കവിത എന്ന പ്രതിഷ്ഠാപനകല

ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ കാലമാണ് ഇപ്പോൾ. പണ്ട് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ കേന്ദ്രീകരിച്ചുമാത്രം നടന്നിരുന്ന സാഹിത്യോത്സവങ്ങൾ ഇന്നു കേരളത്തിലെ ചെറുപട്ടണങ്ങളിൽപ്പോലും ആഘോഷത്തോടെ സംഘടിപ്പിച്ചുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള വിഖ്യാതരായ എഴുത്തുകാരെ നേരിൽ കാണാനും സംസാരിക്കാനുമുള്ള വേദികൾ ഇന്നു നിരവധിയാണ്. സാഹിത്യശാഖകളിൽ കവിതക്കു പ്രത്യേകമായി പട്ടാമ്പി കോളേജിൽ സംഘടിപ്പിക്കാറുള്ള കാർണിവലും ഇതിനകം സഹൃദയശ്രദ്ധ നേടിക്കഴിഞ്ഞു.

മുൻകാലത്ത് നമ്മളാരാധിക്കുന്ന എഴുത്തുകാരെ നേരിൽ കാണാനുള്ള അവസരമൊരുക്കിയിരുന്നത് സാഹിത്യക്യാമ്പുകളായിരുന്നു. ക്യാമ്പുകളിൽ അവർ പറയുന്ന അനുഭവങ്ങളും നിലപാടുകളും അതിലെ പ്രതിനിധികൾക്ക് വലിയ ആവേശമായിരുന്നു. മുതിർന്ന എഴുത്തുകാരും നവാഗതരായ എഴുത്തുകാരും സഹവസിച്ചുകൊണ്ടുള്ള അന്നത്തെ ക്യാമ്പുകളിലെ പാരസ്പര്യമോ ഹൃദയബന്ധമോ ഇന്നത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്ക് പകരാനാവില്ല. ഫെസ്റ്റിവലുകളുടേയും ശില്പശാലകളുടേയും ലക്ഷ്യവും വ്യത്യസ്തമാണ്. ഒരേസമയം പല വേദികളിലായി നടക്കുന്ന ഫെസ്റ്റിവൽ സംവാദങ്ങളിൽ പ്രതിനിധികൾക്കു പങ്കെടുക്കാൻ പോലും കഴിയാറില്ല. ഇത്തരം സാഹിത്യോത്സവങ്ങളുടെ ശബ്ദായമാനമായ പശ്ചാത്തലത്തിലാണ് കേരള സാഹിത്യ അക്കാദമിയുടെ മൂന്നു ദിവസത്തെ കവിതാശില്പശാല അരുവിപ്പുറത്തു നടക്കുന്നത്.

കവികൾ കവികൾക്കുവേണ്ടി നടത്തുന്ന കളരികളാണല്ലോ കവിതാശില്പശാലകൾ. വ്യത്യസ്ത രചനാശൈലികളെ മനസ്സിലാക്കാനും പോരായ്മകൾ തിരിച്ചറിഞ്ഞ് സ്വയം പുതുക്കാനും ക്യാമ്പിലെ സംവാദങ്ങൾ സഹായിക്കും എന്നാണ് പൊതുധാരണ. നമ്മുടെ സാഹിത്യചരിത്രത്തിൽ പ്രസിദ്ധമായ പല കളരികളെക്കുറിച്ചും പരാമർശമുണ്ട്. കൊടുങ്ങല്ലൂർ കളരി, വള്ളത്തോൾ കളരി, പൊന്നാനിക്കളരി എന്നിങ്ങനെ അറിയപ്പെട്ട എഴുത്തുവഴികൾ. ഈ കളരികളെല്ലാം അന്നത്തെ ഓരോ സ്കൂൾ ഓഫ് പോയട്രി ആയിരുന്നു. അതിൽ പെട്ടവരെല്ലാം ജീവിതത്തേയും കവിതയേയും പറ്റി മിക്കവാറും ഒരേ ശൈലിയും കാഴ്ചപ്പാടും പിൻപറ്റുന്നവരാവും. കളരികളുടെ ഒരു പ്രശ്നം അതിന് ഒരാശാൻ ഉണ്ടാവും എന്നതാണ്. നേതാവും അനുയായികളും ചേർന്ന സംഘങ്ങളായി അവ മാറിപ്പോകും. ഒറ്റയ്ക്കു നിൽക്കാൻ കഴിയുന്ന എഴുത്തുകാരൻ/കാരി പക്ഷേ ഈ കളരിക്കു പുറത്താവുകയും ചെയ്യും. ഗദ്യസാഹിത്യത്തിൽ ഇതുപോലെ പ്രസിദ്ധമായ കളരികൾ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

