ബിയ്യാശയുടെ പെട്ടകം

ജപമാലയിലെ മുത്തുമണിയോളം ചെറുതാക്കി സംഗ്രഹിച്ച ലക്ഷദ്വീപിന്റെ ഇതിഹാസമാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ പുതിയ പുസ്തകം : ബിയ്യാശയുടെ പെട്ടകം. പോരാട്ടങ്ങളുടെ ചരിത്രവും കണ്ണീരും വീണ, ജിന്നുകളാലും ഇബിലീസുകളാലും പിന്നെപ്പിന്നെ കയറിട്ടുകെട്ടിയിടുന്ന ഭരണാധികാരികളാലും വലയം ചെയ്യപ്പെട്ട ജീവിതത്തുരുത്തുകളുടെ സങ്കട(ൽ)ക്കഥ! ഇത്ര ഹൃദയസ്പർശിയായ ഒരാഖ്യാനം അടുത്തകാലത്തൊന്നും വായിക്കാനിടവന്നിട്ടില്ല. 

Continue reading ബിയ്യാശയുടെ പെട്ടകം

ഇട്ട്യേച്ചൻ ആന്റ് ബ്രദേഴ്സ്

ജി.എല്‍.പി സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഇന്നലെയാണ് ആരംഭിച്ചത്. സ്ഥലം എം.പി. ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ പരിപാടിയുണ്ട്. രണ്ടാംദിവസമായ ഇന്നത്തെ മുഖ്യആകര്‍ഷണം സാംസ്‌കാരികസമ്മേളനമാണ്. പ്രോഗ്രാംകമ്മിറ്റി കണ്‍വീനറായ എനിക്ക് ഇന്ന് കാര്യമായ ടെന്‍ഷനൊന്നും ഇല്ല. വിശിഷ്ടാതിഥികള്‍ ഉച്ചതിരിഞ്ഞേ എത്തിത്തുടങ്ങൂ. അപ്പോഴേക്കും സ്‌കൂളിലെത്തിയാല്‍ മതി. പകല്‍ നന്നായൊന്നുറങ്ങണം. ഇന്നലെ രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണമുണ്ട്.

Continue reading ഇട്ട്യേച്ചൻ ആന്റ് ബ്രദേഴ്സ്

ഇടയിൽ എവിടെയോ

“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

Continue reading ഇടയിൽ എവിടെയോ

പുതുവർഷദിനം

രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും.

Continue reading പുതുവർഷദിനം

നദീർ ചിത്രപ്രദർശനം

‘ഏകകാര്യമഥവാ ബഹൂത്ഥമാം / ഏകഹേതു ബഹുകാര്യകാരിയാം’.

ഒരു കാര്യം സംഭവിക്കുന്നതിനു അനേകം കാരണങ്ങളുണ്ടാകാം. അതുപോലെ ഒരു കാരണത്തിൽനിന്ന് അനേകം കാര്യങ്ങൾ സംഭവിക്കുകയുമാവാം. നമ്മൾ നദീറിന്റെ ചിത്രപ്രദർശനം കാണാൻ പോകുന്നു. അപ്പോൾ തൊട്ടടുത്ത ഗാലറിയിൽ മറിയം ജാസ്മിന്റെ പ്രദർശനമുണ്ടെന്നറിയുന്നു. അതുപോയി കാണുന്നു. ഇരു ഗാലറികളും അന്യോന്യം പിന്തുണയ്ക്കുന്നതായി തിരിച്ചറിയുന്നു. നദീറിന്റെ അടുത്തുനോട്ടങ്ങൾക്ക് (അകംവരകൾ) മറിയത്തിന്റെ വിദൂരനോട്ടങ്ങൾ (പുറംവരകൾ) പരഭാഗശോഭയായി വർത്തിച്ചു. തിരിച്ചും. എം രാമചന്ദ്രനും അക്ബറും ചേർന്നുണ്ടാക്കിയ നദീറിന്റെ ബ്രോഷറും മറിയത്തിന്റെ ‘കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ’ എന്ന ബ്രോഷറും ഓരോ കോപ്പി വാങ്ങി ബാഗിലിടുന്നു.
ഇന്നു രാവിലെ അതു രണ്ടുമെടുത്ത് വിസ്തരിച്ചു നോക്കുന്നു. എത്ര മനോഹരങ്ങൾ! കലാകാരനെ അവതരിപ്പിക്കുന്നതിൽ ഇത്തരം ‘തുടർക്കണി’കൾക്ക് (ആൽബം എന്ന അർത്ഥത്തിൽ ഈ വാക്കുപയോഗിച്ചത് എം ഗോവിന്ദനാണ്) വലിയ പങ്കുണ്ട്. ഇത്തരം ബ്രോഷറുകളുടെ ഒരു നല്ല ശേഖരമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ പലതും നഷ്ടപ്പെട്ടു. Transient Moods എന്ന ആമുഖക്കുറിപ്പിൽ എം രാമചന്ദ്രൻ, നദീറിന്റെ ഇളമയിലെ ചഞ്ചലഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മറിയത്തിന്റെ രചനകളെ അവതരിപ്പിച്ചുകൊണ്ട് ഇ.എഛ്. പുഷ്കിൻ (പ്രശസ്ത കലാകാരൻ) എഴുതിയ കുറിപ്പും ഗംഭീരമായിട്ടുണ്ട്. “ഒരു കലാസൃഷ്ടിക്ക് പൊതുവായ നിർവചനങ്ങൾ ഇല്ല ; അതിനെ സൃഷ്ടിച്ചയാളുടെ നിർവചനങ്ങളേയുള്ളു” എന്നാണ് പുഷ്കിന്റെ ‘അനിർവചനം’. മറിയത്തിന്റെ ഒരു ചിത്രത്തിൽ വീട്ടുമുറ്റത്ത് നീന്തൽ വസ്ത്രങ്ങളണിഞ്ഞ രണ്ടു കുട്ടികൾ നിൽക്കുന്നു. അതിനെക്കുറിച്ചെഴുതുമ്പോൾ പുഷ്കിൻ ഒരു ബ്രിട്ടിഷ് പെയിന്ററെയും അദ്ദേഹത്തിന്റെ ഒരു ചിത്രത്തേയും പരാമർശിക്കുന്നുണ്ട്. ഡേവിഡ് ഹോക്നറുടെ A Bigger Splash. ഒരു വലിയ ‘നീർത്തെറി’ എന്നു പുഷ്കിൻമലയാളം. നെറ്റിൽ തിരഞ്ഞ് ആ ചിത്രം കണ്ടു. ആരോ ചവിട്ടുപലകയിൽനിന്ന് എടുത്തുചാടിയപ്പോൾ കുളത്തിലുണ്ടായ വലിയ നീർത്തെറിപ്പാണ് ചിത്രം. ചാടിയ ആളുടെ അസാന്നിദ്ധ്യമാണ് അതിനെ ഇത്രത്തോളം കണ്ണിൽ കെട്ടിനിർത്തുന്നത് എന്നു തോന്നി. അപ്പോൾ അരവിന്ദന്റെ തമ്പ് ഓർമ്മിച്ചു. കാണികളുടെ മുഖഭാവത്തിലൂടെ പ്രകടനത്തിന്റെ വിസ്മയം ആവിഷ്കരിച്ച ആ സീക്വൻസ്. ഇനിയും അതു പലതിനേയും മനസ്സിലേക്കു കൊണ്ടുവരാം.

ഏകഹേതു ബഹുകാര്യകാരിയാം!