മുറിവായന

കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.

യശഃശരീരനായ കവി ഒ.എൻ.വി കുറുപ്പ് 1980 ൽ എഴുതിയ പുരാവസ്തു എന്ന കവിതയിലെ ആശയമാണ് മുകളിൽ വായിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം തന്റെ ഭാഷയും സംസ്കാരവും വരുംതലമുറയ്ക്ക് എത്രമേൽ അന്യവും അപരിചിതവുമായി പരിണമിച്ചേക്കാം എന്ന അശുഭചിന്തയാണ് അതിന്റെ കാതൽ. പുസ്തകമെന്ന ആയുധം എങ്ങനെ തുരുമ്പിച്ച ഒരു പുരാവസ്തുവിനെപ്പോലെ പരിഗണിച്ചേക്കാം എന്ന ആശങ്കയും. പുസ്തകം പുരാവസ്തുവാകുമ്പോൾ ലൈബ്രറികൾ മ്യൂസിയമായി മാറും.

ഞാൻ ഇപ്പോൾ ഇരിക്കുന്നത് എന്റെ നാട്ടിലെ ഗ്രാമീണവായനശാലയിലാണ്. വീടിനു തൊട്ടടുത്താണ് വായനശാല. എനിക്ക് അതു പടിപ്പുര പോലെ. വീട്ടിലിരുന്നതിലേറെ സമയം ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. ഇവിടെ വന്ന് അലമാരയിൽനിന്ന് കൈയ്യിൽ തടഞ്ഞ ഏതെങ്കിലും പുസ്തകം പുറത്തെടുക്കും. കുറത്തിയുടെ തത്ത ചീട്ടെടുക്കുന്നതുപോലെ. കണ്ണടച്ചു പകുത്തുനോക്കും. ഒന്നോ രണ്ടോ താളുകൾ നിന്ന നിൽപ്പിൽ വായിക്കും. രസം പിടിച്ചാൽ അതുമെടുത്ത് കസേരയിലിരുന്ന് വായന തുടരും. ഇന്ന പുസ്തകമെന്നില്ല. ഇന്ന ഗ്രന്ഥകാരനെന്നില്ല. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ വിഭാഗീയതയില്ല. ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ എന്ന കവിതയിലെപ്പോലെ കാറ്റലോഗില്ലാത്ത കുഴമറിച്ചിലാണ് രസം. ഒന്നും ആദിമധ്യാന്തം വായിക്കുന്നില്ല. തുടർച്ചയെച്ചൊല്ലി ആകാംക്ഷയുമില്ല. പഠിക്കാനോ പഠിപ്പിക്കാനോ അല്ല. നുകരാനും പകരാനുമാണ്. നിരുപാധികമായ ഇത്തരം മുറിവായനയിലെ യാദച്ഛികതകളാണ് ഇന്ന് എന്റെ കൗതുകം.

വിശ്വരൂപം

രാമ,
പണ്ടു നമ്മൾ
ഇടശ്ശേരിയുടെ കവിത ചൊല്ലിക്കൊണ്ട്
കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ
ഇരുന്നത് ഓർമ്മയില്ലേ?

അന്ന്
അവിടയൊരു മണൽക്കുഴിയിൽ
നമ്മുടെ കാലു നക്കിക്കൊണ്ട്
പുഴുത്തു നരച്ചു
കെട്ടുനാറി കിടന്ന
ആ വയസ്സൻ പുഴവെള്ളത്തെ
കണ്ടത്,

അതിന്റെ
വാലുപോലെ നീണ്ട നീർച്ചാല്
നിഷ്പ്രയാസം ചാടിക്കടന്നത്,
കവിതയുടെ
സൗഗന്ധികം തേടിപ്പോയത്..
ഓർമ്മയില്ലേ?

അതിനെ ഞാൻ
വീണ്ടും കണ്ടു.

