എലിസബത്ത് ഊമഞ്ചേരി

വിജയ് നമ്പീശൻ (1963-2017)

പ്രശസ്ത കവയത്രി
ഒരു ബ്രെഡ്ഡു വാങ്ങാൻ
കടയിൽ ചെന്നു.
കടക്കാരൻ ചോദിച്ചു:
‘നിങ്ങൾ എലിസബത്ത് ഊമഞ്ചേരിയല്ലേ,
പ്രശസ്ത കവയത്രി?’
എലിസബത്ത് ഊമഞ്ചേരി
വീട്ടിലേക്കു തിരിച്ചുപോയി.

ഒരു വൈകുന്നേരം
എലിസബത്ത് ഊമഞ്ചേരി
തനിക്കായി ഒരു കവിത
രചിക്കാനിരുന്നു.
കവിത ചോദിച്ചു:
‘നിങ്ങളല്ലേ എലിസബത്ത് ഊമഞ്ചേരി,
പ്രശസ്ത കവയിത്രി?’
‘അതെ’, എലിസബത്ത് ഊമഞ്ചേരി പറഞ്ഞു.

അപ്പോൾ കവിത വീട്ടിലേക്കു തിരിച്ചുപോയി.

പി വി കൃഷ്ണൻ നായർ

സൗമ്യം മധുരം ദീപ്തം – കൃഷ്ണൻനായർ സാറിന്റെ വ്യക്തിത്വത്തെ ഈ മൂന്നു വിശേഷണങ്ങളിൽ സംഗ്രഹിക്കാം. തൃശൂരിലെ സാംസ്കാരിക സദസ്സുകളിൽവെച്ച് കാണുമ്പോഴെല്ലാം പുഞ്ചിരിയോടെ അടുത്തെത്തി കുശലം ചോദിക്കും. ‘വെണ്മയ്ക്കെന്തൊരു വെണ്മ!’ എന്ന് അപ്പോൾ ആ ശുഭ്രവേഷധാരിയെ നോക്കി ഞാൻ കൈകൂപ്പും.

കൃഷ്ണൻനായർ സാർ സെക്രട്ടറിയായിരിക്കുമ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. മാഷ് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അവാർഡ് ദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചടങ്ങു നടക്കുന്ന ദിവസം ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് എത്താൻ പറ്റിയില്ല. മുത്തങ്ങയിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് എഴുത്തുകാർ അക്കാദമി പുരസ്കാരങ്ങൾ ബഹിഷ്കരിക്കണമെന്ന് സാംസ്കാരികപ്രവർത്തകർ ആഹ്വാനം ചെയ്യുന്ന സമയമായിരുന്നു അത്. മാഷ് എന്നെ വിളിച്ചു. ‘രാമചന്ദ്രൻ അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് കേട്ടത് ശരിയാണോ?’ ആ സംഭവത്തിൽ എനിക്കു പ്രതിഷേധമുണ്ടെങ്കിലും അവാർഡ് നിരസിക്കില്ലെന്നും നാട്ടിൽ എത്തിയ ഉടൻ ഓഫീസിൽ വന്ന് കൈപ്പറ്റുമെന്നും അറിയിച്ചു. മാഷ് ആ നിലപാടിനെ സ്വാഗതം ചെയ്തു. പിന്നീട് ഞാൻ അക്കാദമിയിലെത്തി അന്നത്തെ പ്രസിഡണ്ട് യൂസഫലി കേച്ചേരിയിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.

