വില്ലന്മാർ

ലിറ്റിൽ എർത്ത് തിയ്യേറ്റർ അവതരിപ്പിച്ച ‘ദ വില്ലന്മാർ’ രൂപഘടനയിൽ അനേകം ചെറുനാടകങ്ങൾ കോർത്തുണ്ടാക്കിയ ഒരു നാടകമാലയാണ്. പ്രമേയപരമായി ഐക്യമുള്ളതും എന്നാൽ സന്ദർഭങ്ങളിൽ വ്യത്യസ്തവുമായ ഒരു ദൃശ്യപരമ്പര. രേഖീയമായ കഥാഖ്യാനം ഇല്ല. പാഠങ്ങൾ ഹൈപ്പർലിങ്കുവഴി ബന്ധിപ്പിക്കുന്നതുപോലെ സന്ദർഭങ്ങൾക്ക് ലിങ്ക് നൽകിയിരിക്കുന്നു. ഒരേയൊരു നായകൻ എല്ലായ്പോഴും വിജയിക്കുന്നതിനുവേണ്ടി പരാജയപ്പെട്ടുകൊടുക്കേണ്ടിവരുന്ന വില്ലന്മാരുടെ വിധിയാണ് ഈ ലിങ്ക്.

സിനിമ, ഷൂട്ടിങ്, വിഷ്വൽ ഇഫക്ട് എന്നിവകളിൽനിന്ന് വളരെയേറെ ഇമേജുകൾ നാടകം സ്വീകരിച്ചിട്ടുള്ളതായി കാണാം. വി.എഫ്.എക്സ് ഉപയോഗിച്ചുള്ള എഡിറ്റിങ്ങിൽ പച്ചനിറമുള്ള പശ്ചാത്തലമോ പച്ചവേഷം ധരിച്ചവരോ അദൃശ്യരായി മാറുന്ന സാങ്കേതികതയെ ഇവിടെ ഒരു പ്രതീകമാക്കുന്നു. തോല്പിക്കപ്പെട്ടും കീഴടക്കപ്പെട്ടും അദൃശ്യരായി മാറുന്ന ജനതയാണ് ഇവിടെ പച്ച. നാടകാരംഭത്തിലെ വിഡിയോ പ്രൊജക്ഷൻ ഈ സാങ്കേതികവിദ്യയെ പരിചയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ജയൻ, സുരേഷ്ഗോപി, വിജയ് തുടങ്ങിയ പോപ്പുലർനടന്മാരുടെ അനുകരണം, ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡസിനിമകളെ ഓർമ്മപ്പെടുത്തൽ, ഷൂട്ടിങ് സൈറ്റുകളിലെ കൃത്രിമങ്ങൾ തുടങ്ങിയവ ഉദാഹരണം.

സിനിമാചിത്രീകരണം, കുതിരപ്പുറത്തേറിയ ദ്വിഗ്വിജയയാത്ര, നിരീക്ഷണക്യാമറയും അധ്യാപകരും, മാജിക്ക്, സ്കേറ്റിങ് ചെയ്യുന്ന പ്രണയജോഡി, പെണ്ണുകാണൽ, കീടനാശിനിയും കൃഷിയും, ചാർളി ചാപ്ലിനും ദ ഗ്രേറ്റ് ഡിക്ടേറ്ററും… സീക്വൻസുകളിൽ അവിസ്മരണീയമായത് ബാലിവധം തന്നെ. കൃഷിപ്പണിയുടെ പശ്ചാത്തലത്തിൽ ജ്യേഷ്ഠാനുജന്മാരുടെ മത്സരത്തിൽനിന്ന് ക്രമാനുഗതമായി വികസിച്ച് ബാലിസുഗ്രീവയുദ്ധമായി പരിണമിച്ച ആ നാടൻകലാപ്രകടനം ഉജ്ജ്വലം. നായകനാൽ ചതിക്കപ്പെട്ട ആ വില്ലൻ ബാലി മാത്രമല്ല, ബലിയുമാകുന്നു.

സംവിധായകൻ അരുൺലാലിനും സംഘത്തിനും അഭിനന്ദനം!