ഇന്നലെ
പ്രഭാതസവാരിക്കിടയിൽ
റോഡു മുറിച്ചു കടക്കുമ്പോൾ
കാലു തെറ്റി ഓടയിൽ ചവിട്ടി.

അവിടെ
കെട്ടിക്കിടക്കുകയായിരുന്ന അത്
പെട്ടെന്ന് കോപത്തോടെ
എഴുന്നേറ്റ്
എന്റെ മുന്നിൽ നിന്നു വഴി തടഞ്ഞു

ഞാൻ ഭയന്ന്
തിരിഞ്ഞോടി.
വീട്ടിലെത്തി
ടീവി തുറന്നപ്പോൾ
തിരയിലും കണ്ടു അതിനെ.

മലമുകളിൽനിന്ന്
ഉരുൾപൊട്ടി ഒലിച്ചുവരുന്നത്,
വീടും വഴിയും
നാടും നഗരവും
വിഴുങ്ങി നിറയുന്നത്,

രാമ,
നമ്മൾ കവിത ചൊല്ലിയ പാലം
മുങ്ങിപ്പോകുന്നത്.

കോംപസ്സിന്റെ സൂചിക്കാൽ

ജീവിവർഗ്ഗങ്ങളിൽ മനുഷ്യൻ മാത്രമേ വിദ്യ അഭ്യസിക്കാൻ വേണ്ടി ആയുസ്സിൽ ഇത്രയധികം കാലം ചിലവഴിക്കുന്നുള്ളു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകുവോളം അവന്റെ/അവളുടെ ജീവിതം സ്കൂൾ മതിലകത്തു തളയ്ക്കപ്പെട്ടിരിക്കുന്നു; തുടർന്ന് കാലാലയമതിലകത്തും. പഠിപ്പുകഴിഞ്ഞ് പുറംലോകത്തെത്തിയാൽ പൊതുവേ ആരും തങ്ങളുടെ സ്കൂൾ ജീവിതകാലം ഓർമ്മിക്കാൻ ആഗ്രഹിക്കാറില്ല. ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും അതൊരു കയ്പേറിയ കാലം ആയിരിക്കും. കുട്ടികളെ ലോകവുമായി ഇണക്കിയെടുക്കുന്നതിനേക്കാൾ അവരെ മെരുക്കിയെടുക്കാനുള്ള ഇടമായിട്ടാണല്ലോ നമ്മൾ സ്കൂളുകളെ കണ്ടു ശീലിച്ചത്.

എന്നാൽ ഷാജിയെപ്പോലെ അപൂർവ്വം വിദ്യാർത്ഥികൾ അന്നത്തെ ചവർപ്പുകളെ പിന്നീടു മധുരിക്കുന്ന നെല്ലിക്കകളാക്കുന്നു. അക്കാലത്തെ സാഹസികതകൾ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവെക്കുന്നു. ചിതറിത്തെറിച്ചുപോയ പഴയകാല സഹപാഠികളെ തിരഞ്ഞുപിടിച്ച് ഒത്തൊരുമിക്കുന്നു. ബാല്യസ്മരണകൾ അയവിറക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. ആ നിലയിൽ എനിക്കറിയാവുന്ന എ.വി.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ ഒരു ‘അപൂർവ്വവിദ്യാർത്ഥി’യാണ് ഷാജി ഹനീഫ് എന്ന് സന്തോഷത്തോടെ പറഞ്ഞുകൊള്ളട്ടെ.

ന്യൂ എൽ.പി യിൽ ഒന്നാംതരത്തിൽ ചേർന്ന കാലം തൊട്ട് പത്താംതരം ജയിച്ച് ഏ.വി യിൽനിന്ന് പുറത്തുപോകുംവരെയുള്ള ഒന്നരപ്പതിറ്റാണ്ടിന്റെ സ്കൂൾ അനുഭവങ്ങളാണ് ഷാജി ഈ പുസ്തകത്തിൽ പറയുന്നത്. മൂന്നരപ്പതിറ്റാണ്ട് അതേ വിദ്യാലയത്തിൽ അധ്യാപകനായി കഴിഞ്ഞുകൂടിയ എനിക്കുപോലും ഇത്ര വിശദാംശങ്ങളോടെ അക്കാലം ഓർമ്മിച്ചെടുക്കാനാവില്ലെന്നു സമ്മതിക്കുന്നു.

