമായ് എത്തുന്ന നിങ്ങൾതൻ മുന്നിൽ ഇളമുറക്കാരേ.) അക്കിത്തത്തിന്റെ അന്തിത്തിരിയിൽ (P 308) അന്തിത്തിരി കൊളുത്താതെ മുല്ലമാല കോർക്കുന്ന ഇളമുറയുടെ ചാപല്യത്തെ വാത്സല്യപൂർവം പൊറുത്ത്, അവളെ അനുഗ്രഹിക്കുന്ന പഴമയെ ആണ് കാണുക. സംഘർഷമല്ല സമരഞ്ജനമാണ് അക്കിത്തത്തിന്റെ വഴി.

“പെട്ടെന്നെന്നെ ശീതളമാം ര-
ണ്ടസ്ഥികൾതൻ വിറ പുൽകുന്നു;
നിറുകയിലേതോ താപകണം വീ-
ണെരിവൂ! കാതു കുളിർക്കുന്നു:
“ജീവാത്മാവിൻ തരളത നീക്കും
പാവനമാമിസ്സൗരഭ്യം
ആകല്പം നിലനിൽക്കാനല്ലോ
അന്തിത്തിരി നാം വെക്കുന്നു!”
ശരിയാവാമതു തെറ്റും; ഞാനെൻ
കരളിലെ മിന്നൽപ്പിണർ വെപ്പൂ
അശ്രുവിലെരിയും തിരിപോൽ പെട്ടെ-
ന്നമ്മൂമ്മയ്ക്കും മുല്ലയ്ക്കും.

അപ്രതീക്ഷിതമായ ഈ ‘കരളിലെ മിന്നൽപ്പിണരാണ്’ കവിതയുടെ കണ്ണഞ്ചിക്കുന്ന വെളിച്ചം. കവിത കുടികൊള്ളുന്നതും കരളിലാണ്. “കരളിൽ സ്ഥലകാലക്ഷീരസാഗരത്തിലെ കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം” എന്നാണ് കവിയാകാൻ മോഹിക്കുന്നവർക്ക് അക്കിത്തം നൽകുന്ന ഉപദേശം. കടലാസിലേക്കു പകർത്തൽ പിന്നീടുമതി. ‘ഹൃദയത്തിലേക്കു നോക്കി എഴുതൂ’ എന്നത് അക്കിത്തമെഴുതിയ ഒരു ഉപന്യാസസമാഹാരത്തിന്റെ പേരു മാത്രമല്ല, അദ്ദേഹത്തിന്റെ കാവ്യസങ്കല്പം കൂടിയാണ്. പുറത്തല്ല അകത്താണ് ഇരിക്കുന്നത്, സത്യവും സൗന്ദര്യവും. അക്കിത്തത്തെ സമകാലികരിൽ നിന്ന് വേറിട്ടുനിർത്തിയത് ഈ ദർശനമാണ്. ഇതിന്റെ പേരിൽ ഘോഷയാത്രയിൽ തനിയെ നടന്നു അദ്ദേഹം. ചിലപ്പോഴൊക്കെ എതിരേയും നടന്നു. വൈലോപ്പിള്ളി നെഞ്ചുകീറി നേരിനെ കാട്ടിയതുപോലെ അക്കിത്തവും ഉള്ളുതുറന്നു:

“ഉള്ളതു ചൊന്നാൽക്കഞ്ഞി നമുക്കി-
ല്ലെന്നായാലും കൊള്ളാം,
ഉറിയും കരളു തുറന്നു ചിരിച്ചു
തെല്ലെന്നാലും കൊള്ളാം,
നെഞ്ചിലെ നേരു തുറന്നു പറഞ്ഞാൽ
സുഖമായല്ലിലുറങ്ങാം,
എൻ ചെറുബുദ്ധിക്കിവിടെത്തീർന്നു
സകലവിധായുർവേദം.” (വിപ്ലവകവി P 254)

4
കൈത്തോട്ടിലെ നീരൊഴുക്കാണ് കവിതയിലെ ആഖ്യാനമെന്നു പറഞ്ഞു. നീലിയാട്ടിലെ പാലത്തിന്മേൽ നിന്നാൽ അതിലെ നീരൊഴുക്ക് എവിടെനിന്ന് ഉത്ഭവിക്കുന്നു, എവിടെ ചെന്നു ചേരുന്നു എന്നു കാണാനാവില്ല. എങ്ങോനിന്നു പുറപ്പെട്ട് എങ്ങോട്ടോ പോകുന്നു. കവിതയുടെ ഉറവിടവും കൃത്യമായി നിർണ്ണയിക്കാനാവില്ല. എങ്കിലും ഒരു കവിതയുടെ വിചിത്രമായ പിറവിയെപ്പറ്റി അക്കിത്തമെഴുതിയ ഒരുപന്യാസമുണ്ട് ഈ പുസ്തകത്തിൽ (ഹൃദയത്തിലേക്കു നോക്കി എഴുതൂ). പാഞ്ഞാളിൽ നടന്ന അതിരാത്രത്തെക്കുറിച്ച് വിശദമായി പഠിച്ച അമേരിക്കൻ പണ്ഡിതൻ ഫ്രിറ്റ്സ് സ്റ്റാൾ, ‘അഗ്നി’ എന്ന പേരിൽ രണ്ടുവാല്യങ്ങളിലായി ഒരു ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാഗകർമ്മത്തെ അതിവിശദമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ്. അതു വായിച്ചുകൊണ്ടിരിക്കെ കൗതുകകരമായ ഒരു വസ്തുതയിൽ കവിയുടെ കണ്ണുടക്കി. യാഗകർമ്മത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു വിശേഷപ്പെട്ട കല്ല് ഭാരതപ്പുഴയിലെ വരണ്ടുകുറ്റി കടവിൽനിന്നാണ് ശേഖരിക്കുന്നത്. ‘സ്വയമാതൃണ്ണ’ എന്നത്രേ ആ കല്ലിനു പേര്. ആ പദം എങ്ങനെ വന്നു എന്നറിയാൻ അദ്ദേഹം നിഘണ്ടു നോക്കി. നിർഭാഗ്യത്തിന്, ആ നിഘണ്ടുവിൽ സ്വയമാതൃണ്ണ ഇല്ല. സ്വയയിൽ തുടങ്ങുന്ന അടുത്ത പദം ‘സ്വയംകൃതാനർത്ഥപഞ്ചകം’ ആണ്. അപ്പോൾ അതായി കൗതുകം. എന്താണ് സ്വയംകൃതാനർത്ഥപഞ്ചകം? തന്നത്താൻ വരുത്തിക്കൂട്ടുന്ന അനർത്ഥം. അതായത്, ദരിദ്രനു രണ്ടു ഭാര്യ, രണ്ടുദിക്കിൽ കൃഷി, പെരുവഴിയിൽ വീടുവെയ്ക്കുക, കോടതിയിൽ സാക്ഷിനിൽക്കേണ്ടിവരിക, ചുമതലകൾ ഏറ്റെടുക്കേണ്ടിവരിക ഇങ്ങിനെ അഞ്ച്. എങ്കിൽ ഈ അഞ്ചുംതികഞ്ഞയാളുടെ ദുരിതം എന്താവാം എന്ന കുസൃതിച്ചിന്തയാണ് ‘അഞ്ചും തികഞ്ഞവൻ’ എന്ന കവിതക്കു വിത്തായിത്തീർന്നത്. (പേജ് 175)

ഇക്കവിതയിൽ കരയുന്ന കവിയില്ല. കരയിൽ തലതല്ലി ചിരിക്കുന്ന കവിയാണ് ഉള്ളത്. പതിവുപോലെ താൻതന്നെയാണ് നായകൻ. ഇവിടെ നായകനു സംഭവിക്കുന്ന അനർത്ഥങ്ങളൊന്നും സ്വയംകൃതമായിരുന്നില്ല. യാദൃച്ഛികതകളാണ് അയാളെ അഞ്ചുംതികഞ്ഞവനാക്കുന്നത്. അതിലേക്കു നയിച്ച സംഭവപരമ്പരയുടെ അസംബന്ധ നാടകീയതയാണ് ഈ ആഖ്യാനത്തെ ചിരിയുടെ മാലപ്പടക്കമാക്കുന്നത്. കവിതയിലെ നായകൻ എലിമെന്ററി സ്കൂളിൽ അധ്യാപകനും രണ്ടിടത്ത് കൃഷി ചെയ്യുന്നയാളുമാണ്. അതുകൊണ്ടാണ് “ഇരുരണ്ടുനാലിന്റെ വിത്തു വിതച്ചേൻ / എലിമെന്ററി സ്കൂളിലന്തിയാവോളം “ എന്ന് കവി വർണ്ണിച്ചത്.