തമിഴ് എഴുത്തുകാരൻ ജയമോഹൻ സംഘടിപ്പിച്ച ദ്വിഭാഷാ കവിത ശില്പശാലകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. കുറ്റാലത്തും ഊട്ടിയിലെ ഫേൺഹിലിലും നടന്ന തമിഴ് മലയാളം പുതുകവിതാ സംവാദങ്ങളിൽ മൊഴിമാറ്റവും വായനയും ചർച്ചയുമായിരുന്നു നടന്നത്. വ്യത്യസ്തമായ രചനാരീതികളെ പരിചയപ്പെടാൻ സഹായിച്ച അരങ്ങുകളായിരുന്നു അവ. കവിതയിലെ ഉള്ളടക്കത്തേക്കാൾ ഭാഷാശില്പമാണ് അവിടെ ചർച്ചാവിഷയം. വിരലിലെണ്ണാവുന്ന കവികളേ ഉണ്ടാവു. ആരും ആരേയും പഠിപ്പിക്കുന്നില്ല. ക്ലാസുകളോ നോട്ടെഴുത്തോ ഇല്ല. ആറ്റൂർ രവിവർമ്മ, സുന്ദരരാമസ്വാമി തുടങ്ങിയ സീനിയർ കവികൾ കുറ്റാലത്ത് നിരീക്ഷകരായി ഉണ്ടായിരുന്നത് ഓർക്കുന്നു.

അറുപതുകളിൽ കോഴിക്കോട് കേന്ദ്രമായി ‘കോലായ’ എന്നൊരു ചർച്ചാവേദിയുണ്ടായിരുന്നു. കക്കാടും ആർ രാമചന്ദ്രനും മറ്റും നേതൃത്വം നൽകിയിരുന്ന പ്രസിദ്ധരായ എഴുത്തുകാരുടെ സ്വകാര്യ വീട്ടുസദസ്സുകളായിരുന്നു അവ. മലയാളകവിതയിലെ ആധുനികതയെ അടയാളപ്പെടുത്താൻ കോലായയിലെ സംവാദങ്ങൾ സഹായിച്ചിട്ടുണ്ട്. അന്നത്തെ ചർച്ചകൾ പിന്നീട് പുസ്തകമായി സമാഹരിക്കുകയും ചെയ്തിരുന്നു.

കവിതാക്യാമ്പുകൾ കവികളെ സൃഷ്ടിക്കുന്ന കളരികളല്ല. ഉള്ളിൽ കവിതയില്ലാത്തവർക്ക് അതു സ്വയം തിരിച്ചറിയാനും പിന്മാറാനും പറ്റിയ സന്ദർഭങ്ങളാണ് എന്നു പറയാം. കവിതാവിശകലനങ്ങളാണ് ക്യാമ്പിൽ നടക്കേണ്ടത്. ക്യാമ്പംഗങ്ങളുടെ രചനകൾ മാത്രം വിശകലനവിധേയമാക്കിയാൽ പോരാ. മലയാളത്തിലേയും അന്യഭാഷകളിലേയും മികച്ച കവിതകളുടെ സൂക്ഷ്മപഠനങ്ങൾ ഉണ്ടാവണം. എന്നാലേ താരതമ്യപഠനത്തിനും നേരത്തേ പറഞ്ഞ സ്വയം തിരിച്ചറിവിനും അവസരം ലഭിക്കൂ. നിർഭാഗ്യവശാൽ നമ്മുടെ ക്യാമ്പുകളിൽ അധികവും പ്രഭാഷണങ്ങളാണ് കണ്ടുവരുന്നത്.

ക്രിയേറ്റീവ് റൈറ്റിങ് ഇപ്പോൾ നമ്മുടെ സർവ്വകലാശാലകളിൽ പഠനവിഭാഗമായി വന്നിട്ടുണ്ട്. മലയാള സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട്. സർഗ്ഗാത്മകരചനയിൽ നൈസർഗ്ഗികമായ അഭിരുചിയുള്ളവർക്ക് ഇത്തരം കോഴ്സുകൾ പ്രയോജനപ്രദമായിരിക്കും. IGNOU ൽ നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഡിപ്ലോമ നേടിയ ഒരു സുഹൃത്ത് പണ്ട് ഒരു കഥയെഴുതി വാരികക്ക് അയച്ചു. കൂടെ ഈ ഡിപ്ലോമ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും വെച്ചു. എന്നിട്ടും കഥ തിരിച്ചുവന്നു എന്നാണ് സുഹൃത്തിന്റെ ആക്ഷേപം! ജോലിക്ക് അപേക്ഷിക്കുന്നതുപോലെ യോഗ്യതാസർട്ടിഫിക്കറ്റുകൊണ്ട് നേടാവുന്ന ഒരു തസ്തികയല്ലല്ലോ കഥാകൃത്തിന്റേത്.

മലയാളത്തിൽ കവിതാഭിരുചിയുള്ളവരെല്ലാം അവശ്യം വായിച്ചിരിക്കേണ്ട ഒന്നുരണ്ടു കൃതികളുണ്ട്. മഹാകവിയുടെ പി.യുടെ ആത്മകഥ – കവിയുടെ കാല്പാടുകൾ – ആണ് ഒന്ന്. മറ്റൊന്ന് ഇടശ്ശേരിയുടെ ലേഖനമായ ‘എന്റെ പണിപ്പുര’. ക്രിയേറ്റീവ് റൈറ്റിങ്ങിന് പാഠപുസ്തകത്തിൽനിന്നു ലഭിക്കാത്ത ഉൾക്കാഴ്ചകൾ ഈ കൃതികളിൽനിന്നു ലഭിക്കും എന്നാണ് അനുഭവം. ഇരുമ്പുപണിക്കാരന്റെ ആലയോടാണല്ലോ ഇടശ്ശേരി തന്റെ പണിപ്പുരയെ സാദൃശ്യപ്പെടുത്തുന്നത്. താനുണ്ടാക്കിയ പിച്ചാത്തി തന്റെ പങ്കാളിയെ കാണിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അവർ പറയുന്നത് ‘ഇങ്ങനെത്തന്നെയാണല്ലോ ഒരു മടവാൾ’ എന്നാണ്! ആവശ്യക്കാർക്കു കൊടുക്കുമ്പോഴേക്കും ഉണ്ടാക്കിയ വസ്തുവിന്റെ ധർമ്മത്തിൽ വ്യത്യാസം വരുന്നു. കവി കല്പിച്ചതായിരിക്കണമെന്നില്ല സഹൃദയൻ സ്വീകരിക്കുന്നത്. അത് കവിതയുടെ പരിമിതിയല്ല, സാധ്യതയാണ്.