2022 ഏപ്രിൽ

കോർണർ

ആൺചുമരും പെൺചുമരും ചേരുന്ന മൂലയിൽ കുടുങ്ങിപ്പോയ അവനവളുടെ വിടുതിയും വിജയാഘോഷവുമാണ് കടമ്പഴിപ്പുറം നാട്യശാസ്ത്രയുടെ ‘കോർണർ’ എന്ന പുതിയ നാടകം. കലയിലും കളിയിലും കഥയിലും ജീവിതത്തിലും നാടോടിത്തം തുള്ളിയ ഒരു നാടകപ്പൊറാട്ട്. ഇന്നലെ രാത്രി ദിലീപൻ മാഷുടെ വീടിനോടു ചേർന്ന നാടകശാലയിൽനിന്ന് ഇറങ്ങുമ്പോൾ, നീണ്ട മഹാമാരിക്കാലത്തിനുശേഷം നല്ലൊരു രംഗാവിഷ്കാരം കണ്ട സംതൃപ്തി അനുഭവപ്പെട്ടു.

ശരീരം എന്നാൽ ഒന്നല്ല, പലതാണ് എന്ന തോന്നലിൽനിന്നാണ് ഈ പെർഫോമെൻസ് വികാസം പ്രാപിച്ചിട്ടുള്ളത് എന്നും മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതെന്നും സംവിധായകൻ പറയുന്നു. സക്കറിയയുടെ തേൻ എന്ന ചെറുകഥ, വിജയരാജമല്ലികയുടെ ആത്മകഥ, ഡാനിഷ് ഷെയിഖിന്റെ ലവ് ആൻഡ് റെപ്പറേഷൻ എന്നീ രചനകളിൽനിന്ന് രൂപപ്പെടുത്തിയ ഉള്ളടക്കം പൊറാട്ടുനാടകത്തിന്റെ ഘടനയിലേക്ക് സമർത്ഥമായി വിളക്കിച്ചേർത്തിരിക്കുകയാണ്.

മൂല എന്ന് അവഗണിക്കപ്പെടുന്ന സ്ഥലപരമായ സവിശേഷതയെ കഥാപാത്രത്തിന്റെ ലിംഗനിർണയത്തിൽ മാത്രമല്ല, രംഗനിർമ്മിതി തൊട്ട് ബ്രോഷർ ലേഔട്ടിൽ വരെ എടുത്തുകാണിക്കാൻ സംഘം ശ്രദ്ധിച്ചതായി കാണാം. പ്രോസീനിയത്തിന്റെ ചതുരഘടന വിട്ട്, ഇരുചുമരുകളുടെ മട്ടക്കോൺ മാത്രമുള്ള അരങ്ങ്. ചുമരുകളിൽ പരസ്പരം പ്രതിഫലിപ്പിക്കുന്ന പല വലുപ്പത്തിലുള്ള ആൾക്കണ്ണാടികൾ. ചതുരങ്ങളുടേയും കോണുകളുടേയും വിരുദ്ധമാനങ്ങൾ.

അരങ്ങിന്റെ ചടുലതയെ അതിശയകരമാംവിധം പിന്തുണച്ച പിന്നണിക്കൊട്ടുപാട്ടുകാരുടെ പ്രകടനം വിസ്മയകരം. പ്രശാന്തിന്റെ കോകിലവേഷം കണ്ണിൽനിന്നു പോകില്ല. ടീം നാട്യശാസ്ത്രക്ക് അഭിനന്ദനങ്ങൾ. സംവിധായകൻ വരുൺ മാധവന് ഒരു ബിഗ് സലൂട്ട്!

2022 December

കാളഭൈരവൻ

മലബാറില്‍നിന്നുണ്ടായ സാഹിത്യസംഭാവനകള്‍ ആശയപരമായി പൊതുവേ മനുഷ്യസങ്കീര്‍ത്തനങ്ങളായിരുന്നു. ജാതിമതാദി സങ്കുചിതത്വങ്ങളെയും അവ പണിഞ്ഞ മതില്‍ക്കെട്ടുകളെയും തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമാകുന്ന മാനവികതയെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ കൊണ്ടാടിയത്. മരുമക്കത്തായത്തിന്റെ നാലുകെട്ടുകളും ജന്മിത്തത്തിന്റെ പത്തായങ്ങളും തകര്‍ക്കുന്ന ശബ്ദഘോഷംകൊണ്ട് മുഖരിതമായിരുന്നു പഴയ മലബാറെഴുത്ത്. വി.ടി, എം.ടി, കെ.ടി തുടങ്ങി ഉറൂബ്, ചെറുകാട്, നന്തനാര്‍ എന്നിങ്ങനെ പടര്‍ന്നുപോയ എഴുത്തുകാരുടെ രചനാലോകം ഇതിനു തെളിവാണ്.

