കോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.

ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.

മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.

അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!

2022 December

കാളഭൈരവൻ

മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.

എന്നാല്‍ പൊതുവേ പരിഷ്കാരോന്മുഖരായ മേല്‍ജാതി സമുദായങ്ങളിലെ കെടുതികളും കലാപങ്ങളുമായിരുന്നു ഇവര്‍ ആഖ്യാനം ചെയ്തത്. മലബാറിലെ മുസ്ളിങ്ങള്‍ക്കിടയിലും ഇതര അവര്‍ണ്ണസമുദായങ്ങളിലും ഇതേസമയം സംഭവിച്ചുകൊണ്ടിരുന്ന പരിണാമങ്ങള്‍ക്ക് തത്തുല്യമായ ആഖ്യാനങ്ങള്‍ ഉണ്ടായി എന്നു പറയാനാവില്ല. പറയരും പുലയരും പാണരും കണക്കരും കുശവരുമെല്ലാം അടങ്ങുന്ന അടിയാളജീവിതം ഈ പരിണാമങ്ങളെ എങ്ങനെയാണ് നേരിട്ടത്? അവര്‍ക്കു തകര്‍ക്കുവാന്‍ പത്തായങ്ങളോ നാലുകെട്ടുകളോ ഉണ്ടായിരുന്നില്ല. പകരം അവര്‍ വേരാഴ്ത്തിനിന്ന തറയാണ് തകര്‍ത്തെറിയപ്പെട്ടത്. വെടികൊണ്ട് ചെരിയുന്ന നിസ്സഹായമായ ആ ഗോത്രസംസ്കൃതികളുടെ നിലവിളി ഉത്സവത്തിമര്‍പ്പിനിടയില്‍ കേള്‍ക്കാതെപോയി. ആ നിലവിളിയാണ് ഒരു കുറുംകുഴലിലൂടെ എന്നവണ്ണം ദിനേശ്കുമാര്‍ കാളഭൈരവന്‍ എന്ന നാടകത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

ഏറനാട്ടിലെ കണക്കസമുദായത്തിന്റെ മിത്തും ജീവിതവും പശ്ചാത്തലമാക്കി രചിച്ച ഒരപൂര്‍വ്വ വാങ്മയമാണ് കാളഭൈരവന്‍. കമ്പോളത്തിന്റേയും വികസനത്തിന്റേയും യുക്തികള്‍ക്കൊത്ത് സകലതിനേയും മാനകീകരിക്കുന്ന പുതുകാലത്തിനോട് ദൈവങ്ങളോടൊപ്പം നിലനില്‍പ്പിനായി പൊരുതുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥ. പ്രകൃതിയില്‍നിന്നു പറിച്ചെറിയപ്പെടുന്ന മനുഷ്യദുരന്തത്തിന്റെ പലപാടു പറഞ്ഞ കഥയ്ക്ക് ഏറനാടന്‍ തനിമയാര്‍ന്ന ഒരു മൊഴിവഴിപാട്!

കോളനിവത്കരണം ഗോത്രസംസ്കൃതികളെ ഛിന്നഭിന്നമാക്കിയ ചരിത്രം പറയുന്ന ചിന്നു അച്ചാബെയുടെ സര്‍വ്വം ശിഥിലമാകുന്നു എന്ന കൃതി, പോയ നൂറ്റാണ്ടില്‍ സംസ്കാരവൈവിധ്യങ്ങളെ പുതിയൊരു വീക്ഷണകോണില്‍ വിലയിരുത്താന്‍ പ്രചോദിപ്പിക്കുകയുണ്ടായി. ജനതയുടെ സുസ്ഥിതി, വിശേഷിച്ചും ഗോത്രജീവിതത്തില്‍, അവരുടെ സാംസ്കാരികസ്വത്വവുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരുന്നു. മണ്ണും മലയും പക്ഷിമൃഗാദികളും മാത്രമല്ല മണ്‍മറഞ്ഞ പൂര്‍വ്വികരേയും ആരാധനാമൂര്‍ത്തികളായി പരിഗണിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഗോത്രസമൂഹത്തെ കീഴടക്കാന്‍ പാശ്ചാത്യശക്തികള്‍ അവലംബിച്ച മാര്‍ഗ്ഗം അവരുടെ വിശ്വാസത്തെ തകര്‍ക്കുക എന്നതായിരുന്നു. മിഷണറിമാര്‍ ആദ്യം ദൈവങ്ങളെ നിര്‍വ്വീര്യരാക്കി. എന്നിട്ട് മനുഷ്യരെ നിരാലംബരാക്കി.