അരുവിക്കരയിൽ ഗുരു ചെയ്തു കാണിച്ചതും ഇതാണ്. പുഴയിൽനിന്ന് പൊക്കിയെടുത്ത വെറും കല്ല് കരയിൽ പ്രതിഷ്ഠിച്ചതോടെ പൂജാവിഗ്രഹമായി മാറി. ഗുരു അനേകം ശിവസ്തുതികൾ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം രചിച്ച ഏറ്റവും ഉജ്വലമായ കാവ്യം ഈ പ്രതിഷ്ഠാപനമായിരുന്നു. കവിതയുടെ ധ്വന്യാത്മകതയും പ്രതിഷ്ഠാപനകലയുടെ വിധ്വംസകതയും ഒന്നിച്ചുചേർന്ന ചരിത്രമുഹൂർത്തമായിരുന്നു അത്. ഏതാനും വർഷം മുമ്പ് കൊച്ചി ബിനാലെയിൽ റൗൾ സുരിറ്റ എന്ന ചിലിയൻ കവി ചെയ്ത ‘Sea of Pain’ എന്ന കവിതാ പ്രതിഷ്ഠാപനകല ഓർമ്മവരുന്നു. സമുദ്രതീരത്ത് മരിച്ചുകിടക്കുന്ന അഭയാർത്ഥിക്കുഞ്ഞിനെക്കുറിച്ചുള്ള കവിത ചുമരിലെഴുതിവച്ചത് വായിക്കാൻ മുട്ടോളം വെള്ളത്തിലൂടെ നടന്നുപോയ വിചിത്രവും വേദനാജനകവുമായ അനുഭവം. കവിതയെന്നത് മനനം ചെയ്തു ഗ്രഹിക്കേണ്ട ഭാഷാനുഭവം മാത്രമല്ലാതെ പ്രത്യക്ഷമായ പങ്കാളിത്തത്തിലൂടെ നേടേണ്ട ഇന്ദ്രിയാനുഭവം കൂടിയാണെന്ന് ആ ഇൻസ്റ്റലേഷൻ ഉദാഹരിച്ചു.

തന്റെ പ്രതിഷ്ഠയെ സവർണ്ണ പുരോഹിതർ വിമർശിച്ചപ്പോൾ ‘ഇതു നിങ്ങളുടെ ശിവനല്ല, ഞങ്ങളുടെ ശിവനാണ്’ എന്ന് ഗുരു മറുപടി നൽകി. കവിതയിലുമുണ്ട് ഇത്തരം പുരോഹിതർ. അവരോട് പുതിയ തലമുറ പറയേണ്ടത് ഇതു നിങ്ങളുടെ കവിതയല്ല, ഞങ്ങളുടെ കവിതയാണ് എന്നാകണം. സാധാരണജനങ്ങളുടെ വായിൽനിന്ന് വീണുകിട്ടുന്ന വാക്കുകൊണ്ടാണ് ഇന്ന് കവി കവിതയെഴുതുന്നത്. ഗുരു പുഴയിൽനിന്ന് പെറുക്കിയെടുത്ത കല്ലുപോലെ സവിശേഷതയൊന്നുമില്ലാത്തതാണ് വ്യവഹാരഭാഷയിലെ വാക്ക്. എന്നാൽ അത് കവിതയിൽ പ്രതിഷ്ഠിക്കപ്പെടുമ്പോൾ ഒരു വിധ്വംസന പ്രവർത്തനമായി മാറുന്നു. അതാണ് അരുവിപ്പുറത്തെ കവിതാശില്പശാലയുടെ ഔചിത്യവും പരിപ്രേക്ഷ്യവും.