എന്നാല്‍ പൊതുവേ പരിഷ്കാരോന്മുഖരായ മേല്‍ജാതി സമുദായങ്ങളിലെ കെടുതികളും കലാപങ്ങളുമായിരുന്നു ഇവര്‍ ആഖ്യാനം ചെയ്തത്. മലബാറിലെ മുസ്ളിങ്ങള്‍ക്കിടയിലും ഇതര അവര്‍ണ്ണസമുദായങ്ങളിലും ഇതേസമയം സംഭവിച്ചുകൊണ്ടിരുന്ന പരിണാമങ്ങള്‍ക്ക് തത്തുല്യമായ ആഖ്യാനങ്ങള്‍ ഉണ്ടായി എന്നു പറയാനാവില്ല. പറയരും പുലയരും പാണരും കണക്കരും കുശവരുമെല്ലാം അടങ്ങുന്ന അടിയാളജീവിതം ഈ പരിണാമങ്ങളെ എങ്ങനെയാണ് നേരിട്ടത്? അവര്‍ക്കു തകര്‍ക്കുവാന്‍ പത്തായങ്ങളോ നാലുകെട്ടുകളോ ഉണ്ടായിരുന്നില്ല. പകരം അവര്‍ വേരാഴ്ത്തിനിന്ന തറയാണ് തകര്‍ത്തെറിയപ്പെട്ടത്. വെടികൊണ്ട് ചെരിയുന്ന നിസ്സഹായമായ ആ ഗോത്രസംസ്കൃതികളുടെ നിലവിളി ഉത്സവത്തിമര്‍പ്പിനിടയില്‍ കേള്‍ക്കാതെപോയി. ആ നിലവിളിയാണ് ഒരു കുറുംകുഴലിലൂടെ എന്നവണ്ണം ദിനേശ്കുമാര്‍ കാളഭൈരവന്‍ എന്ന നാടകത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

ഏറനാട്ടിലെ കണക്കസമുദായത്തിന്റെ മിത്തും ജീവിതവും പശ്ചാത്തലമാക്കി രചിച്ച ഒരപൂര്‍വ്വ വാങ്മയമാണ് കാളഭൈരവന്‍. കമ്പോളത്തിന്റേയും വികസനത്തിന്റേയും യുക്തികള്‍ക്കൊത്ത് സകലതിനേയും മാനകീകരിക്കുന്ന പുതുകാലത്തിനോട് ദൈവങ്ങളോടൊപ്പം നിലനില്‍പ്പിനായി പൊരുതുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥ. പ്രകൃതിയില്‍നിന്നു പറിച്ചെറിയപ്പെടുന്ന മനുഷ്യദുരന്തത്തിന്റെ പലപാടു പറഞ്ഞ കഥയ്ക്ക് ഏറനാടന്‍ തനിമയാര്‍ന്ന ഒരു മൊഴിവഴിപാട്!

കോളനിവത്കരണം ഗോത്രസംസ്കൃതികളെ ഛിന്നഭിന്നമാക്കിയ ചരിത്രം പറയുന്ന ചിന്നു അച്ചാബെയുടെ സര്‍വ്വം ശിഥിലമാകുന്നു എന്ന കൃതി, പോയ നൂറ്റാണ്ടില്‍ സംസ്കാരവൈവിധ്യങ്ങളെ പുതിയൊരു വീക്ഷണകോണില്‍ വിലയിരുത്താന്‍ പ്രചോദിപ്പിക്കുകയുണ്ടായി. ജനതയുടെ സുസ്ഥിതി, വിശേഷിച്ചും ഗോത്രജീവിതത്തില്‍, അവരുടെ സാംസ്കാരികസ്വത്വവുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരുന്നു. മണ്ണും മലയും പക്ഷിമൃഗാദികളും മാത്രമല്ല മണ്‍മറഞ്ഞ പൂര്‍വ്വികരേയും ആരാധനാമൂര്‍ത്തികളായി പരിഗണിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഗോത്രസമൂഹത്തെ കീഴടക്കാന്‍ പാശ്ചാത്യശക്തികള്‍ അവലംബിച്ച മാര്‍ഗ്ഗം അവരുടെ വിശ്വാസത്തെ തകര്‍ക്കുക എന്നതായിരുന്നു. മിഷണറിമാര്‍ ആദ്യം ദൈവങ്ങളെ നിര്‍വ്വീര്യരാക്കി. എന്നിട്ട് മനുഷ്യരെ നിരാലംബരാക്കി.

