ആ കൊച്ചു ജന്തു

മേരി ഒലിവർ

ആ കൊച്ചുജന്തുവുണ്ടല്ലോ, കവിത,
അതൊരു താന്തോന്നിയാണ്.
ആപ്പിളാകാമെന്നു ഞാൻ വിചാരിച്ചാൽ
അതിന് ഇറച്ചിതന്നെ വേണം.
തീരത്തൂടെ സ്വൈര്യമായി നടക്കാമെന്നു കരുതിയാൽ
അതിന് ഉടുപ്പൂരി വെള്ളത്തിലേക്കു കൂപ്പുകുത്തണം.

ചിലപ്പോൾ ഞാൻ ലളിതമായ പദങ്ങൾക്ക്
പ്രാധാന്യം നൽകാനാഗ്രഹിക്കും;
അപ്പോൾ അത്
സാധ്യതകളുടെ ഒരു നിഘണ്ടുതന്നെ
വിളിച്ചുപറയും.

എല്ലാം മതിയാക്കി, നന്ദി പ്രകാശിപ്പിച്ച്,
അടങ്ങിയൊതുങ്ങിക്കൂടാൻ
നിശ്ചയിച്ചാലോ;
അതു നാലുകാലിൽ മുറിക്കുള്ളിൽ
ചുവടുവെക്കാനാരംഭിക്കും,
അതിരുകടന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്
എന്നെ കൂട്ടുവിളിക്കും.

എന്നാൽ ഞാൻ
നിന്നെ ഓർമ്മിക്കുന്ന സമയത്ത്-
അപ്പോൾ മാത്രം –
അത് അനങ്ങാതിരിക്കും;
കൈപ്പത്തിമേൽ കൈപ്പത്തി വെച്ച്,
അതിന്മേൽ താടി ചേർത്ത്,
കാതോർത്തുകൊണ്ട്.

കാട്ടിലെ സിംഹവും കൂട്ടിലെ സിംഹവും

“ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിന്റെ ഗേറ്റിൽ വെച്ച്. മരിച്ചുപോകുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പ്. ജോസേട്ടൻ എന്നാൽ അടിമുടി നാടകക്കാരനായി ജീവിച്ചുമരിച്ച ജോസ് ചിറമ്മൽ. ആ ജീവിതത്തെക്കുറിച്ച് വടക്കുംനാഥൻ എന്നൊരു കവിത മുമ്പ് ഞാനെഴുതിയിട്ടുണ്ട്. ‘നടക്കുംനാഥൻ’ എന്നാകാമായിരുന്നു ആ ശീർഷകം എന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്.

നടക്കുന്നത് എന്നാൽ തത്സമയം സംഭവിക്കുന്നത് എന്നാണ് താത്പര്യം. നാടകം ഒരിക്കൽ മാത്രം സംഭവിക്കുന്ന തത്സമയകലയാണ്. അങ്ങനെ നോക്കുമ്പോൾ നാടകം സ്വയം ഒരു സംഭവം തന്നെയാണ്. അത്തരത്തിൽ കലയിലും രാഷ്ട്രീയത്തിലും വലിയൊരു സംഭവമായിത്തീർന്ന ഒരു നാടകത്തെക്കുറിച്ചാണ് പറയുന്നത്.

1996 ലാണ് സംഭവം. പാലക്കാട് ജില്ലാകളക്ടറായിരുന്ന ഡബ്ല്യു. ആർ. റെഡ്ഡിയെ അദ്ദേഹത്തിന്റെ ചേമ്പറിൽ ഒരു ചെറിയസംഘം ആളുകൾ ബന്ദിയാക്കുന്നു. അയ്യങ്കാളിപ്പട എന്നു സ്വയം വിശേഷിപ്പിച്ച ഒരുകൂട്ടം ചെറുപ്പക്കാരാണ് ആ സംഘം. ആദിവാസികളുടെ ഭൂപ്രശ്നം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി നടപ്പിലാക്കിയ ഒരോപ്പറേഷനായിരുന്നു ഇതെങ്കിലും അതിലൊരു നാടകീയത ഉണ്ടായിരുന്നു. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന അത്യന്തം സംഘർഷനിർഭരമായ ഒരു നാടകം. കേരളം മുഴുവൻ മുൾമുനയിൽ നിന്ന് വാർത്തകൾക്കായി ചെവിയോർത്ത നാടകം. ഒടുവിൽ ഒരു പത്രസമ്മേളനം നടത്തി തങ്ങളുടെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങൾ പ്രദർശിപ്പിച്ച് ആ സംഘം ഭരണകൂടത്തെ പരിഹസിച്ച് ഇറങ്ങിപ്പോയി. ഏതാനും പി.വി.സി പൈപ്പു കഷണങ്ങളും ഒരുണ്ട നൂലും ഒരു കളിത്തോക്കും മറ്റുമായിരുന്നു അവരുടെ ആയുധങ്ങൾ! സംഭവത്തിന്റെ പരിസമാപ്തിയിലെ ഈ പരിഹാസമാണ് അതിനെ ശരിക്കും ഒരു നാടകമാക്കിയത് എന്നു പറയാം.