മുറിക്കഥ

രഘു കമ്പനിയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നൈയിൽ പോയി. മക്കൾ രണ്ടുപേരും സ്കൂളിൽനിന്ന് പഠനയാത്രക്കും പോയി. ഒറ്റയ്ക്കായപ്പോൾ സ്മിതക്ക് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെട്ടു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അന്നു സന്ധ്യക്ക് അവൾ ബാൽക്കണിയിൽ പോയിരുന്നു.
അപ്പാർട്മെന്റിന്റെ ഒമ്പതാം നിലയിലായിരുന്നു അവരുടെ ഫ്ലാറ്റ്. ബാൽക്കണിയിൽ ഇരുന്നാൽ അന്തിമങ്ങൂഴത്തിൽ അകലെ ഇരമ്പുന്ന നഗരപ്രകാശം കാണാം. അവൾ ചെവിയിൽ ബ്ലൂടൂത്ത് കേൾവിമുകുളങ്ങൾ തിരുകിയിരുന്നു. മിന്നാമിനുങ്ങിനെപ്പോലെ അവളുടെ കാതുകളിൽ ഒരു പ്രകാശം ഉണ്ടായിരുന്നു.
പി.ജി മലയാളത്തിലെ സഹപാഠികളുടെ വാട്സ്അപ്പ് ഗ്രൂപ്പ് തുറന്ന് മെസേജുകൾ സ്ക്രോൾ ചെയ്തു പോവുകയായിരുന്നു അവൾ. പ്രവീണിന്റെ ഓഡിയോ മെസേജ് കണ്ടപ്പോൾ അവൾക്കു കൗതുകം തോന്നി. നന്നായി കവിത ചൊല്ലുന്ന സുന്ദരനായിരുന്നു അവൻ. അവനിപ്പോൾ എന്തു ചെയ്യുന്നു ആവോ!
അവൾ മെസേജ് പ്ലേ ചെയ്തു:
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോളവന്നൊരന്തിയിൽ..

സുഗതൻ

സഹസംവിധായകൻ ആർ. സുഗതൻ അന്തരിച്ചു.
മൂന്നരപ്പതിറ്റാണ്ടു മുമ്പ് അദ്ദേഹത്തോടൊപ്പം ചിലവിട്ട ഏതാനും ദിവസങ്ങളുടെ ഓർമ്മയിൽ മനസ്സു വിങ്ങി.

സിനിമാപ്രവർത്തകനായിട്ടല്ല നാടകപ്രവർത്തകനായിട്ടാണ് സുഗതനെ ഞാൻ പരിചയപ്പെടുന്നത്. അന്ന് സുഗതൻ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. കുട്ടികൾക്കുവേണ്ടി ഞാനെഴുതിയ ഒരു ലഘുനാടകം സംവിധാനം ചെയ്യാൻ ആരെയെങ്കിലും ഏർപ്പാടാക്കി തരണമെന്ന ആവശ്യവുമായി ഞാനും തോട്ടുപുറം ശങ്കരേട്ടനും കൂടി ഡ്രാമാസ്കൂളിൽ അധ്യാപകനായിരുന്ന നെടുമ്പള്ളി കൃഷ്ണൻ നമ്പൂതിരിയെ ചെന്നുകണ്ടു. നെടുമ്പള്ളിയാണ് സുഗതനെ പരിചയപ്പെടുത്തിയതും സംവിധാനം ചെയ്യാൻ ചുമതലപ്പെടുത്തിയതും.

സുഗതൻ വട്ടംകുളത്തു വന്നു. സ്കൂളിൽവെച്ചായിരുന്നു റിഹേഴ്സൽ. അനാഥരായ തെരുവുബാലകരുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. ഉണ്ണിക്കൈ വളരൂ എന്നോ മറ്റോ ആയിരുന്നു പേര്. സംഗീത നാടക അക്കാദമി പെരുമ്പാവൂരിൽ സംഘടിപ്പിച്ച അഖില കേരള ബാലനാടകോത്സവത്തിൽ അവതരിപ്പിക്കുവാനാണ് ആ നാടകമുണ്ടായത്. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും കുട്ടികൾക്കും കലാസമിതി പ്രവർത്തകർക്കും അതു നല്ലൊരനുഭവമായി, പരിശീലനമായി. സംഗീതവും നൃത്തവും പോലെ പഠിച്ചറിയേണ്ട ഒരു കലയാണ് നാടകവും എന്ന് ബോധ്യമായി. സുഗതൻ കുമ്മാട്ടിപ്പാട്ടു പാടി കുട്ടികളോടൊത്ത് നൃത്തം ചെയ്ത് അവരിലൊരാളായി മാറി.

നാടകം കഴിഞ്ഞ് സുഗതൻ തിരിച്ചുപോയി. ഡ്രാമാ സ്കൂളിലെ പഠനവും അവസാനിച്ചു. നാട്ടിൽ പോയശേഷവും ഞങ്ങൾ ഇടയ്ക്കിടെ കത്തുകൾ അയക്കുമായിരുന്നു. പിന്നെപ്പിന്നെ അതും ഇല്ലാതായി. വർഷങ്ങൾക്കുശേഷം ഒരിക്കൽ എവിടെയോവെച്ച് കണ്ടുമുട്ടി. ഓർമ്മകൾ പങ്കുവെച്ചു. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണെന്ന് പിന്നീടെപ്പൊഴോ കേട്ടറിഞ്ഞു.

ഇപ്പോൾ രാജീവ് രാമചന്ദ്രനാണ് സുഗതൻ പോയ വിവരം അറിയിച്ചത്.
വിട, പ്രിയനേ!