മുന്‍കാലങ്ങളില്‍ പ്രത്യക്ഷാധിനിവേശമാണ് ശിഥിലീകരണത്തിന് നിദാനമായിരുന്നതെങ്കില്‍ പില്‍ക്കാലത്ത് അത് ആധുനിക വികസനരാഷ്ട്രീയത്തിന്റെ ഫലമായിട്ടായിരുന്നു. പിറന്ന മണ്ണും വളര്‍ന്ന നാടും വിട്ടൊഴിയാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം പെരുകിവരുന്ന ലോകത്താണ് ഇന്നു നാം ജീവിക്കുന്നത്. അഭ്യന്തരയുദ്ധങ്ങളും അരാജകത്വവും പ്രകൃതിദുരന്തങ്ങളും കാരണം ദരിദ്രരാജ്യങ്ങളില്‍നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ അഭയംതേടി അലയുകയാണ് ലോകമെങ്ങും. ലോകയുദ്ധാനന്തരമുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണ് ഇപ്പോഴത്തേതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പണ്ട് കമ്പോളത്തിനുവേണ്ടി മതിലുകള്‍ തട്ടിനിരത്താന്‍ ആഹ്വാനം ചെയ്ത വികസിതരാജ്യങ്ങള്‍ ഇന്ന് അഭയാര്‍ത്ഥികളെ തടയാന്‍ മതിലുകെട്ടി ഉയര്‍ത്തുകയാണ്. യുദ്ധമായാലും പ്രകൃതിക്ഷോഭമായാലും അത് ആത്യന്തികമായി മനുഷ്യനിര്‍മ്മിതമായ ദുരന്തം തന്നെ. വികസനത്തെക്കുറിച്ച് ലാഭകേന്ദ്രിതമായ വീക്ഷണം വെച്ചുപുലര്‍ത്തുന്ന ആധുനികതയുടെ പരിണതഫലവും. ഈ സമകാലീനപശ്ചാത്തലത്തില്‍ പ്രസക്തിയേറുന്ന ഒരു കുടിയിറക്കിന്റെ കഥയാണ് കാളഭൈരവന്‍.

ദൈവങ്ങള്‍ മനുഷ്യരെ രക്ഷിച്ചുപോന്ന ഒരു പഴങ്കാലം, മനുഷ്യര്‍ ദൈവങ്ങളെ രക്ഷിക്കാന്‍ പാടുപെടുന്ന സമകാലം, മനുഷ്യരും ദൈവങ്ങളും ഒരുപോലെ അരക്ഷിതരായിത്തീരുന്ന യന്ത്രഭീകരതയുടെ പുതുകാലം – ഇങ്ങനെ മൂന്നു കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു തലമുറയാണ് ഇതിലെ കഥാപാത്രങ്ങള്‍. കാരിക്കുട്ടി വല്യാത്ത, വല്യാത്തയുടെ സഹോദരപുത്രനായ കുഞ്ഞാടി, കുഞ്ഞാടിയുടെ മകന്‍ ദേവന്‍ എന്നിവരാണ് അവര്‍.

മണ്‍കട്ടയില്‍നിന്ന് ഉയിരും ഉരുവവും തിരിഞ്ഞ തിരുവള്ളം ചാത്തന്റെ പരമ്പരയാണ്ഏറനാട്ടിലെ കണക്കര്‍. കൃഷിയും കാലിമേയ്ക്കലുമാണ് കണക്കരുടെ കുലത്തൊഴില്‍. നിലത്തിനോ കാലിക്കോ ഉടമകളല്ലെങ്കിലും മണ്ണിന്റെയും മൃഗത്തിന്റേയും പൊരുളറിഞ്ഞ പുരാതനര്‍. അഞ്ചില്ലങ്ങളായി ഏറനാട്ടില്‍ വ്യാപിച്ച കണക്കരുടെ ജീവിതത്തെ നിയന്ത്രിച്ചത് അവരുടെ ഗാഢമായ വിശ്വാസമായിരുന്നു. കുലദൈവങ്ങള്‍ക്കു പുറമെ അവര്‍ ആരാധിച്ചുപോന്ന നിരവധി ദൈവങ്ങളില്‍ ഒന്നാണ് കാളഭൈരവന്‍. നൂറുകണക്കിന് കാലികളെ മെരുക്കി നിയന്ത്രിക്കാന്‍ കാളഭൈരവസേവയുള്ള ഒറ്റ മേക്കാരാനു കഴിയുമായിരുന്നു. കേന്ദ്രകഥാപാത്രമായ കുഞ്ഞാടിയുടെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന കാരിക്കുട്ടി വല്യാത്തയുടെ പുരാവൃത്തത്തിലൂടെയാണ് നാം ഈ സിദ്ധി തിരിച്ചറിയുന്നത്. ആദ്യത്തെ രണ്ടു രംഗങ്ങളില്‍ അതികായനായ ഈ പൂര്‍വ്വികന്റെ അത്ഭുതസിദ്ധികള്‍ അവതരിപ്പിക്കുന്നു.