ഞാൻ പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അധ്യാപകനായി ചേർന്ന കാലത്താണ് ഇക്കവിത വായിക്കാനിടയാകുന്നത്. ഒരിക്കൽ ഞാൻ ക്ലാസിൽ കുട്ടികൾക്ക് നിഘണ്ടു പരിചയപ്പെടുത്തുകയായിരുന്നു. ഇംഗ്ലീഷ് മലയാളം, ഹിന്ദി മലയാളം, മലയാളം ഇംഗ്ലീഷ് എന്നിങ്ങനെ സ്കൂൾ ലൈബ്രറിയിൽ ലഭ്യമായ പലതരം നിഘണ്ടുക്കൾ കുട്ടികൾക്കു കൈമാറി. ചില പദങ്ങൾ ബോർഡിലെഴുതി അവയുടെ അർത്ഥം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. പുറംചട്ട പോയതും തുന്നുവിട്ടതുമായ ഒരു നിഘണ്ടുമാത്രം കുട്ടികളെടുക്കാതെ എന്റെ മേശപ്പുറത്ത് അവശേഷിച്ചു. അതൊരു മലയാളം ഇംഗ്ലീഷ് നിഘണ്ടുവായിരുന്നു. വെറുതേ താളുകൾ പകുത്തു നേരംപോക്കുകയായിരുന്ന എന്റെ കണ്ണിൽ അത്ഭുതമെന്നു പറയട്ടെ, ആ വാക്ക് പ്രത്യക്ഷപ്പെട്ടു. സ്വയമാതൃണ്ണ! ശബ്ദതാരാവലിയിൽപ്പോലും ഇല്ലാത്ത സ്വയമാതൃണ്ണ ഇതാ ആദ്യന്തവിഹീനമായ ഈ കീറപ്പുസ്തകത്തിൽ കിടക്കുന്നു! ആകാംക്ഷയോടെ ഞാൻ അതിന്റെ അർത്ഥം വായിച്ചു. A kind of stone/pebble, which cut into pieces by itself, usually found on the banks of Bharata puzha. ഏകദേശം ഇതായിരുന്നു ആ നിർവചനം. സ്വയം പിളർന്ന് രണ്ടായിത്തീർന്ന, സ്വയം മാതാവായി തീർന്ന കല്ലായിരിക്കുമോ സ്വയമാതൃണ്ണ? പിന്നീട് എപ്പോഴോ നേരിൽ കണ്ടപ്പോൾ കവിയോട് ഈ സംഭവം ഞാൻ പറഞ്ഞിരുന്നു. ആ നിഘണ്ടു ഏതെന്നറിയാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് എനിക്കത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

5
കവിസമ്മേളന വേദിയിൽ ഇരുന്നുകൊണ്ട് വെറ്റിലമുറുക്കുന്ന അക്കിത്തത്തിനെ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. മറ്റുള്ളവർ കവിത ചൊല്ലുന്നത് സാകൂതം ശ്രദ്ധിച്ചുകൊണ്ടിരിക്കെത്തന്നെ അദ്ദേഹം തന്റെ പിച്ചളച്ചെല്ലം തുറന്ന് പിശ്ശാംകത്തിയെടുത്ത് സാവധാനം അടയ്ക്ക മൊരികളഞ്ഞ് അരിഞ്ഞെടുക്കുന്നതും വെറ്റില ഞെരമ്പു കളഞ്ഞ് ചുണ്ണാമ്പു തേക്കുന്നതും താംബൂലം വായിലിട്ട് ഊറിയൂറിച്ചിരിക്കുന്നതും എത്രയോ സദസ്സുകളിൽ ഞാൻ കൗതുകം കലർന്ന ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്. മലയാളത്തിൽ ഇത്രമാത്രം മുറുക്കിച്ചുവന്ന കവിത വേറെയുണ്ടാവില്ല. അക്കാലത്ത് മുറുക്കും പുകവലിയുമൊന്നും ഇന്നത്തെപ്പോലെ ‘വലിയ വിലകൊടുക്കേണ്ട’ അപരാധമായി കരുതിയിരുന്നില്ല. (ഇന്നാണെങ്കിൽ കവിസമ്മേളനം തുടങ്ങുംമുമ്പ് സിനിമയിലെപ്പോലെ പുകയില ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പറയേണ്ടിവരുമായിരുന്നു! നാലാപ്പാട്ട് നാരായണമേനോൻ പുകയിലമാഹാത്മ്യം എന്നൊരു ഖണ്ഡകാവ്യംതന്നെ എഴുതിയിട്ടുണ്ട്.) മുറുക്കിക്കൊണ്ടാണ് എല്ലാ സാഹിത്യസല്ലാപങ്ങളുടേയും തുടക്കം. ഒരേ ചെല്ലത്തിൽനിന്ന് മുറുക്കുക എന്നാൽ ഒരേ സ്കൂൾ ഓഫ് തോട്ട് പങ്കിടുക എന്നുകൂടിയാണ്. നാലാപ്പാട്ടെ കോലായിലിരുന്ന ചെല്ലത്തിൽനിന്ന് മുറുക്കിത്തെളിഞ്ഞവരാണ് പഴയ പൊന്നാനിക്കവികൾ.

മുറുക്കാനെപ്പറ്റി പറഞ്ഞുവന്നത്, അടയ്ക്കയിലേക്ക് എത്താനാണ്. കവി ആകാശവാണിയിൽനിന്ന് റിട്ടയർ ചെയ്ത് വീട്ടിലെത്തി മുറ്റത്തും തൊടിയിലുമായി ഒതുങ്ങിക്കൂടുന്ന കാലത്തെഴുതിയ മനോഹരമായ രണ്ടു കവിതകളാണ് അടുത്തൂണും പഴുക്ക പറഞ്ഞതും. ഔദ്യോഗികച്ചുമതലകളൊഴിഞ്ഞപ്പോൾ കവി മുമ്പില്ലാത്തവിധം പ്രകൃതിയെ നിരീക്ഷിക്കാൻ തുടങ്ങി. മുക്കുറ്റിപ്പൂവിന് അഞ്ചും നിലപ്പനപ്പൂവിന് ആറും ഇതളുകളാണ് ഉള്ളത് എന്ന പ്രകൃതിരഹസ്യം കവി അറിയുന്നത് അപ്പോഴാണ്! (അടുത്തൂൺ P452). കൊടിയ വേനലിൽ കിണറ്റിലെ വെള്ളം താണു. മോട്ടോറുകൊണ്ട് പമ്പുചെയ്യാൻ പറ്റാത്തവിധമായി. തോട്ടം ഉണങ്ങിപ്പോകാതിരിക്കാൻ തേവി നനക്കുകയല്ലാതെ നിവൃത്തിയില്ലാതായി.

പേന താഴത്തിട്ടടുത്തൂൺ കഴിഞ്ഞ കൈ
പൂണുന്നു കൈക്കോട്ടു വീണ്ടും
ഇത്തിരി വെള്ളം കടയ്ക്കലെത്തുമ്പൊഴേ-
യ്ക്കെത്ര സന്തുഷ്ടമീപ്പൂഗം!
ചൂടിളം കാറ്റിൽ പൊഴിയും പഴുക്ക ഞാൻ
തേടിപ്പിടിച്ചെടുക്കുമ്പോൾ,
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട-
യന്തരാത്മാവിനോടോതി:
നിർത്തരുതുണ്ണീ, മുറുക്കു നീ, നിർത്തിയാൽ
ദഗ്ദ്ധമായ്ത്തീരുമെൻ വംശം.

മുറുക്കുന്ന കവിക്കുമാത്രമേ പഴുക്കയുടെ ഭാഷ മനസ്സിലാവൂ. എന്തൊരു ദയനീയമായ അപേക്ഷയാണത്! സമസ്ത ജീവജാലത്തിന്റെയും നിവേദനമാണ് അത്.

