
“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും.
‘ഏകകാര്യമഥവാ ബഹൂത്ഥമാം / ഏകഹേതു ബഹുകാര്യകാരിയാം’.
ഒരു കാര്യം സംഭവിക്കുന്നതിനു അനേകം കാരണങ്ങളുണ്ടാകാം. അതുപോലെ ഒരു കാരണത്തിൽനിന്ന് അനേകം കാര്യങ്ങൾ സംഭവിക്കുകയുമാവാം. നമ്മൾ നദീറിന്റെ ചിത്രപ്രദർശനം കാണാൻ പോകുന്നു. അപ്പോൾ തൊട്ടടുത്ത ഗാലറിയിൽ മറിയം ജാസ്മിന്റെ പ്രദർശനമുണ്ടെന്നറിയുന്നു. അതുപോയി കാണുന്നു. ഇരു ഗാലറികളും അന്യോന്യം പിന്തുണയ്ക്കുന്നതായി തിരിച്ചറിയുന്നു. നദീറിന്റെ അടുത്തുനോട്ടങ്ങൾക്ക് (അകംവരകൾ) മറിയത്തിന്റെ വിദൂരനോട്ടങ്ങൾ (പുറംവരകൾ) പരഭാഗശോഭയായി വർത്തിച്ചു. തിരിച്ചും. എം രാമചന്ദ്രനും അക്ബറും ചേർന്നുണ്ടാക്കിയ നദീറിന്റെ ബ്രോഷറും മറിയത്തിന്റെ ‘കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ’ എന്ന ബ്രോഷറും ഓരോ കോപ്പി വാങ്ങി ബാഗിലിടുന്നു.
ഇന്നു രാവിലെ അതു രണ്ടുമെടുത്ത് വിസ്തരിച്ചു നോക്കുന്നു. എത്ര മനോഹരങ്ങൾ! കലാകാരനെ അവതരിപ്പിക്കുന്നതിൽ ഇത്തരം ‘തുടർക്കണി’കൾക്ക് (ആൽബം എന്ന അർത്ഥത്തിൽ ഈ വാക്കുപയോഗിച്ചത് എം ഗോവിന്ദനാണ്) വലിയ പങ്കുണ്ട്. ഇത്തരം ബ്രോഷറുകളുടെ ഒരു നല്ല ശേഖരമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ പലതും നഷ്ടപ്പെട്ടു. Transient Moods എന്ന ആമുഖക്കുറിപ്പിൽ എം രാമചന്ദ്രൻ, നദീറിന്റെ ഇളമയിലെ ചഞ്ചലഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മറിയത്തിന്റെ രചനകളെ അവതരിപ്പിച്ചുകൊണ്ട് ഇ.എഛ്. പുഷ്കിൻ (പ്രശസ്ത കലാകാരൻ) എഴുതിയ കുറിപ്പും ഗംഭീരമായിട്ടുണ്ട്. “ഒരു കലാസൃഷ്ടിക്ക് പൊതുവായ നിർവചനങ്ങൾ ഇല്ല ; അതിനെ സൃഷ്ടിച്ചയാളുടെ നിർവചനങ്ങളേയുള്ളു” എന്നാണ് പുഷ്കിന്റെ ‘അനിർവചനം’. മറിയത്തിന്റെ ഒരു ചിത്രത്തിൽ വീട്ടുമുറ്റത്ത് നീന്തൽ വസ്ത്രങ്ങളണിഞ്ഞ രണ്ടു കുട്ടികൾ നിൽക്കുന്നു. അതിനെക്കുറിച്ചെഴുതുമ്പോൾ പുഷ്കിൻ ഒരു ബ്രിട്ടിഷ് പെയിന്ററെയും അദ്ദേഹത്തിന്റെ ഒരു ചിത്രത്തേയും പരാമർശിക്കുന്നുണ്ട്. ഡേവിഡ് ഹോക്നറുടെ A Bigger Splash. ഒരു വലിയ ‘നീർത്തെറി’ എന്നു പുഷ്കിൻമലയാളം. നെറ്റിൽ തിരഞ്ഞ് ആ ചിത്രം കണ്ടു. ആരോ ചവിട്ടുപലകയിൽനിന്ന് എടുത്തുചാടിയപ്പോൾ കുളത്തിലുണ്ടായ വലിയ നീർത്തെറിപ്പാണ് ചിത്രം. ചാടിയ ആളുടെ അസാന്നിദ്ധ്യമാണ് അതിനെ ഇത്രത്തോളം കണ്ണിൽ കെട്ടിനിർത്തുന്നത് എന്നു തോന്നി. അപ്പോൾ അരവിന്ദന്റെ തമ്പ് ഓർമ്മിച്ചു. കാണികളുടെ മുഖഭാവത്തിലൂടെ പ്രകടനത്തിന്റെ വിസ്മയം ആവിഷ്കരിച്ച ആ സീക്വൻസ്. ഇനിയും അതു പലതിനേയും മനസ്സിലേക്കു കൊണ്ടുവരാം.