കുഞ്ഞാടിയും ഭാര്യ ഉണ്ണിപ്പേരിയും താമസിക്കുന്ന വീടാണ് നാടകത്തിന്റെ നടുവരങ്ങ്. വീട്ടുമുറ്റത്തെ തറയില്‍ ദൈവങ്ങളെ കുടിവെച്ച തറ. അതിനപ്പുറം തൈതാരംപാറ. ഇവരുടെ യൗവനകാലമാണ് മൂന്നും നാലും രംഗങ്ങള്‍. കൃഷി ലഹരിയായിരുന്ന, മഴയും മൊഴിയും ചേറും ഞാറും നിറഞ്ഞ് കര്‍മ്മനിരതമായ ദിനങ്ങള്‍. നാട്ടുവെളിവുകളുടെ ആ നിലാവെളിച്ചത്തിലേക്കാണ് ടോര്‍ച്ചടിച്ചുകൊണ്ട് മാറിയ കാലം വെടിക്കാരന്‍ മായീന്റെ വേഷത്തില്‍ കടന്നുവരുന്നത്. ടോര്‍ച്ചു മാത്രമല്ല, തോക്കും കടന്നുവരുന്നുണ്ട്. തൈതാരംപാറയിലെ വിഗ്രഹങ്ങള്‍ക്കു നേരെ ടോര്‍ച്ചടിക്കുന്നതോടെ ദൈവങ്ങള്‍ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.

വൈകാതെ തൈതാരംപാറ ‘കരിങ്കല്ല് ചവയ്ക്കുന്ന ചെയ്ത്താന്മാര് കടിച്ചുതുപ്പി’. അവിടെ കോറി വന്നു. ടോര്‍ച്ചുവെളിച്ചത്തെ തുടര്‍ന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളും കുന്നുകയറിവന്നു. വൃദ്ധരായ കുഞ്ഞാടിയും ഭാര്യയും അതിജീവിക്കാന്‍ പാടുപെടുകയാണ്. പാറ പോയതോടെ അവര്‍ ഒറ്റപ്പെട്ടു. തട്ടകം കൈയ്യേറിവരുന്ന പുതുകാലത്തെ നേരിടാന്‍ അവര്‍ക്ക് പഴമ്പാട്ടുകളേ ബാക്കിയുണ്ടായിരുന്നുള്ളു. ഉണ്ണിയാര്‍ച്ചയുടെ ഉറുമികണക്കെ അവര്‍ ആ പാട്ടുകള്‍ പാടിപ്പാടി മൂര്‍ച്ച വരുത്തി.

എന്നാല്‍ പഠിപ്പും പരിഷ്കാരവുമുള്ള അവരുടെ മകന്‍ ദേവന് ഈ പഴമ്പാട്ടുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. അയാള്‍ മറ്റൊരു ലോകം കണ്ടവനാണ്. അയാളുടെ ദൈവം വേറെയാണ്. അയാളുടെ ഭാഷ മാനകമലയാളമാണ്. അയാള്‍ക്കു വഴികാട്ടുന്നത് മൊബൈല്‍വെളിച്ചമാണ്. അതിന്റെ റിങ്ടോണ്‍ സംസ്കൃതശ്ലോകമാണ്. വട്ടിയും കുട്ടയും കുടയും നെയ്ത് പരിഹാസ്യരായി ജീവിക്കുന്ന മാതാപിതാക്കള്‍ അയാള്‍ക്ക് അപമാനമാണ്.

കോറിക്കമ്പനിക്കു തീറുകൊടുത്ത പറമ്പില്‍നിന്ന് കുടിയിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. താഴെയുള്ള തന്റെ പുതിയ വീട്ടിലേക്ക് അവരെ കൊണ്ടുപോകാന്‍ അയാളൊരുക്കമാണ്. പക്ഷെ ദൈവങ്ങളോ? മനുഷ്യന്‍ മണ്ണില്‍ നിന്നു കുടിയിറങ്ങുമ്പോള്‍ അവരുടെ മനസ്സില്‍നിന്ന് ദൈവങ്ങള്‍ക്കും കുടിയിറങ്ങേണ്ടിവരുന്നു. പകല്‍വെളിച്ചത്തിന് വഴിമാറിക്കൊടുക്കുന്ന നിലാവെളിച്ചമുള്ള ഒരു രാത്രിയുടെ അനിവാര്യമായ നിസ്സഹായത ഈ കഥാപരിണാമത്തിനുണ്ട്.