അടയ്ക്കയും കവുങ്ങും എന്ന മറ്റൊരു കവിതയെക്കൂടി ഓർമ്മിക്കാം. അഞ്ചുംതികഞ്ഞവനിലെപ്പോലെ ഇതിലെ കഥയും ഒരു കെട്ടുകഥയാണ്. കെട്ടുവിൽക്കുന്ന കടയിൽ കയറിയ കിട്ടുവിന് ഒരടക്ക കിട്ടി. കടക്കാരന്റെ കണ്ണുവെട്ടിച്ച് അയാളത് മടിയിൽ ഒളിപ്പിച്ചു. രാത്രി വീടെത്തി, അയാൾ ഉമ്മറക്കോലായിൽ കിടന്നുറങ്ങി. പിറ്റേന്ന് ഉണർന്ന് കണ്ണുമിഴിച്ചപ്പോൾ കെട്ടിയവളും അയൽക്കാരുമെല്ലാം തനിക്കുചുറ്റും കൂട്ടംകൂടി നിൽക്കുന്നു. എന്തൊരതിശയം! മലർന്നുകിടക്കുന്ന കിട്ടുവിന്റെ മടിയിൽനിന്ന് വലിയൊരു പാറ്റക്കവുങ്ങ് മേൽക്കൂരയും പൊളിച്ച് വളർന്നു വലുതായി നിൽക്കുന്നു! അടിയിൽപ്പെട്ട്, എഴുന്നേൽക്കാനാവാതെ കിടക്കുന്ന കിട്ടുവിന്റെ വിലാപം ഇങ്ങനെ:

“കുടുങ്ങിയല്ലോ ഞാനമ്മേ, മടിയിലെ കവുങ്ങിന്റെ-
യടിയിൽനിന്നെന്നെയെമ്മട്ടെടുത്തുമാറ്റും?”

‘അടയ്ക്കയായാൽ മടിയിൽ വെക്കാം, അടയ്ക്കാമരമായാലോ’ എന്ന പഴഞ്ചൊല്ലിന്റെ നേരാഖ്യാനമാണ് ഇത്. സ്വഭാവരൂപീകരണം കുട്ടിക്കാലത്തേ സാധ്യമാകൂ; മുതിർന്നാൽ സാധ്യമാവില്ല എന്നാണ് ഈ ചൊല്ലിന്റെ പൊരുൾ. എന്നാൽ മറ്റൊരു മനഃശാസ്ത്രമാനത്തിലാണ് ഞാൻ ഈ കെട്ടുകഥയെ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നത്. മടിയിൽ മുളച്ചുണ്ടായ കവുങ്ങ് ആ മോഷ്ടാവിന്റെ പാപബോധമായി കരുതാനാണ് എനിക്കിഷ്ടം. അതിന്റെ ഭാരത്തിനടിയിൽനിന്ന് താനെങ്ങനെ തന്നെ രക്ഷപ്പെടുത്തും എന്നൊരു ഊരാക്കുടുക്കാണ് ഇത്. താൻ ചെയ്തത് തെറ്റാണ് എന്ന ബോധമാണ് അടയ്ക്കയെ ഒറ്റരാത്രികൊണ്ട് കവുങ്ങാക്കി മാറ്റിയത്. കുട്ടിക്കാലത്തെ ഇത്തരം ചെറിയ മോഷണങ്ങൾ അവരുടെ മനസ്സിനെ എങ്ങനെയെല്ലാം വേട്ടയാടുന്നു എന്നതിന് വൈലോപ്പിള്ളിയുടേയും വേഡ്സ്വർത്തിന്റേയും (Stolen boat) കവിതകൾ ഉദാഹരണമായുണ്ട്.

6
‘തൊള്ളേക്കണ്ണൻ’ (P 543) എന്ന കവിതയിൽക്കൂടി ഒന്നു കയറിയിറങ്ങി ഞാൻ നിർത്താം. അക്കിത്തത്തിന്റെ താരതമ്യേന അപ്രസിദ്ധമായ അവസാനകാലരചനകളിൽ ഒന്നാണ് ഇത്. വാർദ്ധക്യസഹജമായ ശാരീരികക്ലേശങ്ങളാലും അസ്വസ്ഥചിന്തകളാലും ഉറക്കമില്ലാതെ നേരം വെളുപ്പിച്ച ഒരു കാളരാത്രിയിൽ കവിയുടെ മനസ്സിലൂടെ കടന്നുപോകുന്ന വിചാരങ്ങളാണ് ഇക്കവിതയുടെ പ്രമേയം. ആലത്തൂര് ഹനുമാനോട് പേടിസ്വപ്നം കാട്ടരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് തുടങ്ങുന്നത്. (എത്ര സുന്ദരമായ കല്പനയാണ് ഈ പ്രാർത്ഥന! ലോകത്ത് മറ്റേതു ജനതക്കുണ്ടാവും പേടിസ്വപ്നത്തിൽനിന്ന് വാലുകൊണ്ടു തട്ടിയുണർത്തുന്ന ഒരു ദൈവം!) ‘അഹസ്സു പകരുംവരെയിനി മെത്ത/പ്പായിൽ തിരിമറി തന്നെ’ എന്ന് കവിക്ക് ഉറപ്പാണ്. ഫാനിട്ടാൽ ജലദോഷം പിടിപെടും. ഇട്ടില്ലെങ്കിൽ കൊതുകടി തീർച്ച. എന്നിട്ടും മനുഷ്യരെങ്ങനെ ഉറങ്ങുന്നു? അപ്പോൾ കവിക്ക് പണ്ട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ഒരനുഭവം ഓർമ്മവന്നു.

“പണ്ടൊരു റെയിൽവേ… കടിക്കയില്ലവരെന്നെ”.
തന്റേത് ഒരു മുതുക്കന്റെ ചിത്തഭ്രമം ആയിരിക്കാം. എന്നാലും ശാസ്ത്രജ്ഞന്മാർ ചിന്തിക്കേണ്ടതുണ്ട്. കാലാവസ്ഥക്ക് എന്തോ തകരാറില്ലേ? ‘ഓസോൺകുടയിൽ തുളയാൽ നിത്യപ്രതിഭാസം ജലദോഷം.’ തുടർന്ന് വാർധക്യത്താൽ തന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളേയും പ്രകൃതിയിലെ കാലാവസ്ഥാവ്യതിയാനത്തെയും ഇടകലർത്തിക്കൊണ്ടാണ് ആഖ്യാനം പുരോഗമിക്കുന്നത്.
“പുട്ടിനു ചിരകിയ തേങ്ങ കണക്കെ… തലകീഴായിത്തീർന്നു.”

തുടർന്നുവരുന്ന വരികളിൽ തന്റെ ഉടലിനുവരുന്ന പരിണാമത്തെ, അതിൽനിന്നു പുറത്തുകടക്കാൻ വെമ്പുന്ന ഒരാത്മാവു നിരീക്ഷിക്കുന്നതുപോലെ നിർമ്മമനർമ്മത്തോടെയാണ് വിവരിക്കുന്നത്.
“പിരടിക്കെന്തോ വലിവുണ്ടുയരാ…കുപ്പായത്തിന്നുള്ളിലെ വൃദ്ധൻ?”
ശരീരം ഒരു ബാധ്യതയോ വെച്ചുകെട്ടോ ഒക്കെ ആയി അനുഭവപ്പെടുന്ന ഈ സമയത്താണ്, ഒരു ഞൊടി ഉറക്കത്തിലേക്കു വഴുതിവീണപ്പോൾ കണ്ട സ്വപ്നദൃശ്യംപോലെ, കവിയുടെ വിചാരഗതിയെ വിച്ഛേദിച്ചുകൊണ്ട് ഒരു പൂതം പ്രത്യക്ഷപ്പെടുന്നത്.
“വർണ്ണാലങ്കാരച്ചുമടേറ്റി… തൊള്ളേക്കണ്ണൻ.”