മുന്‍കാലങ്ങളില്‍ പ്രത്യക്ഷാധിനിവേശമാണ് ശിഥിലീകരണത്തിന് നിദാനമായിരുന്നതെങ്കില്‍ പില്‍ക്കാലത്ത് അത് ആധുനിക വികസനരാഷ്ട്രീയത്തിന്റെ ഫലമായിട്ടായിരുന്നു. പിറന്ന മണ്ണും വളര്‍ന്ന നാടും വിട്ടൊഴിയാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം പെരുകിവരുന്ന ലോകത്താണ് ഇന്നു നാം ജീവിക്കുന്നത്. അഭ്യന്തരയുദ്ധങ്ങളും അരാജകത്വവും പ്രകൃതിദുരന്തങ്ങളും കാരണം ദരിദ്രരാജ്യങ്ങളില്‍നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ അഭയംതേടി അലയുകയാണ് ലോകമെങ്ങും. ലോകയുദ്ധാനന്തരമുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണ് ഇപ്പോഴത്തേതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പണ്ട് കമ്പോളത്തിനുവേണ്ടി മതിലുകള്‍ തട്ടിനിരത്താന്‍ ആഹ്വാനം ചെയ്ത വികസിതരാജ്യങ്ങള്‍ ഇന്ന് അഭയാര്‍ത്ഥികളെ തടയാന്‍ മതിലുകെട്ടി ഉയര്‍ത്തുകയാണ്. യുദ്ധമായാലും പ്രകൃതിക്ഷോഭമായാലും അത് ആത്യന്തികമായി മനുഷ്യനിര്‍മ്മിതമായ ദുരന്തം തന്നെ. വികസനത്തെക്കുറിച്ച് ലാഭകേന്ദ്രിതമായ വീക്ഷണം വെച്ചുപുലര്‍ത്തുന്ന ആധുനികതയുടെ പരിണതഫലവും. ഈ സമകാലീനപശ്ചാത്തലത്തില്‍ പ്രസക്തിയേറുന്ന ഒരു കുടിയിറക്കിന്റെ കഥയാണ് കാളഭൈരവന്‍.

ദൈവങ്ങള്‍ മനുഷ്യരെ രക്ഷിച്ചുപോന്ന ഒരു പഴങ്കാലം, മനുഷ്യര്‍ ദൈവങ്ങളെ രക്ഷിക്കാന്‍ പാടുപെടുന്ന സമകാലം, മനുഷ്യരും ദൈവങ്ങളും ഒരുപോലെ അരക്ഷിതരായിത്തീരുന്ന യന്ത്രഭീകരതയുടെ പുതുകാലം – ഇങ്ങനെ മൂന്നു കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു തലമുറയാണ് ഇതിലെ കഥാപാത്രങ്ങള്‍. കാരിക്കുട്ടി വല്യാത്ത, വല്യാത്തയുടെ സഹോദരപുത്രനായ കുഞ്ഞാടി, കുഞ്ഞാടിയുടെ മകന്‍ ദേവന്‍ എന്നിവരാണ് അവര്‍.

മണ്‍കട്ടയില്‍നിന്ന് ഉയിരും ഉരുവവും തിരിഞ്ഞ തിരുവള്ളം ചാത്തന്റെ പരമ്പരയാണ്ഏറനാട്ടിലെ കണക്കര്‍. കൃഷിയും കാലിമേയ്ക്കലുമാണ് കണക്കരുടെ കുലത്തൊഴില്‍. നിലത്തിനോ കാലിക്കോ ഉടമകളല്ലെങ്കിലും മണ്ണിന്റെയും മൃഗത്തിന്റേയും പൊരുളറിഞ്ഞ പുരാതനര്‍. അഞ്ചില്ലങ്ങളായി ഏറനാട്ടില്‍ വ്യാപിച്ച കണക്കരുടെ ജീവിതത്തെ നിയന്ത്രിച്ചത് അവരുടെ ഗാഢമായ വിശ്വാസമായിരുന്നു. കുലദൈവങ്ങള്‍ക്കു പുറമെ അവര്‍ ആരാധിച്ചുപോന്ന നിരവധി ദൈവങ്ങളില്‍ ഒന്നാണ് കാളഭൈരവന്‍. നൂറുകണക്കിന് കാലികളെ മെരുക്കി നിയന്ത്രിക്കാന്‍ കാളഭൈരവസേവയുള്ള ഒറ്റ മേക്കാരാനു കഴിയുമായിരുന്നു. കേന്ദ്രകഥാപാത്രമായ കുഞ്ഞാടിയുടെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന കാരിക്കുട്ടി വല്യാത്തയുടെ പുരാവൃത്തത്തിലൂടെയാണ് നാം ഈ സിദ്ധി തിരിച്ചറിയുന്നത്. ആദ്യത്തെ രണ്ടു രംഗങ്ങളില്‍ അതികായനായ ഈ പൂര്‍വ്വികന്റെ അത്ഭുതസിദ്ധികള്‍ അവതരിപ്പിക്കുന്നു.

