ഇടയിൽ എവിടെയോ

“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

Continue reading ഇടയിൽ എവിടെയോ

പുതുവർഷദിനം

രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും.

Continue reading പുതുവർഷദിനം

മേഘങ്ങളെത്താനയക്കൂ

അഞ്ചരയിഞ്ചു ചതുരത്തിര നോക്കി-
യഞ്ചിയ കണ്ണുകള്‍ മങ്ങി,
കാതുകള്‍ക്കുള്ളില്‍ തിരുകിയ സംഗീത
നാളിയാല്‍ കേള്‍വി ചുരുങ്ങി,
കാലവും ദേശവുമില്ലാതെ, ചൂഴുന്ന
ലോകം തിരിച്ചറിയാതെ,
വാതിലടച്ചു തപസ്സിരിക്കും നവ
യോഗിയെത്തട്ടിയുണര്‍ത്താന്‍
മേനകയേയല്ല വിദ്യുല്ലതാവൃത
മേഘങ്ങളെത്താനയക്കൂ,
തോരാതെ പെയ്യട്ടെ, വീണ്ടും പ്രളയത്തി-
നാഘാതമേറ്റെണീക്കട്ടെ!

2022

തുരുമ്പ്

ഗവണ്‍മെന്റാസ്പത്രി
ജനല്‍ക്കമ്പി, കഫം
പുരണ്ടിരുണ്ടത്,
തുരുമ്പെടുത്തത്.

അതിന്നു മേലൊരു
ചെറുതുമ്പി; ചിറ-
കൊതുക്കി പ്രാര്‍ത്ഥിക്കാ-
നിരുന്നു തെല്ലിട

ദിനരാത്രമെണ്ണി-
ക്കഴിയും രോഗികള്‍
അതുകണ്ടു മിഴി-
യിമകള്‍ പൂട്ടുന്നു

അവരുടെ നെഞ്ചി-
ന്നകത്തുമന്നേരം
ഒരു തുമ്പിച്ചിറ-
കനക്കം കാണുന്നു

ഇരുമ്പിനെപ്പോലും
തുരുമ്പെടുപ്പിച്ചു
പ്രചണ്ഡവേഗത്തില്‍
പറക്കും കാലമേ,

ഇവര്‍ക്കുവേണ്ടി നീ
കുറച്ചു നേരമീ
ജനല്‍ക്കമ്പിയിന്മേല്‍
ഇരുന്നുകൊണ്ടാലും.

(ആറുവർഷം മുമ്പ് തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കുള്ള പാലീയേറ്റീവ് വാർഡിൽ രാജുവിനെ പരിചരിച്ചുകൊണ്ടിരിക്കെ മനസ്സിൽ ഊറിക്കൂടിയ വരികളാണ് ഇത്. ഇന്ന് FB അത് വീണ്ടും ഓർമ്മിപ്പിച്ചു.) 

നദീർ ചിത്രപ്രദർശനം

‘ഏകകാര്യമഥവാ ബഹൂത്ഥമാം / ഏകഹേതു ബഹുകാര്യകാരിയാം’.