പൂതം കെട്ടിയ ആൾക്ക് കോലം പോലെയായിത്തീർന്നു ആത്മാവിന് ശരീരം. (അവന്റെയൊരു കോലം!) തൊള്ളേക്കണ്ണനാണ് പൂതം. മുഖംമൂടിയിൽ വായുടെ ദ്വാരത്തിലൂടെയാണ് കോലക്കാരൻ കാണുന്നത്. ചക്ഷുഃശ്രവണൻ (കാതു കണ്ണായവൻ – പാമ്പ്) എന്ന വിശേഷണത്തോട് സാദൃശ്യമുണ്ട് തൊള്ളേക്കണ്ണന്. കണ്ണ് വായ് ആയവൻ. തിന്നാനുള്ളതിൽ മാത്രമാണ് നോട്ടം. തിന്നുകൊണ്ട് ജീവൻ നിലനിർത്തുക എന്നതിലപ്പുറം ഒന്നുമില്ലാതാവുന്ന ലോകം. കൊറ്റിനുവേണ്ടി ചുറ്റിനടക്കുന്ന തൊള്ളേക്കണ്ണന്മാരായിത്തീർന്നിരിക്കുന്നു എല്ലാവരും. തന്റെ മാത്രം അവസ്ഥയല്ല. ലോകം ഭോഗാസക്തമായി മാറുന്നു. വർദ്ധിച്ച ഉപഭോഗം കാലാവസ്ഥയെ തകിടം മറിക്കുന്നു. ഇടിഞ്ഞുപൊളിയുന്ന ലോകത്തിന്റെ ചക്രവാളത്തിൽ ‘ഒന്നേ രണ്ടേ..’ എന്നിങ്ങനെ മുഴങ്ങുന്ന ആ നാഴികമണിക്ക് അസാധാരണമായ ഒരു മുഴക്കമുണ്ട്.

അതിസാധാരണതകളിൽ തുടങ്ങി, നിത്യസാധാരണങ്ങളിലൂടെ ഒഴുകി, അത്യസാധാരണത്തിൽ കലാശിക്കുന്ന അക്കിത്തത്തിന്റെ ആഖ്യാനകലക്ക് മികച്ച നിദർശനമാണ് ഇത്. നീലിയാട്ടിലെ കൊടുംവളവിൽനിന്ന് അപ്രതീക്ഷിതമായി ഒരു മൂസ പ്രത്യക്ഷപ്പെടുമ്പോഴുണ്ടാകുന്ന വിസ്മയമാണ് ഈ കവിത എനിക്കു നൽകിയത്.

നാടകപ്പൊന്നാനി

‘പൊന്നാനിനാടകം’ എന്നു വേറിട്ടു വിളിക്കാനാവുംവിധം ഒരു ഭൂപ്രദേശസൂചികാപദവി പൊന്നാനിയിലെ നാടകങ്ങൾക്ക് അവകാശപ്പെടാനില്ല. മലബാറിലെ പൊതുവായ നാടകമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു പൊന്നാനിയിലെ രംഗോദ്യമങ്ങൾ. എങ്കിലും വള്ളുവനാട്ടിലേയും ഏറനാട്ടിലേയും അക്കാലത്തെ നാടക അരങ്ങുകളിൽനിന്ന് വേറിട്ട ഒരുള്ളടക്കവും സംഘാടനരീതിയും ഇവിടെയുണ്ടായിരുന്നു. ആ തനിമ എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ പ്രബന്ധം.

നാല്പതുകളില്‍ തുടങ്ങി ഏതാണ്ട് മൂന്നു പതിറ്റാണ്ട് സജീവമായി പ്രവര്‍ത്തിച്ച മലബാറിലെ കലാപ്രവര്‍ത്തനങ്ങളുടെ കാതല്‍ പ്രബോധനപരതയാണെന്നു പറയാം. യുദ്ധാനന്തരലോകം, സ്വാതന്ത്ര്യാനന്തരഭാരതം, ഐക്യകേരളം എന്നിവിടങ്ങളിലുണ്ടായ ഏതു ചലനവും അപ്പപ്പോള്‍ പിടിച്ചെടുക്കാനും പഠിച്ചെടുക്കാനും ഇവിടങ്ങളിലെ ഉത്പതിഷ്ണുക്കളായ ഒരു ന്യൂനപക്ഷം എന്നും തയ്യാറായിരുന്നു. വിദ്യാസമ്പന്നരും കര്‍മ്മോത്സുകരും വിപ്ലവകാരികളുമായ അവര്‍ എവിടേയുമെന്നപോലെ ന്യൂനപക്ഷമായിരുന്നു എന്നതില്‍ അത്ഭുതമില്ല. നിരക്ഷരരും ദരിദ്രരുമായ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ മാറ്റത്തിന്റെ വിത്തുപാകേണ്ട ഉത്തരവാദിത്വം തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തു. നവീനാശയങ്ങളുടെ വിത്തുകള്‍ അത്രയേറെയുണ്ടായിരുന്നു അവരുടെ പക്കല്‍.

നിരക്ഷരഭൂരിപക്ഷത്തോട് മാനവികതയെക്കുറിച്ചോ സോഷ്യലിസത്തെക്കുറിച്ചോ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അവരെ ബോധവത്കരിക്കാന്‍ കലാപ്രകടനത്തോളം മികച്ച ഒരുപായം വേറെയുണ്ടായിരുന്നില്ല. ചൂഷണമെന്തെന്ന് ചൂഷിതനറിയില്ല. അതെങ്ങനെയെന്ന് പഠിപ്പിക്കാന്‍ അവന്റെ ജീവിതം അവന്റെ മുന്നില്‍ അവതരിപ്പിച്ചുകാട്ടുകയാണ് നല്ലത്. ക്ലാസിക്കല്‍ കലകളും അനുഷ്ഠാനകലകളും ആശയപ്രചരണത്തിനുതകുംവിധം വളച്ചൊടിക്കാന്‍ അസാദ്ധ്യമായതിനാല്‍ പാട്ടും നാടകവും പ്രസംഗവും അവര്‍ക്കു പ്രിയമാധ്യമങ്ങളായി. സംഘര്‍ഷഭരിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നാടകത്തെപ്പോലെ യഥാതഥമായി പ്രതിഫലിപ്പിക്കാന്‍പോന്ന മറ്റൊരു മാധ്യമവും അന്നു ലഭ്യവുമല്ല. സ്വാഭാവികമായും നാടകശാല പാവപ്പെട്ടവന്റെ പാഠശാലയായി.

ഓരോ നാടകപാഠവും ഓരോ ജീവിതപാഠമായിരുന്നു. പാഠം രംഗവേദിയും പരീക്ഷ ജീവിതസമരവും. നടന്മാരോ സംവിധായകനോ ഉണ്ടായിരുന്നില്ല. ഏവരും നാടകപ്രവര്‍ത്തകര്‍മാത്രം. ഇവിടത്തെ നാടകം സംഘാവിഷ്കാരമായിരുന്നു, ആത്മാവിഷ്കാരമായിരുന്നില്ല. അഭിനയമല്ല, അനുകരിച്ചുകാട്ടലാണ് നടന്റെ കലയെന്ന് ഇവര്‍ കരുതി. തൊട്ടുമുന്നില്‍ കണ്ടതാണ് ഇവർക്കു പ്രമേയം. മണ്ണിനും പെണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരമായിരുന്നു മുഖ്യവിഷയം. ജന്മിയുടെ നുകക്കീഴില്‍നിന്ന് കര്‍ഷകനു സ്വാതന്ത്ര്യം. പുരുഷാധിപത്യകുടുംബവ്യവസ്ഥയില്‍ നിന്ന് സ്ത്രീക്കു സ്വാതന്ത്ര്യം. മതപൌരോഹിത്യശാസനകളില്‍നിന്ന് പൌരനു സ്വാതന്ത്ര്യം. ഇങ്ങനെ വ്യത്യസ്തതലങ്ങളില്‍, എന്നാല്‍ പരസ്പരബന്ധിതവുമായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആയുധമായിരുന്നു അക്കാലത്ത് മലബാറിലെ നാടകം.