മറ്റൊരു സന്ദർഭം കൂടി ഓർമ്മ വരുന്നു. അക്കാദമി ഹാളിൽ വെച്ച് ഒരു ബഹുഭാഷാ കവിസമ്മേളനം നടക്കുകയാണ്. കവിത വായിക്കാൻ മലയാളത്തിൽനിന്ന് ഞാനും വേദിയിലുണ്ട്. സമ്മേളനത്തിന്റെ പരിപാടിയും വിശദാംശങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ക്ഷണപത്രം അപ്പോഴാണ് ഞാൻ വായിച്ചുനോക്കിയത്. അതിലെ ആമുഖത്തിലെ ഒരു വാചകം എനിക്ക് പിടിച്ചില്ല. മലയാള കവിതയുടെ വർത്തമാനം ശുഷ്കവും ദരിദ്രവുമാണ് എന്നർത്ഥം വരുന്ന ഒരു പ്രസ്താവനയായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. ഇങ്ങനെ വിധിയെഴുതാൻ അക്കാദമിക്ക് എന്തധികാരം? സ്വയം നിന്ദിക്കുന്ന ഇത്തരമൊരു പ്രസ്താവന ഒരക്കാദമിയുടെ ക്ഷണപത്രത്തിൽ അച്ചടിച്ചതിനെ ഞാൻ ശക്തമായി വിമർശിച്ചു. വേദിയിൽവെച്ച് ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് കണ്ടപ്പോൾ തുറന്നു പറയുകയും ചെയ്തു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തോട് യോജിക്കുകയും, യോജിക്കുമ്പോഴും വിയോജിപ്പുകൾക്കുള്ള സാധ്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സമന്വയത്തിന്റെ സംസ്കാരമാണ് മാഷിന്റെ അനന്യത. പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിന് എന്റെ നമസ്കാരം!

(സ്മരണികയിലേക്ക്)

ആശാൻ

വിരിഞ്ഞ പൂവിൻ സൗന്ദര്യം
പാടുവോർക്കിടയിൽ ഭവാൻ
വീണപൂവിന്റെ സത്യത്തെ-
പ്പകർന്നൂ മാതൃഭാഷയിൽ.

വാഴുന്നോർക്കുള്ള വാഴ്ത്തല്ല
കാവ്യമെന്നു തിരുത്തി നീ;
വീഴുവോർക്കൊപ്പമെന്നെന്നും
നീതിക്കായ് നിലകൊണ്ടു നീ.

(മനോരമ പത്രത്തിനു വേണ്ടി)

കാടിഴഞ്ഞുപോയ പാട്

തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന ഈ കവിതകൾ അർഹിക്കുന്നു.

സൂക്ഷ്മാനുഭൂതികളുണർത്തുന്ന ഇന്ദ്രിയപരതയാണ് പത്മയുടെ പദവിന്യാസചാരുത.
“കിണറ്റിൻവക്കത്ത് പൂത്തുനിൽക്കുന്ന
കല്യാണസൗഗന്ധികങ്ങൾ.
മുറ്റം നിറഞ്ഞ വരിക്കപ്ലാവിന്റെ
ഇലകൾ തൂത്തുവാരുന്നത്.
ചൂല് വരച്ചുകൊണ്ടുണ്ടാക്കുന്ന
മണ്ണിന്റെ വിവിധ പാറ്റേണുകൾ.
അടിച്ചു പൊടിപാറിച്ചു
പിനോച്ചിയൻ മൂക്കിലേക്കത്
വലിച്ചുകേറ്റുന്നത്.
കരിയിലകൾ പുകയുന്ന മണം.
തൊഴുത്തിലെ പശുക്കൾ,
അവരുടെ ദയപൂണ്ട കണ്ണുകൾ.” (കാഴ്ച)
അതേ വരിക്കപ്ലാവിന്റെ ചില്ലയിൽ ഉദിക്കുന്ന പുലരിയിലേക്ക് തിളങ്ങുന്ന മൊട്ടത്തലകളുമായി, ചുവന്ന ഉടുപ്പിട്ട ബുദ്ധസന്യാസിമാരെപ്പോലെ ഉറുമ്പുകൾ കയറിപ്പോകുന്നതും കാണാം. (മഹായാനം)
ചന്ദ്രനിൽ കൊന്നി കളിക്കുന്ന കുട്ടി ചോദിക്കുന്ന ചോദ്യം –
“എവിടെ, എനിക്കാകെ ഈ
ഭൂമിയിലുണ്ടായിരുന്ന
മൺകലത്തിന്റെ
കഷണമെവിടെ?” – ഹൃദയഭേദകമായ വേദന ഉണർത്തുന്നതാണ്. (നഷ്ടം)

അയാൾ നിശ്ശബ്ദതയുടെ കാടാണെന്നും തനിക്കുള്ള ശ്വാസം ആ കാട്ടിൽ ചിറകിട്ടടിക്കുന്നു എന്നും മറ്റൊരു കവിതയിൽ (നിശ്ശബ്ദത).
“അയാൾ പോയ വഴിയിൽ
ഒരു കാടിഴഞ്ഞുപോയ പാട്!”
നിശ്ശബ്ദതയുടെ കാട്ടിലേക്കുള്ള നടപ്പാതയാണ് പത്മയുടെ വരികൾ.
കാടിഴഞ്ഞുപോയ ആ പാടുനോക്കി ഒന്നു നടന്നുനോക്കൂ.