ഇപ്പോൾ തിയ്യേറ്ററുകളിൽ ഓടുന്ന പട എന്ന സിനിമ കണ്ടപ്പോഴാണ് ഈ പഴയ സംഭവം ഓർമ്മ വന്നത്. പട അയ്യങ്കാളിപ്പടയുടെ നാടകം സിനിമയാക്കിയതാണ്. അന്നത്തെ പത്രവാർത്തകളും റേഡിയോ വാർത്തകളും ഇപ്പൊഴും ഞാനോർക്കുന്നു. ഏഷ്യാനെറ്റ് മാത്രമേ അന്ന് ദൃശ്യമാധ്യമമായി ഉള്ളു. അത് സിനിമയിലും കാണിക്കുന്നുണ്ട്. മലയാളപത്രങ്ങളിൽ ബന്ദിനാടകം എന്നും ഇംഗ്ലീഷ് പത്രങ്ങളിൽ ഹോസ്റ്റേജ് ഡ്രാമ എന്നുമായിരുന്നു തലക്കെട്ട്. കേരളം കണ്ട ഏറ്റവും വ്യത്യസ്തമായ നാടകമായിരുന്നു അത്. മറ്റൊരു പ്രത്യേകതകൂടി അതിനുണ്ട്. കേരളത്തിൽ നാടകത്തെ ഭരണകൂടം ബന്ദിയാക്കിയ (നിരോധിച്ച) പല സന്ദർഭങ്ങളും മുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ഒരു നാടകം ഭരണകൂടത്തെ ബന്ദിയാക്കിയിട്ടുണ്ടെങ്കിൽ അത് അയ്യങ്കാളിപ്പട പാലക്കാട് ജില്ലാകളക്ടറേറ്റിൽ അവതരിപ്പിച്ച ഈ നാടകം മാത്രമാണ്.

കാണികളെ പങ്കാളികളാക്കുന്ന, നടനെന്നോ പ്രേക്ഷകനെന്നോ വിഭജനമില്ലാത്ത, ആക്ഷൻ തന്നെ സന്ദേശമാക്കുന്ന, റിഹേഴ്സലെന്നോ അവതരണമെന്നോ ഭേദമില്ലാത്ത വലിയൊരു സാഹസികതയാണ് ഇത്തരം അവതരണങ്ങൾ. വാസ്തവത്തിൽ അതു നാടകമായി സങ്കല്പിക്കപ്പെട്ടതാവണമെന്നും ഇല്ല. പ്രക്ഷോഭസമരങ്ങളിലെല്ലാം ഒരു നാടകീയത ഉണ്ട്. ഗാന്ധിജിയുടെ ഉപ്പുസത്യഗ്രഹത്തിൽ ഒരു നാടകമുണ്ടായിരുന്നില്ലേ? നര്‍മ്മദയില്‍ മേധാ പട്കറുടെ നേതൃത്വത്തിലുണ്ടായ ജലസമാധി സമരത്തില്‍ ഒരു നാടകമില്ലേ? തെക്കുവടക്കു നെടുനീളത്തില്‍ തോളോടുതോള്‍ചേര്‍ന്ന് അണിനിരന്ന വനിതാമതില്‍ ഒരു നാടകമായിരുന്നില്ലേ? തീര്‍ച്ചയായും സംഘടിതവും പ്രതീകാത്മകവുമായ ഇത്തരം എല്ലാ മനുഷ്യാവിഷ്കാരത്തിലും നാടകം കണ്ടെടുക്കാം. ഇവിടെയെല്ലാം മനുഷ്യരുടെ കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു സന്ദേശമുണ്ട്. അതിന്റെ ആവിഷ്കാരമാണ് നടക്കുന്നത്. അതായത്, കളിക്കുന്നതു മാത്രമല്ല കണ്ടെടുക്കേണ്ടതുകൂടിയാണ് നാടകം എന്നര്‍ത്ഥം.