ഈ പ്രകരണത്തിൽത്തന്നെയാണ് പൊന്നാനിയിലും നാടകങ്ങൾ ഉണ്ടാവുന്നത്. സാഹിത്യത്തിലെ പൊന്നാനിക്കളരിയുടെ ഒരു സമാന്തരപ്രവർത്തനമായിട്ടാണ് ഇവിടെ നാടകക്കൃഷി ആരംഭിക്കുന്നത്. ഇടശ്ശേരി, ഗോവിന്ദൻ, ഉറൂബ് എന്നീ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകളും കൃഷ്ണപ്പണിക്കർ വായനശാലാപ്രവർത്തകരുടെ ഉത്സാഹവും ചേർന്നാണ് അമ്പതുകളിൽ പൊന്നാനിയിൽ ഒരു അമെച്വർ നാടക ഉണർവ് ഉണ്ടാവുന്നത്. അതിനു പശ്ചാത്തലമൊരുക്കുകയും പ്രോത്സാഹനം നൽകുകയും ചെയത രണ്ട് രംഗസംരംഭങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അതിലൊന്ന് വി.ടിയുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകമാണ്. ജന്മംകൊണ്ട് പൊന്നാനിക്കാരനായിരുന്നില്ലെങ്കിലും പൊന്നാനിക്കളരിയുമായി നിരന്തരസൗഹൃദം പുലർത്തിയിരുന്ന വി.ടിയുടെ കർമ്മോത്സുകതയും അദ്ദേഹത്തിന്റെ പരിഷ്കരണത്വരയും ഇടശ്ശേരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. മറ്റൊന്ന് കെ. ദാമോദരന്റെ പാട്ടബാക്കി എന്ന നാടകമാണ്. 1937ൽ പൊന്നാനിയിൽ നടന്ന കർഷകസംഘം സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടിയാണല്ലോ മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം എന്നു വിശേഷിപ്പിക്കപ്പെട്ട ആ കൃതി ജനിക്കുന്നത്. മുൻപോ ശേഷമോ അതുപോലൊന്ന് രചിക്കപ്പെടാത്തവിധം അനന്യമായിരുന്നു ഈ രണ്ടു നാടകങ്ങളും. പിൽക്കാലത്ത് പൊന്നാനിയിൽ അമെച്വർ നാടകങ്ങളുടെ കൂട്ടുകൃഷിക്ക് കളമൊരുക്കിയത് ഈ രണ്ടു നാടകങ്ങളായിരുന്നു.

വള്ളുവനാട്ടിലും ഏറനാട്ടിലും ഉണ്ടായ അക്കാലത്തെ പ്രസിദ്ധനാടകങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. പാട്ടബാക്കിക്കു പുറമെ ചെറുകാടിന്റെ നമ്മളൊന്ന്, തറവാടിത്തം, ഇ.കെ.അയമുവിന്റെ ജ്ജ് നല്ല മനുസനാകാൻ നോക്ക് തുടങ്ങിയവ ഉദാഹരണം. എന്നാൽ മാനവികതാവാദവും ദേശീയസ്വാതന്ത്ര്യപ്രസ്ഥാനവും ഗാന്ധിയൻ ആദർശങ്ങളുമാണ് പൊന്നാനിക്കളരി നാടകങ്ങൾക്കു പ്രമേയമായി സ്വീകരിച്ചത്. ഇടശ്ശേരി നേതൃത്വം നല്‍കിയ പൊന്നാനിക്കളരിക്ക് സമരമല്ല, സമരസപ്പെടലായിരുന്നു അന്തര്‍ദ്ധാര. പുറമെയുള്ള സംഘര്‍ഷത്തേക്കാള്‍ ആന്തരികമായ സംഘര്‍ഷമാണ് അവിടത്തെ പ്രമേയത്തിനും പ്രതിപാദനത്തിനും തനിമയുണ്ടാക്കിയത്. ഇവിടെ കൂട്ടുകൃഷി പ്രത്യേകം പരാമർശമർഹിക്കുന്നു. അക്കാലത്തെ ജന്മി കുടിയാൻ – ഹിന്ദു മുസ്ലീം ആശയസമരത്തിന് സമന്വയത്തിന്റേതും സഹകരണത്തിന്റേതും ആയ ഒരു പരിഹാരമാണല്ലോ അതിൽ അവലംബിക്കാൻ ഉദ്യമിക്കുന്നത്. ഇത് പൊതുവേ മലബാറിൽ അക്കാലത്തുണ്ടായിരുന്ന നാടകങ്ങളുടെ പൊതുരീതിയിൽനിന്ന് ഭിന്നമായിരുന്നു. കൂട്ടുകൃഷി നാടകം സാമുദായികവും സാമ്പത്തികവുമായ സഹകരണസങ്കല്പത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. ഉറൂബിന്റെ തീകൊണ്ടു കളിക്കരുത്, എം ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് എന്നീ കൃതികൾ പ്രത്യക്ഷത്തിൽത്തന്നെ യുദ്ധവിരുദ്ധതയും സമാധാനകാംക്ഷയും ഉയർത്തിപ്പിടിക്കുന്നവയാണ്. കവിതയിലും കഥയിലുമെന്നപോലെ നാടകത്തിലും മനുഷ്യസങ്കീർത്തനമായിരുന്നു പൊന്നാനിയുടെ മുഖമുദ്ര.

പൊന്നാനിയിലെ എഴുത്തുകാർ ആക്ടിവിസ്ററുകൾ കൂടിയായിരുന്നു. ഗോവിന്ദന്റേയും ഇടശ്ശേരിയുടേയും മറ്റും നേതൃത്വത്തിൽ പൊന്നാനിയിൽ നടന്ന ചർച്ചകളാണ് പിന്നീട് മലബാർ കേന്ദ്ര കലാസമിതിയുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത് എന്ന് പവനൻ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. കേന്ദ്രകലാസമിതിയുടെ നാടകോത്സവങ്ങൾ മലബാറിലെ അമെച്വർ നാടകവേദിക്ക് വലിയ സംഭാവനകൾ നൽകിയെന്നത് ചരിത്രമാണല്ലോ. വായനശാലാ വാർഷികങ്ങളാണ് മറ്റെവിടെയും പോലെ പൊന്നാനിയിലും അമെച്വർ നാടകാവതരണങ്ങൾക്ക് വേദിയൊരുക്കിയത്. പൊന്നാനി കൃഷ്ണപ്പണിക്കർ വായനശാലക്കുവേണ്ടി ഇടശ്ശേരിയും ഉറൂബും നിരവധി ലഘുനാടകങ്ങൾ രചിക്കുകയുണ്ടായി. പിന്നീട് കൂട്ടുകൃഷിയുടെ രംഗാവതരണത്തിനു മാത്രമായി കൃപ പ്രൊഡക്ഷൻസ് എന്നൊരു ബാനർ പോലും ഉണ്ടാക്കി. വായനശാലാപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന ടി. ഗോപാലക്കുറുപ്പ് നാടകങ്ങളെഴുതാൻ ഇടശ്ശേരിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നൽകി.

പുരോഗമനപരമായ സന്ദേശത്തോടൊപ്പം സൗന്ദര്യശാസ്ത്രപരമായ ശില്പഭദ്രതയും നാടകത്തിനുണ്ടായിരിക്കണമെന്ന് ഇടശ്ശേരി നിഷ്കർഷിച്ചിരുന്നു. അക്കാലത്തെ അമെച്വർ നാടകാവതരണങ്ങളിൽ വ്യാപകമായി കണ്ടുവന്ന കലാപരമായ വൈകല്യങ്ങളെയും പോരായ്മകളേയും നിശിതമായി വിമർശിക്കുകയും തന്റെ നാടകസങ്കല്പത്തെ യുക്തിയുക്തം അവതരിപ്പിക്കുകയും ചെയ്ത നാടകസൈദ്ധാന്തികൻ കൂടിയായിരുന്നു ഇടശ്ശേരി. ഗ്രാമീണനാടകവേദിയെക്കുറിച്ച് മാധ്യമപരമായ ഒരു സൌന്ദര്യശാസ്ത്രത്തിന് അന്വേഷണം നടത്തിയത് ഇടശ്ശേരിയാണ്. രംഗാവതരണരീതികള്‍ ആധുനികകാലത്തിനനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരവധി പ്രബന്ധങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാടകവേദി സ്വന്തം കാലില്‍ നില്‍ക്കണമെന്നും അതിനായി അവതരണച്ചെലവു സ്വരൂപിക്കാന്‍ ടിക്കറ്റുവെച്ചുവേണം നാടകം അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ചമയം, സംഗീതം, സ്ത്രീവേഷം, ദീപവിതാനം, അഭിനയം തുടങ്ങിയ നാടകസംബന്ധിയായ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഗാന്ധിയന്‍ദര്‍ശനത്തിലൂന്നിയ ഒരു ഗ്രാമീണനാടകവേദിയായിരുന്നു ഇടശ്ശേരിയുടേത്.

ഇടശ്ശേരിയുടെ നാടകാദർശങ്ങളെ കുറേക്കൂടി അക്കാദമികവും ചരിത്രപരവുമായി പിന്തുടർന്നു വികസിപ്പിച്ച പൊന്നാനിയിലെ മറ്റൊരു സൈദ്ധാന്തികൻ കാട്ടുമാടം നാരായണൻ ആയിരുന്നു. രൂപഭദ്രവും ഭാവസുന്ദരവുമായ ഒരു നാടകശില്പ്പം വാര്‍ത്തെടുക്കേണ്ടതെങ്ങനെയെന്ന് നാടകരചയിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന ഒരു ഹാന്‍ഡ്ബുക്ക് ആണ് അദ്ദേഹത്തിന്റെ നാടകരൂപചർച്ച. മലയാളത്തില്‍ അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ലെന്നു പറയാം.