സ്കൂൾ അനുഭവങ്ങളിൽനിന്ന് ഉജ്ജ്വലമായ സാഹിത്യസൃഷ്ടികൾ മലയാളത്തിലുണ്ടായി. കാരൂരിന്റേയും ചെറുകാടിന്റേയും അക്ബർ കക്കട്ടിലിന്റേയും കഥകളിൽ മലയാളിയുടെ അധ്യാപകജീവിതം കണ്ണീരും ചിരിയും കലർന്ന് പലപാട് ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഷാജിയുടെ ഈ അനുഭവകഥകൾ വായിക്കുമ്പോൾ അക്ബർ കക്കട്ടിലിന്റെ സ്കൂൾ ഡയറി ഓർമ്മ വരുന്നുവെങ്കിൽ അതു സ്വാഭാവികം. അത്രയ്ക്കു നർമ്മമധുരമായാണ് ഷാജി തന്റെ വിദ്യാർത്ഥിജീവിതം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

മതിലും വേലിയും ഇല്ലാത്ത ഭൂപ്രകൃതി പോലെത്തന്നെയായിരുന്നു അന്നത്തെ പൊന്നാനിയിലെ മനുഷ്യപ്രകൃതിയും. ന്യൂ എൽ പിയേയും ഏ വിയെയും വേർതിരിക്കുന്ന കാവ്, കാവിലെ കാട്ടുപൊന്തകളെപ്പറ്റി ഭയപ്പെടുത്തുന്ന കഥകൾ പറയാറുള്ള മുണ്ടിയമ്മ, പാട്ടുടീച്ചർക്ക് ഗുരുദക്ഷിണ നൽകിയ ശേഷം ‘നിസ്കരിച്ച’ ഓർമ്മ, വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പരിചയപ്പെടുത്തിയ പത്മനാഭൻമാസ്റ്റരുടെ കഥാകഥനം, യുവജനോത്സവങ്ങളിലെ ആവേശകരമായ മത്സരവും തോൽവിയും – ഇങ്ങനെ നിരവധി അവിസ്മരണീയമായ സന്ദർഭങ്ങളും വ്യക്തികളുമുണ്ട് ഷാജിയുടെ ഈ ഓർമ്മച്ചെപ്പിൽ. (കൂട്ടത്തിൽ ‘നല്ല മാഷല്ലാ’ത്ത ഈയുള്ളവനും ഷാജിയുടെ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്!)

ഇസ്കൂളോർമ്മകൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാൻ തുടങ്ങിയപ്പോഴേ ഞാനതു ശ്രദ്ധിച്ചിരുന്നു. വായിക്കുകയും കമന്റു ചെയ്തു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടിലും വിദേശത്തുമായി പരന്നുകിടക്കുന്ന വിപുലമായ ഒരു സൗഹൃദവലയമുണ്ട് ഷാജിക്ക്. അവർ ആ കുറിപ്പുകൾക്കുവേണ്ടി കാത്തിരുന്നു. ഷാജി വിട്ടുപോയ പല കാര്യങ്ങളും ഓർമ്മിപ്പിച്ച് അതുകൂടി എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതാണ് അച്ചടിയെ അപേക്ഷിച്ച് ‘തിരയെഴുത്തി’ന്റെ ഒരു വലിയ സാധ്യത. വായനക്കാരുടെ തത്സമയ പ്രതികരണങ്ങൾ എഴുത്തുകാരന് പ്രോത്സാഹനം മാത്രമല്ല, തന്റെ എഴുത്തിനെ പുതിയ ദിശയിലേക്കു നയിക്കാനുള്ള മാർഗ്ഗദർശനം കൂടി നൽകുന്നു. സത്യത്തിൽ ഇന്ന് ജീവനുള്ള എഴുത്ത് ‘തിര’യിലാണ് സംഭവിക്കുന്നത്. അച്ചടിസ്സാഹിത്യം പലപ്പോഴും കരയ്ക്കു പിടിച്ചിട്ട മീനാണ്. എന്നാൽ ഷാജി തിരയിലും താളിലും ഒരുപോലെ കൈത്തഴക്കമുള്ള എഴുത്തുകാരനാണെന്ന് ഇതിനുമുമ്പു പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രചനകൾ തെളിയിച്ചിട്ടുണ്ടല്ലോ.