അപ്പോൾ സിനിമയോ? അതൊരു തത്സമയകലയല്ല. ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് അയ്യങ്കാളിപ്പട പാലക്കാട്ട് കലക്ടറേറ്റിൽ അരങ്ങേറിയ നാടകത്തിന്റെ വിസ്ഫോടനത്തെ അതിശയിക്കാൻ തീർച്ചയായും അതിനു സാധിക്കില്ല. ഈ സിനിമ ആ സംഭവത്തിന്റെ കേവലമായ ഒരു ഡോക്യുമെന്റേഷൻ മാത്രം.

കാട്ടിലെ സിംഹത്തെപ്പോലെ കൂട്ടിലെ സിംഹത്തിന് ഗർജ്ജിക്കാനാവില്ല.

ഓർമ്മച്ചാർത്ത്

ആലങ്കോട് ലീലാകൃഷ്ണന്

പൊന്നാനി, കോളേജ്, കാറ്റ്, കടപ്പുറം
തെങ്ങ്, ചകിരി, മീൻ, പള്ളി, ഖബറിടം
ഇമ്പിച്ചിബാവ, ട്രാൻസ്പോർട്, വെളിച്ചെണ്ണ
മില്ല്, ബസ്റ്റാന്റ്, മയിൽവാഹനം, അതിൻ
പിന്നിലിട്ട്യേച്ചൻ, ഇറങ്ങുന്ന സുന്ദരീ
സുന്ദരന്മാരാം ഉറൂബിന്റെ കുട്ടികൾ

പുസ്തകം, മിഠായി, ചർച്ച , സിഗരറ്റ്
എക്കണോമിക്സ്, പൊളിറ്റിക്സ്, കാന്റീനി-
ലുച്ചയൂൺ, ചായ, ഇലക്ഷൻ പ്രചരണം,
എസ്സെഫൈകേയെസ്യു സംഘട്ടനം, യൂത്തു
ഫെസ്റ്റിവൽ, തെങ്ങിൻ പറമ്പിലെ മേളനം

ബീഡിപ്പുക, ബുദ്ധിജീവി, കമ്മ്യൂണിസം,
താടി, മുടി, മുഷിമുണ്ട്, മോഡേണിസം,
നാടകമെന്ന പ്രഹേളിക, ശക്തിയിൽ
കാഞ്ചനസീത, ഉച്ചപ്പടം, ആനന്ദ്,
ബാലചന്ദ്രൻ ചുള്ളിക്കാട്, കടമ്മന്റെ
ശാന്ത കുറത്തി മുഴങ്ങുന്ന തൊണ്ടകൾ

കോണിച്ചുവട്ടിലെ പ്രേമപ്രകമ്പനം
തോളിലെസ്സഞ്ചിയിലശ്ലീലപുസ്തകം
മാഗസിൻ താളിൽ കവിത, സീസോണിന്നു
പോയന്നൊളിവിൽ ലഭിച്ചൊരുമ്മ, രാവു
നീളെ തെറിപ്പാട്ട്, ഉറക്കൊഴിപ്പ്, പിന്നെ
ഹാളിൽ പരീക്ഷക്കിരുന്നെഴുത്ത്

പെട്ടി, തബല, ചപ്ലാംകട്ട, ഗഞ്ചിറ
കർട്ടനില്ലാ വേദി, മുന്നിൽ വിജനത
എപ്പൊഴോ തീർന്നൂ കലോത്സവം എന്നിട്ടു-
മിപ്പൊഴും നിൽക്കുന്നു കാഥികൻ, പിന്നണി
കൊട്ടുന്ന ഞാനിടയ്ക്കൊന്നുറങ്ങിപ്പോയി
പെട്ടെന്നുണർന്നിതു കെട്ടിയുണ്ടാക്കുവാൻ!