വികസനം കുടിയിറക്കിയ അരികുജീവിതത്തെ പ്രമേയമാക്കിയതുകൊണ്ടു മാത്രമല്ല കാളഭൈരവന്‍ ശ്രദ്ധേയമാകുന്നത്. ഗോത്രസംസ്കാരത്തിന്റെ അനേകം അടരുകളെ നാടകത്തിലുടനീളം സമര്‍ത്ഥമായി നെയ്തുചേര്‍ത്തിരിക്കുന്നു. ഇതില്‍ പ്രധാനം ഭാഷ തന്നെ. വാളും ചിലമ്പും അരമണിയും കിലുങ്ങുന്ന ഒരു വാമൊഴിയാട്ടം തന്നെയാണ് കാളഭൈരവന്‍. തമിഴും മലയാളവും കലര്‍ന്ന ഉച്ചാരണവും പ്രാദേശികമായ ചൊല്‍വടിവുകളും നാടകകൃത്ത് തനിമയോടെ പകര്‍ത്തിയിരിക്കുന്നു. ചിലയിടങ്ങളില്‍ അടിക്കുറിപ്പുകളിലൂടെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്യന്തം ഗോത്രമുദ്രയുള്ള പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മുടിങ്കോല്‍ മെടയല്‍, ഊര്‍ച്ച, കൊട്ടനെയ്ത്ത്, കാലിരാകല്‍, ഞാറുനടീല്‍ എന്നിങ്ങനെ കുലവൃത്തിയുമായി ബന്ധപ്പെട്ട ചെയ്ത്തുകളുടെ സൂക്ഷ്മനിരീക്ഷണങ്ങള്‍ കൗതുകകരമാണ്. ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട തോറ്റങ്ങളും കര്‍മ്മങ്ങളും ഒരു ഡോക്യുമെന്റേഷനായി തോന്നിക്കാത്തവിധം കഥാപാത്രങ്ങളുടെ ജീവിതവുമായി ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്.

നാടകമെന്നാല്‍ രംഗത്ത് അവതരിപ്പിച്ചുകാണാനുള്ളതാണ്, വായിച്ചുരസിക്കാന്‍ വേണ്ടിയുള്ളതല്ല എന്നൊരു വിശ്വാസം നമ്മുടെ വായനക്കാര്‍ക്കും പ്രസാധകര്‍ക്കും ഉള്ളതായി തോന്നിയിട്ടുണ്ട്. ഏറെക്കുറെ അതു ശരിയാണുതാനും. നാടകം പ്രസിദ്ധീകരിക്കാന്‍ അപൂര്‍വ്വമായി മാത്രമേ പ്രസാധകര്‍ മുന്നോട്ടുവരുന്നുള്ളു. അതിനു മുഖ്യകാരണം നാടകരചനയെക്കുറിച്ച് നമുക്കുള്ള മുന്‍വിധിയും പരിചയക്കുറവുമാണ്. കഥാപാത്രങ്ങളുടെ പേരിനു നേരെ അവരുടെ സംഭാഷണം എഴുതിച്ചേര്‍ക്കുകയും ആവശ്യമെങ്കില്‍ ബ്രാക്കറ്റില്‍ രംഗസൂചനകള്‍ നല്‍കുകയും ചെയ്യുന്ന എഴുത്തിനേയാണ് നാം നാടകങ്ങളെന്നു വിളിച്ചുപോന്നത്. ഇവ മിക്കവാറും രംഗപാഠങ്ങളായിരുന്നു. എന്നാല്‍ നാടകത്തിനു പാരായണപാഠമായും ജീവിക്കാനാവുമെന്ന് നമ്മുടെ ക്ലാസിക്കുകള്‍ തെളിയിച്ചിട്ടുണ്ട്. സി.എന്‍ ശ്രീകണ്ഠന്‍ നായരുടേയും സി.ജെ തോമസ്സിന്റേയും നാടകങ്ങള്‍ മികച്ച ഉദാഹരണങ്ങള്‍. കാളഭൈരവനെ വേറിട്ട ഒരു നാടകമാക്കുന്നത് അതിന്റെ ഈ ദ്വിമുഖ സാദ്ധ്യതയാണ്. ഒരേസമയം രംഗപാഠമായും പാരായണക്ഷമതയുള്ള സാഹിത്യമായും നിലനില്‍ക്കുവാന്‍ കഴിയുംവിധം അപൂര്‍വ്വമായ ഒരാഖ്യാനരീതിയാണ് ഈ കൃതിയില്‍ ദിനേശ്കുമാര്‍ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കൃതിയുടെ പ്രസിദ്ധീകരണം കാലികപ്രസക്തമാണെന്നു ഞാന്‍ വിചാരിക്കുന്നു.

കെ എ ഗഫൂർ

അച്ചടിച്ച കടലാസ് അത്യാർത്തിയോടെ വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്ന ഒരു ബാല്യകാലമായിരുന്നു ഞങ്ങളുടേത്. പാഠപുസ്തകമല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങൾ കിട്ടുക അപൂർവ്വം. അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മയും ചെറിയമ്മയും വായിക്കാൻ കടം വാങ്ങി കൊണ്ടുവരാറുള്ള വീക്കിലികളാണ് വായനയുടെ ഹരം എന്താണെന്ന് പഠിപ്പിച്ചുതന്നത്.