കുഞ്ഞാടിയും ഭാര്യ ഉണ്ണിപ്പേരിയും താമസിക്കുന്ന വീടാണ് നാടകത്തിന്റെ നടുവരങ്ങ്. വീട്ടുമുറ്റത്തെ തറയില്‍ ദൈവങ്ങളെ കുടിവെച്ച തറ. അതിനപ്പുറം തൈതാരംപാറ. ഇവരുടെ യൗവനകാലമാണ് മൂന്നും നാലും രംഗങ്ങള്‍. കൃഷി ലഹരിയായിരുന്ന, മഴയും മൊഴിയും ചേറും ഞാറും നിറഞ്ഞ് കര്‍മ്മനിരതമായ ദിനങ്ങള്‍. നാട്ടുവെളിവുകളുടെ ആ നിലാവെളിച്ചത്തിലേക്കാണ് ടോര്‍ച്ചടിച്ചുകൊണ്ട് മാറിയ കാലം വെടിക്കാരന്‍ മായീന്റെ വേഷത്തില്‍ കടന്നുവരുന്നത്. ടോര്‍ച്ചു മാത്രമല്ല, തോക്കും കടന്നുവരുന്നുണ്ട്. തൈതാരംപാറയിലെ വിഗ്രഹങ്ങള്‍ക്കു നേരെ ടോര്‍ച്ചടിക്കുന്നതോടെ ദൈവങ്ങള്‍ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.

വൈകാതെ തൈതാരംപാറ ‘കരിങ്കല്ല് ചവയ്ക്കുന്ന ചെയ്ത്താന്മാര് കടിച്ചുതുപ്പി’. അവിടെ കോറി വന്നു. ടോര്‍ച്ചുവെളിച്ചത്തെ തുടര്‍ന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളും കുന്നുകയറിവന്നു. വൃദ്ധരായ കുഞ്ഞാടിയും ഭാര്യയും അതിജീവിക്കാന്‍ പാടുപെടുകയാണ്. പാറ പോയതോടെ അവര്‍ ഒറ്റപ്പെട്ടു. തട്ടകം കൈയ്യേറിവരുന്ന പുതുകാലത്തെ നേരിടാന്‍ അവര്‍ക്ക് പഴമ്പാട്ടുകളേ ബാക്കിയുണ്ടായിരുന്നുള്ളു. ഉണ്ണിയാര്‍ച്ചയുടെ ഉറുമികണക്കെ അവര്‍ ആ പാട്ടുകള്‍ പാടിപ്പാടി മൂര്‍ച്ച വരുത്തി.

എന്നാല്‍ പഠിപ്പും പരിഷ്കാരവുമുള്ള അവരുടെ മകന്‍ ദേവന് ഈ പഴമ്പാട്ടുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. അയാള്‍ മറ്റൊരു ലോകം കണ്ടവനാണ്. അയാളുടെ ദൈവം വേറെയാണ്. അയാളുടെ ഭാഷ മാനകമലയാളമാണ്. അയാള്‍ക്കു വഴികാട്ടുന്നത് മൊബൈല്‍വെളിച്ചമാണ്. അതിന്റെ റിങ്ടോണ്‍ സംസ്കൃതശ്ലോകമാണ്. വട്ടിയും കുട്ടയും കുടയും നെയ്ത് പരിഹാസ്യരായി ജീവിക്കുന്ന മാതാപിതാക്കള്‍ അയാള്‍ക്ക് അപമാനമാണ്.

കോറിക്കമ്പനിക്കു തീറുകൊടുത്ത പറമ്പില്‍നിന്ന് കുടിയിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. താഴെയുള്ള തന്റെ പുതിയ വീട്ടിലേക്ക് അവരെ കൊണ്ടുപോകാന്‍ അയാളൊരുക്കമാണ്. പക്ഷെ ദൈവങ്ങളോ? മനുഷ്യന്‍ മണ്ണില്‍ നിന്നു കുടിയിറങ്ങുമ്പോള്‍ അവരുടെ മനസ്സില്‍നിന്ന് ദൈവങ്ങള്‍ക്കും കുടിയിറങ്ങേണ്ടിവരുന്നു. പകല്‍വെളിച്ചത്തിന് വഴിമാറിക്കൊടുക്കുന്ന നിലാവെളിച്ചമുള്ള ഒരു രാത്രിയുടെ അനിവാര്യമായ നിസ്സഹായത ഈ കഥാപരിണാമത്തിനുണ്ട്.