ഒരു കാര്യം സംഭവിക്കുന്നതിനു അനേകം കാരണങ്ങളുണ്ടാകാം. അതുപോലെ ഒരു കാരണത്തിൽനിന്ന് അനേകം കാര്യങ്ങൾ സംഭവിക്കുകയുമാവാം. നമ്മൾ നദീറിന്റെ ചിത്രപ്രദർശനം കാണാൻ പോകുന്നു. അപ്പോൾ തൊട്ടടുത്ത ഗാലറിയിൽ മറിയം ജാസ്മിന്റെ പ്രദർശനമുണ്ടെന്നറിയുന്നു. അതുപോയി കാണുന്നു. ഇരു ഗാലറികളും അന്യോന്യം പിന്തുണയ്ക്കുന്നതായി തിരിച്ചറിയുന്നു. നദീറിന്റെ അടുത്തുനോട്ടങ്ങൾക്ക് (അകംവരകൾ) മറിയത്തിന്റെ വിദൂരനോട്ടങ്ങൾ (പുറംവരകൾ) പരഭാഗശോഭയായി വർത്തിച്ചു. തിരിച്ചും. എം രാമചന്ദ്രനും അക്ബറും ചേർന്നുണ്ടാക്കിയ നദീറിന്റെ ബ്രോഷറും മറിയത്തിന്റെ ‘കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ’ എന്ന ബ്രോഷറും ഓരോ കോപ്പി വാങ്ങി ബാഗിലിടുന്നു.
ഇന്നു രാവിലെ അതു രണ്ടുമെടുത്ത് വിസ്തരിച്ചു നോക്കുന്നു. എത്ര മനോഹരങ്ങൾ! കലാകാരനെ അവതരിപ്പിക്കുന്നതിൽ ഇത്തരം ‘തുടർക്കണി’കൾക്ക് (ആൽബം എന്ന അർത്ഥത്തിൽ ഈ വാക്കുപയോഗിച്ചത് എം ഗോവിന്ദനാണ്) വലിയ പങ്കുണ്ട്. ഇത്തരം ബ്രോഷറുകളുടെ ഒരു നല്ല ശേഖരമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ പലതും നഷ്ടപ്പെട്ടു. Transient Moods എന്ന ആമുഖക്കുറിപ്പിൽ എം രാമചന്ദ്രൻ, നദീറിന്റെ ഇളമയിലെ ചഞ്ചലഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മറിയത്തിന്റെ രചനകളെ അവതരിപ്പിച്ചുകൊണ്ട് ഇ.എഛ്. പുഷ്കിൻ (പ്രശസ്ത കലാകാരൻ) എഴുതിയ കുറിപ്പും ഗംഭീരമായിട്ടുണ്ട്. “ഒരു കലാസൃഷ്ടിക്ക് പൊതുവായ നിർവചനങ്ങൾ ഇല്ല ; അതിനെ സൃഷ്ടിച്ചയാളുടെ നിർവചനങ്ങളേയുള്ളു” എന്നാണ് പുഷ്കിന്റെ ‘അനിർവചനം’. മറിയത്തിന്റെ ഒരു ചിത്രത്തിൽ വീട്ടുമുറ്റത്ത് നീന്തൽ വസ്ത്രങ്ങളണിഞ്ഞ രണ്ടു കുട്ടികൾ നിൽക്കുന്നു. അതിനെക്കുറിച്ചെഴുതുമ്പോൾ പുഷ്കിൻ ഒരു ബ്രിട്ടിഷ് പെയിന്ററെയും അദ്ദേഹത്തിന്റെ ഒരു ചിത്രത്തേയും പരാമർശിക്കുന്നുണ്ട്. ഡേവിഡ് ഹോക്നറുടെ A Bigger Splash. ഒരു വലിയ ‘നീർത്തെറി’ എന്നു പുഷ്കിൻമലയാളം. നെറ്റിൽ തിരഞ്ഞ് ആ ചിത്രം കണ്ടു. ആരോ ചവിട്ടുപലകയിൽനിന്ന് എടുത്തുചാടിയപ്പോൾ കുളത്തിലുണ്ടായ വലിയ നീർത്തെറിപ്പാണ് ചിത്രം. ചാടിയ ആളുടെ അസാന്നിദ്ധ്യമാണ് അതിനെ ഇത്രത്തോളം കണ്ണിൽ കെട്ടിനിർത്തുന്നത് എന്നു തോന്നി. അപ്പോൾ അരവിന്ദന്റെ തമ്പ് ഓർമ്മിച്ചു. കാണികളുടെ മുഖഭാവത്തിലൂടെ പ്രകടനത്തിന്റെ വിസ്മയം ആവിഷ്കരിച്ച ആ സീക്വൻസ്. ഇനിയും അതു പലതിനേയും മനസ്സിലേക്കു കൊണ്ടുവരാം.

ഏകഹേതു ബഹുകാര്യകാരിയാം!