(പത്മ ബാബുവിന്റെ കവിതകളെപ്പറ്റി)

നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ

മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി കൊഞ്ചാൻ തുടങ്ങി. അപ്പോൾ അയാളുടെ ഭാഷയിൽ പുതിയ കിളിപ്പാട്ടുകളുണ്ടായി. സംസ്കാരത്തിൽ പുതിയ പൂക്കാലമുണ്ടായി.

അഗസ്റ്റിൻ കുട്ടനെല്ലൂരിന്റെ ‘നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ’ എന്ന കവിതയുടെ രത്നച്ചുരുക്കമാണ് ഇത്. വാത്മീകിയും ആദികാവ്യവും എഴുത്തച്ഛനും കിളിപ്പാട്ടും മലയാളവും പൂക്കാലവും എല്ലാം സൂചകങ്ങളായി വർത്തിക്കുന്ന ഈ കവിത ഒരു പുതിയ പുരാവൃത്തസൃഷ്ടിയിലൂടെ തന്റെ ഭാഷയേയും കവിതയേയും വീണ്ടെടുക്കാൻ ഉദ്യമിക്കുകയാണ്. നേർരേഖയായിപ്പോയ മൊഴിയിലേക്ക് മഴവില്ലിന്റെ വർണ്ണവൈവിധ്യത്തെ തിരിച്ചുകൊണ്ടുവരാൻ പരിശ്രമിക്കുകയാണ്. എന്നാൽ പഴയ കിളിപ്പാട്ടല്ല പുതിയ കിളിപ്പേച്ചാണ് അഗസ്റ്റിന്റെ ഭാഷയെ വ്യത്യസ്തമാക്കുന്നത് എന്നുകൂടി പറയണം.

കിളി, അഗസ്റ്റിൻകവിതയിൽ ആവർത്തിച്ചുവരുന്ന ഒരു പ്രതീകമാണ്. എന്നാൽ പൊതുവേ സ്വീകരിക്കപ്പെടുന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായല്ല അഗസ്റ്റിന്റെ കിളി പ്രത്യക്ഷപ്പെടുന്നത്. ‘ഒറ്റക്കാലൻ കാക്ക’ എന്ന കവിതയിൽ കാക്ക ഓരങ്ങളിലേക്കു തള്ളിമാറ്റപ്പെട്ട ജനതയുടെ പ്രതിനിധിയാണ്. തത്തക്കു സാഹിത്യമുണ്ട്, കുയിലിനു സംഗീതവും. കാക്കക്കു പക്ഷേ, കരച്ചിൽ മാത്രം. ആട്ടിയോടിക്കപ്പെട്ടവരും അഴുക്കു ചികയാൻ വിധിക്കപ്പെട്ടവരുമാണ് അവർ. അഗസ്റ്റിന് പക്ഷികൾ മാത്രമല്ല പക്ഷികൾ. ‘കടൽപ്പക്ഷി’, ‘രക്തസാക്ഷിപ്പക്ഷി’ എന്നീ കവിതാശീർഷകങ്ങൾ പോലും ഈ കവിയുടെ ‘പക്ഷിപാതം’ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞില്ല, തിരകൾ മഹാസമുദ്രത്തിന്റെ അഗാധനിശ്ശബ്ദതയിൽ തടവിലാക്കപ്പെട്ട ഒരു കൂറ്റൻ പക്ഷിയുടെ ചിറകുകളത്രേ! പ്രളയത്തിന്റെ ചിറകിൻകീഴിൽ അടവെച്ച് മരണം വിരിയിക്കാനുള്ള ഒരു മുട്ടയാണ് അതിനു ഭൂമി. കാറ്റിനുമുണ്ട് ചിറക്. കരയിൽ വീശുന്ന കാറ്റ് പ്രത്യാശയുടെ പ്രതീകമാണ്. മഹാസങ്കടങ്ങൾക്കൊടുവിൽ മനുഷ്യൻ നേടിയ പ്രത്യാശയുടെ സുവർണ്ണകേസരങ്ങൾ കാറ്റിന്റെ ചിറകിൽ ഉണ്ട്. (തിരയും കാറ്റും). വാക്കു കിട്ടാനായി ഊരുചുറ്റുന്ന ഉന്തുവണ്ടിക്കാരൻ വഴിയോരത്തണലിൽ വിശ്രമിക്കുമ്പോൾ മരക്കൊമ്പത്തിരുന്ന കിളികളാണ് അയാൾക്ക് വഴികാട്ടുന്നത്. മൗനത്തിന്റെ ഗൂഢാലോചനക്കു വെളിയിലുള്ള ഇടവഴികളിലൂടെ പോകട്ടെ. കൃഷിക്കാരന്റെ മണ്ണിലോ ട്രാൻസ്ജെന്ററുകളുടെ മനസ്സിലോ അവഗണിക്കപ്പെട്ടവരുടെ പ്രേതഭൂമിയിലോ നിന്ന് അയാൾക്ക് തീതുപ്പുന്ന വാക്കുകൾ കിട്ടും എന്ന് കിളികൾ പ്രവചിക്കുന്നു (കൂടുപൊട്ടിക്കുന്ന വാക്ക്).