ഹരിതകം

ഇരുപതു വർഷം മുമ്പ്, 2003ൽ ആണ് ഹരിതകം മലയാള കവിതാജാലിക ആരംഭിച്ചത്. ഒരുപക്ഷെ കവിതക്കുമാത്രമായി ഉണ്ടായ ആദ്യത്തെ മലയാള വെബ്ജേണലായിരിക്കാം അത്. പുഴ ഡോട് കോം പോലുള്ള ഏതാനും വെബ്ജേണലുകൾ അന്നുണ്ടായിരുന്നുവെങ്കിലും അവയിലെല്ലാം ആനുകാലികങ്ങളിലെപ്പോലെ കഥയും കവിതയും വാർത്താഫീച്ചറുകളും മറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഹരിതകത്തിൽ കവിതയോ കവിതയെക്കുറിച്ചുള്ള കുറിപ്പുകളോ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളു. പ്രസിദ്ധീകരണത്തിലും മാധ്യമപ്രവർത്തനത്തിലുമുള്ള എന്റെ കൗതുകത്തിൽനിന്നാണ് ഈ വെബ്ജേണലിനെപ്പറ്റിയുള്ള ആശയം ഉദിച്ചത്. സ്വന്തം നിലയിലുള്ള ഒരു ഒറ്റയാൾ സംരംഭമായിരുന്നു അത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈയ്യെഴുത്തുമാസികകൾ ഉണ്ടാക്കുന്ന പരിപാടിയുണ്ടായിരുന്നു. വായനശാലയിലെ കൈയ്യെഴുത്തു മാസികയിൽ ഞാൻ എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു. അച്ചടി ആനുകാലികങ്ങളെ അനുകരിക്കലാണ് അന്നത്തെ രീതി. പത്രാധിപക്കുറിപ്പ്, വായനക്കാരുടെ പ്രതികരണം, കഥ കവിത ലേഖനം, പുസ്തകനിരൂപണം, ഇലസ്ട്രേഷൻ – എല്ലാം ഞാൻ തന്നെ എഴുതിയും വരച്ചും ഉള്ളടക്കം സൃഷ്ടിക്കും. അച്ചടിപ്രസ്സുകളുടെ കാലം കഴിഞ്ഞ് കംപ്യൂട്ടർ പ്രചാരത്തിലായതോടെ ലേ ഔട്ടിലും പ്രിന്റിങ്ങിലുമായി താത്പര്യം. പ്രോഗ്രാമുകളും ബ്രോഷറുകളും ഉണ്ടാക്കാനായി ഡി.ടി.പി സെന്ററിൽ പോയിരിക്കുക വലിയ ഇഷ്ടമായിരുന്നു. അന്ന് പേജ് മേക്കറിലേയും ഫോട്ടോഷോപ്പിലേയും ടൂളുകൾ കാണിച്ചുതന്ന അനന്തസാധ്യതകൾ കണ്ട് ഞാൻ അന്തം വിട്ടുപോയി.

പിന്നീട് രണ്ടായിരത്തൊന്നിൽ ഒരു P3 കംപ്യൂട്ടർ സിസ്റ്റം വലിയ വിലകൊടുത്തു വാങ്ങി ടെക്സ്റ്റ് എഡിറ്റിങ് ശീലിച്ചുതുടങ്ങി. മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്ത് മലയാളത്തിൽ ടൈപ്പുചെയ്യാനും പഠിച്ചു. വെബ്സൈറ്റ് ഉണ്ടാക്കുന്ന ചില സോഫ്റ്റ്വെയറുകൾ പരിചയപ്പെട്ടു. സ്വന്തമായി ചില പരീക്ഷണങ്ങൾ നടത്തി. അപ്പോഴാണ് ഇന്റർനെറ്റിൽ ഒരു ഡൊമൈൻ എടുത്താൽ ലോകത്തെല്ലാവർക്കും വായിക്കാവുന്ന ഒരു വെബ്ജേണൽ ആരംഭിക്കാം എന്ന ആശയം ഒരു സുഹൃത്തു പറയുന്നത്. ഐ.ടി വിദഗ്ധനായിരുന്ന അദ്ദേഹമാണ് ഹരിതകം ഡോട് കോം എന്ന സൈറ്റ് സൃഷ്ടിച്ചുതന്നത്. എങ്ങനെയാണ് പോസ്റ്റുകൾ ഇടേണ്ടത് എന്ന വിദ്യയും പറഞ്ഞുതന്നു.

അന്നത്തെ ഒരു വലിയ പ്രശ്നം കംപ്യൂട്ടറുകൾ സ്വാഭാവികമായി മലയാളം ഫോണ്ടുകളെ പിന്തുണയ്ക്കില്ല എന്നതായിരുന്നു. ആവശ്യക്കാർ ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. സിസ്റ്റം റീസ്റ്റാർട്ട് ചെയ്യണം. ഇങ്ങനെയൊക്കെ ചെയ്താലും ചില ബ്രൗസറുകറുകളുടെ റെൻഡറിങ് പ്രശ്നം കാരണം മലയാളം കാണാൻ കഴിയുകയുമില്ല. അക്കാലത്ത് ഇതൊന്നും ആർക്കും അറിയുമായിരുന്നില്ല. കവിസുഹൃത്തുക്കൾക്കും സഹൃദയർക്കുമെല്ലാം ലിങ്ക് ഈമെയിലായി അയച്ചുകൊടുക്കുമെങ്കിലും സാങ്കേതികാഭിരുചിയില്ലാത്തതിനാൽ അവരൊന്നും അതു തുറന്നു നോക്കിയതേ ഇല്ല.