വികസനം കുടിയിറക്കിയ അരികുജീവിതത്തെ പ്രമേയമാക്കിയതുകൊണ്ടു മാത്രമല്ല കാളഭൈരവന്‍ ശ്രദ്ധേയമാകുന്നത്. ഗോത്രസംസ്കാരത്തിന്റെ അനേകം അടരുകളെ നാടകത്തിലുടനീളം സമര്‍ത്ഥമായി നെയ്തുചേര്‍ത്തിരിക്കുന്നു. ഇതില്‍ പ്രധാനം ഭാഷ തന്നെ. വാളും ചിലമ്പും അരമണിയും കിലുങ്ങുന്ന ഒരു വാമൊഴിയാട്ടം തന്നെയാണ് കാളഭൈരവന്‍. തമിഴും മലയാളവും കലര്‍ന്ന ഉച്ചാരണവും പ്രാദേശികമായ ചൊല്‍വടിവുകളും നാടകകൃത്ത് തനിമയോടെ പകര്‍ത്തിയിരിക്കുന്നു. ചിലയിടങ്ങളില്‍ അടിക്കുറിപ്പുകളിലൂടെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്യന്തം ഗോത്രമുദ്രയുള്ള പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മുടിങ്കോല്‍ മെടയല്‍, ഊര്‍ച്ച, കൊട്ടനെയ്ത്ത്, കാലിരാകല്‍, ഞാറുനടീല്‍ എന്നിങ്ങനെ കുലവൃത്തിയുമായി ബന്ധപ്പെട്ട ചെയ്ത്തുകളുടെ സൂക്ഷ്മനിരീക്ഷണങ്ങള്‍ കൗതുകകരമാണ്. ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട തോറ്റങ്ങളും കര്‍മ്മങ്ങളും ഒരു ഡോക്യുമെന്റേഷനായി തോന്നിക്കാത്തവിധം കഥാപാത്രങ്ങളുടെ ജീവിതവുമായി ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്.

നാടകമെന്നാല്‍ രംഗത്ത് അവതരിപ്പിച്ചുകാണാനുള്ളതാണ്, വായിച്ചുരസിക്കാന്‍ വേണ്ടിയുള്ളതല്ല എന്നൊരു വിശ്വാസം നമ്മുടെ വായനക്കാര്‍ക്കും പ്രസാധകര്‍ക്കും ഉള്ളതായി തോന്നിയിട്ടുണ്ട്. ഏറെക്കുറെ അതു ശരിയാണുതാനും. നാടകം പ്രസിദ്ധീകരിക്കാന്‍ അപൂര്‍വ്വമായി മാത്രമേ പ്രസാധകര്‍ മുന്നോട്ടുവരുന്നുള്ളു. അതിനു മുഖ്യകാരണം നാടകരചനയെക്കുറിച്ച് നമുക്കുള്ള മുന്‍വിധിയും പരിചയക്കുറവുമാണ്. കഥാപാത്രങ്ങളുടെ പേരിനു നേരെ അവരുടെ സംഭാഷണം എഴുതിച്ചേര്‍ക്കുകയും ആവശ്യമെങ്കില്‍ ബ്രാക്കറ്റില്‍ രംഗസൂചനകള്‍ നല്‍കുകയും ചെയ്യുന്ന എഴുത്തിനേയാണ് നാം നാടകങ്ങളെന്നു വിളിച്ചുപോന്നത്. ഇവ മിക്കവാറും രംഗപാഠങ്ങളായിരുന്നു. എന്നാല്‍ നാടകത്തിനു പാരായണപാഠമായും ജീവിക്കാനാവുമെന്ന് നമ്മുടെ ക്ലാസിക്കുകള്‍ തെളിയിച്ചിട്ടുണ്ട്. സി.എന്‍ ശ്രീകണ്ഠന്‍ നായരുടേയും സി.ജെ തോമസ്സിന്റേയും നാടകങ്ങള്‍ മികച്ച ഉദാഹരണങ്ങള്‍. കാളഭൈരവനെ വേറിട്ട ഒരു നാടകമാക്കുന്നത് അതിന്റെ ഈ ദ്വിമുഖ സാദ്ധ്യതയാണ്. ഒരേസമയം രംഗപാഠമായും പാരായണക്ഷമതയുള്ള സാഹിത്യമായും നിലനില്‍ക്കുവാന്‍ കഴിയുംവിധം അപൂര്‍വ്വമായ ഒരാഖ്യാനരീതിയാണ് ഈ കൃതിയില്‍ ദിനേശ്കുമാര്‍ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കൃതിയുടെ പ്രസിദ്ധീകരണം കാലികപ്രസക്തമാണെന്നു ഞാന്‍ വിചാരിക്കുന്നു.