വീക്കിലി കിട്ടിയാൽ അവസാന പേജിൽനിന്നാണ് ഞങ്ങൾ വായന തുടങ്ങുക. കുട്ടികൾക്ക് ഏറെ കൗതുകമുള്ള പംക്തികളെല്ലാം അവസാന താളുകളിലായിരിക്കും. അത് ചിത്രകഥകളാണ്. മനോരമയിൽ ബോബനും മോളിയും. മാതൃഭൂമിയിൽ ചെറിയ മനുഷ്യരും വലിയ ലോകവും. ബോബനും മോളിയും വീട്ടിലെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുമായിരുന്നു. എന്നാൽ ചെറിയ മനുഷ്യരിലെ കഥാപാത്രങ്ങളായ രാമുവും ഗുരുജിയും പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവാറില്ല. “ഓന്ത് ഒരു തുള്ളി മുതലയാണ്” എന്ന് ഗുരുജി ലോർക്കയുടെ കവിതയെ ഉദ്ധരിച്ചു പറഞ്ഞ ഒരു വാക്യം മാത്രം പൊരുളറിഞ്ഞല്ലെങ്കിലും എന്റെ ഉള്ളിൽ തങ്ങി നിന്നത് ഓർക്കുന്നു.

അക്കാലത്ത് മുഴുനീള ചിത്രകഥകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. നോവലുകളെപ്പോലെ ഖണ്ഡശ്ശയായി ആണ് വന്നിരുന്നത്. ഇനിയെന്തു സംഭവിക്കും എന്ന ആകാംക്ഷയിൽ നെഞ്ചിടിപ്പിച്ചുകൊണ്ടാണ് ഓരോ ലക്കവും അവസാനിക്കുക. അടുത്ത ലക്കത്തിനുവേണ്ടിയുള്ള ആ കാത്തിരിപ്പിന്റെ മധുരവേദന അനുഭവിച്ച അവസാന തലമുറയായിരിക്കണം ഞങ്ങളുടേത്.

കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതുമായ ചിത്രകഥാപരമ്പര ഏതാണ് എന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, മണ്ണുണ്ണി എന്ന്. മെലിഞ്ഞുനീണ്ട കൈയ്യും കാലുമായി കുന്തിച്ചിരുന്ന് മണ്ണുരുട്ടി പാവയെ ഉണ്ടാക്കുന്ന ആ കിഴവക്കൊശവന്റേയും അയാളുടെ ഭാര്യയുടേയും രൂപം ചതുരക്കള്ളികളിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ടാക്കിയ ഉടനെ തലയാട്ടുകയും കൈ ഉയർത്തുകയും ചെയ്ത ആ മൺപാവയെ കൊശവൻ കൈപിടിച്ച് പിച്ച വെപ്പിക്കുന്നതും പിന്നീട് അയാളുടെ പിടി വിട്ട് അത് റോഡിലൂടെ നടന്നുപോകുന്നതും നീണ്ട മുടി കൊണ്ടു റോഡ് ബ്ലോക്കാകുന്നതുമെല്ലാം എത്രയെത്ര തവണയാണ് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുള്ളത്! മണ്ണുണ്ണിയിൽനിന്നും ആവേശമുൾക്കൊണ്ട്, വരയിൽ അല്പം കമ്പമുണ്ടായിരുന്ന ഞാൻ അക്കാലത്ത് നോട്ടുപുസ്തകത്തിൽ ചിത്രകഥ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് എത്ര ശ്രമകരമാണ് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ മണ്ണുണ്ണിയുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കാനും ആരാധിക്കാനും ആരംഭിച്ചത്.

കെ എ ഗഫൂർ എന്ന പേരിനേക്കാൾ, അവ്യക്തലിപികളിലുള്ള അദ്ദേഹത്തിന്റെ ഒപ്പാണ് കുട്ടിക്കാലത്ത് എന്റെ മനസ്സിൽ അടയാളപ്പെട്ടത്. ആ ചിഹ്നം ചാർത്തിയ ചിത്രജാലകങ്ങൾ തുറന്ന് വിചിത്രമായ ലോകങ്ങളിലൂടെ സഞ്ചരിക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. പറക്കുംതളികയാണ് ഗഫൂർ മാഷിന്റെ ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രകഥ. എന്നാലും മണ്ണുണ്ണിയിലാണ് മാഷിന്റെ കഥനകൗതുകവും കലാകൗശലവും ഒരുപോലെ ഇണങ്ങിയത് എന്നു ഞാൻ കരുതുന്നു.

പിൽക്കാലത്ത് ഞാനെഴുതിയ ‘കലംകാരി’ എന്ന നാടകീയകാവ്യത്തിൽ (2004) ഈ ചിത്രകഥയുടെ സ്വാധീനം കാണാം. അതിൽ കുശവത്തിയാണ് മണ്ണുകുഴച്ച് ഉണ്ണിയെ ഉണ്ടാക്കുന്നത്.
“ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ കല്ലും ദൈവം
ഉയിരായി നിനച്ചാല്‍ മണ്ണുരുളയുമുണ്ണി”
എന്ന് അവൾ തിരിച്ചറിയുന്നുണ്ട്.
വൈകിയാണെങ്കിലും എന്റെ കടപ്പാട് വെളിപ്പെടുത്താനും കൃതജ്ഞത പ്രകടിപ്പിക്കാനും ബഷീർ മാഷിന്റെ ഈ ആദരപുസ്തകം നിമിത്തമായതിൽ സന്തോഷമുണ്ട്.