ഏകഹേതു ബഹുകാര്യകാരിയാം!
സൗമ്യം മധുരം ദീപ്തം – കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വത്തെ ഈ മൂന്നു വിശേഷണങ്ങളിൽ സംഗ്രഹിക്കാം. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽവെച്ച് കാണുമ്പോഴെല്ലാം പുഞ്ചിരിയോടെ അടുത്തെത്തി കുശലം ചോദിക്കും. ‘വെണ്മയ്ക്കെന്തൊരു വെണ്മ!’ എന്ന് അപ്പോൾ ആ ശുഭ്രവേഷധാരിയെ നോക്കി ഞാൻ കൈകൂപ്പും.
കൃഷ്ണൻനായർ സാർ സെക്രട്ടറിയായിരിക്കുമ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. മാഷ് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അവാർഡ് ദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചടങ്ങു നടക്കുന്ന ദിവസം ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് എത്താൻ പറ്റിയില്ല. മുത്തങ്ങയിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് എഴുത്തുകാർ അക്കാദമി പുരസ്കാരങ്ങൾ ബഹിഷ്കരിക്കണമെന്ന് സാംസ്കാരികപ്രവർത്തകർ ആഹ്വാനം ചെയ്യുന്ന സമയമായിരുന്നു അത്. മാഷ് എന്നെ വിളിച്ചു. ‘രാമചന്ദ്രൻ അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് കേട്ടത് ശരിയാണോ?’ ആ സംഭവത്തിൽ എനിക്കു പ്രതിഷേധമുണ്ടെങ്കിലും അവാർഡ് നിരസിക്കില്ലെന്നും നാട്ടിൽ എത്തിയ ഉടൻ ഓഫീസിൽ വന്ന് കൈപ്പറ്റുമെന്നും അറിയിച്ചു. മാഷ് ആ നിലപാടിനെ സ്വാഗതം ചെയ്തു. പിന്നീട് ഞാൻ അക്കാദമിയിലെത്തി അന്നത്തെ പ്രസിഡണ്ട് യൂസഫലി കേച്ചേരിയിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.
മറ്റൊരു സന്ദർഭം കൂടി ഓർമ്മ വരുന്നു. അക്കാദമി ഹാളിൽ വെച്ച് ഒരു ബഹുഭാഷാ കവിസമ്മേളനം നടക്കുകയാണ്. കവിത വായിക്കാൻ മലയാളത്തിൽനിന്ന് ഞാനും വേദിയിലുണ്ട്. സമ്മേളനത്തിന്റെ പരിപാടിയും വിശദാംശങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ക്ഷണപത്രം അപ്പോഴാണ് ഞാൻ വായിച്ചുനോക്കിയത്. അതിലെ ആമുഖത്തിലെ ഒരു വാചകം എനിക്ക് പിടിച്ചില്ല. മലയാള കവിതയുടെ വർത്തമാനം ശുഷ്കവും ദരിദ്രവുമാണ് എന്നർത്ഥം വരുന്ന ഒരു പ്രസ്താവനയായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. ഇങ്ങനെ വിധിയെഴുതാൻ അക്കാദമിക്ക് എന്തധികാരം? സ്വയം നിന്ദിക്കുന്ന ഇത്തരമൊരു പ്രസ്താവന ഒരക്കാദമിയുടെ ക്ഷണപത്രത്തിൽ അച്ചടിച്ചതിനെ ഞാൻ ശക്തമായി വിമർശിച്ചു. വേദിയിൽവെച്ച് ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് കണ്ടപ്പോൾ തുറന്നു പറയുകയും ചെയ്തു.
വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തോട് യോജിക്കുകയും, യോജിക്കുമ്പോഴും വിയോജിപ്പുകൾക്കുള്ള സാധ്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സമന്വയത്തിന്റെ സംസ്കാരമാണ് മാഷിന്റെ അനന്യത. പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിന് എന്റെ നമസ്കാരം!
(സ്മരണികയിലേക്ക്)
തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന ഈ കവിതകൾ അർഹിക്കുന്നു.
Continue reading കാടിഴഞ്ഞുപോയ പാട്