സാഹിത്യത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ഒരു പൊന്നാനിക്കളരി.
ഭൂഗോളത്തിലെ പലപല രാജ്യങ്ങളിൽ ചുറ്റി സഞ്ചരിക്കുമ്പോഴും ഷാജിയുടെ ഹൃദയം പൊന്നാനിയുടെ ഈ കളരിമുറ്റത്ത് ഊന്നിനിൽക്കുന്നു – പെൻസിൽമുന വ്യത്യസ്ത അകലത്തിൽ വട്ടം വരക്കുമ്പോഴും കേന്ദ്രബിന്ദുവിൽനിന്ന് സൂചിക്കാൽ വ്യതിചലിക്കാത്ത കോംപസ്സിനെപ്പോലെ!
(ഷാജിഹനീഫ് ന്റെ ഉസ്കൂൾ ഓർമ്മപ്പുസ്തകത്തിനെഴുതിയ കുറിപ്പ്)

നാടകപ്പൊന്നാനി

‘പൊന്നാനിനാടകം’ എന്നു വേറിട്ടു വിളിക്കാനാവുംവിധം ഒരു ഭൂപ്രദേശസൂചികാപദവി പൊന്നാനിയിലെ നാടകങ്ങൾക്ക് അവകാശപ്പെടാനില്ല. മലബാറിലെ പൊതുവായ നാടകമുന്നേറ്റത്തിന്റെ ഭാഗമായിരുന്നു പൊന്നാനിയിലെ രംഗോദ്യമങ്ങൾ. എങ്കിലും വള്ളുവനാട്ടിലേയും ഏറനാട്ടിലേയും അക്കാലത്തെ നാടക അരങ്ങുകളിൽനിന്ന് വേറിട്ട ഒരുള്ളടക്കവും സംഘാടനരീതിയും ഇവിടെയുണ്ടായിരുന്നു. ആ തനിമ എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ പ്രബന്ധം.

നാല്പതുകളില്‍ തുടങ്ങി ഏതാണ്ട് മൂന്നു പതിറ്റാണ്ട് സജീവമായി പ്രവര്‍ത്തിച്ച മലബാറിലെ കലാപ്രവര്‍ത്തനങ്ങളുടെ കാതല്‍ പ്രബോധനപരതയാണെന്നു പറയാം. യുദ്ധാനന്തരലോകം, സ്വാതന്ത്ര്യാനന്തരഭാരതം, ഐക്യകേരളം എന്നിവിടങ്ങളിലുണ്ടായ ഏതു ചലനവും അപ്പപ്പോള്‍ പിടിച്ചെടുക്കാനും പഠിച്ചെടുക്കാനും ഇവിടങ്ങളിലെ ഉത്പതിഷ്ണുക്കളായ ഒരു ന്യൂനപക്ഷം എന്നും തയ്യാറായിരുന്നു. വിദ്യാസമ്പന്നരും കര്‍മ്മോത്സുകരും വിപ്ലവകാരികളുമായ അവര്‍ എവിടേയുമെന്നപോലെ ന്യൂനപക്ഷമായിരുന്നു എന്നതില്‍ അത്ഭുതമില്ല. നിരക്ഷരരും ദരിദ്രരുമായ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ മാറ്റത്തിന്റെ വിത്തുപാകേണ്ട ഉത്തരവാദിത്വം തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തു. നവീനാശയങ്ങളുടെ വിത്തുകള്‍ അത്രയേറെയുണ്ടായിരുന്നു അവരുടെ പക്കല്‍.