എതിരേ വന്നയാൾ

എതിരേ വന്ന അപരിചിതന്റെ മുഖം ഒറ്റനോട്ടത്തിൽ രാജനെ ഓർമ്മിപ്പിച്ചു. മരിച്ചുപോയ സുഹൃത്ത്, രാജൻ. രാജനെ അപ്രതീക്ഷിതമായി ഓർമ്മിപ്പിച്ചതിന് ഞാനയാളോടു കടപ്പെട്ടിരിക്കുന്നു. അയാൾ എതിരേ വന്നില്ലായിരുന്നെങ്കിൽ, നിശ്ചയമായും ഞാൻ രാജനെ ഓർക്കുമായിരുന്നില്ല. ഞാൻ തിരിഞ്ഞുനിന്ന് നടന്നകലുന്ന അയാളെ കൈകൊട്ടി വിളിച്ചു. അയാൾ നടത്തം നിർത്തി, പതുക്കെ പിന്നിലേക്കു തിരിഞ്ഞ്, എന്നെയാണോ എന്ന് ചോദിക്കുന്നതുപോലെ മുഖമുയർത്തി. ഞാൻ അയാൾക്കുനേരെ നടന്നു. അടുത്തുചെന്ന് ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ മുഖത്തിന് രാജന്റെ ഛായയുണ്ട്. എന്നാൽ കൃത്യമായി ഏതവയവമാണ് ആ ഛായ വരുത്തുന്നത് എന്നു നിശ്ചയിക്കാനാവുന്നില്ല. കണ്ണ്, മൂക്ക്, താടി, ചെവികൾ, നെറ്റിത്തടം. ഇവയുടെയൊക്കെ പിന്നിൽ രാജൻ ഒളിച്ചിരിക്കുന്നതുപോലെ തോന്നി. ഞാൻ അങ്ങനെ സൂക്ഷിച്ചു നോക്കുന്നതു അയാൾക്കു രസിക്കുന്നില്ല എന്ന് അയാളുടെ ഭാവത്തിൽനിന്ന് മനസ്സിലാക്കാം. അയാൾ നെറ്റിചുളിച്ചപ്പോൾ അതാ, ആ ചുളിവിൽ ഒരു മിന്നൽ പോലെ രാജൻ! പുരികത്തിന് ഇത്ര കട്ടിയില്ല എന്നേയുള്ളു.
ആരാ, എന്താ?
അയാൾ ചോദിച്ചു. അതിശയം തന്നെ. രാജന്റെ ശബ്ദം! കണ്ണടച്ചിട്ടാണ് ആ ചോദ്യം കേട്ടത് എങ്കിൽ തീർച്ചയായും മുന്നിൽ രാജൻ നിൽക്കുന്നതായേ തോന്നു. അത്രയ്ക്കുണ്ട് സാമ്യം. അയാൾ എന്റെ മറുപടിക്കു കാക്കുകയാണ്. അക്ഷമനാണ് അയാൾ എന്നു വ്യക്തം.
ചോദിച്ചതു കേട്ടില്ലേ? എന്താ നിങ്ങൾക്കു വേണ്ടത്? എന്റെ അന്തംവിട്ടുള്ള നിൽപ്പുകണ്ട് അയാൾക്ക് ശുണ്ഠിവരുന്നതുപോലെ തോന്നി.
രാജൻ.. ഞാൻ ആ പേരുച്ചരിച്ച് പിന്നെ എന്തു പറയണമെന്നറിയാതെ വിക്കി.
രാജനോ? ഏതു രാജൻ?
നിങ്ങൾ…
എന്റെ പേര് രാജനെന്നല്ല. നിങ്ങൾക്കു ആളു മാറിയതാണ്. അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു.
നന്ദി സർ. വളരെ നന്ദി.
അയാൾ അത്ഭുതത്തോടെ വീണ്ടും എനിക്കുനേരേ തിരിഞ്ഞു.
മനസ്സിലായില്ല. നന്ദി പറയാൻ ഞാൻ നിങ്ങൾക്ക് ഒന്നും ചെയ്തുതന്നില്ലല്ലോ?
ഉവ്വ്. നിങ്ങൾ രാജനെ ഓർമ്മിപ്പിച്ചു.
പിന്നെയും നിങ്ങൾ അതുതന്നെ പറയുന്നു. ആരാ ഈ രാജൻ?
രാജൻ എന്റെ സുഹൃത്ത്.
…..
(അപൂർണ്ണം)