നാൽപ്പതുകളിൽ തുടങ്ങി രണ്ടു പതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കും പൊന്നാനിയിലെ നാടകവേദികൾ ദുർബലമായി. ചലച്ചിത്രവും മറ്റു മാധ്യമങ്ങളും ജനപ്രിയത നേടി. പിൽക്കാലത്ത് നാടകം സ്കൂൾ കോളേജ് ക്യാംപസ്സുകളിലെ മത്സരഇനമായി ലഘുത്വമാർജ്ജിക്കുന്നതാണ് നമ്മൾ കാണുന്നത്. തൊണ്ണൂറുകളുടെ അവസാനം ഇടശ്ശേരിയുടെ നവതിയോടനുബന്ധിച്ച് നരിപ്പറ്റ രാജു സംവിധാനം ചെയ്ത കൂട്ടുകൃഷിയുടെ പുനരവതരണമാണ് എടുത്തുപറയേണ്ട പുതിയകാലത്തെ മറ്റൊരു രംഗമുന്നേറ്റം. ബാബരി മസ്ജിദ് തകർക്കപ്പെട്ട ചരിത്രപശ്ചാത്തലത്തിൽ പുതിയ കൂട്ടുകൃഷിയിലെ പ്രമേയപരമായ ഊന്നൽഭേദം ശ്രദ്ധേയമായിരുന്നു. വി.ടിയുടെ അടുക്കളനാടകത്തിന്റേയും ചെറുകാടിന്റെ നമ്മളൊന്നിന്റേയും പുനരവതരണങ്ങൾ ഈയ്യിടെ പൊന്നാനി കേന്ദ്രമായുള്ള ചില കലാസമിതികൾ ഏറ്റെടുത്തുകാണുകയുണ്ടായി. എന്നാൽ, ഇത്തരം പുനരാവിഷ്കാരങ്ങളും പോയകാലപ്പൊലിമകളുമല്ലാതെ പുതിയ രചനകളും രംഗോദ്യമങ്ങളും ആണ് കാലം ആവശ്യപ്പെടുന്നത്.

കവി കവിത എഡിറ്റർ

എൺപതുകളിൽ ഞാൻ കവിതകൾ എഴുതുമായിരുന്നുവെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നിരുന്നില്ല. അയച്ചുകൊടുക്കും. കേടുകൂടാതെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. എൺപത്തിയൊമ്പതിലാണെന്നു തോന്നുന്നു കാകാചാര്യൻ എന്ന ശീർഷകത്തിൽ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. പതിവുപോലെ കവർ തിരിച്ചുവരുന്നതും കാത്ത് ഇരിക്കുമ്പോൾ ഒരു പോസ്റ്റ് കാർഡ് ആണ് വന്നത്. “കവിത കൊള്ളാം. എന്നാൽ അതിലെ …. വരിയിലെ …. വാക്ക് മാറ്റി …. എന്നാക്കി അയച്ചുതരൂ.” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

പത്രാധിപരുടെ കത്തു കിട്ടുന്നതുപോലും വലിയൊരംഗീകാരമാണ് അന്ന്. എന്നാലും ആ വാക്ക് മാറ്റാൻ എനിക്ക് സമ്മതമായിരുന്നില്ല. പത്രാധിപർ നിർദ്ദേശിച്ച വാക്ക് ആ സന്ദർഭത്തിനോട് ഒട്ടും ചേരുന്നതായി എനിക്കു തോന്നിയില്ല. രണ്ടും കല്പിച്ച് ഞാൻ പത്രാധിപരെ നേരിൽ കാണാൻ നിശ്ചയിച്ചു. ആദ്യമായിട്ടാണ് കോഴിക്കോട് മാതൃഭൂമി ആപ്പീസിൽ പോകുന്നത്. എം. ടി യാണ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെങ്കിലും കവിത നോക്കുന്നത് കെ.വി.രാമകൃഷ്ണനാണ് എന്ന് പ്രസ്സിൽ ചോദിച്ചറിഞ്ഞു. മറ്റൊരിടത്താണ് അദ്ദേഹം. (എം എം പ്രസ്, ചെറൂട്ടി റോഡ്?) അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു. സ്വയം പരിചയപ്പെടുത്തി. അദ്ദേഹമയച്ച കാർഡ് കാണിച്ചുകൊടുത്തു.

‘വാക്കു മാറ്റിയോ’ എന്നു ചോദിച്ചു. ‘ഇല്ല’ എന്നു ഞാൻ. അതു മാറ്റുന്നതിലെ അനൗചിത്യവും അതു മാറ്റാതിരിക്കാനുള്ള എന്റെ ന്യായീകരണവും ഞാൻ വിശദീകരിച്ചു. അദ്ദേഹം സൗമ്യതയോടെ എന്റെ തർക്കുത്തരം ശ്രദ്ധിച്ചിരുന്നു. കത്ത് തിരിച്ചുവാങ്ങി, ‘ഇതിവിടെ ഇരിക്കട്ടെ’ എന്നു പറഞ്ഞു. കവിത പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ പറഞ്ഞതുമില്ല. ഞാൻ തിരിച്ചുപോന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആ കവിത തിരുത്തൊന്നും കൂടാതെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്നു. ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിൽ വരുന്ന എന്റെ ആദ്യ രചനയായിരുന്നു അത്. അതെനിക്ക് വലിയ ആത്മവിശ്വാസം ഉണ്ടാക്കി. വൈലോപ്പിള്ളിക്കവിതയോടുള്ള എന്റെ ആരാധനയും അതിന്റെ സ്വാധീനവും എല്ലാം പ്രകടമാകുന്ന ഒരു ചെറിയ കവിതയായിരുന്നു കാകാചാര്യൻ.
അതൊരു നല്ല തുടക്കമായി. പിന്നീട് പ്രമുഖ ആനുകാലികങ്ങളിലെല്ലാം എന്റെ കവിതകൾ പ്രസിദ്ധീകരിച്ചുവന്നുകൊണ്ടിരുന്നു. ഒരിക്കൽ എവിടെയോ വെച്ച് കണ്ടപ്പോൾ കെ.വി.രാമകൃഷ്ണൻ മാഷ് പറഞ്ഞു: “അന്ന് രാമചന്ദ്രൻ സ്വന്തം വാക്കിനുവേണ്ടി വാദിച്ചത് എനിക്കു ബോധിച്ചു.”

വാക്കു മാറാതെ അടിയുറച്ചുനിന്ന മറ്റൊരു സന്ദർഭം കൂടി പറയാം. ‘കുയിൽവാഹനൻ’ എന്നൊരു കവിതയെഴുതി. ഞാനും പി. രാമനും വരദൻ എന്ന സുഹൃത്തും കൂടി ഒരു പാതിരക്ക് പാലക്കാട് ടൗണിലൂടെ കാവ്യലഹരിയിൽ നടന്നുപോകുമ്പോൾ ഒരു തെരുവുചട്ടമ്പി കത്തിവീശി ആക്രമിക്കാൻ വന്നതും ഞങ്ങൾ മൂവരും ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടതും പിറ്റേന്ന് അയാൾ വന്ന് മാപ്പുപറഞ്ഞതുമാണ് വിഷയം. പൊതുവേ എന്റെ കവിതകളെല്ലാം സ്വീകരിക്കാറുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളൊന്നും പക്ഷെ ഈ കവിത അച്ചടിക്കാൻ തയ്യാറായില്ല. അതിനു കാരണം കവിതയിലെ ഒരു വാക്കാണ്.
“ഏതു മൈരനാണെന്നെക്കുറിച്ചൊരു
പാട്ടുപാടുവാൻ നില്ലു തെമ്മാടീ
കൂരിരുട്ടിന്റെ മൂലയിൽനിന്നും
കാതടയ്ക്കും തെറിയൊന്നു ചാടീ.”