സോവ്യറ്റ് യൂണിയന്റെ മണം

ഇന്ന് പത്രത്തിൽ ഉക്രൈനിലെ ഏതോ ഭൂഗർഭ സ്റ്റേഷനിലിരുന്ന് സായമഭ്യർത്ഥിക്കുന്ന മലയാളി വൈദ്യവിദ്യാർത്ഥികളുടെ ചിത്രം നോക്കിയിരുന്നപ്പോൾ പഴയൊരു സോവിയറ്റുകാല കഥ ഓർമ്മവന്നു. വാളമീൻ കല്പിക്കുന്നു ഞാൻ ഇച്ഛിക്കുന്നു എന്ന മാന്ത്രികവാക്യം ഉരുവിട്ടാൽ വിചാരിച്ചതെന്തും സാധിക്കുന്ന വരം ലഭിച്ച യമേല്യ എന്ന ഒരു പാവം കുട്ടി. കൊല്ലാതെ വിട്ടതിന് നന്ദിപൂർവ്വം ഒരു വാളമീൻ അവൾക്കു നൽകിയ വരമായിരുന്നു അത്. കുട്ടിക്കാലത്ത് ആ സചിത്രപുസ്തകം എത്രയോ തവണ വായിച്ചിരുന്നു. വാളമീൻ കല്പിക്കുന്നു എന്ന മന്ത്രമുരുവിട്ട് എത്രയോ നടക്കാത്ത സ്വപ്നങ്ങൾ സങ്കല്പത്തിൽ സാധിച്ചിരുന്നു. ആ വാക്യമുരുവിട്ട് മനസ്സു നീറി പ്രാർത്ഥിച്ചാൽ യമേല്യയെപ്പോലെ നമ്മുടെ കുട്ടികൾ നാട്ടിലെത്തിയിരുന്നെങ്കിൽ!

മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു നാടാണ് അത്. സോവിയറ്റെന്നൊരു നാടുണ്ടത്രേ; പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം! എന്ന് കൊയ്ത്തരിവാളേന്തിയ നാണിമാർ ആഗ്രഹിച്ചതാണ്. എഴുപതുകളിൽ ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്ത് പാഠപുസ്തകം പൊതിയാൻ കിട്ടിയിരുന്ന സോവിയറ്റ് നാട് എന്ന സൗജന്യ പ്രസിദ്ധീകരണത്തിന്റെ വലിയ വർണ്ണത്താളുകൾ ഓർമ്മവന്നു. തക്കാളിത്തുടുമുഖമുള്ള പുഞ്ചിരിക്കുന്ന കുട്ടികൾ. അവരെ ഉന്തുവണ്ടിയിൽ ഉരുട്ടിനടക്കുന്ന സുന്ദരിമാർ. ട്രാക്ടറുകളിൽ തൊപ്പിയും രോമക്കുപ്പായവും ധരിച്ച് കൈ വീശുന്ന കൃഷിക്കാർ. അക്കാലത്ത് മേൽവിലാസം അയച്ചുകൊടുത്താൽ സൗജന്യമായി ലഭിക്കുമായിരുന്നു സോവിയറ്റ് നാട്.

സോവിയറ്റ് ലിറ്ററേച്ചർ എന്ന ഇംഗ്ലീഷ് മാസിക നിസ്സാരമായ വാർഷികവരിസംഖ്യ കൊടുത്ത് ഞാൻ വരുത്തിയിരുന്നു. ഉക്രൈൻ എന്ന പ്രവിശ്യയെക്കുറിച്ചെല്ലാം കേൾക്കുന്നത് ഇത്തരം പ്രസിദ്ധീകരണങ്ങൾ വഴിയാണ്. ഞങ്ങളുടെ ഗ്രാമീണ വായനശാലയിൽ സോവിയറ്റു യൂണിയനിൽ അച്ചടിച്ചുവന്ന നിരവധി പുസ്തകങ്ങൾ ഇന്നും കേടുകൂടാതെ ഇരിപ്പുണ്ട്. പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന ആ പുസ്തകങ്ങളുടെ നിർമ്മിതി അക്കാലത്ത് അസൂയ ഉണ്ടാക്കും. മികച്ച കെട്ടും മട്ടും. ഒന്നാംതരം കടലാസ്. തിളക്കവും മിനുസവുമുള്ള പുറംചട്ട. നമ്മുടെ അച്ചുകൂടങ്ങളിൽ കാണാത്ത തരം ലിപിവിന്യാസം. സർവ്വോപരി അതു തുറക്കുമ്പോഴത്തെ മണം.

ജന്തുക്കൾ ആദ്യം മണത്തു നോക്കി രുചിക്കുന്നതുപോലെയാണ് അക്കാലത്ത് എന്റെ പുസ്തകവായന. വായിക്കും മുമ്പ് വാസനിക്കും. വായനശാലയിലെ അലമാരയിൽ മുഷിഞ്ഞും തുന്നുവിട്ടും ഇരിക്കുന്ന സാധാരണക്കാരുടെ നോവലുകൾക്ക് റേഷനരിയുടേയും മണ്ണെണ്ണയുടേയും മണമാവും. എന്നാൽ അവർക്കിടയിൽ അധികം കൈപ്പെരുമാറ്റമില്ലാതെ എന്നും പുത്തനായിരിക്കുന്ന ഗോർക്കിയുടെ അമ്മ പകുത്തു മണത്താൽ അപരിചിതമായ ഒരു മണം കിട്ടും. അതാണ് സോവിയറ്റ് യൂണിയന്റെ മണം എന്നാണ് ഞാൻ ധരിച്ചിരുന്നത്.