എന്നിട്ടും നിരാശനാവാതെ മലയാള കവിതാജാലികയുമായി മുന്നോട്ടുപോകാൻ നിശ്ചയിച്ചു. ആയിടെയാണ് കെ. എച്ഛ്. ഹുസൈനെ പരിചയപ്പെടുന്നത്. രചന എന്ന തനതുമലയാളം ഫോണ്ട് രൂപകല്പന ചെയ്ത ഹുസൈൻ ഹരിതകത്തിനുമാത്രമായി ഒരു ടെക്സ്റ്റ് എഡിറ്ററും ഒരു ഫോണ്ടും ഉണ്ടാക്കിത്തന്നു. ഹുസൈനാണ് ശരിക്കും എന്നെ മലയാളം ‘ടൈപ്പിനിരുത്തിയ’ ആശാൻ! ഭാഷാ കംപ്യൂട്ടിങ്ങിന്റെ പ്രശ്നസങ്കീർണ്ണമായ ലോകത്തേക്ക് ഉൾക്കാഴ്ച നൽകിയതും അദ്ദേഹം തന്നെ. അതിനിടയ്ക്ക് ഹരിതകത്തിന് സാങ്കേതിക പിന്തുണയുമായി തുറവൂരിലെ സുഹൃത്ത് സുനിൽ പ്രഭാകർ വന്നു. അദ്ദേഹം സൈറ്റ് റീ ഡിസൈൻ ചെയ്തു. ഡൊമൈൻ വിലാസം നൽകിയാൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാതെതന്നെ ഹരിതകം ഏതു ബ്രൗസറിലും മലയാളലിപിയിൽ വായിക്കാമെന്നായി.

അക്കാലത്തെല്ലാം എനിക്കിഷ്ടപ്പെട്ട കവിതകൾ കവിയുടെ അനുവാദത്തോടെ ഹരിതകത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്. സുനിലിന്റെ സഹായത്തോടെ ശബ്ദഫയലുകൾ അറ്റാച്ച് ചെയ്ത് ‘ചൊല്ലിക്കേൾക്കാം’ എന്നൊരു സാധ്യതകൂടി ഉൾപ്പെടുത്തി. കെ.ജി.എസ്സും സച്ചിമാഷുമെല്ലാം കവിതകൾ ചൊല്ലിത്തന്നത് (ലാന്റ്) ഫോണിൽ റെക്കോഡ് ചെയ്ത് ടെക്സ്റ്റിനോടൊപ്പം കൊടുത്തു. Poetry international, Poetry foundation തുടങ്ങിയ ഇംഗ്ലീഷ് സൈറ്റുകളായിരുന്നു മാതൃക. അന്നെല്ലാം ഇന്റർനെറ്റിന് വേഗത വളരെ കുറവായിരുന്നതിനാൽ ശബ്ദം ലോഡ് ചെയ്തുവരാൻ സമയമെടുക്കും. ഇന്നിപ്പോൾ വീക്കിലിയിൽ ക്യു ആർ കോഡ് കൊടുത്ത് കവിയുടെ ശബ്ദത്തിൽ കവിത കേൾക്കിപ്പിക്കുന്നതിന്റെ ആദിരൂപമായിരുന്നു അത്. അന്ന് എനിക്കു കിട്ടിയ വലിയൊരു പ്രോത്സാഹനം ഡോ.അയ്യപ്പപ്പണിക്കരുടെ ഒരഭിനന്ദനക്കത്താണ്. ഹരിതകം കാലോചിതമായ സംരംഭമാണെന്നും തുടരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എനിക്ക് ഒരു ഇ-മെയിൽ അയക്കുകയുണ്ടായി. ആറ്റൂർ മാഷും അത് നോക്കിയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. ഊട്ടി ഫേൺഹിലിൽ നടന്ന തമിഴ്-മലയാളം കവിസംഗമത്തിന് മലയാളത്തിൽനിന്നുള്ള പുതുകവികളെ തിരഞ്ഞെടുത്തത് ഹരിതകത്തിൽ വന്ന കവിതകൾ വായിച്ചിട്ടാണെന്ന് ജയമോഹനും പറഞ്ഞിരുന്നു.

വൈകാതെ മലയാളം യൂണിക്കോഡ് ഫോണ്ടുകൾ പ്രചാരത്തിലായി. ബ്ലോഗുകളുടെ വസന്തകാലമായി. പ്രവാസി മലയാളികളാണ് ബ്ലോഗിലും സൈബർ മലയാളത്തിലും സജീവമായത്.

(അപൂർണ്ണം)

നിരാമയകവിത

കമറുദ്ദീൻ കവിത കെട്ടിയുണ്ടാക്കുകയല്ല, കണ്ടെടുക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ – ജൈവപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും – സ്വഭാവേന കാണുന്നതും എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോവുന്നതുമായ വികൃതികളെ കണ്ടെടുത്ത് കോർത്തെടുക്കുന്ന കലയാണ് കമറുദ്ദീന്റെ കുറുംകവിതകൾ. ഭാഷയിലെ പ്രതിഷ്ഠാപനകല (Installation Art) എന്നും പറയാം.