മാതൃഭൂമിയും ഭാഷാപോഷിണിയും തിരിച്ചയച്ചു. മൈരൻ എന്ന പദത്തിന് പകരം സഭ്യമായ മറ്റൊരു പദം ചേർത്താൽ പ്രസിദ്ധപ്പെടുത്താം എന്നറിയിച്ചു. പറ്റില്ലെന്ന് ഞാനും. അമ്പിയണ്ണൻ എന്ന തെരുവുചട്ടമ്പിയുടെ വായിൽനിന്നു ചാടിയ വാക്കാണ് അത്. അതു മാറ്റുക സാധ്യമല്ല. മാറ്റമൊന്നും കൂടാതെ ആ കവിത പിന്നീട് പ്രസിദ്ധപ്പെടുത്തി. മലയാളം ഇന്ത്യാടുഡേയുടെ ഒരു വാർഷികപ്പതിപ്പിൽ ആണ് വന്നത്. ചെന്നൈയിൽനിന്നാണ് ഇന്ത്യാടുഡേ മലയാളം പ്രസിദ്ധീകരിച്ചിരുന്നത്. എഡിറ്റർ എസ്. സുന്ദർദാസ് കവിത ആവശ്യപ്പെട്ടപ്പോൾ ആദ്യമേ ഞാൻ ഈ വാക്കിന്റെ കാര്യം പറഞ്ഞിരുന്നു. എന്നാൽ അയാൾ അതു സ്വീകരിക്കാൻ സന്നദ്ധനായി.

ഇന്ന്, ഈ സോഷ്യൽ മീഡിയായുടെ കാലത്ത്, ഇതിലൊന്നും ഒരു സാഹസികതയുമില്ലെന്ന് നമുക്കറിയാം. എഡിറ്റർ എന്ന തസ്തിക ഗുട്ടൻബർഗ്ഗ് യുഗത്തിന്റെ സൃഷ്ടിയാണ്. വാമൊഴിയിലോ ‘തിരമൊഴി’യിലോ എഡിറ്റർക്ക് സ്ഥാനമില്ല. (വരമൊഴിയിൽ മാത്രമേയുള്ളൂ ആ വരിഷ്ഠപദവി!) മുടക്കുമുതൽ ആവശ്യമുള്ള വ്യവസായമാണ് അച്ചടിയും വിതരണവും. അതുകൊണ്ട് മൂലധന താത്പര്യം സംരക്ഷിക്കേണ്ട ബാധ്യത എഡിറ്റർക്കു വന്നുപെട്ടു. അച്ചടിവ്യവസ്ഥയിൽ ഓഥറുടേയും റീഡറുടേയും മധ്യസ്ഥനാണ് എഡിറ്റർ. സാഹിത്യത്തിലെ പുതുഭാവുകത്തെ തിരിച്ചറിയുകയും പരിചയപ്പെടുത്തുകയും ചെയ്യാൻ അയാൾക്കു സാധിക്കും. എന്നാൽ പലപ്പോഴും നമ്മുടെ എഡിറ്റർ പത്രമുതലാളിയുടെ താത്പര്യം നോക്കുന്ന ജീവനക്കാരൻ മാത്രമായി മാറുകയാണ് പതിവ്.

എൻ എസ് മാധവന്റെ തിരുത്ത് എന്ന ചെറുകഥയിലെ മുഖ്യപത്രാധിപർ ചുല്യാറ്റിനെ ഓർക്കുന്നുണ്ടോ? വാർത്താശീർഷകത്തിലെ തർക്കമന്ദിരം എന്ന വാക്കു തിരുത്തി ബാബ്രി മസ്ജിദ് എന്നു ചേർത്ത എഡിറ്റർ? അത്രയും ശക്തമായ ഒരിടപെടൽ മാധ്യമചരിത്രത്തിൽ ഉണ്ടായിട്ടില്ല. മൂലധനത്തോടല്ല, ചരിത്രത്തിനോടായിരുന്നു അയാളുടെ കൂറ്. സാഹിത്യത്തിൽ ചുല്യാറ്റിനെപ്പോലുള്ള എഡിറ്റർമാർ നമുക്കുണ്ടായിട്ടുണ്ടോ? എം ഗോവിന്ദനാണ് മലയാളത്തിൽ സാഹസികമായ സമാന്തരപ്രസിദ്ധീകരണ സംസ്കാരം കൊണ്ടുവന്നയാൾ. അദ്ദേഹത്തിന്റെ സമീക്ഷ ആനന്ദിനേയും കടമ്മനിട്ടയേയും മലയാളത്തിനു പരിചയപ്പെടുത്തി. മലയാളത്തിലെ മുഖ്യധാര അവരെ കണ്ടില്ലെന്നു നടിച്ചു കഴിയുകയായിരുന്നു. ആ കാലത്ത് രണ്ടു പത്രാധിപന്മാരുടെ വടംവലിയിൽ വലിഞ്ഞുമുറുകിയിരുന്നു മലയാള സാഹിത്യം. ഒരുവശത്ത് എം ഗോവിന്ദൻ. മറുവശത്ത് എൻ.വി കൃഷ്ണവാരിയർ.

കൃഷ്ണവാരിയർ തിരുത്തിന്റെ ആശാനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ചുല്യാറ്റിനെപ്പോലെ വിധ്വംസകമായ തിരുത്തല്ല. തെറിപ്പുകളെ വഴക്കങ്ങളിലേക്ക് തിരിച്ചുവിടുന്ന തിരുത്തായിരുന്നു അത്. ‘എൻ വി തിരുത്തിത്തന്ന കവിത’ എന്ന് അക്കാലത്ത് കവികൾ അഭിമാനത്തോടെ പറഞ്ഞിരുന്നുവത്രേ. പഴയകാലത്ത് നവാഗതരായ കവികൾ മഹാകവികളുടെ അടുത്ത് കവിത തിരുത്താൻ കൊടുക്കുക പതിവായിരുന്നു. “ഉണ്ടൊരു കൃതി, അല്ലാ വികൃതി” എന്ന് പൂന്താനം മേൽപ്പത്തൂരിന്റെ മുന്നിൽ എന്നപോലെ (വള്ളത്തോളിന്റെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ) അപേക്ഷയുമായി ചെല്ലും. സ്വന്തം വാക്കിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. തിരുത്തിത്തരൂ എന്നപേക്ഷിക്കുമ്പോൾ തന്റെ രചന ഒരു വലിയ തെറ്റാണ് എന്ന് മുൻകൂറായി സമ്മതിക്കുകയാണ് അയാൾ. വാസ്തവത്തിൽ ഏതു കവിതയും ഒരു വലിയ തെറ്റാണ്. ശരിയായിരിക്കുമ്പോൾ അതിൽ കവിതയില്ല, വാസ്തവം മാത്രമേ ഉണ്ടാകു.

മലയാളത്തിൽ ആനുകാലികങ്ങൾക്കോ പുസ്തക പ്രസിദ്ധീകരണശാലകൾക്കോ കവിതക്കുമാത്രമായി ഒരെഡിറ്റർ ഇല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. കഥയും ലേഖനവും എല്ലാം നോക്കുന്ന അതേ കണ്ണിലൂടെയാണ് കവിതയേയും അയാൾ നോക്കുന്നത്. ആധുനികതയുടെ കാലത്താണ് കവിതക്കുമാത്രമായുള്ള ഒരു സമാന്തര പ്രസിദ്ധീകരണത്തെപ്പറ്റി ആലോചനകൾ ഉണ്ടായത്. സച്ചിദാനന്ദനും ബി.രാജീവനും മറ്റും ചേർന്നാണ് സമാന്തര കവിതാപ്രകാശന സംരംഭങ്ങൾ ആരംഭിച്ചത്. ഹരിശ്രീ, നവധാരയുടെ കവിതാപുസ്തക പരമ്പര (കവിത-കക്കാട്, കവിത-കുഞ്ഞുണ്ണി… ), വാർഷിക കവിതാസമാഹാരങ്ങൾ (കവിത 1183…etc) എന്നിവ അടയാളപ്പെടുത്തേണ്ട ഉദ്യമങ്ങൾ ആയിരുന്നു. പണിക്കരുടെ പത്രാധിപത്യത്തിൽ പുറത്തുവന്ന കേരളകവിത ബഹുത്വത്തിന്റെ ആഘോഷങ്ങളായി. പിൽക്കാലത്ത് കെ.ജി.എസ് സമകാലീന കവിത എന്നൊരു പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകി. ഈ സമാന്തരപ്രസിദ്ധീകരണങ്ങൾ എല്ലാം ചെയ്തത് അന്നത്തെ മുഖ്യധാരാ അഭിരുചിയെ വെല്ലുവിളിക്കലായിരുന്നു. മുഖ്യധാര നാടുകടത്തിയ രചനകൾക്ക് ഈ സമാന്തരലോകം പൗരത്വം നൽകി. എന്നാൽ കാലാന്തരത്തിൽ മുഖ്യധാര ഈ സമാന്തരധാരയെ വിഴുങ്ങി എന്നതാണു കൗതുകം.