മരവും കിളിയും മാത്രമല്ല, സമസ്തജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ ഈ കവിയുടെ പ്രമേയഖനിയാണ്. മനുഷ്യൻ മരമായി മാറുംപോലെ മീനുകളും മനുഷ്യരായി രൂപാന്തരം ചെയ്യുന്നു. ‘മത്സ്യങ്ങൾ വേട്ടയാടപ്പെടുന്നത്, മനുഷ്യരും’ എന്ന കവിതയിൽ മീനിന്റേയും മനുഷ്യന്റേയും ജീവിതം കൂട്ടിവായിക്കുന്നു. പശുവിനെ വിശുദ്ധമൃഗവും മനുഷ്യനെ കേവലം നാൽക്കാലിയുമാക്കുന്ന ചരിത്രത്തിന്റെ വൈപരീത്യം ‘വണ്ടിക്കാളകളും വിശുദ്ധമൃഗവും’ എന്ന കവിതയിൽ വായിക്കാം. കരചരണങ്ങളരിഞ്ഞ് ചുടലയിൽ തള്ളിയവളെപ്പോലെ ഒരു വൃക്ഷത്തെ വർണ്ണിക്കുന്നുണ്ട് ‘വേടഭൂമിയിലെ ബൗദ്ധവൃക്ഷം’ എന്ന കവിതയിൽ. പുരാതന വേദഭൂമി എങ്ങനെ ഇന്ന് വേടഭൂമിയായി എന്നൊരു രാഷ്ട്രീയവിമർശം പലകവിതകളിലും ഉന്നയിക്കുന്നുണ്ട്. വർഗ്ഗീയ തീവ്രവാദിളുടെ ഹിംസക്ക് ഇരയായി, നദിയുടെ അടിത്തട്ടിലേക്ക് വലിച്ചെറിയപ്പെട്ട പ്രേതപ്പെണ്മയുടെ വിലാപമാണ് ‘ഒരുവൾ ജീവിതം വായിക്കുന്നു’ എന്ന കവിത.
ചുരുക്കത്തിൽ, കടലും കരയും ചുഴലുന്ന ജീവജാലങ്ങളുടെ ആവാസഭൂമിയിലേക്കുള്ള ഒരു വിഹഗവീക്ഷണമാണ് അഗസ്റ്റിന്റെ കവിതകൾ. അനുഭവങ്ങളേക്കാൾ ആശയങ്ങളും ആദർശങ്ങളുമാണ് ഈ കവിയെ പ്രചോദിപ്പിക്കുന്നത്. “അനാഥമാക്കപ്പെട്ടവരുടെ പൂങ്കുയിൽ വസന്തകാലത്തേക്കു കരുതിവെച്ച പാട്ടാ”ണ് ഈ കവിപ്പേച്ചുകൾ.