ഒൽമാരം

ദ്വീപിലെ ഒരു നാടോടിപ്പാട്ടിനെ അവലംബിച്ച് വൻകരയിൽ ഒരു നാടകം ചെയ്യുന്നതിന് എന്താണ് സാംഗത്യം? ‘ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ’ എന്ന നാടകം കാണാൻ സ്കൂൾ ഓഫ് ഡ്രാമയിലേക്കു പോകുമ്പോൾ മനസ്സിലുയർന്ന ചോദ്യമാണ്.

ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ മുഖ്യധാരയിൽനിന്ന് അകന്നും ഓരത്തിലേക്ക് തള്ളിമാറ്റപ്പെട്ടും കഴിയുന്ന ജനതയാണ് ലക്ഷദ്വീപിലുള്ളത്. സമീപകാലത്താകട്ടെ ദ്വീപുവാസികളുടെ പരമ്പരാഗതവും പ്രശാന്തവുമായ ജീവിതരീതിയെ അട്ടിമറിക്കുന്ന കേന്ദ്ര ഭരണപരിഷ്കാരങ്ങൾകൊണ്ട് കലുഷവുമാണ് അവിടം. ദ്വീപിൽനിന്നുള്ള ചലച്ചിത്രകാരി ഐഷ സുൽത്താനയുടെ തുറന്നടിച്ച പ്രതിഷേധവും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ അഡ്മിനിസ്ട്രേറ്റർ നടപടിയും മറക്കാൻ കാലമായിട്ടില്ല. ഈ സമീപകാല രാഷ്ട്രീയ പശ്ചാത്തലംതന്നെയാണ് ഒൽമാരത്തെ ശ്രദ്ധേയമാക്കുന്ന ഒന്നാമത്തെ കാര്യം.

മനുഷ്യരും പ്രകൃതിപ്രതിഭാസങ്ങളും തമ്മിലുള്ള നിഷ്കളങ്കവും സ്വാഭാവികവുമായ ജൈവബന്ധത്തിൽനിന്ന് ഉയിരെടുത്ത കഥയാണ് ഒൽമാരം പാട്ടിലുള്ളത്. കാറ്റും കടലും തെങ്ങോലകളുമെല്ലാം മനുഷ്യരോടൊപ്പം കഥാപാത്രങ്ങളാകുന്ന ഒരു നാടോടിക്കഥ. തിരകളോടും നീരാളികളോടും കുഞ്ഞിച്ചെടികളോടുമൊപ്പം കുസൃതികാട്ടി നടക്കുന്ന ഉറാവിയ എന്ന പെൺകുഞ്ഞാണ് നായിക. ഇടിവെട്ടി മുളച്ച കൂൺ പോലെ ദ്വീപിൽ ഒരിടത്ത് പൊട്ടിമുളച്ച അത്ഭുതമരമാണ് ഒൽമാരം. അതു കാണാൻ അകലങ്ങളിൽനിന്നും ആളുകളെത്തി. ആന്ത്രോത്തെ ബീവിയും അമിനീലെ ബീവിയും അറയ്ക്കൽ ബീവിയും ചിറയ്ക്കൽ ബീവിയും അങ്ങനെയങ്ങനെ ബീവിമാരും പരിവാരങ്ങളുമായി അനേകരെത്തി. ഉറാവിയക്കും കാണാൻ പൂതി. മീൻപിടിക്കാൻ പോയ ബാപ്പ വരുന്നതും കാത്ത് അവളിരുന്നു. ബാപ്പയെത്തിയപ്പോൾ അവൾ ചോദിച്ചു: “ഞാനും പോട്ടെ ബാപ്പാ ഒൽമാരം കാണുവാൻ?”