നിരക്ഷരഭൂരിപക്ഷത്തോട് മാനവികതയെക്കുറിച്ചോ സോഷ്യലിസത്തെക്കുറിച്ചോ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അവരെ ബോധവത്കരിക്കാന്‍ കലാപ്രകടനത്തോളം മികച്ച ഒരുപായം വേറെയുണ്ടായിരുന്നില്ല. ചൂഷണമെന്തെന്ന് ചൂഷിതനറിയില്ല. അതെങ്ങനെയെന്ന് പഠിപ്പിക്കാന്‍ അവന്റെ ജീവിതം അവന്റെ മുന്നില്‍ അവതരിപ്പിച്ചുകാട്ടുകയാണ് നല്ലത്. ക്ലാസിക്കല്‍ കലകളും അനുഷ്ഠാനകലകളും ആശയപ്രചരണത്തിനുതകുംവിധം വളച്ചൊടിക്കാന്‍ അസാദ്ധ്യമായതിനാല്‍ പാട്ടും നാടകവും പ്രസംഗവും അവര്‍ക്കു പ്രിയമാധ്യമങ്ങളായി. സംഘര്‍ഷഭരിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നാടകത്തെപ്പോലെ യഥാതഥമായി പ്രതിഫലിപ്പിക്കാന്‍പോന്ന മറ്റൊരു മാധ്യമവും അന്നു ലഭ്യവുമല്ല. സ്വാഭാവികമായും നാടകശാല പാവപ്പെട്ടവന്റെ പാഠശാലയായി.

ഓരോ നാടകപാഠവും ഓരോ ജീവിതപാഠമായിരുന്നു. പാഠം രംഗവേദിയും പരീക്ഷ ജീവിതസമരവും. നടന്മാരോ സംവിധായകനോ ഉണ്ടായിരുന്നില്ല. ഏവരും നാടകപ്രവര്‍ത്തകര്‍മാത്രം. ഇവിടത്തെ നാടകം സംഘാവിഷ്കാരമായിരുന്നു, ആത്മാവിഷ്കാരമായിരുന്നില്ല. അഭിനയമല്ല, അനുകരിച്ചുകാട്ടലാണ് നടന്റെ കലയെന്ന് ഇവര്‍ കരുതി. തൊട്ടുമുന്നില്‍ കണ്ടതാണ് ഇവർക്കു പ്രമേയം. മണ്ണിനും പെണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരമായിരുന്നു മുഖ്യവിഷയം. ജന്മിയുടെ നുകക്കീഴില്‍നിന്ന് കര്‍ഷകനു സ്വാതന്ത്ര്യം. പുരുഷാധിപത്യകുടുംബവ്യവസ്ഥയില്‍ നിന്ന് സ്ത്രീക്കു സ്വാതന്ത്ര്യം. മതപൌരോഹിത്യശാസനകളില്‍നിന്ന് പൌരനു സ്വാതന്ത്ര്യം. ഇങ്ങനെ വ്യത്യസ്തതലങ്ങളില്‍, എന്നാല്‍ പരസ്പരബന്ധിതവുമായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആയുധമായിരുന്നു അക്കാലത്ത് മലബാറിലെ നാടകം.