നാമർ

കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തുന്ന പ്രഭാതരശ്മി മാസികയുടെ 2021 ആഗസ്റ്റ് ലക്കത്തിൽ ആണ് കെ ജി എസ്സിന്റെ നാമർ എന്ന കവിത വായിച്ചത്. അമർത്തിവെക്കപ്പെട്ട കമ്പിച്ചുരുൾ പോലെ വാക്യങ്ങളെ ചുരുട്ടിച്ചുരുക്കിവെക്കുന്ന കെ ജി എസ്സിന്റെ തനതുകാവ്യശൈലി അടയാളപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ് ഇത്. ഷേക്സ്പിയറിന്റെ ജൂലിയറ്റ് പറയുന്ന ഒരു പേരിലെന്തിരിക്കുന്നു എന്ന പ്രസിദ്ധമായ വരികളുടെ ഒരു മറുവായനയാണ് ഈ കവിത.
ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല, ഒരു പേരിലാണ് എല്ലാം ഇരിക്കുന്നത് എന്നാണ് കവിതയിലെ ആഖ്യാതാവിന്റെ വെളിപാട്. പേരു കൊണ്ട് ആളറിയാം എന്നാണ് പുതുനിലപാട്. ഒരാളെ അപരനായി മുദ്രകുത്തുന്നതിന് ഊരും പേരും പ്രയോജനപ്പെടുത്തുന്ന ഭരണകൂടഭീകരതയുടെ കാലത്ത് പേര് എല്ലാമാകുന്നു.
പേരു ചുമട്ടുകാർ, എല്ലാം എല്ലാരും
പേരിലല്ലേ സാർ, കാര്യം?
പേരു പറയുന്നതിനായാണ് തടവുകാരായ വിപ്ലവകാരികളെ ഭരണകൂടം പീഡിപ്പിച്ചത്.
നാവിൽ നിന്ന് പേരുകൾ ചൂഴ്ന്നെടുക്കൽ പീഡകർക്ക് ഹരം!
പേരുവില ഉയിരുവില പേരാണു സാർ എല്ലാം.
അവസാന പരീക്ഷ പേരാണ്. പേരിൽ ഒരാളുടെ ഊരും വേരും ഉണ്ട്. അയാളുടെ ഉത്ഭവം. മലബാറിൽ ഉല്പം എന്നു പറയും. നിന്റെ ഉല്പമെന്താണ് എന്ന് ഇനിഷ്യലിന്റെ എക്സ്പാൻഷൻ ആയി കുടുംബപ്പേര് അറിയാൻ കുട്ടികൾ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. സൂതപുത്രനായ കർണ്ണൻ അപമാനിതനായ സന്ദർഭം കവിതയിൽ സൂചിപ്പിക്കുന്നുണ്ട്. അഭിഷേക സമയത്ത് ചോദ്യം വരും. എന്താ നിന്റെ പേര്. ഏതാണു നിന്റെ വേര്. നീ അലക്കുകാരന്റെ മോനോ തേരാളിയുടെ മോളോ? ഷേക്സ്പിയറുടെ വരികളെ തലകീഴായി മറിച്ചുകൊണ്ട്, കവി സ്ഥാപിക്കുകയാണ് :
പേരിന്റെ കുറ്റിയിൽ, കൂട്ടിൽ തളയ്ക്കപ്പെട്ട സമയസൂചികളും ജീവികളും നാം.
പുതുപദച്ചേരുവകൾ സൃഷ്ടിക്കാനുള്ള കെ ജി എസ്സിന്റെ ഭാഷാകൗതുകം ഈ കവിതയുടെ ശീർഷകത്തിലേ കാണാം. നാമർ. നാം എന്നവർ എന്നോ നാമം ഉള്ളവർ എന്നോ രണ്ടർത്ഥത്തിലും ഈ പദച്ചേരുവ പിരിക്കാം എന്നു തോന്നുന്നു. ഏതായാലും നാമർ പോരാളികളല്ല, വെറും പേരാളികളാണ്.
കെജിഎസ്സിന്റെ സമീപകാല രചനകളിലെല്ലാം അവനവനെ നോക്കിയുള്ള ഒരു നിന്ദാഹാസം ഉണ്ട്. ഈ കവിതയിലും ആ ചിരിക്കുത്ത് പ്രകടമാകുന്നു.