സായിയുടെ കവിത

മൂന്നു പതിറ്റാണ്ടുമുമ്പ് കോഴിക്കോടു സർവ്വകലാശാലയുടെ മീഞ്ചന്തയിലുള്ള ബി.എഡ് സെന്ററിൽ വെച്ചാണ് സായിയെ പരിചയപ്പെടുന്നത്. എന്റെ വിഷയം മലയാളവും സായിയുടേത് സംസ്കൃതവുമായിരുന്നു. സാഹിത്യം സംഗീതം സംസ്കാരം എന്നിവകളിൽ ഒരേ അഭിരുചി പങ്കിട്ടിരുന്ന ഞങ്ങൾ അതിവേഗം സുഹൃത്തുക്കളായി. കോളേജിലേക്കും തിരിച്ചുമുള്ള ഞങ്ങളുട യാത്രയും ഒരുമിച്ചായിരുന്നു. കോഴിക്കോട്ടേക്കുള്ള പാസഞ്ചർ വണ്ടിയിൽ കുറ്റിപ്പുറത്തുനിന്ന് ഞാനും തിരുനാവായിൽനിന്ന് സായിയും കയറും. സ്വദേശം പാലായ്ക്കടുത്തുള്ള രാമപുരമാണെങ്കിലും അക്കാലത്ത് സായി താമസിച്ചിരുന്നത് തിരുനാവായിലെ ബന്ധുവീട്ടിൽ ആയിരുന്നു.

കൂവിപ്പായുന്ന തീവണ്ടിയെപ്പോലെ കുതികൊള്ളുന്ന കാലവുമായിരുന്നു അത്. പൊന്നാനിയിൽ അധ്യാപകനായിരിക്കെ തപാൽ മാർഗ്ഗം ബിരുദം നേടിയ എനിക്ക് കോഴിക്കോട്ടെ ബി എഡ് പഠനം വൈകിക്കിട്ടിയ കലാലയജീവിതമായിരുന്നു. പലയിടങ്ങളിൽനിന്നും വന്നുചേർന്ന പല പ്രായത്തിലുള്ള സഹപാഠികൾ. അവരുമായുള്ള സൗഹൃദം. കളി ചിരി പാട്ട് പ്രണയം. അതിലെല്ലാമുള്ള കവിത. ആ കവിത കണ്ടും കൊണ്ടും അനുഭവിച്ച എന്റെ സഹയാത്രികനാണ് സായി. ഇപ്പോൾ സായിയുടെ കവിതയിലൂടെ ഞാൻ അയാളോടൊപ്പം സഞ്ചരിക്കുന്നു.
ഭാഷയിലേക്ക് ആറ്റിക്കുറുക്കിയെടുത്ത ജീവിതനിരീക്ഷണങ്ങളാണ് സായിയുടെ കവിത. പൊടിമണ്ണിൽക്കിടക്കുന്ന വളപ്പൊട്ട് വെയിൽ തട്ടി മിന്നിത്തിളങ്ങുന്നതുപോലെ സായിയുടെ കവിതയിൽ നിത്യസാധാരണമായ കാര്യങ്ങൾ പുതിയൊരുൾക്കാഴ്ച കൊണ്ട് പ്രകാശിക്കുന്നതു കാണാം. “എഴുതാൻ വിരിച്ചിട്ട / താളിൽ വിരിഞ്ഞത് / നാലഞ്ചു കുപ്പിവളപ്പൊട്ടുകൾ മാത്രമല്ലോ” (എഴുതാനിരിക്കുമ്പോൾ). താൻ ജീവിക്കുന്ന ചുറ്റുപാടിലുള്ളതേ സായി ആവിഷ്കരിക്കുന്നുള്ളു. എന്നാൽ തന്റെ ഇത്തിരി വട്ടത്തിലും ഒത്തിരി വെട്ടമുണ്ടെന്ന് ഈ കവിതകളിലൂടെ സായി വിനയപൂർവ്വം അഭിമാനിക്കുന്നതായി തോന്നും.

വൈരുദ്ധ്യങ്ങളോ വിപരീതങ്ങളോ സൃഷ്ടിക്കുന്ന വൈചിത്ര്യം മിക്ക രചനകളുടേയും കാവ്യഹേതുവായി വർത്തിക്കുന്നതു കാണാം. ആളിനു തല വെച്ചു കൊടുക്കുന്ന വണ്ടിയും വണ്ടിക്കു തല വെച്ചു കൊടുക്കുന്ന ആളും (ശാസ്ത്രവളർച്ച), അവനും അവളും നടുക്കു റെയിലും അനന്തതയിൽ സംഗമിക്കുന്ന പ്രണയവും (സംഗമം), വൃദ്ധമന്ദിരത്തിൽ യാത്രയവസാനിച്ചപ്പോഴാണ് ജീവിച്ചതാർക്കുവേണ്ടിയാണെന്ന് ബോധ്യമായത് (ബോധ്യപ്പെടൽ) മരം മുറിക്കുമ്പോൾ അതിൽ പാർക്കുന്ന ജീവികൾ അനാഥരാകുമെങ്കിലും കാറിനു പാർക്കുചെയ്യാൻ ഇടമായി എന്ന ആശ്വാസം (പാർക്കു ചെയ്യാനൊരിടം) തുടങ്ങിയ കവിതകൾ ഉദാഹരണം.