ഈ പ്രകരണത്തിൽത്തന്നെയാണ് പൊന്നാനിയിലും നാടകങ്ങൾ ഉണ്ടാവുന്നത്. സാഹിത്യത്തിലെ പൊന്നാനിക്കളരിയുടെ ഒരു സമാന്തരപ്രവർത്തനമായിട്ടാണ് ഇവിടെ നാടകക്കൃഷി ആരംഭിക്കുന്നത്. ഇടശ്ശേരി, ഗോവിന്ദൻ, ഉറൂബ് എന്നീ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകളും കൃഷ്ണപ്പണിക്കർ വായനശാലാപ്രവർത്തകരുടെ ഉത്സാഹവും ചേർന്നാണ് അമ്പതുകളിൽ പൊന്നാനിയിൽ ഒരു അമെച്വർ നാടക ഉണർവ് ഉണ്ടാവുന്നത്. അതിനു പശ്ചാത്തലമൊരുക്കുകയും പ്രോത്സാഹനം നൽകുകയും ചെയത രണ്ട് രംഗസംരംഭങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അതിലൊന്ന് വി.ടിയുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകമാണ്. ജന്മംകൊണ്ട് പൊന്നാനിക്കാരനായിരുന്നില്ലെങ്കിലും പൊന്നാനിക്കളരിയുമായി നിരന്തരസൗഹൃദം പുലർത്തിയിരുന്ന വി.ടിയുടെ കർമ്മോത്സുകതയും അദ്ദേഹത്തിന്റെ പരിഷ്കരണത്വരയും ഇടശ്ശേരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. മറ്റൊന്ന് കെ. ദാമോദരന്റെ പാട്ടബാക്കി എന്ന നാടകമാണ്. 1937ൽ പൊന്നാനിയിൽ നടന്ന കർഷകസംഘം സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടിയാണല്ലോ മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകം എന്നു വിശേഷിപ്പിക്കപ്പെട്ട ആ കൃതി ജനിക്കുന്നത്. മുൻപോ ശേഷമോ അതുപോലൊന്ന് രചിക്കപ്പെടാത്തവിധം അനന്യമായിരുന്നു ഈ രണ്ടു നാടകങ്ങളും. പിൽക്കാലത്ത് പൊന്നാനിയിൽ അമെച്വർ നാടകങ്ങളുടെ കൂട്ടുകൃഷിക്ക് കളമൊരുക്കിയത് ഈ രണ്ടു നാടകങ്ങളായിരുന്നു.

വള്ളുവനാട്ടിലും ഏറനാട്ടിലും ഉണ്ടായ അക്കാലത്തെ പ്രസിദ്ധനാടകങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. പാട്ടബാക്കിക്കു പുറമെ ചെറുകാടിന്റെ നമ്മളൊന്ന്, തറവാടിത്തം, ഇ.കെ.അയമുവിന്റെ ജ്ജ് നല്ല മനുസനാകാൻ നോക്ക് തുടങ്ങിയവ ഉദാഹരണം. എന്നാൽ മാനവികതാവാദവും ദേശീയസ്വാതന്ത്ര്യപ്രസ്ഥാനവും ഗാന്ധിയൻ ആദർശങ്ങളുമാണ് പൊന്നാനിക്കളരി നാടകങ്ങൾക്കു പ്രമേയമായി സ്വീകരിച്ചത്. ഇടശ്ശേരി നേതൃത്വം നല്‍കിയ പൊന്നാനിക്കളരിക്ക് സമരമല്ല, സമരസപ്പെടലായിരുന്നു അന്തര്‍ദ്ധാര. പുറമെയുള്ള സംഘര്‍ഷത്തേക്കാള്‍ ആന്തരികമായ സംഘര്‍ഷമാണ് അവിടത്തെ പ്രമേയത്തിനും പ്രതിപാദനത്തിനും തനിമയുണ്ടാക്കിയത്. ഇവിടെ കൂട്ടുകൃഷി പ്രത്യേകം പരാമർശമർഹിക്കുന്നു. അക്കാലത്തെ ജന്മി കുടിയാൻ – ഹിന്ദു മുസ്ലീം ആശയസമരത്തിന് സമന്വയത്തിന്റേതും സഹകരണത്തിന്റേതും ആയ ഒരു പരിഹാരമാണല്ലോ അതിൽ അവലംബിക്കാൻ ഉദ്യമിക്കുന്നത്. ഇത് പൊതുവേ മലബാറിൽ അക്കാലത്തുണ്ടായിരുന്ന നാടകങ്ങളുടെ പൊതുരീതിയിൽനിന്ന് ഭിന്നമായിരുന്നു. കൂട്ടുകൃഷി നാടകം സാമുദായികവും സാമ്പത്തികവുമായ സഹകരണസങ്കല്പത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. ഉറൂബിന്റെ തീകൊണ്ടു കളിക്കരുത്, എം ഗോവിന്ദന്റെ നീ മനുഷ്യനെ കൊല്ലരുത് എന്നീ കൃതികൾ പ്രത്യക്ഷത്തിൽത്തന്നെ യുദ്ധവിരുദ്ധതയും സമാധാനകാംക്ഷയും ഉയർത്തിപ്പിടിക്കുന്നവയാണ്. കവിതയിലും കഥയിലുമെന്നപോലെ നാടകത്തിലും മനുഷ്യസങ്കീർത്തനമായിരുന്നു പൊന്നാനിയുടെ മുഖമുദ്ര.