ബാപ്പ കർശന നിബന്ധനകൾ വെച്ചു. എല്ലാം സമ്മതിച്ച് ഉറാവിയ ഒൽമാരം കാണാൻ പോയി. അപ്പലും കുഞ്ഞിച്ചെടിയും അവൾക്കു തുണപോയി. സഞ്ചാരികളെല്ലാം അകലെനിന്ന് ഒൽമാരം നോക്കിക്കണ്ടപ്പോൾ ഉറാവിയ മരത്തിൽ കേറി അകലങ്ങൾ കണ്ടു. അവൾ ഒൽമാരത്തിന്റെ കനി തിന്നു. വിലക്കപ്പെട്ട കനി തിന്ന ഉറാവിയ ഗർഭിണിയായി. അവൾ പത്തും തികഞ്ഞ് പ്രസവിച്ചു. കന്യകയായ ഉറാവിയയുടെ കുഞ്ഞിനെ എന്തു ചെയ്യും? ഉമ്മയും ബാപ്പയും കൊല്ലാൻ പറഞ്ഞു. “അള്ളാണെ ഞാൻ കൊല്ലാ ഞാൻ പെറ്റ പൈതലെ” എന്ന് അവൾ ശപഥം ചെയ്തു. പെറ്റുമ്മയോട് അവൾ ചോദിച്ചു: “തൂക്കം പിടിച്ച് കണക്കെല്ലാം തീർക്കുന്നാൾ, അന്നാളിൽ ഉത്തരം ശൊല്ലുന്നോരാരുമ്മാ?” പരലോകത്തു ചെന്നാൽ ഈ മഹാപാപത്തിന് ആര് സമാധാനം പറയും? വീട്ടിലും നാട്ടിലും നിന്ന് ബഹിഷ്കൃതയായ അവളെ തിരമാലകളും തെങ്ങോലകളും ഏറ്റെടുത്തു. കടൽകടന്നെത്തുന്ന ഒരു തോണി പോലെ ആകാശത്തുനിന്നും ഇറങ്ങിവന്ന ഒരമ്പിളിക്കലയിൽ ഉറാവിയയും കുഞ്ഞും കയറി. തിരമാലകളും ജീവജാലങ്ങളും അവളെ ആകാശത്തേക്ക് യാത്രയാക്കി.

ഉത്പത്തിക്കഥയിലെ ആദിപാപത്തോളം പഴക്കമുള്ള ഇങ്ങനെയൊരു പുരാവൃത്തം ഏതു നാട്ടിലേയും നാടോടിപ്പൈതൃകത്തിലുണ്ടാവാമെന്ന് ഒൽമാരപ്പാട്ട് സൂചിപ്പിക്കുന്നു. അകലങ്ങളിൽ നിന്ന് സഞ്ചാരികളെത്തുന്ന ദ്വീപിന് ഏദൻ തോട്ടവുമായി സാദൃശ്യം തോന്നാം. ഒൽമാരം നന്മതിന്മകളുടെ വൃക്ഷമാവാം. എന്നാൽ ഇവിടെ ഉറാവിയ ഭൂമിയിലേക്കു പതിക്കുകയല്ല ആകാശത്തേക്ക് ഉയരുകയാണ് ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ വ്യത്യാസം. മാത്രമല്ല, മരം കേറുന്ന പെൺകുട്ടിയും കന്യാഗർഭവും സമുദായവിധികളും അതിനെ മറികടക്കുന്ന വിമോചനസ്വപ്നങ്ങളും എല്ലാം പാഠഭേദങ്ങളുടെ അടരുകൾ സൃഷ്ടിക്കുന്നു. അരങ്ങിന് പ്രസന്നവും പ്രതീക്ഷാഭരിതവുമായ ശുഭാന്തമേകുന്നു. കാറ്റുകളോടും തിരമാലകളോടും ജീവജാലങ്ങളോടും കൈകോർത്തുകൊണ്ട് അധിനിവേശത്തിനെതിരെ മനുഷ്യർ പ്രതിരോധം തീർക്കുന്നതിന്റെ പുതുകാലപ്പാട്ടുമാവാം ഈ ഒൽമാരം.

രംഗാവിഷ്കാരത്തിൽ പാലിച്ച മിതത്വവും ലാളിത്യവും ആസ്വാദനം അനായാസകരമാക്കി. ദീർഘവൃത്താകൃതിയിൽ തട്ടുകളോടുകൂടിയ മണ്ണരങ്ങും പശ്ചാത്തലത്തിലെ നിരന്തരമായ അലയൊലിയും ദ്വീപാന്തരീക്ഷമൊരുക്കി. അതേസമയം തുറസ്സ്, ശബ്ദത്തിന്റേയും വെളിച്ചത്തിന്റേയും സൂക്ഷ്മപ്രയോഗത്തെ ചിതറിച്ചതായും തോന്നി. അൻവർ അലിയുടേതാണ് രംഗപാഠം. നാടകത്തിന്റെ രൂപകല്പനയും സംവിധാനവും നജ്മുൽ ഷാഹി.
ഇരുവരും എനിക്കേറെ പ്രിയപ്പെട്ടവർ.
ടീം സ്കൂൾ ഓഫ് ഡ്രാമക്ക് അഭിനന്ദനം!