ശില്പ-ചിത്രവേലയോടുള്ള ഈ കൗതുകം കമറുദ്ദീന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രകടമാണ്. തന്റെ കുറിപ്പിനോടൊപ്പം ഇയാൾ ഒരു (വി)ചിത്രം ചേർക്കും. സാധാരണ വസ്തുക്കളെ അസാധാരണമായ രീതിയിൽ വിന്യസിച്ചുകൊണ്ട് അവയുടെ അർത്ഥത്തെയും ധർമ്മത്തെയും അട്ടിമറിക്കുന്ന ഇമേജുകളാവും അത്. ഉദാഹരണത്തിന്, തീൻമേശയിലെ ഒരു ഫോർക്ക് കൈപ്പത്തിയെ ഓർമ്മിപ്പിക്കുന്നു. ഇത് കമറുദ്ദീന്റെ കവിതയിൽ രൂപാന്തരപ്പെടുന്നത് ഇങ്ങനെയാണ്:

ഫോർക്ക് ഉപയോഗിക്കാൻ
അയാൾക്ക് വശമില്ലാഞ്ഞല്ല
ആ കലാപത്തിനു ശേഷം
ഫോർക്കുകൾ
അതിന്റെ കൂമ്പലും വളവും
എല്ലാം ചേർന്ന്
കുതുബുദ്ദീൻ അൻസാരിയുടെ
തൊഴുകൈ
ഓർമിപ്പിക്കുന്നത് കൊണ്ടാണ്.

ഇതുപോലെ വെള്ളത്തിൽ കിടക്കുന്ന സ്കേറ്റിങ്ബോഡ് ചീങ്കണ്ണിയായും ചവറ്റുകൊട്ടയിലെ കൈയ്യുറകൾ തവളകളായും രൂപാന്തരപ്പെടുന്നതു കാണാം. യുദ്ധഭൂമിയിലെ ടാങ്കുകൾക്കാവട്ടെ ഉദ്ധരിച്ച ലിംഗങ്ങളോടാണ് രൂപസാമ്യം.

ടാങ്കുകളെന്നത്
വെറും വിളിപ്പേരാണ്
മുരണ്ടു നീങ്ങുന്നത്
ഉദ്ധരിച്ച ലിംഗങ്ങളാണ്
ഏത് യുദ്ധത്തിലും
ഇരകളിൽ കൂടുതൽ
സ്ത്രീകളും കുഞ്ഞുങ്ങളുമാകുന്നത്
അതുകൊണ്ടാണ്.

പട്ടങ്ങളാകുന്ന തിരണ്ടികൾ, സൂഫി നർത്തകരെ ഓർമ്മിപ്പിക്കുന്ന വിന്റ്മില്ല്, പെരുമ്പാമ്പാകുന്ന വാക്വംക്ലീനർ ഇങ്ങനെ രൂപസാമ്യത്തിൽനിന്ന് ഉരുവംകൊണ്ട നിരീക്ഷണകൗതുകങ്ങളാണ് ഇതിലെ കവിതകളേറെയും.

ഈ കല്പനാകൗതുകത്തിന്റെ ആദിരൂപമായി പെട്ടെന്ന് ഓർമ്മയിൽ വരുന്നത് പാബ്ലോ പിക്കാസോയുടെ കാളത്തല എന്ന പ്രസിദ്ധ ശില്പമാണ്. 1942 ലാണ് ചുമരിലുറപ്പിച്ച ഒരു സൈക്കിൾ സീറ്റും അതിനുമുകളിൽ ഹാന്റിൽ ബാറും വെച്ച് പിക്കാസോ ഈ അനശ്വര രചനക്കു രൂപം കൊടുത്തത്. ഇത് ഒരു ‘കണ്ടെത്തിക്കല’ (Found Art) ആണ്. ശില്പി സ്വന്തം കൈകൊണ്ടു നിർമ്മിച്ചതല്ല, ലഭ്യമായ വസ്തുക്കളെ പ്രത്യേകരീതിയിൽ വിന്യസിച്ച് സൃഷ്ടിക്കുന്നതാണ്. സർവ്വം ശിഥിലമാക്കിയ യുദ്ധഭീകരതയെ ഭാവനകൊണ്ട് അതിജീവിക്കാനുള്ള കലാകാരന്റെ പരിശ്രമമായിരുന്നു അത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരേസമയം അതീവലളിതവും അതിസങ്കീർണ്ണവുമായ ഒരു പ്രതിഷ്ഠാപനം.