പൊന്നാനിയിലെ എഴുത്തുകാർ ആക്ടിവിസ്ററുകൾ കൂടിയായിരുന്നു. ഗോവിന്ദന്റേയും ഇടശ്ശേരിയുടേയും മറ്റും നേതൃത്വത്തിൽ പൊന്നാനിയിൽ നടന്ന ചർച്ചകളാണ് പിന്നീട് മലബാർ കേന്ദ്ര കലാസമിതിയുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത് എന്ന് പവനൻ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. കേന്ദ്രകലാസമിതിയുടെ നാടകോത്സവങ്ങൾ മലബാറിലെ അമെച്വർ നാടകവേദിക്ക് വലിയ സംഭാവനകൾ നൽകിയെന്നത് ചരിത്രമാണല്ലോ. വായനശാലാ വാർഷികങ്ങളാണ് മറ്റെവിടെയും പോലെ പൊന്നാനിയിലും അമെച്വർ നാടകാവതരണങ്ങൾക്ക് വേദിയൊരുക്കിയത്. പൊന്നാനി കൃഷ്ണപ്പണിക്കർ വായനശാലക്കുവേണ്ടി ഇടശ്ശേരിയും ഉറൂബും നിരവധി ലഘുനാടകങ്ങൾ രചിക്കുകയുണ്ടായി. പിന്നീട് കൂട്ടുകൃഷിയുടെ രംഗാവതരണത്തിനു മാത്രമായി കൃപ പ്രൊഡക്ഷൻസ് എന്നൊരു ബാനർ പോലും ഉണ്ടാക്കി. വായനശാലാപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന ടി. ഗോപാലക്കുറുപ്പ് നാടകങ്ങളെഴുതാൻ ഇടശ്ശേരിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും നൽകി.

പുരോഗമനപരമായ സന്ദേശത്തോടൊപ്പം സൗന്ദര്യശാസ്ത്രപരമായ ശില്പഭദ്രതയും നാടകത്തിനുണ്ടായിരിക്കണമെന്ന് ഇടശ്ശേരി നിഷ്കർഷിച്ചിരുന്നു. അക്കാലത്തെ അമെച്വർ നാടകാവതരണങ്ങളിൽ വ്യാപകമായി കണ്ടുവന്ന കലാപരമായ വൈകല്യങ്ങളെയും പോരായ്മകളേയും നിശിതമായി വിമർശിക്കുകയും തന്റെ നാടകസങ്കല്പത്തെ യുക്തിയുക്തം അവതരിപ്പിക്കുകയും ചെയ്ത നാടകസൈദ്ധാന്തികൻ കൂടിയായിരുന്നു ഇടശ്ശേരി. ഗ്രാമീണനാടകവേദിയെക്കുറിച്ച് മാധ്യമപരമായ ഒരു സൌന്ദര്യശാസ്ത്രത്തിന് അന്വേഷണം നടത്തിയത് ഇടശ്ശേരിയാണ്. രംഗാവതരണരീതികള്‍ ആധുനികകാലത്തിനനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരവധി പ്രബന്ധങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാടകവേദി സ്വന്തം കാലില്‍ നില്‍ക്കണമെന്നും അതിനായി അവതരണച്ചെലവു സ്വരൂപിക്കാന്‍ ടിക്കറ്റുവെച്ചുവേണം നാടകം അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ചമയം, സംഗീതം, സ്ത്രീവേഷം, ദീപവിതാനം, അഭിനയം തുടങ്ങിയ നാടകസംബന്ധിയായ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഗാന്ധിയന്‍ദര്‍ശനത്തിലൂന്നിയ ഒരു ഗ്രാമീണനാടകവേദിയായിരുന്നു ഇടശ്ശേരിയുടേത്.