വാക്കുകളുടെ അർത്ഥത്തിന്റെ അടരുകളിലുള്ള കൗതുകം, ഭിന്നാർത്ഥങ്ങളെങ്കിലും ശബ്ദസാമ്യമുള്ള പദങ്ങളുടെ ചേർത്തുവെപ്പ് എന്നിവ സായിയുടെ കാവ്യഭാഷയുടെ സവിശേഷതയാണ്. ശിക്ഷ എന്ന കവിതയിൽ ആ വാക്ക് ഒരേസമയം വിദ്യാഭ്യാസം എന്ന അർത്ഥത്തിലും കുറ്റം ചെയ്തതിനു ലഭിക്കുന്ന ശിക്ഷ എന്ന അർത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു. മുതല പിടിച്ചതുകൊണ്ടാണ് ശങ്കരൻ സന്യാസിയായത് / മുതല് പിടിക്കുന്നതുകൊണ്ടാണ് സന്യാസി ശങ്കരനാവാത്തത് എന്ന കവിതയിലും (ശാങ്കരം) ഇതു കാണാം. കാട്ടാളത്തം കാട്ടുന്നവനോ കാടാളുന്നവനോ കാട്ടാളൻ എന്ന ചോദ്യത്തിലുമുണ്ട് (മരം നടുന്നവൻ) ഈ കൗതുകം.

വാക്കിനുള്ളിലെ വാക്കുകൾ കൊണ്ടുള്ള ലീലയ്ക്ക് വേറെയും ഉദാഹരണങ്ങളുണ്ട്. ജീവിതമരണം എന്ന കവിത നോക്കു:
“ജീവിതത്തെ വിഘടിപ്പിച്ചുനോക്കുന്നതിനു പകരം
മരണത്തെ നോക്കിക്കൂടെ?
അതിൽ മണമുണ്ട്
അതു രണമാണ്
രമണവുമാണ്
ഒരു മരം കൂടിയുണ്ടായാൽ
പിന്നെയും പൂക്കുകയും
കായ്ക്കുകയും തളിർക്കുകയും ചെയ്യും.”
കലപ്പ എന്ന കവിതയിൽ അധ്യാപകനും കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണമുണ്ട്:
“കലപ്പയിലുള്ളതെന്ത്?
കലയും കപ്പയും പിന്നെ അപ്പനും / കപ്പ തിന്നുന്നവന്റെ കലയാണോ കലപ്പ?”
തുടർന്ന് അത് ഒരു ചോദ്യചിഹ്നമായും കർഷകന്റെ ചിഹ്നമായും ആകൃതി കൈവരിക്കുന്നു. ആറുകൾ കരയായാൽ വൈകാതെ നമുക്കു കരയാറാകും എന്ന് കരയാറ് എന്ന കവിതയിലും കാണാം ഈ വാക്കൗതുകം. കഴിഞ്ഞില്ല,
“ആത്മഹത്യ ചെയ്തവന്റെ
ഒറ്റവരിക്കവിത
ആരും ഉത്തരവാദിയല്ല
ആ ഉത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ
തൂങ്ങിനിൽക്കും
അതിജീവന അസാധ്യതയോ
ജീവനാതീത സാധ്യതയോ
ആത്മഹത്യ?” (ഒരു ആത്മഹത്യാക്കുറിപ്പ്).
പഴജന്മം-പാഴ്ജന്മം, പീഠം-പാഠം, ബാധ-ബോധം എന്നിങ്ങനെ വേറെയും ദ്വന്ദങ്ങൾ പല കവിതകളിലും ആവർത്തിക്കുന്നതായി കാണാം.

പഴഞ്ചൊല്ലുകളുടെ ഇഴയടുപ്പമുള്ള ഭാഷാശില്പങ്ങളാണ് ഈ രചനകൾ. ഉരുവിട്ട് ഉച്ചരിച്ച് പൊരുളറിഞ്ഞ് ആസ്വദിക്കാൻ വകയുള്ള ഉരിയാട്ടം. ഒരുപക്ഷെ സായിയുടെ ആജന്മസമ്പാദ്യമായിരിക്കാം ഈ മൊഴിക്കുടുക്ക. അത് നിങ്ങക്കു മുന്നിൽ തുറന്നു കാണിക്കാനായതിൽ അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ എനിക്ക് സന്തോഷമുണ്ട്.
പി പി രാമചന്ദ്രൻ
20/02/20