ആധുനികകാലത്ത് ഈ ഗണത്തിൽപ്പെടുന്ന ശ്രദ്ധേയമായ മറ്റൊരു ഇൻസ്റ്റലേഷൻ Jean luc Cornec ന്റെ Telephone Sheep ആണ്. കാലഹരണപ്പെട്ട ലാന്റ് ഫോണുകളും അവയുടെ കേബിളുകളും മാത്രം ഉപയോഗിച്ചുകൊണ്ട്, നിൽക്കുകയും കിടക്കുകയും മേയുകയും ചെയ്യുന്ന ആടുകളെ നിർമ്മിച്ചിരിക്കുന്നു. ഇത് ഒരുതരം പുനരുപയോഗകല കൂടിയാണ്. പിക്കാസോയുടെ സൈക്കിൾക്കല ഇവിടെ റീസൈക്കിൾക്കലയായി എന്നും പറയാം. എന്നാൽ സ്മാർട്ഫോണുകളുടെ കാലം മനുഷ്യഭാവനയെ നിരന്തരം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു:
‘തൊടു സ്ക്രീനിൽ
പടം വിടർത്തിയപ്പോൾ
കണ്ടു
ഇതുവരെ കണ്ണിൽപ്പെടാത്ത
അവളുടെ കീഴ്ത്താടിയിലെ
നീല മറുക്’ (വിടർച്ച)
ടച്ച്സ്ക്രീനിൽ വിരലുകൾകൊണ്ടുള്ള സൂമിങ്ങ് (പടം വിടർത്തൽ) ആണ് ഇന്നു നമ്മുടെ സൂക്ഷ്മദർശിനി. യാഥാർത്ഥ്യത്തേക്കാൾ അതിയാഥാർത്ഥ്യമാണ് നമ്മൾ കാണുന്നത്. ഡിജിറ്റൽ കാലത്തിന്റെ കൺസ്യൂമർ ഉൽപ്പന്നങ്ങളും പെരുമാറ്റശീലങ്ങളും കമറുദ്ദീന്റെ കവിതകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം. ഇടുങ്ങിയ ജനലിലൂടെ നോക്കുമ്പോൾ ‘ബാർക്കോഡു’ മാതിരി കാണപ്പെടുന്ന ചാറ്റൽമഴ, കടൽക്കരയിൽ പറവകളെന്നു കരുതി ‘ഡ്രോണുകൾക്ക്’ തീറ്റയെറിഞ്ഞുകൊടുക്കുന്ന അപ്പൂപ്പൻ, കെട്ടിടത്തിനു മുകളിൽനിന്നു താഴെക്കു ചാടി ആത്മഹത്യ ചെയ്തയാളുടെ ശരീരം റോഡിൽ ‘ക്യു ആർ കോഡ്’ ഉണ്ടാക്കിയത് എന്നിവ ഉദാഹരണം.

വസ്തുക്കളുടെ രൂപസാമ്യത്തിലെന്നപോലെ വാക്കുകളുടെ ഉച്ചാരണസാമ്യത്തിലും ദ്വയാർത്ഥപ്രയോഗത്തിലും കവി കൗതുകം കൊള്ളുന്നു. “കുളിക്കാനിറങ്ങിയവരുടെ റബ്ബർ ചെരുപ്പുകൾ പകുതി കാണും വിധം മണലിൽ കുഴിച്ചിട്ട് കുട്ടികൾ കബർ കളിക്കുന്നു”. (മീസാൻകല്ലുകൾ) ഇതിലെ റബർ / കബർ എന്നീ വാക്കുകൾ നോക്കുക. “വല്ല്യുപ്പ കേട്ടത് വയലും വീടും. ഞങ്ങൾ കേൾക്കുന്നത് വയളും വീടും”. (കേൾവി) ഇതിൽ വയല് / വയള് എന്നീ വാക്കുകളിലാണ് ഉച്ചാരണസാമ്യം. അടുത്തടുത്തു നിർത്തിയിട്ട ലോറികൾ അടക്കം പറയുന്നത് “ഒരു ലോഡുകാലമായില്ലേ നമ്മൾ ഉറക്കെ മിണ്ടിയിട്ട്” എന്നാണ്. ആരോഗ്യകരമായ സൗഹൃദത്തിന്റെ തുടർച്ചക്ക് ഒരു “ബോ” അകലം പാലിക്കണമെന്ന് വയലിനിസ്റ്റുകൾ മാതൃക കാട്ടുന്നുവത്രേ. ആ ‘വില്ലകല’ത്തിന് വല്ലാത്ത ഒരകലമുണ്ട്. ഇതുപോലെ സാത്വികൻ / സ്വാസ്തികൻ / സാർത്രികൻ, ഗൃഹഭരണം / ഗുഹഭരണം, ഫക്കർ / ഫക്കീർ / ഫിക്കർ എന്നിങ്ങനെയുള്ള വാഗ് ലീലകളിൽ അഭിരമിക്കുന്നതും കാണാം.

സാദൃശ്യമുണർത്തുന്ന കൗതുകം പോലെ വൈരുദ്ധ്യമുണർത്തുന്ന നർമ്മവും കമറുദ്ദീന്റെ നിരീക്ഷണങ്ങൾക്ക് മൂർച്ച കൂട്ടുന്നവയാണ്. കോവിഡുകാലത്തെ അടച്ചിരിപ്പ് അടിയുടുപ്പുകളെ ജാലകവിരികളായി സ്വതന്ത്രരാക്കി എന്നൊരു കവിതയിൽ നിരീക്ഷിക്കുന്നു. വീടകങ്ങളിലെ അസംതൃപ്തികളും വൈരുദ്ധ്യങ്ങളും വിഷയമായ ടാബ്ലെറ്റുകൾ വേറേയും പലതുണ്ട്. അപൂർവ്വം ചിലപ്പോൾ ആശയങ്ങളെ വിട്ട് ഹൈക്കുപോലെ ധ്യാനസൂക്ഷ്മമാവുന്ന രചനകളും കാണാം.

മഴയത്ത്
മീനിന്,
പുഴതന്നെ കുട (മീൻകുട)

എന്നാലും പൊതുവേ ചിരിയുണർത്തുന്ന ചിന്തകളും ചിന്തയുണർത്തുന്ന ചിരികളുമാണ് ഈ ‘ഗുളികവിത’കളുടെ ഫലസിദ്ധി.
എന്ന്,
അനുഭവസ്ഥൻ,
പി.പി.രാമചന്ദ്രൻ.