ഇടശ്ശേരിയുടെ നാടകാദർശങ്ങളെ കുറേക്കൂടി അക്കാദമികവും ചരിത്രപരവുമായി പിന്തുടർന്നു വികസിപ്പിച്ച പൊന്നാനിയിലെ മറ്റൊരു സൈദ്ധാന്തികൻ കാട്ടുമാടം നാരായണൻ ആയിരുന്നു. രൂപഭദ്രവും ഭാവസുന്ദരവുമായ ഒരു നാടകശില്പ്പം വാര്‍ത്തെടുക്കേണ്ടതെങ്ങനെയെന്ന് നാടകരചയിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന ഒരു ഹാന്‍ഡ്ബുക്ക് ആണ് അദ്ദേഹത്തിന്റെ നാടകരൂപചർച്ച. മലയാളത്തില്‍ അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ലെന്നു പറയാം.

നാൽപ്പതുകളിൽ തുടങ്ങി രണ്ടു പതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കും പൊന്നാനിയിലെ നാടകവേദികൾ ദുർബലമായി. ചലച്ചിത്രവും മറ്റു മാധ്യമങ്ങളും ജനപ്രിയത നേടി. പിൽക്കാലത്ത് നാടകം സ്കൂൾ കോളേജ് ക്യാംപസ്സുകളിലെ മത്സരഇനമായി ലഘുത്വമാർജ്ജിക്കുന്നതാണ് നമ്മൾ കാണുന്നത്. തൊണ്ണൂറുകളുടെ അവസാനം ഇടശ്ശേരിയുടെ നവതിയോടനുബന്ധിച്ച് നരിപ്പറ്റ രാജു സംവിധാനം ചെയ്ത കൂട്ടുകൃഷിയുടെ പുനരവതരണമാണ് എടുത്തുപറയേണ്ട പുതിയകാലത്തെ മറ്റൊരു രംഗമുന്നേറ്റം. ബാബരി മസ്ജിദ് തകർക്കപ്പെട്ട ചരിത്രപശ്ചാത്തലത്തിൽ പുതിയ കൂട്ടുകൃഷിയിലെ പ്രമേയപരമായ ഊന്നൽഭേദം ശ്രദ്ധേയമായിരുന്നു. വി.ടിയുടെ അടുക്കളനാടകത്തിന്റേയും ചെറുകാടിന്റെ നമ്മളൊന്നിന്റേയും പുനരവതരണങ്ങൾ ഈയ്യിടെ പൊന്നാനി കേന്ദ്രമായുള്ള ചില കലാസമിതികൾ ഏറ്റെടുത്തുകാണുകയുണ്ടായി. എന്നാൽ, ഇത്തരം പുനരാവിഷ്കാരങ്ങളും പോയകാലപ്പൊലിമകളുമല്ലാതെ പുതിയ രചനകളും രംഗോദ്യമങ്ങളും ആണ് കാലം ആവശ്യപ്പെടുന്നത്.

കോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.

ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.

മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.

അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!

2022 December