ഇതുവരെ പറഞ്ഞത് കവിയെ തിരുത്തുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്ന പുറത്തുള്ള ഒരു എഡിറ്ററെപ്പറ്റിയാണ്. എന്നാൽ കവി തന്റെ തന്നെ എഡിറ്റർ കൂടിയാണല്ലോ. എന്തിനെപ്പറ്റി, എങ്ങനെ എഴുതണം എന്ന തിരഞ്ഞെടുപ്പ് കവി സ്വയം ചെയ്യുന്നതാണ്. സ്വന്തം വരികൾ സ്വയം മുറിച്ചുമാറ്റിയും വാക്കു മാറ്റിവെച്ചും അയാൾ സ്വയം തിരുത്തുന്നുണ്ട്. അക്കിത്തത്തിന്റെ ‘വിടരാതിരിക്കില്ല’ എന്ന കവിത ഓർമ്മ വന്നു. ഇങ്ങനെയാണ് തുടക്കം:
“കവിയാകണമെങ്കിലെന്തു ചെയ്യണമെന്നോ
കവിയാകണമെന്നു മോഹിക്കാതിരിക്കണം
കരളിൽ സ്ഥലകാലക്ഷീരസാഗരത്തിലെ
കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം
എഴുതിക്കഴിഞ്ഞതും തിരുത്തീടണം, തൂശി-
പ്പഴുതിൽ നൂലോടിക്കും വിരലിൻ ക്ഷമയോടെ
എന്നെക്കൊണ്ടിതിലേറെ നന്നാക്കാൻ കഴികയി-
ല്ലെന്നു വന്നാലേ നെറ്റിവിയർപ്പു തുടയ്ക്കാവൂ.”
(സർഗ്ഗപ്രക്രിയയിലെ ക്രമാനുഗതമായ ഘട്ടങ്ങളെക്കുറിച്ചുള്ള ഒരു പാഠ്യപദ്ധതിയാണ് ഇത്. നെറ്റിവിയർക്കുന്ന ക്ലേശിച്ച പണിയാണ് തിരുത്ത് അഥവാ എഡിറ്റിങ് എന്നാണു കല്പന. ‘എന്നെക്കൊണ്ടിതിലേറെ നന്നാക്കാൻ കഴികയില്ല’ എന്ന പ്രയോഗവും അർത്ഥവത്താണ്. മറ്റുള്ളവർക്ക് കഴിഞ്ഞേക്കും എന്ന ധ്വനി; എഡിറ്ററുടെ പങ്കാളിത്തത്തെ അംഗീകരിക്കൽ.)

ആറ്റൂർ രവിവർമ്മ കർക്കശസ്വഭാവമുള്ള സ്വയം എഡിറ്ററായിരുന്നു. ഭംഗിയുള്ള വരികൾ നിഷ്കരുണം മുറിച്ചുമാറ്റും. സംക്രമണത്തിൽ,
‘അവൾ നനച്ചൊരാ മരങ്ങളൊക്കെയും ഉയർന്നുയർന്നുപോയ്
അവൾ നടന്നൊരാ വഴികളൊക്കെയും അകന്നകന്നുപോയ്’
എന്ന വരികൾ അദ്ദേഹം ഉപേക്ഷിച്ചതയായി ആറ്റൂരിന്റെ ശിഷ്യൻ കൂടിയായ പത്രാധിപർ കെ.സി.നാരായണൻ സങ്കടത്തോടെ പറയുകയുണ്ടായി. ആറിൽ പഠിക്കുന്ന കാലത്താണ് പാഠപുസ്തകത്തിനു പുറത്തുള്ള ഒരു കവിത ഞാൻ വായിക്കുന്നത്. പട്ടാമ്പി കോളേജ് മാഗസിനിൽ വന്ന ‘എത്ര ഞെരുക്കം, എത്രയെളുപ്പം’ എന്ന ശീർഷകമുള്ള ഒരു കവിത. അതെഴുതിയത് ആറ്റൂർ രവിവർമ്മയാണെന്ന് വളരെ മുതിർന്നശേഷമാണ് മനസ്സിലാക്കുന്നത്. ആ കവിത പുസ്തകത്തിൽ വന്നപ്പോൾ ‘എത്രയെളുപ്പം’ എന്ന രണ്ടാം ഖണ്ഡിക പൂർണ്ണമായും അദ്ദേഹം ഒഴിവാക്കി. വരികൾ മാത്രമല്ല, മുഴുവൻ കവിതയും അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ കെ.ആർ.ടോണി അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആറ്റൂർക്കവിതകൾ സമാഹരിക്കാനുള്ള പരിശ്രമത്തിലാണ്.

(രാമന്റെ ആദ്യകാല കവിതകൾ അതീവസൂക്ഷ്മങ്ങളായിരുന്നു. വാക്കിലും പൊരുളിലും അതു സ്ഥൂലതക്ക് എതിരായിരുന്നു. “ആഴമേ നിന്റെ കാതലിലെങ്ങും മീനുകൾ കൊത്തുവേല ചെയ്യുന്നു.” ഇതാണ് അക്കാലത്തെ ഒരു രാമകവിത. ഇതു വായിച്ചുകേട്ടപ്പോൾ ‘ഇനിയും വരികൾ കുറയ്ക്കാവുന്നതാണ്’ എന്ന ആറ്റൂർമാഷിന്റെ കമന്റ് പിൽക്കാലത്ത് ഞങ്ങൾ ഇടക്കെല്ലാം ഓർത്തു ചിരിക്കാറുണ്ട്. പൊതുവെ ചുരുക്കെഴുത്തായിരുന്നു അക്കാലത്തെ കവിത.)

ആറ്റൂരിന്റെ പ്രിയപ്പെട്ട കവി കുഞ്ഞിരാമൻ നായരായിരുന്നു എന്നതാണ് വലിയ വൈരുദ്ധ്യം! എഡിറ്റിങ് എന്ന പ്രക്രിയ തൊട്ടുതീണ്ടാത്ത കവിയാണ് പി. കാടുപോലെ പടർന്നുപോകുന്ന ആഖ്യാനം! വെട്ടിയൊതുക്കലോ ചിട്ടപ്പെടുത്തലോ ഇല്ല. കേരളീയ ഭൂപ്രകൃതിയിൽ കരിമ്പിൻതോട്ടത്തിലെ ആനയെപ്പോലെ വിഹരിച്ച അദ്ദേഹത്തിന് ആറ്റൂരിന്റെ ശ്രദ്ധാഞ്ജലിയായിരുന്നല്ലോ മേഘരൂപൻ എന്ന കവിത. ഒരിക്കൽ ഒ.എൻ.വി തനിക്കിഷ്ടപ്പെട്ട ഒരു കവിയാണ് എ.അയ്യപ്പൻ എന്നു പറഞ്ഞുകേട്ടപ്പോഴും ഇതുപോലെ അതിശയം തോന്നുകയുണ്ടായി.

ഇന്ന് ആരും കവിത തിരുത്താറുണ്ടെന്നു തോന്നുന്നില്ല. പണ്ടത്തെ എഡിറ്റർ ഇന്ന് ക്യുറേറ്റർ ആണ്. ടെക്സ്റ്റുകളുടെ തിരഞ്ഞെടുപ്പിലൂടെ, അവയുടെ വിന്യാസത്തിലൂടെ, ഒരു കോൺടെക്സ്റ്റ് സൃഷ്ടിക്കുകയാണ് അയാൾ ചെയ്യുന്നത്. ഓഥറും എഡിറ്ററും ഡബിൾറോൾ ചെയ്യുന്നതുപോലെ ഇന്ന് റീഡറും സ്വയം എഡിറ്ററാകുന്നുണ്ട്. അയാൾക്ക് ആവശ്യമുള്ളതുമാത്രമാണ് അയാൾ വായിക്കുന്നത്. കവിതയായി എഴുതി പ്രസിദ്ധീകരിച്ചതു മാത്രമായിക്കൊള്ളണമെന്നില്ല, കവിതയായി വായിച്ചെടുക്കുന്നതും കൂടിയാണ് ഇന്ന് കവിത.